Tuesday 7 February 2012

അച്ചാ പ്ലീസ്.......



''അച്ചാ പ്ലീസ്'' ''പ്ലീസ് അച്ചാ''
''അച്ചാ ഒന്നു പ്രാര്‍ത്ഥിക്കാമോ''
''പ്ലീസ് അച്ചാ ഞാന്‍ അടിയേ പോകുവാ''
''അച്ചന്‍ ഉടനെയൊന്ന് പ്രാര്‍ത്ഥിക്കണേ''
ഇക്കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായ ഒരു മൊബെല്‍ഫോണ്‍ സംഭാഷണത്തിലെ ഏതാനും ഭാഗമാണ് മേലുദ്ധരിക്കുന്നത്. കാമുകീകാമുകന്മാരുടെ പ്രേമസല്ലാപങ്ങളും, ഭാര്യാഭര്‍ത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കങ്ങളും, കച്ചവടക്കാരുടെ ബിസ്സിനസ്സ് രഹസ്യങ്ങളും, ദല്ലാളന്മാരുടെ നാരീവര്‍ണ്ണനകളും ഇന്ന് ബസിലും ബസ്റ്റാന്റിലും, കടയിലും കവലയിലും, നടയിലും നിരത്തിലും ഒക്കെ, പഴമക്കാര്‍ പറയുന്നതുപോലെ അങ്ങടിപ്പാട്ടാണ്. സ്വന്തം കോലായിലെ കസേരയിലാണ് താനെന്ന ഭാവത്തിലാണ് ചില മൊബൈല്‍ വായാടികള്‍. കേട്ട് മടുത്തതിനാല്‍ ഇത്തരം സംഭാഷണങ്ങള്‍ ശ്രദ്ധിക്കാറേയില്ല.
പക്ഷേ ഇന്ന് കേട്ടത് ശ്രദ്ധിക്കാതിരിക്കാനായില്ല. അത്ര ദയനീയ ഭാവമായിരുന്നു അയാള്‍ക്ക്.
എന്തോ വലിയ അത്യാപത്തിന്റെ വക്കില്‍ നില്‍ക്കുന്നതുപോലെ.
പാവം.........................
ഞാന്‍ നടപ്പിന്റെ വേഗത കുറച്ചു.
അച്ചന്റെ മറുപടി എന്താണാവോ അറിയില്ല. അയാള്‍ തുടര്‍ന്നു. ''അച്ചാ ഇത്രയും ഓര്‍ത്തില്ല അച്ചന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി. അച്ചാ മാര്‍ക്കറ്റ് താഴോട്ട് പോയിക്കൊണ്ടിരിക്കുകയാ''
അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് അടുത്തുള്ള അവധിവ്യാപാരശാലയുടെ അകത്തേക്ക് ഓടിക്കയറി.
അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലായത്. പിന്നെ ഞാനൊന്നും ശ്രദ്ധിച്ചില്ല. നടപ്പിന് വേഗത കൂട്ടി.
അപ്പോഴും അയാളുടെ വിലാപം ചെവിയില്‍ മുഴങ്ങന്നുണ്ടായിരുന്നു

1 comment:

  1. മത്തായി - 6:6
    നീയോ പ്രാർത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം തരും.
    9 നിങ്ങള്‍ ഈവണ്ണം പ്രാർത്ഥിപ്പിന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ( പ്രാര്‍ത്ഥന ആരോടായിരിക്കണം)
    നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;( അവന്‍റെ നാമം അറിയാതെങ്ങനെ ഈ ഭാഗം പറയാന്‍ പറ്റും, 7000 പ്രാവശ്യം വചനത്തിലുണ്ടായിരുന്ന അവന്‍റെ നാമം നീക്കപ്പെട്ടു കഴിഞ്ഞു )
    10 നിന്‍റെ രാജ്യം വരേണമേ; { അവന്‍റെ രാജ്യം (പുതിയ ആകാശവും പുതിയ ഭൂമിയും) വരണമെങ്കില്‍ , ലോകം അവസാനിക്കണം.അല്ലേല്‍ നാം മരിക്കണം, ആ അര്‍ത്ഥത്തില്‍ നമ്മുടെ മരണത്തിനുവേണ്ടിയാണ് നാം പറയേണ്ടത് .}
    നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; (അവന്‍റെ ഇഷ്ട്ടമാണ്, നമ്മുടെയല്ല) ( ഭൂമിയിലാണ് ലോകത്തിലല്ല)
    11 ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ( ഭൌതീകമായവ ഇന്നത്തേക്ക് മാത്രം വേണ്ടി അപേക്ഷിക്കുക)
    12 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
    14 നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
    15 നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
    13 ഞങ്ങളെ പ്രലോഭനങ്ങളില്‍ന ഉല്‍പ്പെടുത്തരുതെ ( പ്രലോഭനം കാണുമെന്നുറപ്പ്)
    ദുഷ്ടടാരൂപിയില്‍ നിന്ന് ഞങ്ങളെ വിടുവിക്കേണമേ.( ദുഷ്ടടാരൂപിയുടെ അധിനതയിലാണ് , ഇന്ന് നാമെന്നു സംശയമില്ലാതെ പറയുന്നു )
    രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

    ReplyDelete