Tuesday 31 January 2012

വിവരദോഷി



'എക്‌സ്‌ക്യൂസ് മീ സര്‍' ശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് നോക്കി. പുറത്തൊരാള്‍. അരിചിതന്‍.
യുവജനോത്സവത്തിനു പ്രസംഗമത്സരത്തില്‍ പേര് കൊടുത്ത ഏതോ ഒരു കുട്ടിക്കുവേണ്ടി ധൃതിയില്‍ ഒരു പ്രസംഗം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
എന്റെ ജോലിസഥലത്തേക്കുള്ള കമ്പനി വണ്ടി എത്താന്‍ ഇനി അരമണിക്കൂര്‍ മാത്രം. ആ സമയത്തിനുള്ളില്‍ എഴുതി തീര്‍ത്ത് ഭാര്യയെ ഏല്പിക്കണം. ഇല്ലെങ്കില്‍......
ങ..... ഇല്ലെങ്കില്‍ കുടുംബസമാധാനം കട്ടപ്പൊക. പറഞ്ഞിട്ട് കാര്യമില്ല. 

അവളിത് എന്നെ ഏല്‍പിച്ചിട്ട് ആഴ്ച രണ്ടായി. നാളെ നാളെ എന്ന് നീണ്ടുനീണ്ടങ്ങുപോയി. ഇന്ന് അവസാന മുന്നറിയിപ്പ് വന്നപ്പോഴാണ് കാര്യഗൗരവമുണ്ടായത്.
ഗഹനമായ വിഷയമൊന്നുമല്ല. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ വിഷയം. 'മര്യാദ'
എഴുതുന്ന വിഷയത്തോട് നീതി പുലര്‍ത്തണ്ടേ? 'അതിഥി ദേവോ ഭവ' എന്നാണല്ലോ. ഞാന്‍ എഴുന്നേറ്റു ചെന്നു.
''എക്‌സ്‌ക്യൂസ്മി സര്‍'' അയാള്‍ വീണ്ടും പറഞ്ഞു. ''ഐ ഫ്രം കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍''
താനേത് കോനാട്ടില്‍ നിന്നായാല്‍ എനിക്കെന്ത്? ഞാന്‍ മനസ്സിലോര്‍ത്തു. ''ശരി അകത്തേക്കു വരൂ'' ഞാന്‍ പറഞ്ഞു.
''താങ്ക് യൂ സര്‍'' അതിവിനയത്തോടെ അകത്തേക്കു കയറിയ മാന്യദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു.

 ''താങ്ക് യൂ സാര്‍'' എന്ന് പറഞ്ഞ് കസേരയുടെ ഓരം ചേര്‍ന്ന് വടി പോലെ ഇരുന്നയാള്‍ ആരംഭിച്ചു. 
''സര്‍ ഐ വുഡ് ലൈക്ക് ടു ഇന്‍ട്രൊഡ്യൂസ് എ ന്യൂ സ്‌കീം'' അത്യാവശ്യം ഇംഗ്ലീഷ് മനസ്സിലാകുമെങ്കിലും നാടന്‍ സായ്പിന്റെ ജാട എനിക്കത്ര പിടിച്ചില്ല.
അതു മാത്രമോ! സാധാരണദിവസങ്ങളില്‍, ഇതുപോലെ അസമയത്തു വന്നു കേറുന്ന അതിഥികളേപ്പോലും ചായ കൊടുത്ത് സല്‍ക്കരിക്കുന്ന പ്രിയതമയെ ആ ഭാഗത്തെങ്ങും കാണാനില്ല.
സംഗതി പിടികിട്ടി. ആശയവിനിമയത്തിനുള്ള ഈ പെണ്ണുങ്ങളുടെ ഒരു കഴിവേ......
ആഥിത്യമര്യാദ തല്ക്കാലം ഫ്രീസറില്‍ വച്ചില്ലെങ്കില്‍ എന്ത് സംഭവിക്കാം എന്ന് ഞാനൂഹിച്ചു. ഞാന്‍ വാച്ചില്‍ നോക്കി.
''സുഹൃത്തേ ഇപ്പോഴെനിക്ക് ഇതൊന്നും കേള്‍ക്കാന്‍ സമയമില്ല...!
''യെസ് സര്‍, നോ പ്രോബ്ലം സര്‍''
''സര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഹോട്ടല്‍ റീജന്‍സിയില്‍വെച്ച് ഒരു മീറ്റിംഗ് ഉണ്ട്. സാര്‍ തീര്‍ച്ചയായും വരണം!''
''ശരി ശരി എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റു. വൈകിട്ട് എവിടെ വേണെങ്കില്‍ വരാം ഇപ്പോഴൊന്ന് ഇറങ്ങിത്തന്നാല്‍ മതി. ഞാനോര്‍ത്തു.
അയാള്‍ എഴുന്നേറ്റ് ഷേക്ക്ഹാന്‍ഡ് തന്ന് പ്രതീക്ഷയോടെ സ്ഥലം വിട്ടു. 

ഉടന്‍തന്നെ 'മര്യാദ' യിലേക്ക് തിരിഞ്ഞു. 
സന്ദര്‍ശന സമയത്തില്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് കൂടി സൂചിപ്പിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിച്ചതും കമ്പനിവണ്ടി വന്നതും ഒരുമിച്ച്.
''ദേണ്ടെ കിടക്കണു. കൊണ്ടുപോയിക്കൊട്'' എന്ന് ഭാര്യയോട് വിളിച്ചു പറഞ്ഞ് ഓടി ഇറങ്ങി വണ്ടിയില്‍ ചാടിക്കയറി. ശ്വാസമൊന്ന് നേരെ വിട്ടു.
കമ്പനിയിലെ സീനിയര്‍ ക്ലാര്‍ക്ക് സോമസുന്ദരം സാമാന്യം വിവരമുള്ളയാളാണ്. അതിലുപരി ഒരു സാധു. ഞങ്ങള്‍ ഒരു ലെയിനില്‍ താമസക്കാരാണെങ്കിലും അത്ര അടുപ്പം പോരാ. അല്ലെയങ്കിലും അതങ്ങനെയാണല്ലോ.

അടുപ്പം വരണമെങ്കില്‍ അല്പം ആത്മബന്ധം വേണം. ആത്മബന്ധം വേണമെങ്കിലോ? വല്ലപ്പോഴുമൊക്കെ ആത്മവിദ്യാലയം സന്ദര്‍ശിക്കണം. 
ഓഫീസ്, കമ്പനി, ബസ്, വീട് എന്ന ഫോര്‍മുലയാണ് അദ്ദേഹത്തിന്. വൈകിട്ട് ടൗണിലിറങ്ങി ആത്മവിദ്യാലയത്തില്‍ കയറി അല്പം അകത്താക്കി ആത്മബന്ധം സ്ഥാപിച്ചുപോകാമെന്ന് മുന്‍പ് പലപ്പോഴും ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. അദ്ദേഹം വഴങ്ങിയിട്ടില്ല.
എന്നു കരുതി വളരെ സന്തോഷകരമായ കുടുംബജീവിതമാണദ്ദേഹത്തിന്റേത് എന്നൊന്നും തെറ്റിദ്ധരിക്കണ്ട. 

കിട്ടുന്ന ശമ്പളം തികയാഞ്ഞ് കടവും വാങ്ങിയാണ് കഴിയുന്നത്.
അതെന്തേ അയങ്ങിനെയെന്നു ചോദിച്ചാലെന്താ ഇപ്പോള്‍ പറയുക. പറഞ്ഞാല്‍ പരദൂഷണം എന്നു പറയും. 

സീനിയര്‍ ക്ലാര്‍ക്കിന്റെ ഭാര്യയ്ക്ക് കമ്പനി മാനേജരുടെയും എം.ഡി.യുടെയും ഭാര്യമാര്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയാല്‍ പാവം സോമസുന്ദരം എന്തു ചെയ്യും?
പതിവില്ലാതെ ഞങ്ങള്‍ക്കൊപ്പം ടൗണിലിറങ്ങാന്‍ തയ്യാറെടുക്കുന്ന സോമസുന്ദരത്തോട് ഞാന്‍ കാര്യമന്വേഷിച്ചു. അപ്പോഴാണ് റീജന്‍സിയിലെ യോഗത്തിന്റെ കാര്യം എനിക്കോര്‍മ വന്നത്. അദ്ദേഹം അങ്ങോട്ടാണ്. 

അപ്പോള്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടിലും സായ്പ് ചെന്നിരുന്നുവെന്ന് സാരം. കുറച്ചു ദൂരം ഞങ്ങളൊന്നിച്ചു നടന്നു. ആത്മവിദ്യാലയത്തിനടുത്തായപ്പോള്‍ ഞാന്‍ ചോദിച്ചു.
 ''എങ്ങനെയാ! ഒരു ചെറുത്'' അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു ''സാറ് നടന്നോളൂ... ഞാനെത്തിക്കോളാം'' അദ്ദേഹം ഹോട്ടല്‍ റീജന്‍സി ലക്ഷ്യമാക്കി നടന്നു.
പ്രതീക്ഷിച്ചതിലും താമസിച്ചതിലുള്ള കുറ്റബോധത്തോടെയാണ് റീജന്‍സിയിലെത്തിയത്. പക്ഷേ യോഗം തുടങ്ങുന്നതേയുള്ളു. 

സംഘാടകര്‍ പോലും എല്ലാവരും എത്തിയിട്ടില്ലെന്നു തോന്നുന്നു. രാവിലെ വീട്ടിലെത്തിയ കക്ഷി തന്നെ കണ്ട് സന്തോഷത്തോടെ ഓടിവന്ന് കൈയില്‍ പിടിച്ചു പറഞ്ഞു.
''ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍''
ഞാന്‍ വരുമെന്ന പ്രതീക്ഷയൊന്നും അയാള്‍ക്കില്ലായിരുന്നുവെന്ന് തോന്നി. എന്നെ പിടിച്ചു വലിച്ച് കൊണ്ടുപോയി മുന്‍നിരയില്‍ത്തന്നെ പ്രതിഷ്ഠിച്ചു. അതു പതിവില്ലാത്തതാണ്. യോഗങ്ങളില്‍ പിന്‍നിരയിലിരിക്കുന്നതാണെനിക്കിഷ്ടം. 

ബോറടിക്കുമ്പോള്‍ ഇരുന്നുറങ്ങാനും ആവശ്യം പോലെ എഴുന്നേറ്റ് പുറത്തുപോകാനും ഒക്കെ സൗകര്യം അതാണ്.
ഔപചാരിക ചടങ്ങുകളും ഉപചാരവാക്കുകളും വേഗം അവസാനിപ്പിച്ചു. ഇനി ക്ലാസ്സാണ്. എക്‌സിക്യൂട്ടീവ് വേഷത്തില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ക്ലാസ്സ് തുടങ്ങി. ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. സോമസുന്ദരം സാര്‍ വളരെ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. മിക്കവരും അങ്ങനെയൊക്കത്തന്നെ. 

എന്റെ നോട്ടം അവസാനം ചെന്നുപതിച്ചത് ഇടതുഭാഗത്ത് രണ്ടാം നിരയില്‍ അതീവശ്രദ്ധയോടെയും അതിലേറെ താല്പര്യത്തോടെയും അദ്ധ്യാപകനെ ശ്രദ്ധിച്ചിരിക്കുന്ന ഏതാനും ചെറുപ്പക്കാരികളിലാണ്.
ഈ വൈകിയ നേരത്തും ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ അവരെത്തിയല്ലോ എന്നു ഞാന്‍ വിചാരിച്ചു. നമ്മുടെ നാട്ടിലെ പെമ്പിള്ളേരും പുരോഗമിച്ചിരിക്കുന്നു.
''സാര്‍ സാറിന്റെ സ്വപ്നമെന്താണ്'' അദ്ധ്യാപകന്‍ ചോദിക്കുന്നത് അവ്യക്തമായി കേട്ടു. എല്ലാവരും എന്റെ നേരെ നോക്കുന്നതു കണ്ടപ്പോഴാണ് ചോദ്യം എന്നോടാണെന്നു മനസ്സിലായത്. 

ശ്ശെടാ ഇതു വലിയ പുലിവാലായല്ലോ. സ്വസ്ഥമായിരുന്ന് അല്പം സ്വപ്നം കാണാനും പാടില്ലേ. അഥവാ കണ്ടാല്‍ത്തന്നെ അത് പരസ്യമായെങ്ങനെ പറയും. എന്റെ അവസ്ഥ കണ്ട് ചെറുപ്പക്കാരന്‍ മാഷ് ചോദ്യം വ്യക്തമാക്കി. ''ഭാവിയെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നമെന്താണ്?''
അതിപ്പോ ..... എന്താ ..... പയറയുക. ഞാന്‍ ചുറ്റുമൊന്നു നോക്കി. 

എന്റെ സ്വപ്നം കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുകയാണെല്ലാവരും. ആരൊക്കെയോ അവരുടെ സ്വപ്നങ്ങള്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞിരുന്നെന്നു തോന്നുന്നു. പക്ഷേ ഞാനൊന്നും കേട്ടതേയില്ല.
''ഇന്ന് മനഃസമാധാനത്തോടെ കിടന്നുറങ്ങണം. അതില്‍ക്കൂടിയ സ്വപ്നമൊന്നുമില്ല.'' ഞാന്‍ മറുപടി പറഞ്ഞു. തന്റെ ഉത്തരം കേട്ട ഉടന്‍ അവിടെ മുഴങ്ങിയത് പൊട്ടിച്ചിരിയാണ്. ഞാന്‍ അന്തം വിട്ടു. എന്താ? മണ്ടത്തരം വല്ലതും പറഞ്ഞോ?
ചോദ്യകര്‍ത്താവ് പ്രതീക്ഷിച്ചിരുന്ന മറുപടി ആയിരുന്നില്ല അതെന്നെനിക്കു മനസ്സിലായി. അദ്ദേഹം ഇതേ ചോദ്യം അടുത്തയാളോട് ചോദിച്ചു.
''മക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കണം. അതിമനോഹരമായ ഒരു വീട് പണിയണം. ലേറ്റസ്റ്റ് മോഡല്‍ കാര്‍ വാങ്ങണം.'' അയാള്‍ ഉത്തരം പറഞ്ഞു. 

