Wednesday, 22 February 2012

മാറ്റങ്ങള്‍

 പത്തെഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശബരിമലക്ക് പോകുന്ന അയ്യപ്പന്മാരെ കാണാനിടയാകുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് അയ്യപ്പന്മാരുടെ ശരണംവിളി ദൂരെനിന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ക്രിസ്ത്യാനികള്‍ ഓടിമറയുമായിരുന്നെന്ന് അമ്മച്ചി പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

ഞങ്ങള്‍ ആറ് ആണ്‍മക്കള്‍. അതിലൊരാള്‍ സെമിനാരിയില്‍ പോയി. ബാക്കി 5 പേര്‍. ചാച്ചനുമായി ഞങ്ങള്‍ പിള്ളേര്‍ സ്ഥിരമായി തര്‍ക്കിച്ചിരുന്ന വിഷയമാണ് കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള രക്ഷ. ഗാന്ധിജിയെ ചൂണ്ടിക്കാണിച്ചാലും കത്തോലിക്കാ സഭയ്ക്ക് പുറത്ത് രക്ഷയുണ്ടെന്ന് ചാച്ചന്‍ സമ്മതിക്കുമായിരുന്നില്ല.

ഇന്ന് അതിനെല്ലാം മാറ്റം വന്നു

വര്‍ഷങ്ങളോളം പ്രകൃതി സംരക്ഷണ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് പല സംഘടനകളുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്ത് വര്‍ഷം വേദപാഠാദ്ധ്യാപകനായിരിക്കുകയും അള്‍ത്താര ബാലന്‍, മിഷന്‍ ലീഗ്,kcym, എന്നിങ്ങനെയുള്ള ഭക്തസംഘടനകളില്‍ അതത് പ്രായത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എനിയ്ക്ക് ഭ്രഷ്ട് കല്‍്പ്പിക്കപ്പെട്ടത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പ്രകൃതി നശീകരണം ഇനി പറഞ്ഞു കുമ്പസാരിക്കണം പോലും.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

പണ്ട് കുഞ്ഞുണ്ടായി 7 ദിവസത്തിനുള്ളില്‍ മാമോദീസാ മുക്കിയിരിക്കണം.
എപ്പോള്‍ പള്ളിയില്‍ ചെന്നാലും കൂളായി കുഞ്ഞിനെ കത്തോലിക്കനാക്കാമായിരുന്നു. എന്നാല്‍ ഇന്ന് എന്നെങ്കിലും മുക്കിയാല്‍ മതി പക്ഷേ കുര്‍ബാന നിര്‍ബന്ധമാണ്.

ഇന്ന് അങ്ങനെയെല്ലാം മാറ്റം വന്നിരിക്കുന്നു.

സര്‍ക്കാരാഫീസ് എങ്ങനെ സാമാന്യജനത്തെ അഴിമതിക്കാരാക്കുന്നുവോ
അതുപോലെ സഭ സാമാന്യ വിശ്വാസിയെ പാപികളാക്കുന്നു.

ഇന്ന് അങ്ങനെയും മാറ്റം വന്നിരിക്കുന്നു
ഇനിയും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും

അന്ത്യ വിധിനാളില്‍ വിധി പ്രഖ്യാപിക്കുന്നത് ഏത് നിയമപ്രകാരം? എന്നത്തെ നിയമപ്രകാരം?

മത്തായി 25 31-40 വായിക്കൂ.
പത്തു കല്‍പ്പനയുമില്ല, തിരുസഭയുടെ കല്‍പ്പനയുമില്ല,
ഗര്‍ഭ നിയന്ത്രണവുമില്ല, കൈത്തയ്യലുമില്ല.
കാലദേശാന്തരങ്ങള്‍ക്കെല്ലാമതീതമായ വിശപ്പ് ,ദാഹം, നഗ്നത,കാരാഗൃഹം ,ദേശം ,രോഗം ഇവ മാത്രം..
സോസ്ത്രം ..........സോസ്ത്രം...................... 

