Tuesday, 31 January 2012

വിവരദോഷി



'എക്‌സ്‌ക്യൂസ് മീ സര്‍' ശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് നോക്കി. പുറത്തൊരാള്‍. അരിചിതന്‍.
യുവജനോത്സവത്തിനു പ്രസംഗമത്സരത്തില്‍ പേര് കൊടുത്ത ഏതോ ഒരു കുട്ടിക്കുവേണ്ടി ധൃതിയില്‍ ഒരു പ്രസംഗം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
എന്റെ ജോലിസഥലത്തേക്കുള്ള കമ്പനി വണ്ടി എത്താന്‍ ഇനി അരമണിക്കൂര്‍ മാത്രം. ആ സമയത്തിനുള്ളില്‍ എഴുതി തീര്‍ത്ത് ഭാര്യയെ ഏല്പിക്കണം. ഇല്ലെങ്കില്‍......
ങ..... ഇല്ലെങ്കില്‍ കുടുംബസമാധാനം കട്ടപ്പൊക. പറഞ്ഞിട്ട് കാര്യമില്ല. 

അവളിത് എന്നെ ഏല്‍പിച്ചിട്ട് ആഴ്ച രണ്ടായി. നാളെ നാളെ എന്ന് നീണ്ടുനീണ്ടങ്ങുപോയി. ഇന്ന് അവസാന മുന്നറിയിപ്പ് വന്നപ്പോഴാണ് കാര്യഗൗരവമുണ്ടായത്.
ഗഹനമായ വിഷയമൊന്നുമല്ല. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ വിഷയം. 'മര്യാദ'
എഴുതുന്ന വിഷയത്തോട് നീതി പുലര്‍ത്തണ്ടേ? 'അതിഥി ദേവോ ഭവ' എന്നാണല്ലോ. ഞാന്‍ എഴുന്നേറ്റു ചെന്നു.
''എക്‌സ്‌ക്യൂസ്മി സര്‍'' അയാള്‍ വീണ്ടും പറഞ്ഞു. ''ഐ ഫ്രം കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍''
താനേത് കോനാട്ടില്‍ നിന്നായാല്‍ എനിക്കെന്ത്? ഞാന്‍ മനസ്സിലോര്‍ത്തു. ''ശരി അകത്തേക്കു വരൂ'' ഞാന്‍ പറഞ്ഞു.
''താങ്ക് യൂ സര്‍'' അതിവിനയത്തോടെ അകത്തേക്കു കയറിയ മാന്യദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു.

 ''താങ്ക് യൂ സാര്‍'' എന്ന് പറഞ്ഞ് കസേരയുടെ ഓരം ചേര്‍ന്ന് വടി പോലെ ഇരുന്നയാള്‍ ആരംഭിച്ചു. 
''സര്‍ ഐ വുഡ് ലൈക്ക് ടു ഇന്‍ട്രൊഡ്യൂസ് എ ന്യൂ സ്‌കീം'' അത്യാവശ്യം ഇംഗ്ലീഷ് മനസ്സിലാകുമെങ്കിലും നാടന്‍ സായ്പിന്റെ ജാട എനിക്കത്ര പിടിച്ചില്ല.
അതു മാത്രമോ! സാധാരണദിവസങ്ങളില്‍, ഇതുപോലെ അസമയത്തു വന്നു കേറുന്ന അതിഥികളേപ്പോലും ചായ കൊടുത്ത് സല്‍ക്കരിക്കുന്ന പ്രിയതമയെ ആ ഭാഗത്തെങ്ങും കാണാനില്ല.
സംഗതി പിടികിട്ടി. ആശയവിനിമയത്തിനുള്ള ഈ പെണ്ണുങ്ങളുടെ ഒരു കഴിവേ......
ആഥിത്യമര്യാദ തല്ക്കാലം ഫ്രീസറില്‍ വച്ചില്ലെങ്കില്‍ എന്ത് സംഭവിക്കാം എന്ന് ഞാനൂഹിച്ചു. ഞാന്‍ വാച്ചില്‍ നോക്കി.
''സുഹൃത്തേ ഇപ്പോഴെനിക്ക് ഇതൊന്നും കേള്‍ക്കാന്‍ സമയമില്ല...!
''യെസ് സര്‍, നോ പ്രോബ്ലം സര്‍''
''സര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഹോട്ടല്‍ റീജന്‍സിയില്‍വെച്ച് ഒരു മീറ്റിംഗ് ഉണ്ട്. സാര്‍ തീര്‍ച്ചയായും വരണം!''
''ശരി ശരി എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റു. വൈകിട്ട് എവിടെ വേണെങ്കില്‍ വരാം ഇപ്പോഴൊന്ന് ഇറങ്ങിത്തന്നാല്‍ മതി. ഞാനോര്‍ത്തു.
അയാള്‍ എഴുന്നേറ്റ് ഷേക്ക്ഹാന്‍ഡ് തന്ന് പ്രതീക്ഷയോടെ സ്ഥലം വിട്ടു. 

ഉടന്‍തന്നെ 'മര്യാദ' യിലേക്ക് തിരിഞ്ഞു. 
സന്ദര്‍ശന സമയത്തില്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് കൂടി സൂചിപ്പിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിച്ചതും കമ്പനിവണ്ടി വന്നതും ഒരുമിച്ച്.
''ദേണ്ടെ കിടക്കണു. കൊണ്ടുപോയിക്കൊട്'' എന്ന് ഭാര്യയോട് വിളിച്ചു പറഞ്ഞ് ഓടി ഇറങ്ങി വണ്ടിയില്‍ ചാടിക്കയറി. ശ്വാസമൊന്ന് നേരെ വിട്ടു.
കമ്പനിയിലെ സീനിയര്‍ ക്ലാര്‍ക്ക് സോമസുന്ദരം സാമാന്യം വിവരമുള്ളയാളാണ്. അതിലുപരി ഒരു സാധു. ഞങ്ങള്‍ ഒരു ലെയിനില്‍ താമസക്കാരാണെങ്കിലും അത്ര അടുപ്പം പോരാ. അല്ലെയങ്കിലും അതങ്ങനെയാണല്ലോ.

അടുപ്പം വരണമെങ്കില്‍ അല്പം ആത്മബന്ധം വേണം. ആത്മബന്ധം വേണമെങ്കിലോ? വല്ലപ്പോഴുമൊക്കെ ആത്മവിദ്യാലയം സന്ദര്‍ശിക്കണം. 
ഓഫീസ്, കമ്പനി, ബസ്, വീട് എന്ന ഫോര്‍മുലയാണ് അദ്ദേഹത്തിന്. വൈകിട്ട് ടൗണിലിറങ്ങി ആത്മവിദ്യാലയത്തില്‍ കയറി അല്പം അകത്താക്കി ആത്മബന്ധം സ്ഥാപിച്ചുപോകാമെന്ന് മുന്‍പ് പലപ്പോഴും ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. അദ്ദേഹം വഴങ്ങിയിട്ടില്ല.
എന്നു കരുതി വളരെ സന്തോഷകരമായ കുടുംബജീവിതമാണദ്ദേഹത്തിന്റേത് എന്നൊന്നും തെറ്റിദ്ധരിക്കണ്ട. 