ചോദ്യകര്‍ത്താവിന് തൃപ്തിയായി. പിന്നെ ചോദ്യം തുടര്‍ന്നില്ല. അദ്ദേഹം സംസാരിച്ചു തുടങ്ങി.
''കണ്ടോ? ഇതുപോലെ എല്ലാവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍. വലിയ വലിയ സ്വപ്നങ്ങള്‍. പക്ഷേ അവ സഫലീകരിക്കാന്‍ നമുക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം തികയുന്നില്ല. 

അപ്പോള്‍ നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കണം. എങ്ങിനെ? ഇതിനുള്ള മാര്‍ഗ്ഗമാണ് കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍, നിങ്ങള്‍ക്കായി ഒരു പുതിയ സ്‌കീമിലൂടെ അവതരിപ്പിക്കുന്നത്.
അടുത്തമാസം പകുതിയോടെ കേരളത്തില്‍ ലോഞ്ച് ചെയ്യുന്ന ഈ കമ്പനിയിലേക്ക് ആദ്യം കടന്നുവരാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്നവരാണ് ഇവിടെ കൂടിയിരിക്കുന്നവര്‍. തങ്ങള്‍ക്ക് കൈവന്ന സൗഭാഗ്യമോര്‍ത്ത് എല്ലാവരും ഒന്നിളകിയിരുന്നു.
''ഇപ്പോള്‍ നിങ്ങള്‍ കമ്പനിയില്‍ ജോയിന്‍ ചെയ്താല്‍ പിന്നീട് വരുന്നവരെല്ലാം നിങ്ങളുടെ കീഴിലായിരിക്കും. അതിലൂടെ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നത് കോടികളാണ്. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം സഫലീകരിക്കാന്‍ പര്യാപ്തമായ സമ്പാദ്യം''
ഇത്രയും കേട്ടതോടെ ആവേശം കൊണ്ട ഒരു ചെറുപ്പക്കാരി എഴുന്നേറ്റ് ചോദിച്ചു. ''സാര്‍ രക്ഷ പ്രാപിക്കാന്‍ ഞങ്ങള്‍ എന്തു ചെയ്യണം''? അദ്ധ്യാപകന്‍ പ്രതിവചിച്ചു. 

''കഴിയുമെങ്കില്‍ ഇന്നുതന്നെ കമ്പനിയില്‍ ജോയിന്‍ ചെയ്യുക.''
''ജോയിന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ്''? ആ ചോദ്യം വന്ന ഭാഗത്തേക്ക് ഞാനറിയാതെ നോക്കി. പരിചയമുള്ള ശബ്ദം. സോമസുന്ദരം സാര്‍ തന്നെ. അത്ഭുതം. നാലുപേര്‍ കൂടുന്നിടത്ത് അദ്ദേഹത്തിന് നാക്കോ!
''ഈ ചോദ്യത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്.'' അദ്ധ്യാപകന് ആവേശമായി. പിന്നെ തുടര്‍ന്നു. ''ഇതുവരെ ഇന്ത്യയിലോ കേരളത്തിലോ ലോഞ്ച് ചെയ്തിട്ടുള്ള ഒരു കമ്പനിയും നല്‍കാത്ത മെഗാ ഓഫറാണ് കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. 

അത് മറ്റൊന്നുമല്ല ഈ കമ്പനിയില്‍ ജോയിന്‍ ചെയ്യുന്നതിന് ജോയിനിംഗ് ഫീസില്ല.
'അതു കൊള്ളാം' ഞാനോര്‍ത്തു. കാശ് മുടക്കില്ലാത്ത കളിയാണെങ്കില്‍ അരക്കൈ നോക്കിക്കളയാം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്തരം പല കമ്പനികളിലും പണം മുടക്കി പണം കൊയ്യാന്‍ ശ്രമം നടത്തിയിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ സംശയം.
''ജോയിനിംഗ് ഫീസില്ലെങ്കില്‍ ചേരുന്നവര്‍ക്ക് പിന്നെങ്ങിനെ വരുമാനം ലഭിക്കും''? ക്ലാസ്സെടുക്കുന്നയാള്‍ സുസ്‌മേരവദനനായി മൊഴിഞ്ഞു.
''അതാണ് നമ്മുടെ കമ്പനിയുടെ പ്രത്യേകത. ആഗോളതലത്തില്‍ വരുന്ന സാമൂഹ്യകാലുഷ്യം മുറിച്ച് കടക്കുക എന്ന സാമൂഹ്യ പ്രതിബദ്ധതയും കമ്പനി ഏറ്റെടുക്കുകയാണ്.''
എനിക്കൊന്നും മനസ്സിലായില്ല. കാരണവന്മാര്‍ പറയുംപോലെ അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ 'പയറഞ്ഞാഴി' എന്ന മറുപടി. വിവരം കമ്മിയായതുകൊണ്ടാകാം. ഭൂരിപക്ഷവും എല്ലാം മനസ്സിലായി എന്ന ഭാവത്തിലാണിരുപ്പ്.
''കമ്പനി ഒരുക്കിയിരിക്കുന്ന പ്രത്യേക ഗിഫ്റ്റ് പാക്കറ്റ് ആണ് നിങ്ങള്‍ അവിടെ കാണുന്നത്.'' തൊട്ടടുത്ത മേശയില്‍ ഭംഗിയായി പൊതിഞ്ഞ് മഞ്ഞ റിബ്ബണ്‍ കൊണ്ട് കെട്ടിയിരിക്കുന്ന ഒരു പൊതി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അയാള്‍ പറഞ്ഞത്.
''10000 രൂപ മാര്‍ക്കറ്റ് വിലയുള്ള സമ്മാനങ്ങളടങ്ങിയ ഈ ഗിഫ്റ്റ് പാക്കറ്റ് 7000 രൂപയ്ക്ക്, വെറും 7000 രൂപയ്ക്ക് ആദ്യം ജോയിന്‍ ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ്. 

ഈ ഗിഫ്റ്റ് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് സമ്മാനിക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങള്‍ക്ക് സമ്മാനിക്കുമ്പോള്‍ സൗഹൃദത്തിന്റെ പെരുമഴക്കാലം ആരംഭിക്കുകയായി. അങ്ങനെ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതയില്‍ നിങ്ങള്‍ അംഗമാകുന്നുവെന്ന് മാത്രമല്ല, നിങ്ങളുടെ ബാങ്ക് ബാലന്‍സ് ആഴ്ചതോറും വര്‍ദ്ധിച്ചുകൊണ്ടുമരിക്കും.''
ഓ.... അപ്പോള്‍ ഏഴായിരം രൂപ മുടക്കണം അല്ലേ? എന്റെ ആത്മഗതം അല്പം ഉച്ചത്തിലായത് അയാള്‍ കേട്ടു. പിന്നീട് എന്നോടെന്നവിധം പറഞ്ഞു.
വെറും ഏഴായിരം രൂപ മുടക്കുമ്പോള്‍ എന്തൊക്കെ നേട്ടങ്ങളാണെന്ന് നോക്കൂ. ഒന്ന്, 10000 രൂപയുടെ ഗിഫറ്റ് പാക്കറ്റ് 7000 രൂപയ്ക്ക് കിട്ടുന്നു.
രണ്ട്, ഗിഫ്റ്റ് സുഹൃത്തിന് കൊടുക്കുമ്പോള്‍ വര്‍ദ്ധിക്കുന്ന സൗഹൃദം. മൂന്ന്, കൈ നിറയെ പണം.
കമ്പനിയുടെ പ്രവര്‍ത്തനം ഒന്നു വിശദീകരിക്കാമോ? ആരോ ചോദിച്ചു.
ചായയും ബിസ്‌ക്കറ്റും വിതരണം ചെയ്യാന്‍ സഹായികളെ ശട്ടം കെട്ടിയിട്ട് അയാള്‍ തുടര്‍ന്നു.
ജോയിന്‍ ചെയ്യുന്ന ഓരോരുത്തരും വെറും രണ്ടുപേരെ മാത്രം ഈ സ്‌കീമിലേക്ക് കൊണ്ടുവന്നാല്‍ മതിയാകും. ആ രണ്ടുപേരില്‍ നിന്നുതന്നെ നിങ്ങള്‍ മുടക്കിയ പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഒരംഗം വാങ്ങുന്ന ഗിഫ്റ്റ് പാക്കറ്റിന്റെ വിലയായ 7000 രൂപയില്‍ വെറും 500 രൂപ കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്നു. 3000 രൂപയ്ക്ക് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം അംഗത്തിന്റെ പേരില്‍ നല്‍കുന്നു. ഈ സ്ഥലത്തെ കമ്പനി ചെലവില്‍ തെങ്ങുകൃഷി നടത്തുകയും ലാഭവീതം അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ബാക്കി 3500 രൂപയില്‍ 2000 രൂപ കമ്മീഷനായി നല്‍കുന്നുന്നു.
എന്റെ ക്ഷമ നശിച്ചുതുടങ്ങി. എല്ലാവരും ചായയും ബിസ്‌ക്കറ്റും കഴിക്കുന്ന തിരക്കിലാണ്. ഞാന്‍ എഴുന്നേറ്റു. ''സാര്‍ ഒരു സംശയം. അയാള്‍ എന്നെ തുറിച്ചു നോക്കി.
ഞാന്‍ തുടര്‍ന്നു. ''മുമ്പ് ആരോ പറഞ്ഞ സ്വപ്നങ്ങളെല്ലാം ഉള്ളവര്‍ക്കല്ലേ അത് സഫലീകരിക്കാന്‍ കോക്കനട്ട് കോളാ ഇന്റര്‍നാഷണലിന്റെ ഈ പുതിയ സ്‌കീം പ്രയോജനപ്പെടുക.

 ഞാന്‍ ആദ്യമേ പറഞ്ഞല്ലോ എനിക്കിത്തരം സ്വപ്നങ്ങളൊന്നുമില്ല. അപ്പോള്‍ നിങ്ങളുടെ സഹായവും സ്‌കീമും ഒന്നും ആവശ്യമില്ല. ഇന്നും എന്നും മനഃസമാധാനത്തോടെ കിടന്നുറങ്ങണമെന്ന സ്വപ്നവുമായി ഞാന്‍ പോകട്ടെ''
എന്റെ ബാഗുമായി ഞാനിറങ്ങി.
''വിവരദോഷി'' ആരോ പറയുന്നതുകേട്ടു.
സോമസുന്ദരം സാറാണോ?
ആവോ....... ഞാന്‍ തിരിഞ്ഞുനോക്കിയില്ല.

Thursday 26 January 2012

പരാജയം നേരിടാനുള്ള ധൈര്യം




എട്ടു വയസുകാരനായ ഗില്‍ബര്‍ട്ട് അംഗമായിരുന്ന ക്ലബ് ഒരിക്കല്‍ കുട്ടികള്‍ക്കു വേണ്ടി കാറോട്ട മത്സരം നടത്താന്‍ തീരുമാനിച്ചു. 

മത്സരം യഥാര്‍ത്ഥ കാറുകള്‍ കൊണ്ടുള്ളതല്ല; പക്ഷേ കുട്ടികള്‍ ഉണ്ടാക്കുന്ന കാറുകള്‍ കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
സംഘാടകര്‍ മത്സരാര്‍ത്ഥികള്‍ക്ക്, നാല് ടയറും മറ്റ് അനുബന്ധ ‘ഭാഗങ്ങളും അടങ്ങിയ കാര്‍ കിറ്റുകളും വിതരണം ചെയ്തു. 

കാറിന്റെ ബോഡി തടി ഉപയോഗിച്ച് ഉണ്ടാക്കാം. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കുറിപ്പും കിറ്റിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം തേടാനുള്ള സ്വാതന്ത്യവും നല്‍കി.
ഗില്‍ബര്‍ട്ട് മത്സരത്തിനുള്ള കാര്‍ ഉണ്ടാക്കാന്‍ തിരക്കിട്ട് വീട്ടിലെത്തി. സഹായത്തിന് ഡാഡിയെ സമീപിച്ചു. പക്ഷേ അവന്റെ ഡാഡി വലിയ താല്പര്യം കാണിച്ചില്ല. 

ഇത്തരം പരിപാടികള്‍ വെറുതെ സമയം കൊല്ലിയാണെന്നായിരുന്നു പുള്ളിക്കാരന്റെ അഭിപ്രായം. ഗില്‍ബര്‍ട്ടിനോട് അത് പറയുകയും ചെയ്തു. ഗില്‍ബര്‍ട്ടിന് നിരാശ തോന്നി. എങ്കിലും അവന്‍ ശ്രമം ഉപേക്ഷിച്ചില്ല. അവന്‍ അമ്മയെ സമീപിച്ചു. അമ്മ സഹായിക്കാമെന്നേറ്റത് അവന് വലിയ ആശ്വാസമായി.
 ആശാരിപ്പണി വശമില്ലെങ്കിലും ഉളിയും കൊട്ടുവടിയുമൊക്കെ ഉപയോഗിച്ച് പണി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പ്രകാരം കാറിന്റെ പണി പൂര്‍ത്തിയാക്കി. പോളീഷ് ചെയ്ത് അവരത് മനോഹരമാക്കി.