ലാഭം


ഒരു ദിവസം കിന്റര്‍ഗാര്‍ട്ടനില്‍ അഞ്ചു വയസ്സുകാരോട് ടീച്ചര്‍ ഇങ്ങനെ പറഞ്ഞു. ‘’
'ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രസിദ്ധനായ മനുഷ്യന്‍ ആരായിരുന്നുവെന്ന് പറയുന്നവര്‍ക്ക് ഞാന്‍ 2 ഡോളര്‍ തരാം'’’.
~ഒരു ഐറീഷ് ആണ്‍കുട്ടി എഴുന്നേറ്റ് കൈ ഉയര്‍ത്തി പറഞ്ഞു.’’
'മിസ്സ്, അത് സെ. പാടിക് ആയിരുന്നു'’’.
ടീച്ചര്‍ പറഞ്ഞു’’
'ക്ഷമിക്കണം മോനേ ഇത്തരം ശരിയല്ല'’’.
പിന്നെ ഒരു സ്‌കോട്ട്‌ലണ്ട് കുട്ടി കൈ ഉയര്‍ത്തി പറഞ്ഞു.
'മിസ്സ്. അത് സെ. ആന്‍ഡ്രുവാണ്.'
ടീച്ചര്‍ വീണ്ടും പറഞ്ഞു. ‘
'ക്ഷമിക്കണം കുഞ്ഞേ ഉത്തരം ശരിയല്ല'’’.
അവസാനം ഒരു യഹൂദ കുട്ടി കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു.
'മിസ്സ് അത് യേശുക്രിസ്തുവാണ്'’’.
ടീച്ചര്‍ പറഞ്ഞു. ‘’ 'വളരെ ശരിയാണ് മോനെ, ഇങ്ങടുത്തു വരൂ…..
ഞാന്‍ കുഞ്ഞിന് 2 ഡോളര്‍ തരാം'’’.
ടീച്ചര്‍ പണം കുട്ടിയുടെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു’’ 'നിനക്കറിയുമോ നീയൊരു യൂദനാനായിട്ടും നീ യേശുവിന്റെ പേര് പറഞ്ഞതില്‍ എനിക്കത്ഭുതം തോന്നുന്നു'’
'എനിക്കറിയാം മിസ്സ്. ശരിക്കും അത് മോശമാണെന്ന്. പക്ഷേ ബിസിനസ്സ് ബിസിനസ് തന്നല്ലേ;'
കുട്ടി പ്രതിവചിച്ചു. 

Monday, 20 February 2012

വിഭജനത്തിന് ഉത്തരവാദി ജിന്ന മാത്രമോ

 ചരിത്രങ്ങളുടെ പേരില്‍ (അത് ഏത് ചരിത്രവുമാകട്ടെ)വികാര വിജൃംഭിതരാകുന്നവര്‍ ഓര്‍ക്കുക ചരിത്രങ്ങളൊക്കെ അതെഴുതിയവര്‍ക്കും അല്ലെങ്കില്‍എഴുതിച്ചവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഞാന്‍ കരുതുന്നു.



'വിഭജനത്തിനുത്തരവാദി ജിന്ന' എന്ന തലക്കെട്ടില്‍ കേരളത്തിലെ ഒരു പ്രമുഖ ദിനപ്പത്രത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശ്രീ. ആര്യാടന്‍ മുഹമ്മദ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം.
ബഹുമാന്യനും സര്‍വ്വോപരി രാഷ്ട്രീയ തന്ത്രജ്ഞനുമായ ലേഖകന്‍ തികച്ചും വിവാദരഹിതമായ അന്തരീഷത്തില്‍ ഇങ്ങനെയൊരു വിഷയം ചര്‍ച്ചക്കെടുത്തതിന്റെ ഉദ്ദേശ ശുദ്ധിയില്‍ ഉത്ക്കണ്ഠയുണ്ട്.
വിഭജനത്തിന് ഉത്തരവാദി ആര് എന്നത് മുമ്പ് പലപ്പോഴും മനസ്സില്‍ ഉയര്‍ന്നിട്ടുള്ള ചോദ്യമാണ്
.
സ്‌കൂള്‍ ക്‌ളാസ്സുകളിലെ ഔദ്യോഗിക ചരിത്ര പുസ്തകങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞ ബിംബങ്ങള്‍ക്ക് പിന്നീടുണ്ടായ വായനയും പഠനങ്ങളും പുനപ്രതിഷ്ഠ ആവശ്യമാണെന്ന തോന്നലുണ്ടാക്കിയപ്പോഴും, ചരിത്രം , അതെഴുതിവെയ്ക്കാന്‍ ഭാഗ്യം ലഭിക്കുന്നവരുടേതായിരിക്കുമെന്നും, ചിലരെ വെള്ളപൂശാനും, മറ്റു ചിലരെ തമസ്‌ക്കരിക്കാനും ഇവര്‍ക്കൊരു മടിയുമില്ലെന്നും സമാധാനിക്കുകയായിരുന്നു.
എന്നാല്‍ ശ്രീ . ആര്യാടന്‍ മുഹമ്മദിനേപ്പോലെ വായനയും, അറിവും,വിവരവുമുള്ള ഉത്തരവാദപ്പെട്ട ഒരാള്‍ ഇങ്ങനെയെഴുതുമ്പോള്‍ പ്രതികരിക്കാതെ വയ്യ എന്നതുകൊണ്ട് മാത്രം ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.
ഇന്ത്യയിലെ പാവങ്ങളുടെ മിശിഹാ എന്ന് ശ്രീ. ജയപ്രകാശ് നാരായണ്‍ വിശേഷിപ്പിച്ച രാം മനോഹര്‍ ലോഹ്യ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിമാനുഷരായിരുന്ന ഗാന്ധിജി, നെഹൃ, സുബാഷ് ചന്ദ്രബോസ് എന്നിവരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ലോഹ്യ ഇവരെ ഇങ്ങനെ വിലയിരുത്തി. ഗാന്ധി സ്വപ്നവും, നെഹൃ അഭിലാഷവും, സുഭാഷ് പ്രവര്‍ത്തിയുമായിരുന്നു. 
സ്വപ്നം ഇന്നും നമുക്ക് പ്രചോദനം നല്‍കുന്നു, അഭിലാഷം മുരടിച്ചു പോയി, പ്രവര്‍ത്തി മുഴുമിപ്പിക്കപ്പെടാതെ അവശേഷിക്കുന്നു.
ഔദ്യോഗിക ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടതിനാല്‍ രാം മനോഹര്‍ ലോഹ്യ എന്ന വിപ്‌ളവകാരിയെ, സ്വാതന്ത്ര്യ സമര സേനാനിയെ സാമാന്യ ജനത്തിന് പരിചയം പോരാ. പക്ഷേ ചരിത്ര പണ്ഢിതന്മാര്‍ അറിയാതെ വരാനിടയില്ല. 