കിട്ടുന്ന ശമ്പളം തികയാഞ്ഞ് കടവും വാങ്ങിയാണ് കഴിയുന്നത്.
അതെന്തേ അയങ്ങിനെയെന്നു ചോദിച്ചാലെന്താ ഇപ്പോള്‍ പറയുക. പറഞ്ഞാല്‍ പരദൂഷണം എന്നു പറയും. 

സീനിയര്‍ ക്ലാര്‍ക്കിന്റെ ഭാര്യയ്ക്ക് കമ്പനി മാനേജരുടെയും എം.ഡി.യുടെയും ഭാര്യമാര്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയാല്‍ പാവം സോമസുന്ദരം എന്തു ചെയ്യും?
പതിവില്ലാതെ ഞങ്ങള്‍ക്കൊപ്പം ടൗണിലിറങ്ങാന്‍ തയ്യാറെടുക്കുന്ന സോമസുന്ദരത്തോട് ഞാന്‍ കാര്യമന്വേഷിച്ചു. അപ്പോഴാണ് റീജന്‍സിയിലെ യോഗത്തിന്റെ കാര്യം എനിക്കോര്‍മ വന്നത്. അദ്ദേഹം അങ്ങോട്ടാണ്. 

അപ്പോള്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടിലും സായ്പ് ചെന്നിരുന്നുവെന്ന് സാരം. കുറച്ചു ദൂരം ഞങ്ങളൊന്നിച്ചു നടന്നു. ആത്മവിദ്യാലയത്തിനടുത്തായപ്പോള്‍ ഞാന്‍ ചോദിച്ചു.
 ''എങ്ങനെയാ! ഒരു ചെറുത്'' അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു ''സാറ് നടന്നോളൂ... ഞാനെത്തിക്കോളാം'' അദ്ദേഹം ഹോട്ടല്‍ റീജന്‍സി ലക്ഷ്യമാക്കി നടന്നു.
പ്രതീക്ഷിച്ചതിലും താമസിച്ചതിലുള്ള കുറ്റബോധത്തോടെയാണ് റീജന്‍സിയിലെത്തിയത്. പക്ഷേ യോഗം തുടങ്ങുന്നതേയുള്ളു. 

സംഘാടകര്‍ പോലും എല്ലാവരും എത്തിയിട്ടില്ലെന്നു തോന്നുന്നു. രാവിലെ വീട്ടിലെത്തിയ കക്ഷി തന്നെ കണ്ട് സന്തോഷത്തോടെ ഓടിവന്ന് കൈയില്‍ പിടിച്ചു പറഞ്ഞു.
''ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍''
ഞാന്‍ വരുമെന്ന പ്രതീക്ഷയൊന്നും അയാള്‍ക്കില്ലായിരുന്നുവെന്ന് തോന്നി. എന്നെ പിടിച്ചു വലിച്ച് കൊണ്ടുപോയി മുന്‍നിരയില്‍ത്തന്നെ പ്രതിഷ്ഠിച്ചു. അതു പതിവില്ലാത്തതാണ്. യോഗങ്ങളില്‍ പിന്‍നിരയിലിരിക്കുന്നതാണെനിക്കിഷ്ടം. 

ബോറടിക്കുമ്പോള്‍ ഇരുന്നുറങ്ങാനും ആവശ്യം പോലെ എഴുന്നേറ്റ് പുറത്തുപോകാനും ഒക്കെ സൗകര്യം അതാണ്.
ഔപചാരിക ചടങ്ങുകളും ഉപചാരവാക്കുകളും വേഗം അവസാനിപ്പിച്ചു. ഇനി ക്ലാസ്സാണ്. എക്‌സിക്യൂട്ടീവ് വേഷത്തില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ക്ലാസ്സ് തുടങ്ങി. ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. സോമസുന്ദരം സാര്‍ വളരെ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. മിക്കവരും അങ്ങനെയൊക്കത്തന്നെ. 

എന്റെ നോട്ടം അവസാനം ചെന്നുപതിച്ചത് ഇടതുഭാഗത്ത് രണ്ടാം നിരയില്‍ അതീവശ്രദ്ധയോടെയും അതിലേറെ താല്പര്യത്തോടെയും അദ്ധ്യാപകനെ ശ്രദ്ധിച്ചിരിക്കുന്ന ഏതാനും ചെറുപ്പക്കാരികളിലാണ്.
ഈ വൈകിയ നേരത്തും ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ അവരെത്തിയല്ലോ എന്നു ഞാന്‍ വിചാരിച്ചു. നമ്മുടെ നാട്ടിലെ പെമ്പിള്ളേരും പുരോഗമിച്ചിരിക്കുന്നു.
''സാര്‍ സാറിന്റെ സ്വപ്നമെന്താണ്'' അദ്ധ്യാപകന്‍ ചോദിക്കുന്നത് അവ്യക്തമായി കേട്ടു. എല്ലാവരും എന്റെ നേരെ നോക്കുന്നതു കണ്ടപ്പോഴാണ് ചോദ്യം എന്നോടാണെന്നു മനസ്സിലായത്. 

ശ്ശെടാ ഇതു വലിയ പുലിവാലായല്ലോ. സ്വസ്ഥമായിരുന്ന് അല്പം സ്വപ്നം കാണാനും പാടില്ലേ. അഥവാ കണ്ടാല്‍ത്തന്നെ അത് പരസ്യമായെങ്ങനെ പറയും. എന്റെ അവസ്ഥ കണ്ട് ചെറുപ്പക്കാരന്‍ മാഷ് ചോദ്യം വ്യക്തമാക്കി. ''ഭാവിയെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നമെന്താണ്?''
അതിപ്പോ ..... എന്താ ..... പയറയുക. ഞാന്‍ ചുറ്റുമൊന്നു നോക്കി. 

എന്റെ സ്വപ്നം കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുകയാണെല്ലാവരും. ആരൊക്കെയോ അവരുടെ സ്വപ്നങ്ങള്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞിരുന്നെന്നു തോന്നുന്നു. പക്ഷേ ഞാനൊന്നും കേട്ടതേയില്ല.
''ഇന്ന് മനഃസമാധാനത്തോടെ കിടന്നുറങ്ങണം. അതില്‍ക്കൂടിയ സ്വപ്നമൊന്നുമില്ല.'' ഞാന്‍ മറുപടി പറഞ്ഞു. തന്റെ ഉത്തരം കേട്ട ഉടന്‍ അവിടെ മുഴങ്ങിയത് പൊട്ടിച്ചിരിയാണ്. ഞാന്‍ അന്തം വിട്ടു. എന്താ? മണ്ടത്തരം വല്ലതും പറഞ്ഞോ?
ചോദ്യകര്‍ത്താവ് പ്രതീക്ഷിച്ചിരുന്ന മറുപടി ആയിരുന്നില്ല അതെന്നെനിക്കു മനസ്സിലായി. അദ്ദേഹം ഇതേ ചോദ്യം അടുത്തയാളോട് ചോദിച്ചു.
''മക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കണം. അതിമനോഹരമായ ഒരു വീട് പണിയണം. ലേറ്റസ്റ്റ് മോഡല്‍ കാര്‍ വാങ്ങണം.'' അയാള്‍ ഉത്തരം പറഞ്ഞു. 