പ്രതീക്ഷയോടെ കാത്തിരുന്ന മത്സര ദിവസം സമാഗതമായി. മത്സരാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിച്ച കാറുമായി എത്തി.

 മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്താല്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ മോശമായിരുന്നു. ചിലരൊക്കെ കളിയാക്കുകയും ചെയ്തു. ഒന്ന് മറ്റൊന്നിനോട് എന്ന രീതിയിലായിരുന്നു മത്സരം. വിജയി അടുത്ത ആളോട് മത്സരിക്കണം. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കാറുകള്‍ ഒരു ലൈനില്‍ വെച്ച് മുന്നോട്ട് തള്ളി വിടണം. ഫിനിഷിംഗ് പോയിന്റില്‍ ആദ്യമെത്തുന്ന കാര്‍ വിജയിക്കും.
കുട്ടികളെല്ലാം അവരുടെ രക്ഷിതാക്കളോടൊപ്പമാണ് മത്സരത്തിനെത്തിയിരിക്കുന്നത്. ഗില്‍ബര്‍ട്ടിനൊപ്പം അവന്റെ അമ്മ മാത്രം. ഡാഡിയുടെ അഭാവത്തില്‍ കൂടുതല്‍ ധൈര്യം മുഖത്ത് കാണിക്കാന്‍ അവന്‍ ശ്രമിച്ചു.
മത്സരം ആരംഭിച്ചു. ‘ഭാഗ്യം ഗില്‍ബര്‍ട്ടിനൊപ്പമായിരുന്നു. അവന്‍ തന്റെ എതിരാളികളെ ഓരോരുത്തരെയായി പരാജയപ്പെടുത്തി ഫൈനലില്‍ എത്തി. 

അവസാന മത്സരത്തിന്റെ സമയമായപ്പോള്‍ ഗില്‍ബര്‍ട്ട് റെഫറിയോട് പറഞ്ഞു.
 ” ദയവായി എനിക്ക് ഒരു മിനിറ്റ് തരണം. എനിക്കൊന്ന് പ്രാര്‍ത്ഥിക്കണം.” റെഫറി അനുവദിച്ചു. അവന്‍ മുട്ടുകുത്തി നിന്ന് കൈകള്‍ കൂപ്പി 90 സെക്കന്റ് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കുശേഷം അവന്‍ പറഞ്ഞു. ‘ ഞാന്‍ റെഡിയാണ്. നമുക്ക് മത്സരം തുടങ്ങാം.””
വിസില്‍ മുഴങ്ങി. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും ആകുന്നത്ര ശക്തിയോടെ തന്റെ കാര്‍ ഗില്‍ബര്‍ട്ട് മുന്നോട്ട് തള്ളിവിട്ടു. 

എല്ലാവരും ആകാംക്ഷയോടെ നോക്കി നില്‍ക്കെ എതിരാളിയെ പിന്നിലാക്കി ഗില്‍ബര്‍ട്ടിന്റെ കാര്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. ഗില്‍ബര്‍ട്ട് കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി പറഞ്ഞു ‘’ ദൈവമേ നന്ദി’’.
സമ്മാനദാന ചടങ്ങില്‍, സ്‌കൗട്ട് മാസ്റ്റര്‍ ഗില്‍ബര്‍ട്ടിനോട് ചോദിച്ചു. 

‘’മത്സരത്തില്‍ ജയിക്കാന്‍ നീ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഇല്ലേ? അപ്പോല്‍ ഗില്‍ബര്‍ട്ട് പറഞ്ഞു. ‘’ ഇല്ല, ഇല്ല. അത് ഒരിക്കലും ന്യായമല്ലല്ലോ.
 തോറ്റാല്‍ കരയാതിരിക്കാന്‍ ശക്തി തരണമെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. 

Wednesday 25 January 2012

മരണഭയം


പതിവ് പരിശോധന കഴിഞ്ഞ് മുറിവിട്ട് പോകാന്‍ തുടങ്ങിയ ഡോക്ടറോട് രോഗി ‘
'ഡോക്ടര്‍ ഞാന്‍ മരണത്തെ ഭയക്കുന്നു. പറയൂ. അപ്പുറത്തെന്താണ്.'’’
വളരെ ശാന്തനായി ഡോക്ടര്‍ പറഞ്ഞു. ‘’
'എനിക്കറിയില്ല'’’. ‘’
'താങ്കള്‍ക്കറിയില്ലന്നോ? താങ്കള്‍ ഒരു ക്രിസ്ത്യാനിയല്ലേ എന്നിട്ടും മരണശേഷം എന്തെന്നറിയില്ലെ'?’’. അയാള്‍ ചോദിച്ചു.
മുറിയുടെ പുറത്തേക്ക് ഇറങ്ങാന്‍ കതകിന്റെ കൈപിടിയില്‍ പിടിച്ച് നിന്നിരുന്ന ഡോക്ടര്‍ പുറത്തുനിന്ന് ആരോ കതകില്‍ മാന്തുന്ന സ്വരം കേട്ടു. കതകു പകുതി തുറന്നതിനൊപ്പം ഒരു നായ അകത്തേക്ക് കുതിച്ചെത്തി ഡോക്ടറുടെ ചുററും സന്തോഷത്തോടെ വാലാട്ടി നടന്നു.
ഡോക്ടര്‍ രോഗിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു. ‘’
'താങ്കള്‍ ആ പട്ടിയെ ശ്രദ്ധിച്ചില്ലേ. അവന്‍ ഈ മുറിയില്‍ ഇതിനു മുമ്പൊരിക്കലും വന്നിട്ടില്ല. ഇതിനകത്ത് എന്തെന്നും അവനറിയില്ല; തന്റെ മാസ്റ്റര്‍ അകത്തുണ്ടെന്നല്ലാതെ.
മറ്റൊന്നുമറിയാത്ത അവന്‍ കതകു തുറന്നതേ ഒരു ഭീതിയും കൂടാതെ കുതിച്ചെത്തിയത് കണ്ടില്ലേ'’

Tuesday 24 January 2012

എന്റെ അഭിപ്രായം

എന്റെ ശക്തമായ അഭിപ്രായം ഇതാണ്. 
സിമിത്തേരിയില്‍ അടക്കാന്‍ വികാരിയച്ചന്‍ അനുവദിക്കാത്ത കുട്ടപ്പനെക്കാളും, അങ്കമാലിയിലെ നേഴ്‌സ് മാരെക്കളും സഭയുടെ അന്യായത്തിന്നു വിധേയരായവര്‍ പാവം അച്ചമ്മാരും കന്യാസ്ത്രീകളും ആണ്. 
15-16 വയസില്‍ നല്ല ഉദ്ദേശത്തോടെ വീട് വിട്ടിറങ്ങിയ ആ നല്ല കുട്ടികള്‍ സഭ എന്ന സാമ്രാജ്യത്തിന്റെ കാല്‍ ഭടന്മാരായി ജീവിതം തീര്‍ക്കുന്നു.
 മാര്‍പാപ്പയും മെത്രാന്മാരും പറയുന്നത് ദൈവവചനം ആയി എടുത്തു അത് പടി അനുസരിച്ച് അവര്‍ ജീവിക്കുന്നു. 
കന്യാവ്രതം എന്ന ഒരു ഹിമാലയ നുണക്കുവേണ്ടി തങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നു. 
സ്‌നേഹിക്കതിരുന്നാലെ കന്യാവ്രതം പാലിക്കാന്‍ പറ്റു. 
സ്‌നേഹം പോയതിനോപ്പം ദയയും അനുകമ്പയും പോകുന്നു. അവര്‍ക്ക് സ്‌നേഹിക്കാന്‍ ശേഷിക്കുന്നത് ഒന്നെങ്കില്‍ അവരുടെ ജോലിയെ അല്ലെങ്കില്‍ സഭയെ. സഭയെ സ്‌നേഹിക്കുന്ന അവര്‍ സഭക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. 
സഭയുടെ ചട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഗ്ലാസ് പേടകത്തില്‍ നിന്ന് വിശാസികളെ ആശിര്‍വദിച്ചു കൈയടി വാങ്ങുമ്പോള്‍ കാല്‍ഭടന്മാര്‍ സാമ്രാജ്യത്തിനു വേലി കെട്ടുന്നു, പട്ടികളെ പോലെ കുരക്കുന്നു. തിന്ന ഉപ്പിനു നന്ദി കാട്ടി അവരുടേതല്ലാത്ത സാമ്രാജ്യത്തിന്റെ നിലനില്‍പിനായി ജീവിതം പാഴാക്കുന്നു. ഇവരെ ഇങ്ങനെ കൊല്ലാകൊല ചെയ്തു മനുഷ്യകൊലങ്ങള്‍ ആക്കി തീര്‍ത്ത സാമ്രാജ്യ മോഹികളെ വേണം തൂകി കൊല്ലാന്‍...
അതുകൊണ്ട് എനിക്ക് അച്ഛന്മാരോടും കന്യസ്ത്രീകലോടും അനുകമ്പയെ ഉള്ളു

കണ്ണാടി



Administrator ന്റെ നോട്ടീസ് വായിച്ചപ്പോള്‍ ഒരു വികാരിയച്ചന്‍ അല്ലെങ്കില്‍ ഒരു മെത്രാന്‍ എഴുതിയ Notice പോലെ തോന്നി. ഞങ്ങളുടെ പ്രസ്ഥാനത്തിന് ചില നിയമങ്ങളും ചിട്ടകളും ഒക്കെ ഉണ്ട്. അതനുസരിച്ച് പെരുമാറിയില്ലെങ്കില്‍ എഴുതുന്നത് മായിക്കും, എഴുത്ത് നിരോധിക്കും എന്നൊക്കെ. വിമര്‍ശിക്കാന്‍ എന്ത് എളുപ്പമാണ്?
 സ്വന്തമായി ഒരു പ്രസ്ഥാനത്തിന്റെ ചുമതല ആകുമ്പോള്‍ അങ്ങനെ ഒക്കെ എല്ലാവരും പെരുമാറും. അത് മനുഷ്യ സ്വഭാവം. അതില്‍ ഒരു തെറ്റും ഇല്ല. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ലക്ഷ്യങ്ങളും നിയമങ്ങളും പെരുമാറ്റചിട്ടകളും ഉണ്ട്. അത് ഉണ്ടാക്കുന്നവരായിരിക്കില്ല പലപ്പോഴും അത് നടപ്പാക്കുന്നത്. 
അച്ചന്മാരും പള്ളിയും ചെയ്യുന്നതെല്ലാം ശരിയാണ് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ തിണ്ണമിടുക്ക് കാണിക്കാന്‍ അച്ചമാര്‍ക്ക് മാത്രമല്ല അറിയാവുന്നത് എന്ന് മനസിലായി.

കാഹില്‍ ജിബ്രാന്‍ എന്ന ഇസ്രേല്‍ കവി നമ്മള്‍ ഓരോരുത്തരെയും പറ്റി പറഞ്ഞത് ഇങ്ങനെയാണ്. ഒരു സമാജത്തിലെ ഏറ്റവും നല്ലതും ഏറ്റവും ചീത്തയും നമ്മളില്‍ എല്ലാവരിലും ഉണ്ട്. 