രാം മനോഹര്‍ ലോഹ്യ ഒരു സാര്‍വ്വദേശീയ വിപ്‌ളവകാരി എന്ന ഗ്രന്ഥത്തില്‍ ശ്രീ. പി.വി കുര്യന്‍ ഇന്ത്യന്‍ സ്വാതന്ത്രസമര കാലഘട്ടത്തെ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ദേശീയ, പ്രാദേശിക പ്രീണന രാഷ്ട്രീയത്തിന്റെ സൂത്രവാക്യങ്ങള്‍ പിറവിയെടുക്കുന്നതിന് മുമ്പ് നടത്തിയ ചരിത്ര വിശകലനമായതിനാല്‍ അത് കൂടുതല്‍ വിശ്വസനീയമാണെന്നു തോന്നുന്നു.
അത് ഇങ്ങനെയാണ്. 

ഇന്ത്യയുടെ വിഭജനത്തിന്റെ ബീജാവാപം 1937 ലെ തെരഞ്ഞെടുപ്പായിരുന്നു.
ഉത്തര്‍പ്രദേശില്‍ ഛട്ടാരി നവാബ് ലേബര്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു കക്ഷി, ബ്രിട്ടീഷ് സഹായത്തോടെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനായി തട്ടിക്കൂട്ടി. 

ഈ കക്ഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കുമെന്ന് കോണ്ടഗ്രസ് ഭയപ്പെട്ടു. വിജയത്തിനുള്ള അത്യാര്‍ത്തിയില്‍ കോണ്‍ഗ്രസ് മുസ്‌ളീം ലീഗുമായി സഖ്യചര്‍ച്ച നടത്തി. 
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ സംയുക്ത മന്ത്രിസഭ എന്നതായിരുന്നു സഖ്യ വ്യവസ്ഥ. തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി.
 നെഹൃവിന്റെ സമ്മര്‍ദ്ദത്തില്‍ സഖ്യ കരാര്‍ കാറ്റില്‍പറത്തി കോണ്‍ഗ്രസ് ഒറ്റക്ക് മന്ത്രിസഭ രൂപീകരിച്ചു.
മുസ്‌ളീംലീഗിന് കോണ്‍ഗ്രസിലുള്ള വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു. ഈ അവസരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറുപ്പുതോന്നിയ ജിന്ന ഇന്ത്യ വിട്ട് ലണ്ടനില്‍ താമസമാക്കി. 
അവിടെ പ്രവി കൗണ്‍സിലില്‍ അഭിഭാഷകനായി കഴിഞ്ഞുകൂടി.
ആയിടെ ലണ്ടന്‍ സന്ദര്‍ശിച്ച നെഹൃവിനോട് ഒരു ബ്രട്ടീഷ് പത്രപ്രതിനിധി ജിന്നയെക്കുറിച്ച് ചോദിച്ചു. 