ചോദ്യകര്‍ത്താവിന് തൃപ്തിയായി. പിന്നെ ചോദ്യം തുടര്‍ന്നില്ല. അദ്ദേഹം സംസാരിച്ചു തുടങ്ങി.
''കണ്ടോ? ഇതുപോലെ എല്ലാവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍. വലിയ വലിയ സ്വപ്നങ്ങള്‍. പക്ഷേ അവ സഫലീകരിക്കാന്‍ നമുക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം തികയുന്നില്ല. 

അപ്പോള്‍ നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കണം. എങ്ങിനെ? ഇതിനുള്ള മാര്‍ഗ്ഗമാണ് കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍, നിങ്ങള്‍ക്കായി ഒരു പുതിയ സ്‌കീമിലൂടെ അവതരിപ്പിക്കുന്നത്.
അടുത്തമാസം പകുതിയോടെ കേരളത്തില്‍ ലോഞ്ച് ചെയ്യുന്ന ഈ കമ്പനിയിലേക്ക് ആദ്യം കടന്നുവരാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്നവരാണ് ഇവിടെ കൂടിയിരിക്കുന്നവര്‍. തങ്ങള്‍ക്ക് കൈവന്ന സൗഭാഗ്യമോര്‍ത്ത് എല്ലാവരും ഒന്നിളകിയിരുന്നു.
''ഇപ്പോള്‍ നിങ്ങള്‍ കമ്പനിയില്‍ ജോയിന്‍ ചെയ്താല്‍ പിന്നീട് വരുന്നവരെല്ലാം നിങ്ങളുടെ കീഴിലായിരിക്കും. അതിലൂടെ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നത് കോടികളാണ്. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം സഫലീകരിക്കാന്‍ പര്യാപ്തമായ സമ്പാദ്യം''
ഇത്രയും കേട്ടതോടെ ആവേശം കൊണ്ട ഒരു ചെറുപ്പക്കാരി എഴുന്നേറ്റ് ചോദിച്ചു. ''സാര്‍ രക്ഷ പ്രാപിക്കാന്‍ ഞങ്ങള്‍ എന്തു ചെയ്യണം''? അദ്ധ്യാപകന്‍ പ്രതിവചിച്ചു. 

''കഴിയുമെങ്കില്‍ ഇന്നുതന്നെ കമ്പനിയില്‍ ജോയിന്‍ ചെയ്യുക.''
''ജോയിന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ്''? ആ ചോദ്യം വന്ന ഭാഗത്തേക്ക് ഞാനറിയാതെ നോക്കി. പരിചയമുള്ള ശബ്ദം. സോമസുന്ദരം സാര്‍ തന്നെ. അത്ഭുതം. നാലുപേര്‍ കൂടുന്നിടത്ത് അദ്ദേഹത്തിന് നാക്കോ!
''ഈ ചോദ്യത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്.'' അദ്ധ്യാപകന് ആവേശമായി. പിന്നെ തുടര്‍ന്നു. ''ഇതുവരെ ഇന്ത്യയിലോ കേരളത്തിലോ ലോഞ്ച് ചെയ്തിട്ടുള്ള ഒരു കമ്പനിയും നല്‍കാത്ത മെഗാ ഓഫറാണ് കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. 

അത് മറ്റൊന്നുമല്ല ഈ കമ്പനിയില്‍ ജോയിന്‍ ചെയ്യുന്നതിന് ജോയിനിംഗ് ഫീസില്ല.
'അതു കൊള്ളാം' ഞാനോര്‍ത്തു. കാശ് മുടക്കില്ലാത്ത കളിയാണെങ്കില്‍ അരക്കൈ നോക്കിക്കളയാം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്തരം പല കമ്പനികളിലും പണം മുടക്കി പണം കൊയ്യാന്‍ ശ്രമം നടത്തിയിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ സംശയം.
''ജോയിനിംഗ് ഫീസില്ലെങ്കില്‍ ചേരുന്നവര്‍ക്ക് പിന്നെങ്ങിനെ വരുമാനം ലഭിക്കും''? ക്ലാസ്സെടുക്കുന്നയാള്‍ സുസ്‌മേരവദനനായി മൊഴിഞ്ഞു.
''അതാണ് നമ്മുടെ കമ്പനിയുടെ പ്രത്യേകത. ആഗോളതലത്തില്‍ വരുന്ന സാമൂഹ്യകാലുഷ്യം മുറിച്ച് കടക്കുക എന്ന സാമൂഹ്യ പ്രതിബദ്ധതയും കമ്പനി ഏറ്റെടുക്കുകയാണ്.''
എനിക്കൊന്നും മനസ്സിലായില്ല. കാരണവന്മാര്‍ പറയുംപോലെ അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ 'പയറഞ്ഞാഴി' എന്ന മറുപടി. വിവരം കമ്മിയായതുകൊണ്ടാകാം. ഭൂരിപക്ഷവും എല്ലാം മനസ്സിലായി എന്ന ഭാവത്തിലാണിരുപ്പ്.
''കമ്പനി ഒരുക്കിയിരിക്കുന്ന പ്രത്യേക ഗിഫ്റ്റ് പാക്കറ്റ് ആണ് നിങ്ങള്‍ അവിടെ കാണുന്നത്.'' തൊട്ടടുത്ത മേശയില്‍ ഭംഗിയായി പൊതിഞ്ഞ് മഞ്ഞ റിബ്ബണ്‍ കൊണ്ട് കെട്ടിയിരിക്കുന്ന ഒരു പൊതി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അയാള്‍ പറഞ്ഞത്.
''10000 രൂപ മാര്‍ക്കറ്റ് വിലയുള്ള സമ്മാനങ്ങളടങ്ങിയ ഈ ഗിഫ്റ്റ് പാക്കറ്റ് 7000 രൂപയ്ക്ക്, വെറും 7000 രൂപയ്ക്ക് ആദ്യം ജോയിന്‍ ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ്. 