ഈ അച്ചന്മാരും കന്യാസ്ത്രീകളും എവിടുന്നു വന്നു. അവരെല്ലാം നമ്മുടെ അനിയന്മാരും, ചേട്ടന്മാരും, പെങ്ങന്മാരും, ബന്ധുക്കളും, ബാല്യകാലസുഹൃതുകളും, അയല്‍വാസികളും ഒക്കെ അല്ലെ? അവരാരും നമ്മളെക്കാള്‍ നല്ലവരോ ചീത്തയോ ആണോ? അല്ല. പിന്നെ ഒരു സംഘനയുടെ അംഗമായപ്പോള്‍ ആ മുന്‍ബന്ധം എവിടെ പോയി? അവരെല്ലാം ഇങ്ങനെ മാറി പോകാന്‍ കാരണം എന്ത്? നമ്മളുടെ സമുദായത്തില്‍ നിന്ന് അച്ഛനാകാന്‍ പോകുന്ന പിള്ളേരെ പറ്റി ഒന്ന് ഓര്‍ത്തു നോക്കുക. വലിയ തലയെടുപ്പും കഴിവും ഒന്നും ഉള്ളവരായിരിക്കുകയില്ല ഈ കുട്ടികള്‍.. മറിച്ച് അച്ചടക്കവും ഭക്തിയും അനുസരണയും ഉള്ള കുട്ടികള്‍. അവര്‍ ചെറുപ്പത്തിലെ വീട് വിട്ടു. 10-15 കൊല്ലം അവരുടേതായ ഒരു കൊച്ചു ലോകത്തില്‍ ജീവിക്കുന്നു. അവരുടെ നിലയും, വിലയും, നിലനില്പും എല്ലാം ആ ലോകത്തില്‍ ആണ്. ബന്ധങ്ങളും കൂട്ടുകെട്ടുകളും ആ ലോകത്തിന്റെ ചുറ്റളവില്‍ നില്‍ക്കുന്നു. 
അച്ചനായി കഴിഞ്ഞും അവരില്‍ ഓരോരുത്തരുടെയും പ്രധാന ബന്ധങ്ങള്‍ മറ്റു അച്ചന്മാരോട് ആണ്. കൂറ് തന്റെ വളര്‍ത്തപ്പനായ മെത്രാനോടും. നമ്മളെപ്പോലെ തിന്ന ചോറിനു നന്ദി അവര്‍ക്കും ഉണ്ട്. മെത്രാനോ? തന്നെ മെത്രാനാക്കിയ മാര്‍പാപ്പയോടും. ഇതിനാണ് organizational loyatly എന്ന് പറയുന്നത്. വൈദീകര്‍ക്ക് അല്മായരോടല്ല പ്രധാന ബന്ധം.(അങ്ങനെ ബന്ധപ്പെടാന്‍ വന്നാല്‍ നമ്മള്‍ സമ്മതിക്കുകയും ഇല്ല പ്രത്യേകിച്ചു പെണ്ണുങ്ങളുള്ള വീടാണേല്‍). 
വികാരി എന്നത് ഒരു ജോലി, ഒരു ചുമതല. അത് അവരെ ഏല്പിച്ചിരിക്കുന്നത് അല്മായരല്ല അവരുടെ മെത്രാനാണ്. അവരുടെ നിലയും വിലയും മറ്റു അച്ചന്മാരും മെത്രാനും അവരെ എങ്ങനെ അവലോകനം ചെയ്യുന്നു എന്നനുസരിച്ചിരിക്കും. 
ഒരു district collector ന്റെ കാര്യമെടുക്കുക. പൊതുജനം അവരെപ്പറ്റി എന്ത് പറഞ്ഞാലും അവര്‍ക്കെന്താ? മറ്റു administrative officers അവരെ പറ്റി എന്ത് പറയുന്നു എന്നതാണ് പ്രധാനം. അവരുടെ പ്രൊമോഷനും ശമ്പളവും അതിനെ ആധാരപെടുത്തിയാണ്. അച്ചന്മാരും അതുപോലെ തന്നെ. അവര്‍ കത്തോലിക്കാ സഭ എന്ന multinational corporation ന്റെ ജോലിക്കാരാണ്. 
ഈ സഭ നമ്മുടെതാണ് എന്നതു ഏറ്റവും വലിയ ഒരു മിഥ്യയാണ്.. വിശ്വാസവും പാരമ്പര്യവും ഒക്കെ നമ്മള്‍ ഓരോരുതരുടെതുമാണ്. പക്ഷെ സഭ എന്ന പ്രസ്ഥാനം നമ്മുടേതല്ല. പിരിവിനു ഇറങ്ങുമ്പോള്‍ അച്ചന്മാര്‍ അങ്ങനെ പറഞ്ഞേക്കാം രാഷ്ട്രിയക്കാര്‍ ഇലക്ഷന് മുന്‍പ് തരുന്ന വാഗ്ദാനങ്ങളുടെ വിലയെ അതിനു കൊടുക്കാവൂ. അല്മായര്‍ സഭയുടെ സമ്പത്താണ് എന്നൊക്കെ വല്ല ധ്യാന ഗുരുക്കളും പറഞ്ഞെങ്കില്‍ അത് ശരിയാ. അല്മായരാണ് സഭയുടെ economic base. 
Bollywood ഒരു dream factory ആണ് എന്ന് കേട്ടിട്ടില്ലേ. നമ്മള്‍ മരുന്ന് മേടിക്കാനുള്ള കാശു കൊടുത്തു സിനിമ ടിക്കറ്റ് മേടിക്കുന്നതെന്തിനാ. ഈ ദുരിതം പിടിച്ച ജീവിതത്തില്‍ നിന്ന് രഷപെട്ടു രണ്ടു മൂന്നു മണിക്കൂര്‍ സ്വപനം കാണാന്‍. സഭ ജീവിത പ്രശ്‌നങ്ങള്‍ക്ക് വായുഗുളിക പോലെ ലളിതമായ പ്രതിവിധികള്‍ നല്‍കുന്നു. നമ്മള്‍ അത് സ്വമനസാ മേടിക്കുന്നു പോക്കറ്റിലിരിക്കുന്ന കാശ് സന്തോഷത്തോടെ കൊടുക്കുന്നു. 
ആ വായുഗുളിക അരുവിത്തുറയും മലയാറ്റൂരും ഒക്കെ പല പല brand ആയി വിതരണം ചെയ്യപ്പെടുന്നു. സഭയ്ക്കുണ്ടായ സ്വത്തിന്റെ പ്രധാന ഭാഗം ഈ വായുഗുളിക വിലപനയില്‍ നിന്നാണ്. അത് പിന്നെ college ലും shopping complex ലും ഒക്കെ സഭ ഇന്‍വെസ്റ്റ് ചെയ്തു പണം വര്‍ദ്ധിപ്പിച്ചു. അത് സഭയിലെ മിടുക്കന്മാരുടെ അതിബുദ്ധി.

ഒന്നുമല്ലെങ്കിലും ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. അംബാനി കാശുണ്ടാക്കിയാല്‍ അത് അയാളുടെ മക്കള്‍ക്ക്. മണര്‍കാട്ട് പാപ്പന്‍ കാശുണ്ടാക്കിയാല്‍ അത് അയാളുടെ കുടുംബത്തിനു കൊള്ളം. പക്ഷെ ഏതു കൂലി പണിക്കാരന്റെ മകനും സെമിനാരിയില്‍ ചേരാം, ഒന്ന് ഉത്സാഹിച്ചാല്‍ അച്ഛനാകാം, ഈ multinational corporation ന്റെ അംഗമാകാം. മെത്രനായില്ലെങ്കിലും ഒരു വികാരിയെങ്കിലും ആകാം. അതുകൊണ്ട് ഒരു കുടുംബമെങ്കിലും രക്ഷപെടില്ലേ?

വിമര്‍ശകര്‍ എപ്പോഴും ഈശോയുടെ ഉദാഹരണമാണ് ഉയര്ത്തിപിടിക്കുന്നത്. ഈശോ ശിഷ്യരോട് എല്ലാം ഉപേക്ഷിച്ചു തന്റെ പിന്‍പേ ചെല്ലാന്‍ കല്പിച്ചു. ആ യേശുവിന്റെ അനുയായികളാണോ ഈ വക ലൌകിക സമ്പത്തും സാമ്രാജ്യവും കെട്ടിപിടിച്ചു ജീവിക്കുന്നത് എന്നൊക്കെ. 

അല്ല ഒന്നോര്‍ത്തു നോക്കിക്കേ. അവര്‍ക്കും യേശുവിനെ പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലയിരുന്നെനെ. ഒരിക്കല്‍ വിശന്നപ്പോള്‍ നോക്കിയ മരത്തില്‍ പഴം കിട്ടാതെ വന്നപ്പോള്‍ അതിനെ ശപിച്ചു ഉണക്കിയ കര്‍ത്താവിന്റെ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഏത് ഹോട്ടലിലും കേറി ഫ്രീയായി ശാപ്പിടാമായിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പ് മാറ്റാമെങ്കില്‍ എത് ഇലക്ഷനും ഇന്ന് ജയിക്കാം DMK സ്ഥാനാര്‍ഥി ആയി. എത് അസുഖവും സുഖപ്പെടുത്തുവാന്‍ പറ്റുമെങ്കില്‍ പിന്നെതിനു ഹോസ്പിറ്റല്‍. ഈശോയുടെ ദൈവശക്തി കണ്ടിട്ടാണ് ശിഷ്യന്മാര്‍ കൂടെ കൂടിയത്. അതില്ലാത്ത അനുയായികള്‍ മറ്റുവിധം ശക്തികള്‍ ആര്ജിക്കുന്നു. അതില്‍ ഭാഗം പറ്റുന്നവര്‍ അത് ആസ്വദിക്കുന്നു. അതില്ലാത്തവര്‍ പ്രതിപക്ഷം ഭരണകൂടത്തെ വിമര്‍ശിക്കുന്ന പോലെ ഇരുന്നു പരാതിപെടുന്നു. അവര്‍ക്കും എന്തെങ്കിലും ഒരു ഓഹരി കിട്ടുന്നത് വരെ. അല്ലാതെന്തു 

Monday 23 January 2012

വീതംവെപ്പ്


രണ്ട് ആണ്‍കുട്ടികള്‍ ഒരു മലയിലേയ്ക്ക് നെല്ലിക്ക പറിക്കാന്‍ പോയി. നടന്നു പോകുന്ന വഴിക്ക് തന്നെ അവരുടെ കൈവശം ഉണ്ടായിരുന്ന ചെറിയ തൊട്ടിയില്‍ നിറയെ നെല്ലിക്ക കിട്ടി. 

പിന്നെ പോക്കറ്റുകളില്‍ നിറച്ചു. ഇനി ശേഖരിക്കാന്‍ സ്ഥലമില്ലെന്ന് കണ്ട് അവര്‍ മലയിറങ്ങി. റോഡരുകിലുള്ള ഒരു സെമിത്തേരിയിലെത്തിയപ്പോല്‍, കിട്ടിയ നെല്ലിക്ക പങ്കുവെയ്ക്കാന്‍ പറ്റിയ സ്ഥലമെന്ന് കരുതി അവിടെയുണ്ടായിരുന്ന ഒരു വലിയ ഓക് മരത്തിന്റെ ചുവട്ടില്‍ രണ്ടുപേരും ഇരുന്നു.
കിട്ടിയ നെല്ലിക്ക മുഴുവന്‍ അവിടെ കുടഞ്ഞിട്ടു. 
അപ്പോള്‍ അതില്‍ രണ്ടെണ്ണം ഉരുണ്ട് റോഡരുകിലേക്ക് പോയി. 
പിന്നെ അവര്‍ പങ്കുവെയ്പ് ആരംഭിച്ചു. 'ഒന്ന് നിനക്ക് . . . . ഒന്ന് എനിക്ക് . . . . ഒന്ന് നിനക്ക് . . . . .ഒന്ന് . . .എനിക്ക് ' ഇങ്ങനെ പങ്കുവെയ്പ്പ് തുടര്‍ന്നു.
ഈ സമയത്ത് ആ വഴി വന്ന ഒരു കുട്ടി ഇവരുടെ ശബ്ദം കേള്‍ക്കാനിടയായി. 

അവന്‍ ചുറ്റുപാടും നോക്കി. ആരേയും കാണുന്നില്ല. 
ഒന്ന് സംശയിച്ചു നിന്ന അവന്‍ ഓടി വീട്ടിലെത്തി. 'അപ്പാ. . . . .അപ്പാ' എന്ന് വിളിച്ച് വീട്ടിനുള്ളിലെത്തി. 
‘’ 'സെമിത്തേരിയില്‍ . . . . . . . പെട്ടെന്നു വാ’’. . . . . . .'
‘’എന്താ കാര്യം’’ അപ്പന്‍ ചോദിച്ചു.’’ 'സെമിത്തേരിയില്‍ പെട്ടെന്ന് വാ'’’ അവന്‍ കിതച്ചുകൊണ്ട് പറഞ്ഞു. 

കുട്ടിയും അപ്പനും കൂടി ഓടി സെമിത്തേരിയിലെത്തി. റോഡിനു മുകളില്‍ നിന്നു. 
‘’'അപ്പന്‍ അത് കേട്ടില്ലേ?' മകന്‍ പതുക്കെ ചോദിച്ചു. രണ്ടുപേരും കാത് കൂര്‍പ്പിച്ചു നിന്നു. ‘’'ഒന്നെനിക്ക്. . . . .ഒന്ന് നിനക്ക്'’’ വീണ്ടും ആ ശബ്ദം അവര്‍ കേട്ടു. 
കുട്ടി മന്ത്രിച്ചു. ‘’'ദൈവവും പിശാശും കൂടി ആത്മാക്കളെ പങ്കിടുന്നതാ'’’.
കുട്ടികള്‍ നെല്ലിക്ക മുഴുവന്‍ പങ്കിട്ട് കഴിഞ്ഞു. അവസാനം അതിലോരു കുട്ടി മറ്റെയാളോട് പറഞ്ഞു. 

‘റോഡിലുള്ളത് രണ്ടെണ്ണം കൂടിയായാല്‍ മുഴുവനാകും’’. 
അത് കേട്ട് അപ്പനും മകനും ഓടിയ വേഗതയില്‍ ആരും ഓടിയിട്ടുണ്ടാവില്ല.