ജിന്നയെ ബ്രിട്ടീഷ് പത്രപ്രതിനിധികളുടെ മുന്നില്‍ നെഹൃ പരിഹസിച്ചു. ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമല്ലെന്നും ജിന്നക്ക് ഇന്ത്യയില്‍ അനുയായികളില്ലെന്നും പറഞ്ഞു. അഹങ്കാരിയായിരുന്ന ജിന്നയെ ഇത് അരിശം കൊള്ളിച്ചു. 
നെഹൃവിനേയും കോണ്‍ഗ്രസിനേയും ഒരു പാഠം പഠിപ്പിക്കണമെന്നും താന്‍ ഇന്ത്യയില്‍ ആരാണെന്നു തെളിയിക്കുമെന്നും പറഞ്ഞുകൊണ്ട് ജിന്ന ഇന്ത്യയില്‍ തിരിച്ചെത്തി ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവായി മാറി. 
ഇത് ഇന്ത്യന്‍ വിഭജനത്തിലെത്തിച്ചു.
മുസ്‌ളീം ലീഗിനോടുള്ള കോണ്‍ഗ്രസിന്റെ കരാര്‍ ലംഘനവും ജിന്ന അപമാനിച്ചതുമാണ് ഇതിനെല്ലാം കാരണം. 

അവ രണ്ടിനും ഉത്തരവാദി നെഹൃ ആയിരുന്നു.
ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം സജീവമായിരുന്ന കാലത്ത് ഏതാനും കോളേജ് വിദ്യാര്‍ത്ഥികള്‍ ജിന്നയെ സമീപിച്ച് പാക്കിസ്ഥാന്‍ രാഷ്ട്രം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അസാദ്ധ്യം എന്നു പറഞ്ഞ് ക്ഷോഭിച്ച് അവരെ തിരിച്ചയച്ച സംഭവം ഇതോടൊപ്പം ചേര്‍ത്ത് വിലയിരുത്തണം.
മുഹമ്മദാലി ജിന്നയെ വെള്ള പൂശുക എന്നതല്ല മറിച്ച് ഇന്ത്യാ വിഭജനത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരൊക്കെ എന്ന് തെരയലാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
ചരിത്രത്തില്‍ ഒരു രാജ്യത്തിലേയും നേതൃത്വം തങ്ങളുടെ മാതൃരാജ്യത്തിന്റെ വിഭജനത്തിന് കൂട്ടു നിന്നിട്ടില്ല. 

എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ വിഭജനത്തിനെതിരെ രക്തസാക്ഷിത്വം വരിച്ചു. മാവോ തായ്‌വാന്‍ ഉള്‍പ്പെടെയുള്ള ഏകീകൃത ചൈനയ്ക്കു വേണ്ടി നീണ്ട മൂന്ന് ദശകങ്ങള്‍ അമേരിക്കയോട് ശീതയുദ്ധം നടത്തി. 
അമേരിക്കന്‍ സൈനിക ശക്തിയെ പരാജയപ്പെടുത്തി ഹോചിമിന്‍ വിയറ്റ്‌നാമിനെ ഏകീകരിച്ചു. ബിസ്മാര്‍ക്കും ഗാരിബാള്‍ഡിയും ചരിത്രത്തില്‍ ശാശ്വതമായി അറിയപ്പെടുന്നത് തങ്ങളുടെ രാജ്യങ്ങളെ ഏകീകരിച്ചവര്‍ എന്ന നിലയിലാണ്. 
ചന്ദ്രഗുപ്തനും,സമുദ്രഗുപ്തനും,അക്ബറും ഇന്ത്യയെ ഏകീകരിക്കുവാനായിരുന്നു യുദ്ധം ചെയ്തത്. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെരാജ്യത്തെ വിഭജിക്കുന്നതിന് സമ്മതിക്കുകയും അതിന് കൂട്ടുനില്ക്കുകയും ചെയ്തത് നെഹൃവും, ജിന്നയും, പട്ടേലും മാത്രമാണ്. അവരാണ് ഇന്ത്യാ വിഭജനത്തിന്റെ കുറ്റവാളികള്‍.
കുറ്റപത്രം അവസാനിക്കുന്നില്ല. 