ഈ ഗിഫ്റ്റ് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് സമ്മാനിക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങള്‍ക്ക് സമ്മാനിക്കുമ്പോള്‍ സൗഹൃദത്തിന്റെ പെരുമഴക്കാലം ആരംഭിക്കുകയായി. അങ്ങനെ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതയില്‍ നിങ്ങള്‍ അംഗമാകുന്നുവെന്ന് മാത്രമല്ല, നിങ്ങളുടെ ബാങ്ക് ബാലന്‍സ് ആഴ്ചതോറും വര്‍ദ്ധിച്ചുകൊണ്ടുമരിക്കും.''
ഓ.... അപ്പോള്‍ ഏഴായിരം രൂപ മുടക്കണം അല്ലേ? എന്റെ ആത്മഗതം അല്പം ഉച്ചത്തിലായത് അയാള്‍ കേട്ടു. പിന്നീട് എന്നോടെന്നവിധം പറഞ്ഞു.
വെറും ഏഴായിരം രൂപ മുടക്കുമ്പോള്‍ എന്തൊക്കെ നേട്ടങ്ങളാണെന്ന് നോക്കൂ. ഒന്ന്, 10000 രൂപയുടെ ഗിഫറ്റ് പാക്കറ്റ് 7000 രൂപയ്ക്ക് കിട്ടുന്നു.
രണ്ട്, ഗിഫ്റ്റ് സുഹൃത്തിന് കൊടുക്കുമ്പോള്‍ വര്‍ദ്ധിക്കുന്ന സൗഹൃദം. മൂന്ന്, കൈ നിറയെ പണം.
കമ്പനിയുടെ പ്രവര്‍ത്തനം ഒന്നു വിശദീകരിക്കാമോ? ആരോ ചോദിച്ചു.
ചായയും ബിസ്‌ക്കറ്റും വിതരണം ചെയ്യാന്‍ സഹായികളെ ശട്ടം കെട്ടിയിട്ട് അയാള്‍ തുടര്‍ന്നു.
ജോയിന്‍ ചെയ്യുന്ന ഓരോരുത്തരും വെറും രണ്ടുപേരെ മാത്രം ഈ സ്‌കീമിലേക്ക് കൊണ്ടുവന്നാല്‍ മതിയാകും. ആ രണ്ടുപേരില്‍ നിന്നുതന്നെ നിങ്ങള്‍ മുടക്കിയ പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഒരംഗം വാങ്ങുന്ന ഗിഫ്റ്റ് പാക്കറ്റിന്റെ വിലയായ 7000 രൂപയില്‍ വെറും 500 രൂപ കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്നു. 3000 രൂപയ്ക്ക് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം അംഗത്തിന്റെ പേരില്‍ നല്‍കുന്നു. ഈ സ്ഥലത്തെ കമ്പനി ചെലവില്‍ തെങ്ങുകൃഷി നടത്തുകയും ലാഭവീതം അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ബാക്കി 3500 രൂപയില്‍ 2000 രൂപ കമ്മീഷനായി നല്‍കുന്നുന്നു.
എന്റെ ക്ഷമ നശിച്ചുതുടങ്ങി. എല്ലാവരും ചായയും ബിസ്‌ക്കറ്റും കഴിക്കുന്ന തിരക്കിലാണ്. ഞാന്‍ എഴുന്നേറ്റു. ''സാര്‍ ഒരു സംശയം. അയാള്‍ എന്നെ തുറിച്ചു നോക്കി.
ഞാന്‍ തുടര്‍ന്നു. ''മുമ്പ് ആരോ പറഞ്ഞ സ്വപ്നങ്ങളെല്ലാം ഉള്ളവര്‍ക്കല്ലേ അത് സഫലീകരിക്കാന്‍ കോക്കനട്ട് കോളാ ഇന്റര്‍നാഷണലിന്റെ ഈ പുതിയ സ്‌കീം പ്രയോജനപ്പെടുക.

 ഞാന്‍ ആദ്യമേ പറഞ്ഞല്ലോ എനിക്കിത്തരം സ്വപ്നങ്ങളൊന്നുമില്ല. അപ്പോള്‍ നിങ്ങളുടെ സഹായവും സ്‌കീമും ഒന്നും ആവശ്യമില്ല. ഇന്നും എന്നും മനഃസമാധാനത്തോടെ കിടന്നുറങ്ങണമെന്ന സ്വപ്നവുമായി ഞാന്‍ പോകട്ടെ''
എന്റെ ബാഗുമായി ഞാനിറങ്ങി.
''വിവരദോഷി'' ആരോ പറയുന്നതുകേട്ടു.
സോമസുന്ദരം സാറാണോ?
ആവോ....... ഞാന്‍ തിരിഞ്ഞുനോക്കിയില്ല.

Thursday, 26 January 2012

പരാജയം നേരിടാനുള്ള ധൈര്യം




എട്ടു വയസുകാരനായ ഗില്‍ബര്‍ട്ട് അംഗമായിരുന്ന ക്ലബ് ഒരിക്കല്‍ കുട്ടികള്‍ക്കു വേണ്ടി കാറോട്ട മത്സരം നടത്താന്‍ തീരുമാനിച്ചു. 

മത്സരം യഥാര്‍ത്ഥ കാറുകള്‍ കൊണ്ടുള്ളതല്ല; പക്ഷേ കുട്ടികള്‍ ഉണ്ടാക്കുന്ന കാറുകള്‍ കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
സംഘാടകര്‍ മത്സരാര്‍ത്ഥികള്‍ക്ക്, നാല് ടയറും മറ്റ് അനുബന്ധ ‘ഭാഗങ്ങളും അടങ്ങിയ കാര്‍ കിറ്റുകളും വിതരണം ചെയ്തു. 

കാറിന്റെ ബോഡി തടി ഉപയോഗിച്ച് ഉണ്ടാക്കാം. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കുറിപ്പും കിറ്റിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം തേടാനുള്ള സ്വാതന്ത്യവും നല്‍കി.
ഗില്‍ബര്‍ട്ട് മത്സരത്തിനുള്ള കാര്‍ ഉണ്ടാക്കാന്‍ തിരക്കിട്ട് വീട്ടിലെത്തി. സഹായത്തിന് ഡാഡിയെ സമീപിച്ചു. പക്ഷേ അവന്റെ ഡാഡി വലിയ താല്പര്യം കാണിച്ചില്ല. 

ഇത്തരം പരിപാടികള്‍ വെറുതെ സമയം കൊല്ലിയാണെന്നായിരുന്നു പുള്ളിക്കാരന്റെ അഭിപ്രായം. ഗില്‍ബര്‍ട്ടിനോട് അത് പറയുകയും ചെയ്തു. ഗില്‍ബര്‍ട്ടിന് നിരാശ തോന്നി. എങ്കിലും അവന്‍ ശ്രമം ഉപേക്ഷിച്ചില്ല. അവന്‍ അമ്മയെ സമീപിച്ചു. അമ്മ സഹായിക്കാമെന്നേറ്റത് അവന് വലിയ ആശ്വാസമായി.
 ആശാരിപ്പണി വശമില്ലെങ്കിലും ഉളിയും കൊട്ടുവടിയുമൊക്കെ ഉപയോഗിച്ച് പണി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പ്രകാരം കാറിന്റെ പണി പൂര്‍ത്തിയാക്കി. പോളീഷ് ചെയ്ത് അവരത് മനോഹരമാക്കി.

പ്രതീക്ഷയോടെ കാത്തിരുന്ന മത്സര ദിവസം സമാഗതമായി. മത്സരാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിച്ച കാറുമായി എത്തി.

 മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്താല്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ മോശമായിരുന്നു. ചിലരൊക്കെ കളിയാക്കുകയും ചെയ്തു. ഒന്ന് മറ്റൊന്നിനോട് എന്ന രീതിയിലായിരുന്നു മത്സരം. വിജയി അടുത്ത ആളോട് മത്സരിക്കണം. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കാറുകള്‍ ഒരു ലൈനില്‍ വെച്ച് മുന്നോട്ട് തള്ളി വിടണം. ഫിനിഷിംഗ് പോയിന്റില്‍ ആദ്യമെത്തുന്ന കാര്‍ വിജയിക്കും.
കുട്ടികളെല്ലാം അവരുടെ രക്ഷിതാക്കളോടൊപ്പമാണ് മത്സരത്തിനെത്തിയിരിക്കുന്നത്. ഗില്‍ബര്‍ട്ടിനൊപ്പം അവന്റെ അമ്മ മാത്രം. ഡാഡിയുടെ അഭാവത്തില്‍ കൂടുതല്‍ ധൈര്യം മുഖത്ത് കാണിക്കാന്‍ അവന്‍ ശ്രമിച്ചു.
മത്സരം ആരംഭിച്ചു. ‘ഭാഗ്യം ഗില്‍ബര്‍ട്ടിനൊപ്പമായിരുന്നു. അവന്‍ തന്റെ എതിരാളികളെ ഓരോരുത്തരെയായി പരാജയപ്പെടുത്തി ഫൈനലില്‍ എത്തി. 

അവസാന മത്സരത്തിന്റെ സമയമായപ്പോള്‍ ഗില്‍ബര്‍ട്ട് റെഫറിയോട് പറഞ്ഞു.
 ” ദയവായി എനിക്ക് ഒരു മിനിറ്റ് തരണം. എനിക്കൊന്ന് പ്രാര്‍ത്ഥിക്കണം.” റെഫറി അനുവദിച്ചു. അവന്‍ മുട്ടുകുത്തി നിന്ന് കൈകള്‍ കൂപ്പി 90 സെക്കന്റ് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കുശേഷം അവന്‍ പറഞ്ഞു. ‘ ഞാന്‍ റെഡിയാണ്. നമുക്ക് മത്സരം തുടങ്ങാം.””
വിസില്‍ മുഴങ്ങി. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും ആകുന്നത്ര ശക്തിയോടെ തന്റെ കാര്‍ ഗില്‍ബര്‍ട്ട് മുന്നോട്ട് തള്ളിവിട്ടു. 

എല്ലാവരും ആകാംക്ഷയോടെ നോക്കി നില്‍ക്കെ എതിരാളിയെ പിന്നിലാക്കി ഗില്‍ബര്‍ട്ടിന്റെ കാര്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. ഗില്‍ബര്‍ട്ട് കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി പറഞ്ഞു ‘’ ദൈവമേ നന്ദി’’.
സമ്മാനദാന ചടങ്ങില്‍, സ്‌കൗട്ട് മാസ്റ്റര്‍ ഗില്‍ബര്‍ട്ടിനോട് ചോദിച്ചു. 

‘’മത്സരത്തില്‍ ജയിക്കാന്‍ നീ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഇല്ലേ? അപ്പോല്‍ ഗില്‍ബര്‍ട്ട് പറഞ്ഞു. ‘’ ഇല്ല, ഇല്ല. അത് ഒരിക്കലും ന്യായമല്ലല്ലോ.
 തോറ്റാല്‍ കരയാതിരിക്കാന്‍ ശക്തി തരണമെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. 

Wednesday, 25 January 2012

മരണഭയം


പതിവ് പരിശോധന കഴിഞ്ഞ് മുറിവിട്ട് പോകാന്‍ തുടങ്ങിയ ഡോക്ടറോട് രോഗി ‘
'ഡോക്ടര്‍ ഞാന്‍ മരണത്തെ ഭയക്കുന്നു. പറയൂ. അപ്പുറത്തെന്താണ്.'’’
വളരെ ശാന്തനായി ഡോക്ടര്‍ പറഞ്ഞു. ‘’
'എനിക്കറിയില്ല'’’. ‘’
'താങ്കള്‍ക്കറിയില്ലന്നോ? താങ്കള്‍ ഒരു ക്രിസ്ത്യാനിയല്ലേ എന്നിട്ടും മരണശേഷം എന്തെന്നറിയില്ലെ'?’’. അയാള്‍ ചോദിച്ചു.
മുറിയുടെ പുറത്തേക്ക് ഇറങ്ങാന്‍ കതകിന്റെ കൈപിടിയില്‍ പിടിച്ച് നിന്നിരുന്ന ഡോക്ടര്‍ പുറത്തുനിന്ന് ആരോ കതകില്‍ മാന്തുന്ന സ്വരം കേട്ടു. കതകു പകുതി തുറന്നതിനൊപ്പം ഒരു നായ അകത്തേക്ക് കുതിച്ചെത്തി ഡോക്ടറുടെ ചുററും സന്തോഷത്തോടെ വാലാട്ടി നടന്നു.
ഡോക്ടര്‍ രോഗിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു. ‘’
'താങ്കള്‍ ആ പട്ടിയെ ശ്രദ്ധിച്ചില്ലേ. അവന്‍ ഈ മുറിയില്‍ ഇതിനു മുമ്പൊരിക്കലും വന്നിട്ടില്ല. ഇതിനകത്ത് എന്തെന്നും അവനറിയില്ല; തന്റെ മാസ്റ്റര്‍ അകത്തുണ്ടെന്നല്ലാതെ.
മറ്റൊന്നുമറിയാത്ത അവന്‍ കതകു തുറന്നതേ ഒരു ഭീതിയും കൂടാതെ കുതിച്ചെത്തിയത് കണ്ടില്ലേ'’