Thursday 19 January 2012

കറുത്ത ആടുകളും വെളുത്ത ആടുകളും


ഒരാട്ടിടയന്‍ ആടുകളെ മേയ്ക്കുന്നു....
നഗരത്തില്‍ നിന്നെത്തിയ ഒരാള്‍ ആട്ടിടയനോട് ചോദിച്ചു
'നിങ്ങളുടെ ആടുകള്‍ ഒരു ദിവസം എത്ര കിലോമീറ്റര്‍ നടക്കും?'
ആട്ടിടയന്‍ ; ഏതാടുകളേക്കുറിച്ചാണ് ചോദിക്കുന്നത്? വെളുത്ത ആടുകളേക്കുറിച്ചോ കറുത്ത ആടുകളേക്കുറിച്ചോ?
നഗരവാസി ; വെളുത്ത ആടുകള്‍
ആട്ടിടയന്‍ ; ഏകദേശം 4 കി.മീ
നഗരവാസി ; കറുത്ത ആടുകളോ ?
ആട്ടിടയന്‍ ; അവയും 4 കിലോമീറ്റര്‍.
നഗരവാസി ; അവ ദിവസം എന്തു മാത്രം തീറ്റ തിന്നും ?
ആട്ടിടയന്‍ : ഏതാടുകളേക്കുറിച്ചാണ് ?
നഗരവാസി : വെളുത്തവ
ആട്ടിടയന്‍ ; 3 കി. ഗ്രാം
നഗരവാസി : കറുത്തതോ
ആട്ടിടയന്‍ : അവ 3 കിലോഗ്രാം
നഗരവാസി : ആടുകളില്‍ നിന്ന് ഒരു വര്‍ഷം എന്തു മാത്രം കമ്പിളി കിട്ടും ?
ആട്ടിടയന്‍ ; ഏതാടുകളേക്കുറിച്ചാ ?
നഗരവാസി. : വെളുത്തത്
ആട്ടിടയന്‍ : 5 കെട്ട്
നഗരവാസി : കറുത്തതോ ?
ആട്ടിടയന്‍ : 5കെട്ട് തന്നെ
നഗരവാസി അക്ഷമനായി. എന്താ ഇങ്ങനെ. ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ആട്ടിടയന്‍ ; തീര്‍ച്ചയായും, വെളുത്ത ആടുകള്‍ എന്റേതാണ്.
നഗരവാസി : അപ്പോള്‍ കറുത്ത ആടുകളോ ?
ആട്ടിടയന്‍ : അവയും എന്റേതു തന്നെ

ഏത് ലിസ്റ്റില്‍

ഒരച്ചന്‍ മരിച്ച് സ്വര്‍ഗ്ഗകവാടത്തിലെത്തി.
പത്രോസ്സും പരിവാരങ്ങളും കവാടത്തിലുണ്ട്.
ലിസ്റ്റ് പരിശോധിച്ച് ഓരോരുത്തരെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റിവിടുകയാണ്.
അച്ചന്റെ ഊഴമെത്തി.
ആരാണ് ? എന്ത് ചെയ്തിരുന്നു ?
'ഞാന്‍ അച്ചനാണ്.'
പത്രോസ് വൈദികരുടെ ലിസ്റ്റ് നോക്കി. അതില്‍ പേരില്ല.
വേറെ എന്തു ചെയ്തു ?
'വചന പ്രഘോഷണം നടത്തി.'
ധ്യാനക്കാരുടെ ലിസ്റ്റ് നോക്കി. ഇല്ല കണ്ടില്ല.
വേറെ ?.....
'കുമ്പസാരിപ്പിച്ചു.'
പത്രോസ് കൂദാശകളുടെ ലിസ്റ്റ് നോക്കി. ഇല്ല അതിലുമില്ല.
'അങ്ങ് മാറി നില്ക്ക്.' പത്രോസ് പറഞ്ഞത് കേട്ട് അച്ചന്‍ മാറിനിന്നു.
തൊട്ടുപുറകില്‍ നിന്ന ഓട്ടോ ഡ്രൈവറുടെ ഉഴമായി.
അയാളുടെ പേര്‍ ഡ്രൈവര്‍മാരുടെ ലിസ്റ്റില്‍ നോക്കിയിട്ട് കണ്ടില്ല.അപ്പോഴാണ് മുമ്പ് വൈദികരുടെ ലിസ്റ്റില്‍ ഈ പേര് കണ്ടത് പത്രോസ് ഓര്‍മ്മിച്ചത്.
അത്ഭുതപ്പെട്ട് നിന്ന ഓട്ടോക്കാരനോട് പത്രോസ് പറഞ്ഞു. 'ഈ വൈദികന്റെ വചനപ്രഘോഷണത്തില്‍ പങ്കെടുത്തവര്‍ വളരെ വൈകി വീട്ടില്‍ പോകാന്‍ ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോള്‍ ദൈവമേ എന്ന് ഇടയ്ക്കിടെ വിളിച്ചിരുന്നു.'
അയാളെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി വിട്ടു.
ഇത് കണ്ട് അച്ചന് ദേഷ്യം വന്നു. 'ഇതെന്ത് കൂത്താ കണ്ട ഓട്ടോക്കാരനെ വിട്ടിട്ടും എന്നെ വിടാത്തത്' എന്നു ചോദിച്ചു.
'ഓര്‍ത്ത് നോക്കിക്കേ നിങ്ങള്‍ വേറെയെന്തെങ്കിലും ചെയ്തിട്ടുണ്ടോ.' പത്രോസ് വീണ്ടും ചോദിച്ചു.
അല്പം ചിന്തിച്ച് അച്ചന്‍ പറഞ്ഞു. 'പാരീഷ് ഹാള്‍ നിര്‍മ്മിച്ചിട്ടുണ്ട്.'
പത്രോസ് ഉടന്‍ മേസ്തിരിമാരുടെ ലിസ്റ്റ് നോക്കി. അതാ അവിടെക്കിടക്കുന്നു അച്ചന്റെ പേര്.
അച്ചനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ട് പത്രോസ് 'ഇത് നേരത്തെ പറഞ്ഞാല്‍ മതിയായിരുന്നു.

Tuesday 17 January 2012

കഴിക്കാം കരുതലുണ്ടാകണം.



''മാഷെ ഇങ്ങോട്ടിരുന്നുകൊള്ളു'' തിരക്കില്‍ ആരോ പറഞ്ഞു. 

ഞാന്‍ തിരിഞ്ഞുനോക്കി. ഒരു ചെറുപ്പക്കാരന്‍ എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നു.
 കോട്ടയത്തിന് പോകാന്‍ രാവിലെ കെ.എസ്.ആര്‍.റ്റി.സി. ബസ്സില്‍ കയറിയതാണ്. നല്ല തിരക്കുണ്ട്. ഉന്തിത്തള്ളി ഒരുവിധം മുന്നിലെത്തി. ചാരിനില്‍ക്കാന്‍ ഒരു സീറ്റ് നോക്കി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഈ ഓഫര്‍.


പഠിപ്പിച്ച കുട്ടികളാരെങ്കിലുമാകും. ആ ചെറുപ്പക്കാരനെ എങ്ങോ കണ്ട് മറന്നതുപോലെ. പക്ഷേ എന്നോ പഠിപ്പിച്ചു എന്നു കരുതി പാരയാകരുതല്ലോ.


''നന്ദി, ഞാന്‍ നിന്നോളാം'' എന്നു പറഞ്ഞ് ആ ചെറുപ്പക്കാരനെ തോളില്‍പിടിച്ച് ഇരുത്താന്‍ ശ്രമിച്ച സമയത്ത് അടുത്തുനിന്ന മറ്റൊരാള്‍ ആ സീറ്റില്‍ കയറി ഇരുന്നു.


''ശ്ശെടാ..... ഇതു കൊള്ളാമല്ലോ? ഇതെന്തു മര്യാദയാ'' ചെറുപ്പക്കാരന്‍ ക്ഷുഭിതനായി.


''ങ.... സാരമില്ല പോട്ടെ'', ഞാന്‍ സമാധാനിപ്പിച്ചു. ''അപ്പന്‍ ചത്തിട്ടു വേണം ആ കട്ടിലില്‍ കിടക്കാനെന്ന് വിചാരിക്കുന്നവരുണ്ടെന്ന് കേട്ടിട്ടില്ലേ. പലരുടെയും വിചാരം തനിയ്ക്കിരിക്കാന്‍ കിട്ടിയ സീറ്റില്‍ ജീവിതകാലം മുഴുവന്‍ ഇരിക്കാമെന്നാ''


''മാഷ അയാള്‍ നല്ല ആരോഗ്യവാനല്ലേ? ഒരു വൃദ്ധനോ, കുഞ്ഞുങ്ങളേയും കൊണ്ട് വരുന്നവരോ, രോഗികളോ വല്ലതുമാണെങ്കില്‍ സാരമില്ലായിരുന്നു.'' ചെറുപ്പക്കാരന് അമര്‍ഷം അടങ്ങുന്നില്ല.
ഞാന്‍ സീറ്റിലിരുന്നയാളെ നോക്കി. അയാള്‍ക്ക് ഇതൊന്നും കേട്ടഭാവമേയില്ല. എന്തു കേട്ടാലും നാണമില്ലാത്ത വര്‍ഗ്ഗം തന്നെയെന്ന് തോന്നി.
മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു. ''നാണവും മാനവും മര്യാദയുമില്ലാത്തവരോട് വെറുതെ സംസാരിച്ചിട്ടെന്തു കാര്യം''


''എന്തായാലും നമുക്കൊന്ന് പരിചയപ്പെടാമല്ലോ. ഇയാളെ എനിക്ക് ശരിക്ക് പിടികിട്ടിയില്ല.''


''മാഷേ, മാഷിനെന്നെ മനസ്സിലായില്ലേ, ഞാന്‍ പ്രവീണാണ്. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.
''വര്‍ഷം കുറെയായില്ലേ? പ്രവീണ്‍ വളരെ മാറിപ്പോയി.'' മാഷിനെന്നോട് വെറുപ്പാണെന്നാ ഞാന്‍ വിചാരിച്ചിരുന്നത്. പ്രവീണ്‍ പറഞ്ഞു. അതെന്തിന്? മാഷ് ചോദിച്ചു. ''മാഷെ ഞാന്‍ പഠനം നിര്‍ത്തിയതെങ്ങിനെയെന്ന് മാഷ് ഓര്‍ക്കുന്നുണ്ടാവില്ല''


''ഇല്ല, എന്തുപറ്റി'' ഇങ്ങനെ ചോദിച്ച് മാഷ് മുന്നോട്ട് വീഴാന്‍ വേച്ചുപോയി. വണ്ടി സഡണ്‍ ബ്രേക്കിട്ടതാണ്. ആളുകള്‍ എഴുന്നേറ്റ് പുറത്തേക്ക് നോക്കുന്നു. ഒരു ബൈക്ക് ബസ്സിന് കുറുകെ റോഡില്‍ കിടക്കുന്നു. ഒരു പയ്യന്‍ നിന്ന് വിറയ്ക്കുന്നു. കൂടിയാല്‍ പതിനഞ്ച് വയസ്സ് കാണും.
''നീ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ'' ഡ്രൈവറുടെ ചോദ്യം ഉയര്‍ന്നു കേട്ടു. ''മുട്ടയില്‍നിന്ന് വിരിഞ്ഞില്ല അതിനുമുമ്പ് ഓരോരുത്തരിറങ്ങിക്കോളും ബാക്കിയുള്ളവനേ മിനക്കെടുത്താന്‍'' ഒരു യാത്രക്കാരന്‍ ഉറക്കെ പറഞ്ഞു.
ഒരു പോക്കറ്റ് റോഡില്‍നിന്ന് ഇടംവലം നോക്കാതെ നേരെ കേറി വന്നതാണ്.
''എന്തിനിവനെപ്പറയണം. മുലകുടി മാറാത്ത ഇവനൊക്കെ വണ്ടി വാങ്ങിക്കൊടുക്കുന്ന തന്തയ്ക്കിട്ട് വേണം പൊട്ടിക്കാന്‍.'' മറ്റൊരു യാത്രക്കാരന്‍. ആരൊക്കെയോ ഓടിക്കൂടി, വണ്ടി വഴിയില്‍ നിന്ന് മാറ്റി. ബസ്സ് മുന്നോട്ടെടുത്തു.



 അല്പസമയത്തിനുശേഷം പ്രവീണ്‍ തുടര്‍ന്നു. ''അന്നൊരിക്കല്‍ ഹോംവര്‍ക്കായി മാഷ് ക്ലാസ്സില്‍ പറഞ്ഞുതന്ന പ്രോബ്ലം എനിക്ക് പിടികിട്ടിയില്ല. ഇതെന്നാ..........ചോദ്യമാണെന്ന(ഒരു ചെറിയ തെറിയാ പറഞ്ഞത്) എന്റെ ആത്മഗതം മാഷ് കേട്ടു. മാഷെന്നെ പൊക്കി. പിന്നെ പഠിച്ചില്ല.


''ഓ.... ഇപ്പോള്‍ ഞാനോര്‍ക്കുന്നു.'' മാഷ് പറഞ്ഞു. ''അന്നെനിക്കൊരബദ്ധം പറ്റി. അതിനിത്ര ഗൊരവം കൊടുക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. 
''പക്ഷേ മാഷേ, അതെനിക്കൊരനുഗ്രഹമായി. സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. നല്ല സംസാരം ബിസ്സിനസ്സിനെ കൂടുതല്‍ മെച്ചപ്പെടുത്തി. അന്ന് മാഷിനോടെനിക്ക് വെറുപ്പ് തോന്നിയെന്നത് നേരാ. കാരണം എന്റെ അപ്പന്‍ ദിവസവും കള്ളുകുടിച്ച് വീട്ടില്‍വന്ന് പറയുന്ന തെറി കേട്ടാണ് ഞാന്‍ വളര്‍ന്നത്. അന്നൊക്കെയെന്റെ വിചാരം ഇതൊക്കെ എല്ലാവരും പറയുന്നതാണെന്നാ. ഞാന്‍ എന്നും കേള്‍ക്കുന്നതിലെ ഏറ്റവും ഗ്രേഡ് കുറഞ്ഞ ഒരു തെറി പറഞ്ഞതിനാണല്ലോ മാഷ് ഇത്രയും പ്രശ്‌നമുണ്ടാക്കിയതെന്ന് ഞാന്‍ വിചാരിച്ചു.'' പ്രവീണ്‍ വാചാലനായി.