1942 ല്‍ ക്രിപ്‌സ് ഇന്ത്യയില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യ വിഭജിക്കാനുള്ള തീരുമാനം ബ്രിട്ടനിലെ യുദ്ധകാല ക്യാബിനറ്റ് എടുത്തിരുന്നു. 
ഈ തീരുമാനം ചിയാംഗ് കൈഷക്ക് വഴി അന്ന് തന്നെ നെഹൃ അറിഞ്ഞിരുന്നു. നെഹൃ അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വിഭജനത്തിലേക്ക് നയിക്കുന്ന ക്രിപ്‌സ് നിര്‍ദ്ദേശങ്ങളെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ഗാന്ധിജിയുടെ എതിര്‍പ്പ് മൂലം ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടു.
വേവല്‍ പ്രഭു വിഭജനത്തെ എതിര്‍ത്തിരുന്നതിനാല്‍ നെഹൃവിന് അദ്ദേഹത്തോട് താല്പര്യമില്ലായിരുന്നു. പകരം വിഭജന പദ്ധതി നടപ്പാക്കുന്നതിന് പറ്റിയതും നെഹൃവിന് സ്വീകാര്യനുമായിരുന്ന ലൂയി മൗണ്ട്ബാറ്റനെ ഇന്ത്യാ വൈസ്രോയിയായി ആറ്റ്‌ലി ഗവര്‍മെന്റ് നിയമിച്ചു.
1947 മാര്‍ച്ച് 27 ന് മൗണ്ട്ബാറ്റണ്‍ അധികാരമേറ്റു. നെഹൃവുമായി ആദ്യ സംഭാഷണം നടത്തി. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലയ്മ ഈ ചര്‍ച്ചയില്‍ പ്രകടമായി( ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്). 

പിന്നീട് പട്ടേലുമായി മൗണ്ട്ബാറ്റണ്‍ സംഭാഷണം നടത്തി. ഇന്ത്യയില്‍ നിന്ന് ഈ മുസ്‌ളീം ശല്യം അവസാനിപ്പിക്കണം എന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടു.(മിഷന്‍ വിത്ത് മൗണ്ട്ബാറ്റന്‍).
1947 ഏപ്രില്‍ 1 ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിയുമായി സംസാരിച്ചു. 

ഇന്ത്യയെ ഭാഗം ചെയ്യരുതെന്ന് ഗാന്ധിജി അപേക്ഷിച്ചു. താന്‍ സ്വീകരിക്കുന്ന അവസാന മാര്‍ഗ്ഗമായിരിക്കും വിഭജനം എന്ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിക്ക് ഉറപ്പു നല്‍കി.
ഈ അവസരത്തില്‍ ഗാന്ധിജി ഒരു ബദല്‍ നിര്‍ദ്ദേശം വെച്ചു. 

കുഞ്ഞിനെ കീറിമുറിക്കാതെ മുഴുവനായി മുസ്‌ളീംങ്ങള്‍ക്ക് നല്‍കുക. ജിന്നയോടും ലീഗിനോടും ഗവര്‍മെന്റ് രൂപീകരിക്കാന്‍ ആവശ്യപ്പെടുക. പാക്കിസ്ഥാനു പകരം മുഴുവന്‍ ഇന്ത്യയും ജിന്നക്കു നല്‍കുക.
കോണ്‍ഗ്രസ് പാര്‍ട്ടി ഇതംഗീകരിക്കുമോ എന്ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിയോട് ചോദിച്ചു. 

വിഭജനം തടയാന്‍ കോണ്‍ഗ്രസ് എന്ത് വിലയും കൊടുക്കും എന്ന് ഗാന്ധിജി പറഞ്ഞു. 
കോണ്‍ഗ്രസ് ഇതംഗീകരിക്കുകയും സഹകരിക്കുകയും ചെയ്താല്‍ ഈ ആശയം പരീക്ഷിക്കുന്നതിന് ഞാന്‍ തയ്യാറാണ് എന്ന് മൗണ്ട്ബാറ്റണ്‍ മറുപടി പറഞ്ഞു.

ഇന്ത്യന്‍ വിഭജനം ഒഴിവാക്കാമായിരുന്ന അവസാനത്തെ അനന്യ നിമിഷം.

എന്നാല്‍ ഇന്ത്യയുടെ ഐക്യമെന്ന ഗാന്ധിജിയുടെ സ്വപ്നം തകര്‍ത്തെറിയാന്‍ മൗണ്ട്ബാറ്റനും നെഹൃവും തീരുമാനിച്ച് കരുക്കള്‍ നീക്കി. അത് വിജയകരമായി അവര്‍ നടപ്പാക്കി.

വിഭജനത്തിന് ഉത്തരവാദി ജിന്ന മാത്രമോ ......................... 