Tuesday, 24 January 2012

എന്റെ അഭിപ്രായം

എന്റെ ശക്തമായ അഭിപ്രായം ഇതാണ്. 
സിമിത്തേരിയില്‍ അടക്കാന്‍ വികാരിയച്ചന്‍ അനുവദിക്കാത്ത കുട്ടപ്പനെക്കാളും, അങ്കമാലിയിലെ നേഴ്‌സ് മാരെക്കളും സഭയുടെ അന്യായത്തിന്നു വിധേയരായവര്‍ പാവം അച്ചമ്മാരും കന്യാസ്ത്രീകളും ആണ്. 
15-16 വയസില്‍ നല്ല ഉദ്ദേശത്തോടെ വീട് വിട്ടിറങ്ങിയ ആ നല്ല കുട്ടികള്‍ സഭ എന്ന സാമ്രാജ്യത്തിന്റെ കാല്‍ ഭടന്മാരായി ജീവിതം തീര്‍ക്കുന്നു.
 മാര്‍പാപ്പയും മെത്രാന്മാരും പറയുന്നത് ദൈവവചനം ആയി എടുത്തു അത് പടി അനുസരിച്ച് അവര്‍ ജീവിക്കുന്നു. 
കന്യാവ്രതം എന്ന ഒരു ഹിമാലയ നുണക്കുവേണ്ടി തങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നു. 
സ്‌നേഹിക്കതിരുന്നാലെ കന്യാവ്രതം പാലിക്കാന്‍ പറ്റു. 
സ്‌നേഹം പോയതിനോപ്പം ദയയും അനുകമ്പയും പോകുന്നു. അവര്‍ക്ക് സ്‌നേഹിക്കാന്‍ ശേഷിക്കുന്നത് ഒന്നെങ്കില്‍ അവരുടെ ജോലിയെ അല്ലെങ്കില്‍ സഭയെ. സഭയെ സ്‌നേഹിക്കുന്ന അവര്‍ സഭക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. 
സഭയുടെ ചട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഗ്ലാസ് പേടകത്തില്‍ നിന്ന് വിശാസികളെ ആശിര്‍വദിച്ചു കൈയടി വാങ്ങുമ്പോള്‍ കാല്‍ഭടന്മാര്‍ സാമ്രാജ്യത്തിനു വേലി കെട്ടുന്നു, പട്ടികളെ പോലെ കുരക്കുന്നു. തിന്ന ഉപ്പിനു നന്ദി കാട്ടി അവരുടേതല്ലാത്ത സാമ്രാജ്യത്തിന്റെ നിലനില്‍പിനായി ജീവിതം പാഴാക്കുന്നു. ഇവരെ ഇങ്ങനെ കൊല്ലാകൊല ചെയ്തു മനുഷ്യകൊലങ്ങള്‍ ആക്കി തീര്‍ത്ത സാമ്രാജ്യ മോഹികളെ വേണം തൂകി കൊല്ലാന്‍...
അതുകൊണ്ട് എനിക്ക് അച്ഛന്മാരോടും കന്യസ്ത്രീകലോടും അനുകമ്പയെ ഉള്ളു

കണ്ണാടി



Administrator ന്റെ നോട്ടീസ് വായിച്ചപ്പോള്‍ ഒരു വികാരിയച്ചന്‍ അല്ലെങ്കില്‍ ഒരു മെത്രാന്‍ എഴുതിയ Notice പോലെ തോന്നി. ഞങ്ങളുടെ പ്രസ്ഥാനത്തിന് ചില നിയമങ്ങളും ചിട്ടകളും ഒക്കെ ഉണ്ട്. അതനുസരിച്ച് പെരുമാറിയില്ലെങ്കില്‍ എഴുതുന്നത് മായിക്കും, എഴുത്ത് നിരോധിക്കും എന്നൊക്കെ. വിമര്‍ശിക്കാന്‍ എന്ത് എളുപ്പമാണ്?
 സ്വന്തമായി ഒരു പ്രസ്ഥാനത്തിന്റെ ചുമതല ആകുമ്പോള്‍ അങ്ങനെ ഒക്കെ എല്ലാവരും പെരുമാറും. അത് മനുഷ്യ സ്വഭാവം. അതില്‍ ഒരു തെറ്റും ഇല്ല. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ലക്ഷ്യങ്ങളും നിയമങ്ങളും പെരുമാറ്റചിട്ടകളും ഉണ്ട്. അത് ഉണ്ടാക്കുന്നവരായിരിക്കില്ല പലപ്പോഴും അത് നടപ്പാക്കുന്നത്. 
അച്ചന്മാരും പള്ളിയും ചെയ്യുന്നതെല്ലാം ശരിയാണ് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ തിണ്ണമിടുക്ക് കാണിക്കാന്‍ അച്ചമാര്‍ക്ക് മാത്രമല്ല അറിയാവുന്നത് എന്ന് മനസിലായി.

കാഹില്‍ ജിബ്രാന്‍ എന്ന ഇസ്രേല്‍ കവി നമ്മള്‍ ഓരോരുത്തരെയും പറ്റി പറഞ്ഞത് ഇങ്ങനെയാണ്. ഒരു സമാജത്തിലെ ഏറ്റവും നല്ലതും ഏറ്റവും ചീത്തയും നമ്മളില്‍ എല്ലാവരിലും ഉണ്ട്. 