''അതാണ് ഞാന്‍ പറഞ്ഞത് എനിക്ക് അബദ്ധം പയറ്റിയെന്ന്'' മാഷ് പറഞ്ഞു. ''അന്നെന്റെ വിചാരം കുട്ടികള്‍ ഇതൊക്കെ കൂട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമൊക്കെയാണ് പഠിക്കുന്നതെന്നായിരുന്നു. പല കുടുംബങ്ങളിലും മാതാപിതാക്കള്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. 
''എലിയുടെ കുഞ്ഞ് നെല്ലു തൊലിക്കും'' എന്നു പറയുന്നതുപോലെ, അല്ലേ മാഷേ'' പ്രവീണ്‍ പറഞ്ഞു.
''അതേ.... അപ്പോള്‍ കുട്ടികളെ ശിക്ഷിച്ചിട്ട് എന്താ കാര്യം?''
''കൂടുതലും മദ്യപാനികളുടെ വീട്ടിലാണ് മാഷേ ഈ പ്രശ്‌നമുള്ളത്'' പ്രവീണ്‍ തന്റെ അനുഭവം പറഞ്ഞു. 

''ഇത് മദ്യപിക്കുന്നവരുടെ മാത്രമല്ല, മദ്യപിക്കാത്തവരുടെ വീടുകളിലുമുണ്ട്. മദ്യപിക്കാത്തവരുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ മനസ്സുവെച്ചാല്‍ ഈ വൈകൃതം എളുപ്പം പരിഹരിക്കാം. മദ്യപാനികളുടെ കാര്യത്തില്‍ വേണ്ടത് മറ്റൊന്നാണ്'' മാഷ് പറഞ്ഞു നിര്‍ത്തി.


അവര്‍ മദ്യപാനം നിര്‍ത്തണം. അല്ലേ മാഷേ''? പ്രവീണ്‍ ചോദിച്ചു. ''അല്ല. അവര്‍ മദ്യപിച്ചോട്ടെ. പക്ഷേ എങ്ങനെ, എപ്പോള്‍ എന്തുമാത്രം കഴിക്കുന്നതാണ് ശാസ്ത്രീയം എന്നവരെ പഠിപ്പിക്കണം.''


ശാസ്ത്രീയമായ മദ്യപാനമോ! അതെന്താ, മാഷേ? പ്രവീണ്‍ അത്ഭുതത്തോടെ എന്റെ നേരെ നോക്കി.
''അടിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ അടിക്കണം എന്ന് കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്.'' ''എത്ര കാലമായി നമ്മുടെ നാട്ടില്‍ മദ്യവിരുദ്ധസമരം തുടങ്ങിയിട്ട്? 

ചാരായം ഇവിടെ നിരോധിച്ചില്ലേ? വിദേശമദ്യത്തിന് നൂറിലേറെ ശതമാനം നികുതി ചുമത്തുന്നില്ലേ? എന്നിട്ടമെന്തേ കേരളത്തില്‍ മദ്യപാനികളുടെ എണ്ണവും വില്പനയുടെ അളവും ദിനംപ്രതി കൂടി വരുന്നു. 
''ഇന്ന് ചില മതനേതാക്കന്മാരാണ് മദ്യവിരുദ്ധസമരത്തിന് മുമ്പില്‍. എന്നിട്ടും ഫലമില്ല. ഇവരുടെ വര്‍ത്തമാനം കേട്ടാല്‍ കേരളം നേരിടുന്ന ഹിമാലയന്‍ പ്രശ്‌നം മദ്യപാനമാണെന്ന് തോന്നിപ്പോകും. പ്രവീണ്‍ തന്റെ കാഴ്ചപ്പാട് പറഞ്ഞു.
 ''അപ്പോള്‍ എന്തു വേണം''? മാഷ് തുടര്‍ന്നു.
''ചില യാഥാര്‍ത്ഥ്യങ്ങളെ നാം അംഗീകരിക്കണം. മദ്യപാനം ഒഴിവാക്കാനാവില്ലെങ്കില്‍പ്പിന്നെ എന്താണ് ചെയ്യേണ്ടത്. പരമാവധി അപകടരഹിതമായും സുരക്ഷിതമായും എങ്ങനെ മദ്യപിക്കാം എന്ന് ജനത്തെ പഠിപ്പിക്കണം. ''

 ''മദ്യപാനത്തിനും ക്ലാസ്സോ?'' ഇതാരു പഠിപ്പിക്കും മാഷേ? പ്രവീണിന് സംശയമായി തോന്നി.
സംശയമെന്ത്? സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് തന്നെ അതു ചെയ്യണം. അവരല്ലേ എയ്ഡ്‌സ് തടയാന്‍ നാടുമുഴുവന്‍ കോണ്ടം വിതരണം ചെയ്യുന്നത്.'' മാഷ് പറഞ്ഞു.


''മാഷേ ഇതു വല്ലതും നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യമാണോ? പ്രവീണിന് സംശയം.


''വളരെ ബുദ്ധിമുട്ടാണ് കാരണം നാമെല്ലാം കപടസദാചാരികളും കപടവിശ്വാസികളുമാണല്ലോ?''


''എങ്കിലും മദ്യപാനികള്‍ ഒരു പെരുമാറ്റച്ചട്ടം സ്വയമേ ഉണ്ടാക്കുന്നത് നല്ലതാണ്. സ്വന്തം മകനെ ''തന്തയില്ലാത്തവനേ'' എന്ന് എന്നു വിളിക്കാന്‍ തക്ക വെളിവില്ലാതെ വീട്ടിലെത്തി സ്വന്തം മക്കളെ ചീഞ്ഞ തെറി പഠിപ്പിക്കില്ലെന്ന് നിശ്ചയിക്കാം. അതിന്, മദ്യപാനത്തിന്റെ ലക്ഷ്യം ബോധം മറയുക എന്നതാകാതെ മിനിമം അളവില്‍ കഴിച്ച് ആസ്വദിക്കുക എന്നതാകണം. മാഷ് ഒന്നു നിര്‍ത്തി.
''അപ്പോള്‍ മാഷെന്താണ് പറഞ്ഞുവരുന്നത്? പ്രവീണിന് വീണ്ടും ആശയക്കുഴപ്പം.
''കഴിക്കാം. പക്ഷെ കരുതലുണ്ടാവണം'' എന്ന് പറഞ്ഞ് മാഷ് നിര്‍ത്തി. ബസ് ബേക്കര്‍ ജംഗ്ഷനിലെത്തി.
''പ്രവീണ്‍ ഇനിയെന്നെങ്കിലും കാണാം'' മാഷ് യാത്രപറഞ്ഞ് തിരക്കിട്ടിറങ്ങി

Sunday 15 January 2012

സ്വര്‍ഗ്ഗവാതില്‍

ഒരു വൈദികന്‍ മരിച്ച് സ്വര്‍ഗ്ഗവാതുക്കല്‍ ക്യൂവില്‍ നില്‍ക്കുകയാണ്.
തൊട്ടു മുമ്പില്‍ ജീന്‍സും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍.
പത്രോസ് ഓരോരുത്തരേയും പേര് വിളിച്ച് അകത്തേയ്ക്ക് വിട്ടുകൊണ്ടിരിക്കുന്നു. 

പത്രോസ് ചെറുപ്പക്കാരനോട് ‘’ നീ ആരായിരുന്നു. അതറിഞ്ഞ് വേണം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ‘’.
ചെറുപ്പക്കാരന്‍ പറഞ്ഞു ‘’ ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡ്രൈവറാണ്". സെ. പീറ്റര്‍ അയാളുടെ ബയോഡാറ്റാ പരിശോധിച്ചു. ടാക്‌സി ഡ്രൈവറോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 ‘’നീ ആ പട്ടുടയാടയും സ്വര്‍ണ്ണ ഭാണ്ഡവും എടുത്ത് സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശിച്ചോളൂ’’.
ടാക്‌സി ഡ്രൈവര്‍ അകത്തേയ്ക്ക് പോയി.
അടുത്തത് വൈദികന്റെ ഊഴമായി. അദ്ദേഹം നിവര്‍ന്ന് നിന്ന് പറഞ്ഞു’’ ഞാന്‍ ജോസഫ് സ്‌നോ കഴിഞ്ഞ 40 വര്‍ഷമായി സെ.മേരീസ് പള്ളിയിലെ വികാരി’’. സെ. പീറ്റര്‍ അദ്ദേഹത്തിന്റെ ബയോഡാറ്റാ പരിശോധിച്ചിട്ട് പറഞ്ഞു. ‘’ പരുത്തി ഉടയാടയും തടി ഭാണ്ഡവും എടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചോളൂ’’.
‘’ ഒരു മിനിറ്റ്.’’ വൈദികന്‍ പറഞ്ഞു’’ ആ മനുഷ്യന്‍ വെറും ടാക്‌സി ഡ്രൈവര്‍. അയാള്‍ക്ക് പട്ടുടയാട, സ്വര്‍ണ്ണഭാണ്ഡം ഇതെന്തു കഥയാ’’.
സെന്റ് പീറ്റര്‍ പറഞ്ഞു.’’ ഇവിടെ ഞങ്ങള്‍ റിസല്‍ട്ടാണ് നോക്കുന്നത്. നിങ്ങള്‍ സുവിശേഷം പ്രസംഗിക്കുമ്പോല്‍ ജനങ്ങള്‍ ഉറങ്ങിയിരുന്നു. പക്ഷേ അയാള്‍ വണ്ടി ഓടിക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുമായിരുന്നു.

വാല്‍ക്കഷണം
കേരളത്തിലെ കത്തോലിക്കാ കുട്ടികള്‍ക്ക്്് മൈനോറിറ്റി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ അതാത് സ്‌കൂളുകളില്‍ നല്‍കാം. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചാല്‍ മതി. പക്ഷേ പാലാ രൂപതയിലെ വിദ്യാലയങ്ങളില്‍ ഇടവക വികാരിയുടെ കത്തും ആവശ്യമാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുക്കിടാനൊരിടം കൂടി.

Thursday 12 January 2012

ഭഗവാന്റെ വഴികള്‍


ഒരു യാചകന്‍ അമ്പല നടയിലിരുന്ന് ‘ഭക്ഷണത്തിനുവേണ്ടി യാചിച്ചു.

 'ഭഗവാനെഓര്‍ത്ത് ഈ പാവത്തിന് എന്തെങ്കിലും തരണേ. ‘ഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കും.'” 

പക്ഷേ ‘ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം പോലും ഒരിക്കലും അയാള്‍ക്ക് കിട്ടിയില്ല.

കടുത്ത വെറുപ്പും നിരാശയുമായി അയാള്‍ അവിടംവിട്ട് ഒരു ഷാപ്പിന്റെ മുന്നില്‍ പോയിരുന്ന് പഴയതുപോലെ യാചിച്ചു തുടങ്ങി.

 'ദൈവത്തെയോര്‍ത്ത് അല്പം ചില്ലറയെങ്കിലുംതരണേ'. നല്ല പിമ്പിരിയില്‍ അകത്തുനിന്നും ഇറങ്ങി വന്നവര്‍ ചില്ലറയല്ല നോട്ടുകള്‍ തന്നെ അയാള്‍ക്ക് നേരെ എറിഞ്ഞു.

യാചകന്‍ ദൈവത്തിന് നന്ദി പറഞ്ഞു. ’'ഹേയ് ഭഗവാന്‍ അങ്ങയുടെ വഴി അജ്ഞാതം തന്നെ. പറയുന്നതൊരു വിലാസം. താമസിക്കുന്നത് മറ്റൊരിടത്ത്'.’

Wednesday 11 January 2012

M.A ജോണ്‍ നമ്മെ നയിക്കും



രണ്ട്മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ങ.അ ജോണിനെ നേരില്‍ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വിവരാവകാശ നിയമത്തെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു കഌസ്സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ്‌ന്നെനിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമായിരുന്നത്, എന്റെ ചെറു പ്രായത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം എന്നു മാത്രമായിരുന്നു. അതുകൊണ്ട് ആ കണ്ടുമുട്ടല്‍ ഒരു പ്രധാന സംഭവമായി അന്നു കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് ആ കണ്ടുമുട്ടല്‍ ഒരു ഭാഗ്യമായി കാണാന്‍ കാരണം അ്‌ദ്ദേഹത്തിന്റെ ദേഹവിയോഗത്തോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ്.

ഈരേഴ് പതിനാല് ലോകങ്ങളിലെ സര്‍വ്വ ഐശ്വര്യങ്ങളും യമധര്‍മ്മന്‍ വാഗ്ദാനം ചെയ്തിട്ടും തന്റെ ലക്ഷ്യത്തില്‍ നിന്നോ മാര്‍ഗ്ഗത്തില്‍ നിന്നോ അണുവിട വ്യതിചലിക്കാന്‍ നചികേതസ് തയ്യാറായില്ല. ആദര്‍ശത്തിലുറച്ച് നില്ക്കുന്നവര്‍ക്ക് പ്രേയസ് പറഞ്ഞിട്ടില്ല എന്ന സന്ദേശമാണ് കഠോപനിഷത്തിലെ നചികേദസ്സിന്റെ കഥ നല്‍കുന്നത്. പക്ഷേ അന്നുമിന്നും പ്രേയസ്സിനു പിന്നാലെ പായുന്നവരാണധികവും. ആത്മീയതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതായി ഭാവിക്കുന്നവര്‍ക്കുപോലും പ്രയസ്സില്‍ മാത്രമാണ് താല്പര്യം. ആര്‍ഭാടങ്ങളും സമ്പല്‍ സമൃദ്ധമായ സ്ഥാപനങ്ങളും ആത്മീയതക്കും ആദര്‍ശത്തിനുമൊക്കെ
അവധി പ്രഖ്യാപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്താകട്ടെ ആദര്‍ശധീരന്മാരുടെ വംശം അതിവേഗം അന്യം നില്ക്കുകയാണ്. അവരിലൊരാളാണ് ങ.അ ജോണ്‍.