Sunday, 19 February 2012

തവള


72 കാരനായ വൃദ്ധന് മീന്‍പിടുത്തം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം തന്റെ വള്ളത്തിലിരിക്കുമ്പോള്‍ ഇങ്ങനെ ഒരു സ്വരം കേട്ടു. ‘
'എന്നെ മുകളിലേക്ക് എടുക്ക.്'
അയാള്‍ ചുറ്റും നോക്കി ആരെയും കണ്ടില്ല. ഞാന്‍ സ്വപ്നം കണ്ടതാവും എന്നയാള്‍ വിചാരിച്ചു. വീണ്ടും ആ ശബ്ദം കേട്ടു. 'എന്നെ പൊക്കിയെടുക്ക്.'
അയാള്‍ ചുററും നോക്കി. അതാ ഒരു തവള വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു.
അയാള്‍ ചോദിച്ചു. ‘’'നീയാണോ ഇപ്പോള്‍ എന്നോട് സംസാരിച്ചത്?'
തവള പറഞ്ഞു:- 'അതേ, ഞാനാണ് അങ്ങയോട് സംസാരിക്കുന്നത്. എന്നെ പൊക്കിയെടുത്ത് ഒരുമ്മ തന്നാല്‍ താങ്കള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര സുന്ദരിയായ ഒരു സ്ത്രീയായി ഞാന്‍ മാറും. അങ്ങയുടെ സുഹൃത്തുക്കള്‍ മുഴുവന്‍ അസൂയപ്പെടും എന്നെനിക്കുറപ്പുണ്ട്. കാരണം ഞാന്‍ അങ്ങയുടെ ‘ഭാര്യയായിരിക്കും.'

അയാള്‍ തവളയെ സൂക്ഷിച്ചുനോക്കി. അടുത്തുചെന്ന് ശ്രദ്ധാപൂര്‍വ്വം പൊക്കിയെടുത്ത് തന്റെ പോക്കറ്റിലിട്ടു.
അപ്പോള്‍ തവള ചോദിച്ചു ”'താങ്കള്‍ക്കെന്തുപറ്റി ? ഞാന്‍ പറഞ്ഞത് കേട്ടില്ലേ. എന്നെ ചുംബിക്കൂ ഞാന്‍ സുന്ദരിയായ വധുവായി മാറും.'
അയാള്‍ പോക്കറ്റില്‍ കിടന്ന തവളയോട് പറഞ്ഞു.’’
'ഇല്ല എനീക്കീ പ്രായത്തില്‍ ഒരു സംസാരിക്കുന്ന തവളയെയാണ് വേണ്ടത്.' 

Thursday, 16 February 2012

ഭയം



ഒരിക്കല്‍ ഒരു രാജാവ് പരിവാര സമേതം കടല്‍ യാത്ര നടത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഒരു യുവാവ് ആദ്യം കപ്പല്‍യാത്ര നടത്തുകയായിരുന്നതിനാല്‍ വളരെ ‘ഭയചകിതനായിരുന്നു. കപ്പല്‍ ഇളകിയാടുമ്പോള്‍ ഭയന്ന് നിലവിളിക്കുന്ന യുവാവിനെ സമാധാനിപ്പിക്കാന്‍ രാജാവ് ഉള്‍പ്പെടെ എല്ലാവരും ശ്രമിച്ചു.
പക്ഷേ അയാളുടെ ഭയം മാറിയില്ല.
രാജാവ് അനുവദിക്കുമെങ്കില്‍ യുവാവിനെ സുഖപ്പെടുത്താമെന്ന് രാജവൈദ്യന്‍ അറിയിച്ചു. ഉടന്‍ അനുമതിയായി.
ഈ യുവാവിനെ തൂക്കിയെടുത്ത് കടലിലിടാന്‍ കപ്പല്‍ ജോലിക്കോരോട് വൈദ്യന്‍ നിര്‍ദ്ദേശിച്ചു.
അവര്‍ ഉടന്‍തന്നെ അങ്ങനെ ചെയ്തു.
ആ യുവാവ് വെള്ളത്തില്‍ മുങ്ങിത്താണു. കുറെ കടല്‍ വെള്ളം അകത്താക്കി.
അവശനായ യുവാവിനെ പൊക്കിയെടുക്കാന്‍ വൈദ്യന്‍ കല്പിച്ചു. അവന്‍ ഒരു മൂലയില്‍ ശാന്തനായി ഇരിക്കുന്നത് കണ്ട് രാജാവ് വൈദ്യനോട് കാര്യങ്ങള്‍ അന്വേഷിച്ചു.
വൈദ്യന്‍ ഇങ്ങനെ പ്രതിവചിച്ചു.  'അയാള്‍ക്ക് കടലുമായി ബന്ധപ്പെട്ട ഒരനുഭവവും ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ട് കടല്‍ എത്ര അപടകാരിയാകാമെന്നും ബോദ്ധ്യമില്ല. നമുക്കും കടലിനുമിടയില്‍ ഒരു കപ്പല്‍ നല്‍കുന്ന സൗകര്യം എത്രയധികമാണെന്ന് ഇപ്പോള്‍ അയാള്‍ക്ക് മനസ്സിലായി.
അപ്പോള്‍ അയാള്‍ ശാന്തനായി.' 