ഈ അച്ചന്മാരും കന്യാസ്ത്രീകളും എവിടുന്നു വന്നു. അവരെല്ലാം നമ്മുടെ അനിയന്മാരും, ചേട്ടന്മാരും, പെങ്ങന്മാരും, ബന്ധുക്കളും, ബാല്യകാലസുഹൃതുകളും, അയല്‍വാസികളും ഒക്കെ അല്ലെ? അവരാരും നമ്മളെക്കാള്‍ നല്ലവരോ ചീത്തയോ ആണോ? അല്ല. പിന്നെ ഒരു സംഘനയുടെ അംഗമായപ്പോള്‍ ആ മുന്‍ബന്ധം എവിടെ പോയി? അവരെല്ലാം ഇങ്ങനെ മാറി പോകാന്‍ കാരണം എന്ത്? നമ്മളുടെ സമുദായത്തില്‍ നിന്ന് അച്ഛനാകാന്‍ പോകുന്ന പിള്ളേരെ പറ്റി ഒന്ന് ഓര്‍ത്തു നോക്കുക. വലിയ തലയെടുപ്പും കഴിവും ഒന്നും ഉള്ളവരായിരിക്കുകയില്ല ഈ കുട്ടികള്‍.. മറിച്ച് അച്ചടക്കവും ഭക്തിയും അനുസരണയും ഉള്ള കുട്ടികള്‍. അവര്‍ ചെറുപ്പത്തിലെ വീട് വിട്ടു. 10-15 കൊല്ലം അവരുടേതായ ഒരു കൊച്ചു ലോകത്തില്‍ ജീവിക്കുന്നു. അവരുടെ നിലയും, വിലയും, നിലനില്പും എല്ലാം ആ ലോകത്തില്‍ ആണ്. ബന്ധങ്ങളും കൂട്ടുകെട്ടുകളും ആ ലോകത്തിന്റെ ചുറ്റളവില്‍ നില്‍ക്കുന്നു. 
അച്ചനായി കഴിഞ്ഞും അവരില്‍ ഓരോരുത്തരുടെയും പ്രധാന ബന്ധങ്ങള്‍ മറ്റു അച്ചന്മാരോട് ആണ്. കൂറ് തന്റെ വളര്‍ത്തപ്പനായ മെത്രാനോടും. നമ്മളെപ്പോലെ തിന്ന ചോറിനു നന്ദി അവര്‍ക്കും ഉണ്ട്. മെത്രാനോ? തന്നെ മെത്രാനാക്കിയ മാര്‍പാപ്പയോടും. ഇതിനാണ് organizational loyatly എന്ന് പറയുന്നത്. വൈദീകര്‍ക്ക് അല്മായരോടല്ല പ്രധാന ബന്ധം.(അങ്ങനെ ബന്ധപ്പെടാന്‍ വന്നാല്‍ നമ്മള്‍ സമ്മതിക്കുകയും ഇല്ല പ്രത്യേകിച്ചു പെണ്ണുങ്ങളുള്ള വീടാണേല്‍). 
വികാരി എന്നത് ഒരു ജോലി, ഒരു ചുമതല. അത് അവരെ ഏല്പിച്ചിരിക്കുന്നത് അല്മായരല്ല അവരുടെ മെത്രാനാണ്. അവരുടെ നിലയും വിലയും മറ്റു അച്ചന്മാരും മെത്രാനും അവരെ എങ്ങനെ അവലോകനം ചെയ്യുന്നു എന്നനുസരിച്ചിരിക്കും. 
ഒരു district collector ന്റെ കാര്യമെടുക്കുക. പൊതുജനം അവരെപ്പറ്റി എന്ത് പറഞ്ഞാലും അവര്‍ക്കെന്താ? മറ്റു administrative officers അവരെ പറ്റി എന്ത് പറയുന്നു എന്നതാണ് പ്രധാനം. അവരുടെ പ്രൊമോഷനും ശമ്പളവും അതിനെ ആധാരപെടുത്തിയാണ്. അച്ചന്മാരും അതുപോലെ തന്നെ. അവര്‍ കത്തോലിക്കാ സഭ എന്ന multinational corporation ന്റെ ജോലിക്കാരാണ്. 
ഈ സഭ നമ്മുടെതാണ് എന്നതു ഏറ്റവും വലിയ ഒരു മിഥ്യയാണ്.. വിശ്വാസവും പാരമ്പര്യവും ഒക്കെ നമ്മള്‍ ഓരോരുതരുടെതുമാണ്. പക്ഷെ സഭ എന്ന പ്രസ്ഥാനം നമ്മുടേതല്ല. പിരിവിനു ഇറങ്ങുമ്പോള്‍ അച്ചന്മാര്‍ അങ്ങനെ പറഞ്ഞേക്കാം രാഷ്ട്രിയക്കാര്‍ ഇലക്ഷന് മുന്‍പ് തരുന്ന വാഗ്ദാനങ്ങളുടെ വിലയെ അതിനു കൊടുക്കാവൂ. അല്മായര്‍ സഭയുടെ സമ്പത്താണ് എന്നൊക്കെ വല്ല ധ്യാന ഗുരുക്കളും പറഞ്ഞെങ്കില്‍ അത് ശരിയാ. അല്മായരാണ് സഭയുടെ economic base. 
Bollywood ഒരു dream factory ആണ് എന്ന് കേട്ടിട്ടില്ലേ. നമ്മള്‍ മരുന്ന് മേടിക്കാനുള്ള കാശു കൊടുത്തു സിനിമ ടിക്കറ്റ് മേടിക്കുന്നതെന്തിനാ. ഈ ദുരിതം പിടിച്ച ജീവിതത്തില്‍ നിന്ന് രഷപെട്ടു രണ്ടു മൂന്നു മണിക്കൂര്‍ സ്വപനം കാണാന്‍. സഭ ജീവിത പ്രശ്‌നങ്ങള്‍ക്ക് വായുഗുളിക പോലെ ലളിതമായ പ്രതിവിധികള്‍ നല്‍കുന്നു. നമ്മള്‍ അത് സ്വമനസാ മേടിക്കുന്നു പോക്കറ്റിലിരിക്കുന്ന കാശ് സന്തോഷത്തോടെ കൊടുക്കുന്നു. 
ആ വായുഗുളിക അരുവിത്തുറയും മലയാറ്റൂരും ഒക്കെ പല പല brand ആയി വിതരണം ചെയ്യപ്പെടുന്നു. സഭയ്ക്കുണ്ടായ സ്വത്തിന്റെ പ്രധാന ഭാഗം ഈ വായുഗുളിക വിലപനയില്‍ നിന്നാണ്. അത് പിന്നെ college ലും shopping complex ലും ഒക്കെ സഭ ഇന്‍വെസ്റ്റ് ചെയ്തു പണം വര്‍ദ്ധിപ്പിച്ചു. അത് സഭയിലെ മിടുക്കന്മാരുടെ അതിബുദ്ധി.

ഒന്നുമല്ലെങ്കിലും ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. അംബാനി കാശുണ്ടാക്കിയാല്‍ അത് അയാളുടെ മക്കള്‍ക്ക്. മണര്‍കാട്ട് പാപ്പന്‍ കാശുണ്ടാക്കിയാല്‍ അത് അയാളുടെ കുടുംബത്തിനു കൊള്ളം. പക്ഷെ ഏതു കൂലി പണിക്കാരന്റെ മകനും സെമിനാരിയില്‍ ചേരാം, ഒന്ന് ഉത്സാഹിച്ചാല്‍ അച്ഛനാകാം, ഈ multinational corporation ന്റെ അംഗമാകാം. മെത്രനായില്ലെങ്കിലും ഒരു വികാരിയെങ്കിലും ആകാം. അതുകൊണ്ട് ഒരു കുടുംബമെങ്കിലും രക്ഷപെടില്ലേ?

വിമര്‍ശകര്‍ എപ്പോഴും ഈശോയുടെ ഉദാഹരണമാണ് ഉയര്ത്തിപിടിക്കുന്നത്. ഈശോ ശിഷ്യരോട് എല്ലാം ഉപേക്ഷിച്ചു തന്റെ പിന്‍പേ ചെല്ലാന്‍ കല്പിച്ചു. ആ യേശുവിന്റെ അനുയായികളാണോ ഈ വക ലൌകിക സമ്പത്തും സാമ്രാജ്യവും കെട്ടിപിടിച്ചു ജീവിക്കുന്നത് എന്നൊക്കെ. 

അല്ല ഒന്നോര്‍ത്തു നോക്കിക്കേ. അവര്‍ക്കും യേശുവിനെ പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലയിരുന്നെനെ. ഒരിക്കല്‍ വിശന്നപ്പോള്‍ നോക്കിയ മരത്തില്‍ പഴം കിട്ടാതെ വന്നപ്പോള്‍ അതിനെ ശപിച്ചു ഉണക്കിയ കര്‍ത്താവിന്റെ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഏത് ഹോട്ടലിലും കേറി ഫ്രീയായി ശാപ്പിടാമായിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പ് മാറ്റാമെങ്കില്‍ എത് ഇലക്ഷനും ഇന്ന് ജയിക്കാം DMK സ്ഥാനാര്‍ഥി ആയി. എത് അസുഖവും സുഖപ്പെടുത്തുവാന്‍ പറ്റുമെങ്കില്‍ പിന്നെതിനു ഹോസ്പിറ്റല്‍. ഈശോയുടെ ദൈവശക്തി കണ്ടിട്ടാണ് ശിഷ്യന്മാര്‍ കൂടെ കൂടിയത്. അതില്ലാത്ത അനുയായികള്‍ മറ്റുവിധം ശക്തികള്‍ ആര്ജിക്കുന്നു. അതില്‍ ഭാഗം പറ്റുന്നവര്‍ അത് ആസ്വദിക്കുന്നു. അതില്ലാത്തവര്‍ പ്രതിപക്ഷം ഭരണകൂടത്തെ വിമര്‍ശിക്കുന്ന പോലെ ഇരുന്നു പരാതിപെടുന്നു. അവര്‍ക്കും എന്തെങ്കിലും ഒരു ഓഹരി കിട്ടുന്നത് വരെ. അല്ലാതെന്തു 

Monday, 23 January 2012

വീതംവെപ്പ്


രണ്ട് ആണ്‍കുട്ടികള്‍ ഒരു മലയിലേയ്ക്ക് നെല്ലിക്ക പറിക്കാന്‍ പോയി. നടന്നു പോകുന്ന വഴിക്ക് തന്നെ അവരുടെ കൈവശം ഉണ്ടായിരുന്ന ചെറിയ തൊട്ടിയില്‍ നിറയെ നെല്ലിക്ക കിട്ടി. 