1978 ല്‍ 43-മത്തെ വയസ്സില്‍കുര്യനാട് മുണ്ടിയാനിപ്പുറം ലൂസ്സിയാമ്മയെ തന്റെ സഹധര്‍മ്മണിയായി സ്വീകരിച്ചത് മതാചാരങ്ങളുടെ അകമ്പടിയോടെ ആയിരുന്നില്ല. വൈകിയാരംഭിച്ച ദാമ്പത്യജീവിതത്തില്‍ ലഭിച്ച രണ്ടു മക്കളേയും സ്‌ക്കൂളില്‍ ചേര്‍ത്തത് സ്‌ക്കൂള്‍ രജിസ്‌ററില്‍ മതം ഉള്‍പ്പെടുത്താതെയാണ്. മക്കള്‍ പ്രായമാകുമ്പോള്‍ ഇഷ്ടമുളള മതം സ്വീകരിക്കട്ടെ എന്നായിരുന്നു അദ്ദാഹത്തിന്റെ വിശദീകരണം.

തീര്‍ന്നില്ല.സഭയും സഭാ നേതൃത്വവും സാധാരണക്കാരന്റെ സ്വകാര്യജീവിതത്തില്‍ സാമാന്ന്യം ശക്തമായ സമ്മര്‍ദ്ദ സാന്നിദ്ധ്യം സൃഷ്ടിച്ചുകൊണ്ടിരുന്ന 90 കളില്‍ തന്റെ മൂത്ത മകള്‍ ജയശ്രീയുടെ വിവാഹം കുര്യനാട് വസതിയിലും പിന്നീട് ഇളയമകള്‍ ജയന്തിയുടെ മംഗല്യം എറണാകുളം ടൗണ്‍ഹാളിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടത്തിയെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം വിപഌവപാര്‍ട്ടികളിലെ വീരശൂര പരാക്രമികള്‍ പോലും മക്കളുടെ വിവാഹത്തിനും പിള്ളേരുടെ 28 കെട്ടിനും മതനേതാക്കളുടേയും മതാചാരങ്ങളുടേയും പുറകേപോകുന്ന ദയനീയ കാഴ്ച നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്രയും ധീരമായ ഒരു നിലപാട് പ്രതീക്ഷിക്കുന്നില്ല എന്നതുതന്നെ.

ഈ സംഭവങ്ങളൊക്കെ ശക്തനായ ഒരു പരിവര്‍ത്തനവാദിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങളാണ്. എന്നാല്‍ 2011 ഫെബൃുവരി 22 ന് ഇഹലാകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ അന്ത്യ കര്‍മ്മങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്. തന്റെ അന്ത്യ കര്‍മ്മങ്ങള്‍ മതവിശ്വാസത്തിന് അധീതമായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഭാര്യയും മക്കളും ബന്ധുജനങ്ങളും നിറവേറ്റി. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ജീവിച്ചിരിക്കെ തനിക്കുവേണ്ടി കല്ലറ പണിതിട്ടിരുന്ന ഒരാളെ എന്റെ നാട്ടുകാര്‍ക്കറിയാം. രോഗബാധിതനായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ആ കല്ലറ മക്കള്‍ പൊളിച്ചുനീക്കി.

തന്റെ ഭാര്യയുടേയും മക്കളുടേയും സഹോദരങ്ങളുടേയുമൊക്കെ മനസ്സില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ M.A ജോണിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. പരിവര്‍ത്തനവാദികള്‍ക്കും അദ്ദേഹം ഒരു പാഠമാകട്ടെ.

Tuesday 10 January 2012

ബലേ ഭേഷ്




ഈ എഴുതുന്നതൊക്കെ സാഹിത്യത്തിന്റെ ഏതുശാഖയില്‍ വരുമെന്നെനിക്കറിയില്ല. കാരണം ഞാനൊരു സാഹിത്യകാരനോ ഭാഷാപണ്ഡിതനോ അല്ല. അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും, എഴുതാനും മാത്രമറിയാവുന്ന ഒരു മലയാളി. കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കത്തക്ക വികാരമൊന്നുമില്ലാത്ത മലയാളി. മലയാളിയുടെ മുഖമുദ്രയായ അഹങ്കാരവും, തിണ്ണമിടുക്കും, വലിയ വിവരവുമുണ്ടെന്ന ഭാവവുമൊക്കെ എനിക്കുമുണ്ട്.
എനിക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷ സംസാരിക്കാനറിയില്ലാത്തതുകൊണ്ട് മലയാളം സംസാരിക്കുന്നുവെന്നേയുള്ളു. ഞാന്‍ പണ്ടേ മണ്ടനാണ്. എന്നാലും സാംസ്‌കാരിക കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നുമൊക്കെ വിളിച്ച് നമ്മളെ കളിയാക്കുന്നത് മനസ്സിലാക്കാനുള്ള വിവരമൊക്കെയുണ്ട്.
കുരച്ചാല്‍ പടി തുറക്കില്ലെന്നറിയുന്നൊരു പട്ടിയാണ് ഞാന്‍. 'പിന്നെന്തിനു കുരയ്ക്കുന്നു?' നിങ്ങള്‍ ചോദിക്കും. പക്ഷേ അതെങ്ങിനെ........ പട്ടിയുടെ വേഷം കെട്ടിയാല്‍ കുരയ്ക്കണമെന്നല്ലേ പ്രമാണം. അല്ലെങ്കില്‍തന്നെ കുരക്കുന്ന പട്ടിക്ക് കള്ളനോടോ വീട്ടില്‍ വരുന്നവരോടോ വ്യക്തിപരമായ വൈരാഗ്യം വല്ലതുമുണ്ടോ? ഒന്നുമില്ല. ജനാധിപത്യവും ഇതുപോലെയാണ്. ഭരണപക്ഷം പ്രതിപക്ഷത്തെ നോക്കിയും പ്രതിപക്ഷം ഭരണപക്ഷത്തെ നോക്കിയും കുരയ്ക്കുന്നു.
നമ്മുടെ രാജ്യത്ത് ജനാധിപത്യമാണെന്നാണ് സ്‌കൂള്‍ ക്ലാസ്സില്‍വെച്ച് വര്‍ക്കിസാര്‍ പറഞ്ഞു തന്നിട്ടുള്ളത്. അന്ന് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകുന്ന പ്രായമല്ലല്ലോ. ഇന്ന് കുട്ടികളങ്ങനെയല്ല.
പ്രസ്സ് എങ്ങിനെയാണ് ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാകുന്നതെന്ന് ഞങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാര്‍ ഒത്തിരി ശ്രമിച്ചു. പക്ഷേ അന്നെനിക്കൊന്നും മനസ്സിലായില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം എന്റെ ഇളയകുട്ടി പത്രം വായിച്ചിട്ട് എന്നോടൊരു ചോദ്യം ''പപ്പാ എന്താ ഈ തന്ത്രി മോഡല്‍ ആക്രമണം.' പത്രം വായിച്ചപ്പോള്‍ കണ്ടത് ലോക്കല്‍ പേജിലെ ഒരു വാര്‍ത്തയാണ്. ഞങ്ങളുടെ അടുത്ത സ്ഥലത്ത് നടന്ന സംഭവം. രണ്ടാഴ്ച മുമ്പ് ചോദിച്ച ചോദ്യത്തിന് മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. ചോദ്യം ഇതാണ് ''പപ്പാ ആ സ്ത്രീയെ മന്ത്രി എന്തു ചെയ്‌തെന്നാ പറയുന്നത്''?
ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ചില പത്രങ്ങള്‍ നല്‍കുന്ന ഇലസ്‌ട്രേഷന്‍ പോലെ ഓരോന്ന് ഇത്തരം സംഭവങ്ങള്‍ക്കും നല്‍കാന്‍ എന്തിനാണ് പത്രക്കാരേ നിങ്ങള്‍ മടിച്ച് നില്‍ക്കുന്നത്?
എന്നേപ്പോലുള്ള അപ്പന്മാരെ നോക്കി പിള്ളേരെക്കൊണ്ട് ''ഈ പപ്പായ്ക്ക് ഒന്നുമറിയില്ല'' എന്നു പറയിക്കാനോ.
കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത് കേട്ടോ. നിങ്ങള്‍ ഈ മേഖലയില്‍ ഇനിയും കൂടുതല്‍ സംഭാവനകള്‍ രാജ്യത്തിനും വളര്‍ന്നുവരുന്ന തലമുറയ്ക്കും ചെയ്യാനാകും. ഞാന്‍ ദിവസവും 3രൂ. 50 സ പത്രത്തിന് മുടക്കുന്നത് വിവരങ്ങളറിയുന്നതിനല്ല. കാരണം വിവരങ്ങളൊന്നും ഇല്ലല്ലോ. പിന്നെ കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമാകാമല്ലോഎന്ന് വിചാരിച്ചാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ പീഢനവാര്‍ത്തകള്‍ എട്ടുകോളവും പതിനാറു കോളവും ഒക്കെ കൊടുക്കുമ്പോള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഇലസ്‌ട്രേഷനുകളും കഴിയുമെങ്കില്‍ നല്ല ഫോട്ടോകളും-ഇരയായവരുടേതാകണമില്ല-ഇടാന്‍ ശ്രമിക്കണം.
ദോഷം പറയരുതല്ലോ, നമ്മുടെ ഭരണകര്‍ത്താക്കളുടെ ബുദ്ധി വൈഭവത്തില്‍ എനിക്കഭിമാനമുണ്ട്. മദ്യനിരോധനം, പുകവലി നിരോധനം, വേശ്യാവൃത്തി നിരോധനം, കഞ്ചാവ് നിരോധനം, എന്നു വേണ്ട ഈ ഭൂമി മലയാളത്തില്‍ നിരോധനമില്ലാത്ത ഒന്ന് 'നിരോധ്' മാത്രമാണെന്ന് തോന്നിപ്പോകും. ഇതില്‍ ഭരണകര്‍ത്താക്കളുടെ ബുദ്ധിയുടെ പ്രസക്തി മനസ്സിലായില്ലെന്നോ? കഷ്ടം!
ചെറുപ്പത്തില്‍ എന്റെ അപ്പന്‍ കാണാതെ പാത്തും പതുങ്ങിയും ഞാന്‍ പുക വലിച്ചിരുന്നു. അന്നത്തെ വലിയില്‍ നിന്ന് എനിക്ക് കിട്ടിയിരുന്നതിന്റെ പകുതി സംതൃപ്തിപോലും ഇന്ന് പുകവലിക്കുമ്പോള്‍ കിട്ടുന്നില്ല. അതുപോലെ അന്ന് വീട്ടിലറിയാതെ പനയ്ക്കപ്പാലം ഷാപ്പില്‍ കയറി ഒരുകുപ്പി കള്ളുകുടിക്കുമ്പോള്‍ കിട്ടിയിരുന്ന സുഖം ഇന്ന് ഒരു 'ഫുള്‍' അകത്താക്കിയാലും കിട്ടുന്നില്ല. എന്തുകൊണ്ട്?
നിരോധനം ഉള്ളത് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന സംതൃപതിയുടെ തോത് വര്‍ദ്ധിച്ചിരിക്കും. ഇപ്പോള്‍ മനസ്സിലാകുന്നുണ്ടോ നിരോധനങ്ങളുടെ പ്രസക്തി. ജനങ്ങള്‍ക്ക് അധികസുഖം ലഭ്യമാകുന്നതോടൊപ്പം ഇതിനൊരു സാമ്പത്തിക ശാസ്ത്രവുമില്ലേ? ഉണ്ടെന്നാണ് മണ്ടനായ എനിക്കുപോലും തോന്നുന്നത്. ഈ സാമ്പത്തികശാസ്ത്രം ഞാന്‍ പഠിച്ചത് പാഠപുസ്തകത്തില്‍ നിന്നല്ല. നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ്. സംഭവം വിവരിക്കാം. മുഹമ്മദ്, വയസ്സ് 60 സ്വന്തമായി മുറുക്കാന്‍ കടയുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും ബീഡി വലിക്കണമെന്ന് നിര്‍ബന്ധമാണ് മുഹമ്മദിന്. സ്വന്തം കടയിലിരുന്നേ വലിക്കൂ. ഒരു ദിവസം 11 മണി യോടെ രണ്ടുപോലീസുകാര്‍ അയാളുടെ കടയിലെത്തുന്നു. പല പോലീസേമ്മാന്മാരും അവിടെനിന്ന് സിഗരറ്റ് വാങ്ങി ഒതുങ്ങി നിന്ന് വലിക്കാറുണ്ട്. ഇവരും അങ്ങനെ വന്നതാണെന്നേ കരുതിയുള്ളു. പക്ഷേ അവര്‍ വന്നപാടേ പേര് ചോദിച്ച് കുറിച്ചെടുത്തു. അപ്പോഴും അയാളുടെ ചുണ്ടില്‍ ഒരു ബീഡി എരിഞ്ഞിരുന്നു.
ദിവസങ്ങള്‍ക്കുശേഷം മുഹമ്മദിന്റെ തടയില്‍ ഒരു സമന്‍സ് എത്തി. കോടതിയില്‍ ഹാജരാകണം. പുകവലിച്ചതിനുള്ള കേസാണെന്ന് മനസ്സിലായി.
നിശ്ചിതസമയം കോടതിയില്‍ ഹാജരായ മുഹമ്മദിന്റെ കേസ് വിളിച്ചു. കുറ്റപത്രം വായിച്ചു. അന്നേദിവസം രാവിലെ 11 മണിസമയത്ത് കുടിച്ച് മദോന്മത്തനായി ആ കവലയില്‍ ആഭാസനൃത്തമാടി എന്നായിരുന്നു. കുറ്റപത്രത്തിന്റെ ചുരുക്കം. അത് കേട്ട് മുഹമ്മദിന്റെ കണ്ണ് തള്ളി. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം മദ്യപിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് ചോദിച്ചു. ''നിങ്ങള്‍ കുറ്റം ചെയ്തതാണോ''? ''അതേ'' മുഹമ്മദ് മറുപടി നല്‍കി. ശിക്ഷ 400 രൂപ. പിഴയൊടുക്കി പാവം തിരികെ പോന്നു.
അന്ന് വൈകിട്ട് കടയില്‍ വെച്ച് ഞാന്‍ കാണുമ്പോഴും ചുണ്ടില്‍ ഒരു ബീഡി പുകഞ്ഞിരുന്നു. ''നിങ്ങള്‍ എന്തിന് ചെയ്യാത്ത കുറ്റം സമ്മതിച്ചു?'' ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു '' എന്റെ മോനേ ഞാനതു സമ്മതിച്ചുകൊണ്ട് 400 രൂപയില്‍ കേസ് തീര്‍ന്നു. ഇല്ലെങ്കില്‍ ഞാന്‍ റിമാന്റില്‍, പിന്നെ എനിക്കു വേണ്ടി കേസ് വാദിക്കാന്‍ ഒരു വക്കീല്‍, നീണ്ട കേസവധികള്‍, അന്വേഷണത്തിന് വരുന്ന ഏമാന്മാര്‍. ആകെ പൊല്ലാപ്പാകും.''
അങ്ങനെയാണ് ആ സാമ്പത്തികശാസ്ത്രം എനിക്ക് മനസ്സിലായത്. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കളെയാണ് ഓരോ വിവരദോഷികള്‍ കുറ്റം പറയുന്നത്. ഭരണകക്ഷിയായിരിക്കുമ്പോള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ തന്നെ അവര്‍ പ്രതി്പക്ഷത്തായിരിക്കുമ്പോള്‍ സമരകാരണമാകും അതുപോലെ പ്രതിപക്ഷത്തിരുന്ന് എന്തിനെതിരെ സമരം ചെയ്‌തോ അവയ്‌ക്കൊക്കെ വേണ്ടിത്തന്നേ ഭരണപക്ഷത്താകുമ്പോള്‍ നിയമനിര്‍മ്മാണം നടത്തും. എങ്കിലും ഞാനവരെ കുറ്റം പറയുന്നില്ല. കാരണം അവര് പൊതുവെ പൊങ്ങുന്ന വെള്ളത്തിന് മുകളില്‍ നില്ക്കുന്നവരാണ്.
എന്നാല്‍ തന്ത്രിമാരുടെയും പിതാക്കന്മാരുടെയും കാര്യമങ്ങനെയല്ലല്ലോ.... എനിക്കവരോട് പണ്ട് മുതലേ ഭയങ്കര സഹതാപമാണ്. മനുഷ്യന്റെ ആത്മാവിനെ രക്ഷിക്കാന്‍ അവരെന്ത് പാടാപെടുന്നത്. ഒറ്റയൊരുത്തനുമില്ല രക്ഷപെടണമെന്ന വിചാരം. എന്നുകരുതി അവരെയൊക്കെ ഉപേക്ഷിക്കാന്‍ പറ്റുമോ. നിന്നെയൊക്കെ രക്ഷപെടുത്തിയിട്ടേയുള്ളു എന്നവര്‍ക്കും വാശി.
ഞങ്ങളുടെ നാട്ടിലൊരു സാറുണ്ട്. സ്‌കൂള്‍ മാഷാണ്. ഭയങ്കര കര്‍ശനക്കാരന്‍. മക്കളോടുപോലും ഒരു വിട്ടുവീഴ്ചയുമുല്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം തല്ല്. വിരോധം കൊണ്ടൊന്നുമല്ല. മക്കള്‍ നന്നാകാനാണ്. പണ്ടൊക്കെ തല്ല് മാത്രമേയുള്ളു. തലോടലില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മക്കള്‍ക്കും വാശി. എന്നാല്‍ അപ്പനൊന്ന് നന്നാക്ക് എന്നായി. കൊഴയും കുറ്റിയും പറിഞ്ഞ് മക്കള്‍ നടന്നു തുടങ്ങി. ആരാണുത്തരവാദി? അധികമായാല്‍ അമൃതം വിഷം. എന്ന് കേട്ടിട്ടുള്ള ചൊല്ലിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാക്കിത്തന്നത് ഈ മാഷാണ്.
ഇതുപോലെ ഒരനുഭവമാണ് ചാക്കോസാര്‍ എന്നോട് പറഞ്ഞത്. ഞങ്ങളുടെ പട്ടണത്തില്‍ ഒരു ട്യൂട്ടോറിയല്‍ നടത്തുകയാണ് അദ്ദേഹം. ചെറുപ്രായത്തില്‍ തുടങ്ങിയതാണ്. ആദ്യമൊക്കെ കുട്ടികളോട് എന്തൊരു സ്ട്രിക്ട് ആയിരുന്നെന്നോ. എങ്ങനേയും പഠിപ്പിച്ച് എല്ലാവരേയും ജയിപ്പിക്കണമെന്ന ഒരു ചിന്ത മാത്രം. ചോദ്യം, ഇംപോസിഷന്‍, രക്ഷകര്‍ത്താവിനെ വിളിപ്പിക്കല്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, ഇറക്കിവിടല്‍ എന്നുവേണ്ട ആകെ ബഹളമയം. ഫലമോ? ആവറേജിന് മുകളിലുള്ള കുട്ടികള്‍ പോലും ഉഴപ്പിത്തുടങ്ങി. ''എന്നാല്‍ താനൊന്ന് പഠിപ്പീര്'' എന്ന ഭാവമായി.
അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം പെട്ടെന്ന് മനസ്സിലായതിനാല്‍ നയം മാറ്റി. ശാന്തനായി കുട്ടികളോട് സ്‌നേഹപൂര്‍വ്വം പെരുമാറി. സ്ഥാപനത്തിന്റെ റിസള്‍ട്ട് മോശമാകാതിരിക്കാനായെങ്കിലും ഒന്ന് പഠിച്ച് സഹായിക്ക് എന്ന നിലപാടെടുത്തു. ഫലം അത്ഭുതകരമായിരുന്നുവെന്നദ്ദേഹം പറഞ്ഞു. ആദ്യകാലത്തേക്കാള്‍ വളരെ മെച്ചപ്പെട്ട റിസള്‍ട്ട് എല്ലാവര്‍ക്കും സന്തോഷം.
അതുകൊണ്ട് എന്റെ മണ്ടന്‍ ബുദ്ധിയില്‍ തോന്നിയ ഒരു പൊട്ടവിദ്യ പറയുമ്പോള്‍ ആരും പിണങ്ങരുതേ. കുറേക്കാലമായില്ലേ നിങ്ങളീ ആത്മാക്കളെ രക്ഷിക്കാന്‍ കൈകാലിട്ടടിക്കുന്നു. മനുഷ്യന്റെ സൈ്വര്യവും സമാധാനവും നശിപ്പിക്കുന്നു. ഇനി കുറച്ചൊന്നടങ്ങിയിരുന്നേ എന്തു സംഭവിക്കുമെന്നറിയാമല്ലോ.
കേട്ടിട്ടില്ലേ ഒരു പൂവന്‍കോഴിയുടെ ഉടമയായിരുന്ന അമ്മൂമ്മയുടെ കഥ. തന്റെ കോഴി കൂവുന്നതുകൊണ്ടാണ് നേരം പുലരുന്നതെന്ന് ധരിച്ച അമ്മൂമ്മ, അയല്‍വാസിയുമായി പിണങ്ങിയപ്പോള്‍ നേരം പുലരാതിരിക്കാന്‍ കോഴിയുമായി നാടുവിട്ട കഥ.
എന്റെ മണ്ടന്‍ ബുദ്ധിയേ.....''എന്റെ രാജ്യം ഐഹികമല്ല'' എന്നു പറഞ്ഞ യേശുവിന്റെ ശിഷ്യന്മാര്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന ഐഹികസ്വത്തെല്ലാം എവിടെ ഉപേക്ഷിച്ചുപോകും.
ഇതൊക്കെ വായിച്ച് ഞാനൊരു ദോഷൈകദൃക്കാണെന്ന് മാത്രം പറയല്ലേ. അത്തരക്കാരനായിരുന്നെങ്കില്‍ സി.പി.എം. മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള് ചെലവിട്ടതിനെപ്പറ്റി ഞാന്‍ ദോഷം പറയുമായിരുന്നില്ലേ.
ഒരു മണ്ടനാണെന്ന് കരുതി അത്തരം മണ്ടത്തരമൊന്നും ഞാന്‍ കാണിക്കില്ല. കാലം മാറുമ്പോള്‍ കോലവും മാറണ്ടേ. ഈ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരാന്‍ എത്ര കാലമായി പട്ടിണിയും പരിവട്ടവുമായി പണിയെടുക്കുന്നവരാണിവര്‍. ഇനിയെയങ്കിലും യാഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇപ്പോള്‍ കുറ്റം പറയുന്ന അസൂയക്കാര്‍ തന്നെ ഇവരെ മണ്ടന്മാരെന്ന് വിളിക്കില്ലേ?
അതു മാത്രമോ വെറും അഞ്ചു വര്‍ഷമേ ഈ സൗകര്യങ്ങളൊക്കെ ഇവര്‍ക്കു കിട്ടു എന്ന യാഥാര്‍ത്ഥ്യം എന്തേ ഈ അസൂയക്കാര്‍ മറക്കുന്നു. നമ്മുടെ ബിഷപ്പുമാരെപ്പോലെ ആജീവനാന്തം കൊട്ടാരത്തില്‍ കഴിയാന്‍ പറ്റുമോ?