Tuesday, 14 February 2012

പരോപകാരം

 
ഫാ. ഡേവിസ് മത പ്രഭാഷണം കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടെ ഒരു കുടിയന്‍ ഒരു വീടിന്റെ ‘ഭിത്തിയില്‍ ചവിട്ടുന്നതു കണ്ടു.
'താങ്കള്‍ ഇവിടെയാണോ താമസിക്കുന്നത'. ഫാദര്‍ ചോദിച്ചു. 'അതേ', അയാള്‍ മറുപടി പറഞ്ഞു”.
‘’ 'മുകളിലേയ്ക്ക് പോകാന്‍ ഞാന്‍ താങ്കളെ സഹായിക്കണോ' ഫാദര്‍ അയാളോട് ചോദിച്ചു.’’
'വേണം' അയാള്‍ മെല്ലെ മുരണ്ടു.
അവര്‍ രണ്ടാം നിലയില്‍ എത്തിയപ്പോള്‍ ഫാദര്‍ ചോദിച്ചു. ‘’'ഇതാണോ താങ്കളുടെ ഫ്‌ളാറ്റ്'’’ 'അതേ' അയാള്‍ പറഞ്ഞു.
'അയാളുടെ ഭാര്യ ഇപ്പോള്‍ എന്നെ കാണാനിടയായാല്‍ അവര്‍ എന്തു വിചാരിക്കും. ഞാനാണ് അയാളെ കുടിപ്പിച്ച് ഈ പരുവത്തില്‍ ആക്കിയത് എന്ന് കരുതാന്‍ സാധ്യതയുണ്ട്. എത്രയും വേഗം വിട്ടുപോയേക്കാം'’’
ഇങ്ങനെ ചിന്തിച്ച ഫാദര്‍ അയാളെ അടുത്ത് കണ്ട ഒരു കതക് തുറന്ന് അകത്തേയ്ക്ക് തള്ളിയിട്ട് പെട്ടെന്ന് വന്ന വഴിയേ താഴേയ്ക്ക് ഇറങ്ങിപ്പോയി.
ഫാദര്‍ താഴത്തെ നിലയിലെത്തിയപ്പോള്‍ ഇതാ അവിടെ മറ്റൊരു കുടിയന്‍ കിടക്കുന്നു.
‘'താങ്കള്‍ ഇവിടെയാണോ താമസിക്കുന്നത്' ‘’ ഫാദര്‍ ചോദിച്ചു.
‘’'അതേ'’’ അയാള്‍
'മുകളിലേയ്ക്ക് പോകാന്‍ ഞാന്‍ സഹായിക്കണമോ'’’ ഫാദര്‍
‘’'വേണം'’’ അയാള്‍
ഫാദര്‍ അയാളെയും മുകളിലെത്തിച്ച് ഒന്നാമനെ ഇട്ടിരുന്ന മുറിയിലേയ്ക്ക് ഇയാളെയും പിടിച്ച് തള്ളി.
പെട്ടെന്ന് താഴെയെത്തിയപ്പോള്‍ ഫാദര്‍ അവിടെ കിടക്കുന്ന അടുത്ത കുടിയനെ കണ്ട് ആശ്ചര്യപ്പെട്ടു.
സഹായിക്കാനായി അടുത്തു വരുന്ന ഫാദറിനെ കണ്ട് അയാള്‍ നിലവിളിച്ചു.
'പോലീസ്. പോലീസ്. ദൈവത്തെയോര്‍ത്ത് എന്നെ രക്ഷിക്ക് അല്ലെങ്കില്‍ ഇയാള്‍ വെളുക്കുവോളം എന്നെ മുകളിലെത്തിച്ച് ലിഫ്റ്റിനുള്ള സ്ഥലത്തുകൂടി താഴേയ്ക്ക് തള്ളും.'’ 