പിന്നെ പോക്കറ്റുകളില്‍ നിറച്ചു. ഇനി ശേഖരിക്കാന്‍ സ്ഥലമില്ലെന്ന് കണ്ട് അവര്‍ മലയിറങ്ങി. റോഡരുകിലുള്ള ഒരു സെമിത്തേരിയിലെത്തിയപ്പോല്‍, കിട്ടിയ നെല്ലിക്ക പങ്കുവെയ്ക്കാന്‍ പറ്റിയ സ്ഥലമെന്ന് കരുതി അവിടെയുണ്ടായിരുന്ന ഒരു വലിയ ഓക് മരത്തിന്റെ ചുവട്ടില്‍ രണ്ടുപേരും ഇരുന്നു.
കിട്ടിയ നെല്ലിക്ക മുഴുവന്‍ അവിടെ കുടഞ്ഞിട്ടു. 
അപ്പോള്‍ അതില്‍ രണ്ടെണ്ണം ഉരുണ്ട് റോഡരുകിലേക്ക് പോയി. 
പിന്നെ അവര്‍ പങ്കുവെയ്പ് ആരംഭിച്ചു. 'ഒന്ന് നിനക്ക് . . . . ഒന്ന് എനിക്ക് . . . . ഒന്ന് നിനക്ക് . . . . .ഒന്ന് . . .എനിക്ക് ' ഇങ്ങനെ പങ്കുവെയ്പ്പ് തുടര്‍ന്നു.
ഈ സമയത്ത് ആ വഴി വന്ന ഒരു കുട്ടി ഇവരുടെ ശബ്ദം കേള്‍ക്കാനിടയായി. 

അവന്‍ ചുറ്റുപാടും നോക്കി. ആരേയും കാണുന്നില്ല. 
ഒന്ന് സംശയിച്ചു നിന്ന അവന്‍ ഓടി വീട്ടിലെത്തി. 'അപ്പാ. . . . .അപ്പാ' എന്ന് വിളിച്ച് വീട്ടിനുള്ളിലെത്തി. 
‘’ 'സെമിത്തേരിയില്‍ . . . . . . . പെട്ടെന്നു വാ’’. . . . . . .'
‘’എന്താ കാര്യം’’ അപ്പന്‍ ചോദിച്ചു.’’ 'സെമിത്തേരിയില്‍ പെട്ടെന്ന് വാ'’’ അവന്‍ കിതച്ചുകൊണ്ട് പറഞ്ഞു. 

കുട്ടിയും അപ്പനും കൂടി ഓടി സെമിത്തേരിയിലെത്തി. റോഡിനു മുകളില്‍ നിന്നു. 
‘’'അപ്പന്‍ അത് കേട്ടില്ലേ?' മകന്‍ പതുക്കെ ചോദിച്ചു. രണ്ടുപേരും കാത് കൂര്‍പ്പിച്ചു നിന്നു. ‘’'ഒന്നെനിക്ക്. . . . .ഒന്ന് നിനക്ക്'’’ വീണ്ടും ആ ശബ്ദം അവര്‍ കേട്ടു. 
കുട്ടി മന്ത്രിച്ചു. ‘’'ദൈവവും പിശാശും കൂടി ആത്മാക്കളെ പങ്കിടുന്നതാ'’’.
കുട്ടികള്‍ നെല്ലിക്ക മുഴുവന്‍ പങ്കിട്ട് കഴിഞ്ഞു. അവസാനം അതിലോരു കുട്ടി മറ്റെയാളോട് പറഞ്ഞു. 

‘റോഡിലുള്ളത് രണ്ടെണ്ണം കൂടിയായാല്‍ മുഴുവനാകും’’. 
അത് കേട്ട് അപ്പനും മകനും ഓടിയ വേഗതയില്‍ ആരും ഓടിയിട്ടുണ്ടാവില്ല.

Thursday, 19 January 2012

കറുത്ത ആടുകളും വെളുത്ത ആടുകളും


ഒരാട്ടിടയന്‍ ആടുകളെ മേയ്ക്കുന്നു....
നഗരത്തില്‍ നിന്നെത്തിയ ഒരാള്‍ ആട്ടിടയനോട് ചോദിച്ചു
'നിങ്ങളുടെ ആടുകള്‍ ഒരു ദിവസം എത്ര കിലോമീറ്റര്‍ നടക്കും?'
ആട്ടിടയന്‍ ; ഏതാടുകളേക്കുറിച്ചാണ് ചോദിക്കുന്നത്? വെളുത്ത ആടുകളേക്കുറിച്ചോ കറുത്ത ആടുകളേക്കുറിച്ചോ?
നഗരവാസി ; വെളുത്ത ആടുകള്‍
ആട്ടിടയന്‍ ; ഏകദേശം 4 കി.മീ
നഗരവാസി ; കറുത്ത ആടുകളോ ?
ആട്ടിടയന്‍ ; അവയും 4 കിലോമീറ്റര്‍.
നഗരവാസി ; അവ ദിവസം എന്തു മാത്രം തീറ്റ തിന്നും ?
ആട്ടിടയന്‍ : ഏതാടുകളേക്കുറിച്ചാണ് ?
നഗരവാസി : വെളുത്തവ
ആട്ടിടയന്‍ ; 3 കി. ഗ്രാം
നഗരവാസി : കറുത്തതോ
ആട്ടിടയന്‍ : അവ 3 കിലോഗ്രാം
നഗരവാസി : ആടുകളില്‍ നിന്ന് ഒരു വര്‍ഷം എന്തു മാത്രം കമ്പിളി കിട്ടും ?
ആട്ടിടയന്‍ ; ഏതാടുകളേക്കുറിച്ചാ ?
നഗരവാസി. : വെളുത്തത്
ആട്ടിടയന്‍ : 5 കെട്ട്
നഗരവാസി : കറുത്തതോ ?
ആട്ടിടയന്‍ : 5കെട്ട് തന്നെ
നഗരവാസി അക്ഷമനായി. എന്താ ഇങ്ങനെ. ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ആട്ടിടയന്‍ ; തീര്‍ച്ചയായും, വെളുത്ത ആടുകള്‍ എന്റേതാണ്.
നഗരവാസി : അപ്പോള്‍ കറുത്ത ആടുകളോ ?
ആട്ടിടയന്‍ : അവയും എന്റേതു തന്നെ