Monday 7 October 2013

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം"

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍
അന്ത്യവിശ്രമം"
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗം,
CSI ഈസ്റ്റ്‌ കേരള മഹായിടവക രൂപവത്‌ക്കരണ കമ്മറ്റി കണ്‍വീനര്‍,
പ്രഥമ അത്മായ സെക്രട്ടറി,
മുട്ടം ഗ്രാമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ,
മേലുകാവ്‌ ഹെന്‍റി ബേക്കര്‍ കോളേജ്‌ ചരിത്ര വിഭാഗം മേധാവി,
"ജലസ്‌നാനം ഒരു പഠനം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌.
താന്‍ രചിച്ച പുസ്‌തകത്തില്‍ സഭയെ പ്രകോപിപ്പിച്ചത്‌ എന്താണ്‌ ?
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ സ്‌നാനം നടത്തി സഭയിലുള്‍പ്പെടുത്തുന്നത്‌ ശരിയല്ലെന്നും മുതിര്‍ന്ന്‌ സ്വയം തീരുമാനമെടുക്കുമ്പോള്‍ മാത്രമേ സ്‌നാനം ചെയ്യിക്കാവൂ എന്നതുമായിരുന്നു പുസ്‌തകത്തിലെ പ്രമേയം. ഇതാണ്‌ സഭയെ പ്രകോപിപ്പിച്ചത്‌.

പ്രൊഫ.ജേക്കബിന്റെ പ്രൊഫൈല്‍ കണ്ടില്ലേ..........
എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌ ?
വിവരവും വിദ്യാഭ്യാസവും സഭാ സേവന പാരമ്പര്യവും ഒന്നും ഇവിടെ ബാധകമല്ല.
സഭയെന്ന സംഘത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ തൊട്ടുകളിച്ചാല്‍ ഇതായിരിക്കും തിക്താനുഭവം.
പ്രഫസര്‍ ജേക്കബ്‌ അഭിപ്രായപ്പെട്ടതു പോലെയായിരുന്നു സ്‌നാനമെങ്കില്‍ ഈ പുറത്താക്കല്‍ ന്യായമായിരുന്നു.
പ്രായപൂര്‍ത്തിക്കുശേഷം അംഗത്വമെടുത്ത സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെ സംഘത്തില്‍ നിന്നും പുറത്താക്കാം.
അതുപോലും ഇന്ന്‌ എളുപ്പമല്ല. സഖാവ്‌ വി.എസ്സിനെ ഒതുക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടെത്ര കാലമായി.

ഈ സംഭവത്തില്‍ എനിക്കു മനസ്സിലാകാത്ത ഒരു കാര്യമുണ്ട്‌. തന്നെ പുറത്താക്കിയതിനെതിരെ അദ്ദേഹം എന്തിന്‌ കോടതിയെ സമീപിച്ചു.
സ്വന്തം അപ്പനെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെങ്കില്‍ അപ്പനു വേണ്ടി മക്കള്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം തള്ളിക്കളഞ്ഞ്‌ സധൈര്യം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ചങ്കൂറ്റം കാണിച്ച മക്കളുള്ളപ്പോള്‍
പോടോ പുല്ലേ ബിഷപ്പേ എന്ന്‌ എന്തുകൊണ്ടദ്ദേഹം പറഞ്ഞില്ല. ഒരു പക്ഷേ രമ്യതയുടെ പാതയാവാം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്‌.

ബിഷപ്പുമാര്‍ വല്ലപ്പോഴുമെങ്കിലും സുവിശേഷം വായിക്കുന്നത്‌ നന്നായിരിക്കും. അങ്ങനെ വായിക്കാന്‍ സമയം കിട്ടിയാല്‍ ദയവായി മത്തായിയുടെ 5-ാം അദ്ധ്യായം 21 മുതല്‍ 26 വരെ വാക്യങ്ങള്‍ ഒന്നു വായിക്കണേ.

പിന്നെ മാമോദീസ എന്ന്‌ കൂടി അറിയപ്പെടുന്ന സ്‌നാനത്തിന്റെ കാര്യം. പാടിപ്പതിഞ്ഞ ജന്മപാപത്തിന്റെ കാര്യം ഇതൊക്കെ കാലങ്ങളായി സഭയില്‍ തര്‍ക്ക വിഷയങ്ങളാണ്‌. ദൈവശാസ്‌ത്ര പണ്‌ഢിതന്മാര്‍ തമ്മിലാണ്‌ തര്‍ക്കം .അല്ലാതെ കണ്ട ആപ്പയും ഊപ്പയും, അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും തമ്മിലല്ല. തിയോളജിയില്‍ ഇതൊന്നും കേട്ടിട്ടില്ലെങ്കില്‍ ബിഷപ്പ്‌ പദവിയൊക്കെ എങ്ങനെയെങ്കിലും ഒപ്പിച്ചതായിരിക്കും.
ഒന്നോര്‍ത്ത്‌ സമാധാനിക്കാം, അന്ന്‌ യേശുവിനെ ഒറ്റിക്കൊടുത്തത്‌ കൂടെയുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ ഒരുവനായിരുന്നല്ലോ. ഇന്നത്‌ ചെയ്യുന്നതും തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ.
M.A ജോണിനെയും അദ്ദേഹത്തിന്റെ മക്കളേയും ഏറെ ബഹുമാനത്തോടെ ഈ സന്ദര്‍ഭത്തില്‍ സ്‌മരിക്കുന്നു.( കൂടുതല്‍ അറിയാന്‍ 2012 ജനുവരിയില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള "MA ജോണ്‍ നമ്മെ നയിക്കും" കാണുക)
MA ജോണ്‍ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും , പ്രഫ. ജേക്കബ്‌ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
അവരുടെ വിശേഷങ്ങളുമായി തോന്നികയുടെ അടുത്ത ലക്കം