Sunday, 12 February 2012

എന്തിന്

 
ഒരു ബിസിനസ്സ് എക്‌സിക്യൂട്ടീവ് ഒരു ദിവസം അവധിയെടുത്തു. അയാള്‍ സമുദ്ര തീരത്തുകൂടി നടക്കുന്ന അവസരത്തില്‍ ഒരു മുക്കുവന്‍ ഒരു മരത്തിന്റെ തണലില്‍ ഇരിക്കുന്നത് കണ്ടു. അയാള്‍ കാലുകള്‍ നീട്ടി നിവര്‍ന്ന് കിടന്ന് സിഗരറ്റ് വലിക്കുകയാണ്. ആരോഗ്യവാനായ മുക്കുവന്‍ സമയം വെറുതെ പാഴാക്കുന്നത് കണ്ടിട്ട് ബിസിനസ്സുകാരന് സഹിച്ചില്ല.
അതുകൊണ്ട് അയാള്‍ ചോദിച്ചു’’'ഇങ്ങനെ വെറുതെ സമയം പാഴാക്കാതെ സമുദ്രത്തില്‍ പോയി മീന്‍പിടിക്കരുതോ?'
മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'
‘'താങ്കള്‍ക്ക് കൂടുതല്‍ മത്സ്യം കിട്ടില്ലേ' ‘’
മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?' ‘’
'കൂടുതല്‍ പണം ഉണ്ടാക്കാം.'’
മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'’
'സ്വന്തമായി ഒരു ബോട്ട് വാങ്ങാം.'’’
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?' ‘’
'കൂടുതല്‍ പണം ഉണ്ടാക്കാം.'
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'വളരെ വലിയയന്ത്രവല്‍കൃത ബോട്ട് വാങ്ങാം.'
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'മീന്‍പിടിക്കാന്‍ ആഴക്കടലില്‍ പോകാം.'
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'കൂടുതല്‍ പണം ഉണ്ടാക്കാന്‍' ‘’
‘’മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'വെറുതെയിരുന്ന് ജീവിതം ആസ്വദിക്കാം.'
‘’'അതു തന്നെയല്ലേ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ദയവുചെയ്ത് ഒന്ന് ശല്യപ്പെടുത്താതെ പോകുമോ?'
ഞാന്‍ ഭാര്യയോട് ചോദിച്ചു
' എടീ മോളി നീ അല്മായശബ്ദം വായിക്കാറുണ്ടോ ? '
'അതിവിടെ വരുത്താന്‍ നിങ്ങള് സമ്മതിക്കത്തില്ലല്ലോ, ആ ശാലോമോ, ദീപനാളമോ ഒക്കെ വാങ്ങി വായിക്കാന്‍ എത്രകാലമായി ഞാന്‍ പറയുന്നതാ.' മോളി.
' എടീ ഇത് അങ്ങനെ വരുത്തുന്ന സാധനമല്ല. ഇത് തനിയേ ഇങ്ങ് വരുന്നതാ. Blog എന്ന് പറയും. എന്റെ Blog നീ വായിച്ചിട്ടുണ്ടോ ?' ഞാന്‍.
മോളി 'എന്തിന്'?
ഞാന്‍ ' നിന്റെ കെട്ടിയവന്‍ എന്തൊക്കെയാ എഴുതിക്കൂട്ടുന്നതെന്നറിയാന്‍'
മോളി ' എന്തിന്'?
ഞാന്‍ ' ഇതിലൊക്കെ വല്ല കഴമ്പുമുണ്ടോ എന്നറിയാന്‍'
മോളി ' എന്തിന്'?
ഞാന്‍ ' അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നിനക്കും എഴുതാന്‍ '
മോളി ' എന്തിന്'?
ഞാന്‍ ' നിന്റമ്മേക്കെട്ടിക്കാന്‍ പോടീ അവിടുന്ന്'
മോളി ' കണ്ടോ ഇതാ കുഴപ്പം. നിങ്ങള്‍ ആണുങ്ങള്‍ കണ്ണും തിരുമ്മി എഴുന്നേറ്റ് ഈ കുന്തനാണ്ടത്തിന്റെ മുമ്പില്‍ കുത്തിയിരിക്കും. 8 മണിക്ക് കൈയ്യും കഴുകി വന്നിരിക്കും. അപ്പോള്‍ കാപ്പി റെഡിയായില്ലെങ്കില്‍ കാണാം തനി സ്വഭാവം.'
'ദയവു ചെയ്ത് എന്നേ വെറുതേ വിട്ടേക്ക് '