ഇതാണ് കാര്യങ്ങളെ പോസിറ്റീവ് ആയി കാണണമെന്ന് പറയുന്നത്

Sunday 8 January 2012

ലാഭം


ഒരു ദിവസം കിന്റര്‍ഗാര്‍ട്ടനില്‍ അഞ്ചു വയസ്സുകാരോട് ടീച്ചര്‍ ഇങ്ങനെ പറഞ്ഞു. ‘’'ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രസിദ്ധനായ മനുഷ്യന്‍ ആരായിരുന്നുവെന്ന് പറയുന്നവര്‍ക്ക് ഞാന്‍ 2 ഡോളര്‍ തരാം'’’.
~ഒരു ഐറീഷ് ആണ്‍കുട്ടി എഴുന്നേറ്റ് കൈ ഉയര്‍ത്തി പറഞ്ഞു.’’ 'മിസ്സ്, അത് സെ. പാടിക് ആയിരുന്നു'’’.
ടീച്ചര്‍ പറഞ്ഞു’’ 'ക്ഷമിക്കണം മോനേ ഇത്തരം ശരിയല്ല'’’.
പിന്നെ ഒരു സ്‌കോട്ട്‌ലണ്ട് കുട്ടി കൈ ഉയര്‍ത്തി പറഞ്ഞു.
‘’ 'മിസ്സ്. അത് സെ. ആന്‍ഡ്രുവാണ്.'
ടീച്ചര്‍ വീണ്ടും പറഞ്ഞു ‘'ക്ഷമിക്കണം കുഞ്ഞേ ഉത്തരം ശരിയല്ല'’’.
അവസാനം ഒരു യഹൂദ കുട്ടി കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു.
‘’'മിസ്സ് അത് യേശുക്രിസ്തുവാണ്'’’.
ടീച്ചര്‍ പറഞ്ഞു. ‘’ 'വളരെ ശരിയാണ് മോനെ, ഇങ്ങടുത്തു വരൂ…..
ഞാന്‍ കുഞ്ഞിന് 2 ഡോളര്‍ തരാം'’’.
ടീച്ചര്‍ പണം കുട്ടിയുടെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു’’ 'നിനക്കറിയുമോ നീയൊരു യൂദനാനായിട്ടും നീ യേശുവിന്റെ പേര് പറഞ്ഞതില്‍ എനിക്കത്ഭുതം തോന്നുന്നു'’’
’'എനിക്കറിയാം മിസ്സ്. ശരിക്കും അത് മോശമാണെന്ന്. പക്ഷേ ബിസിനസ്സ് ബിസിനസ് തന്നല്ലേ;' കുട്ടി പ്രതിവചിച്ചു

Friday 6 January 2012

പിടിവാശി

വേനല്‍ക്കാലങ്ങളിലൊരു ദിവസം നാല് ആചാര്യന്മാര്‍ ‘'തോറ'’യിലെ ചില ഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. ഒരു ഭാഗത്തെക്കുറിച്ചുള്ള വിശദീകരണത്തോട് മൂന്ന് പേര്‍ യോജിച്ചപ്പോള്‍ നാലാമന്‍ വിയോജിച്ചു. എത്ര വിശദീകരിച്ചിട്ടും തന്റെ അഭിപ്രായത്തോട് മറ്റുള്ളവര്‍ യോജിക്കാത്തതുകൊണ്ട് നാലാമന്‍ കൈകളുയര്‍ത്തി പറഞ്ഞു’’. 'ദൈവമേ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് ഇവരെ ബോധ്യപ്പെടുത്താന്‍ ഒരടയാളം കാണിക്കണേ'’’. 
പെട്ടെന്ന് ആകാശത്ത് മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഇടി മുഴങ്ങി. ഇത് വെറും 'യാദൃശ്ചികം’ എന്ന് മറ്റ് മൂന്നു പേരും പറഞ്ഞു.
അപ്പോള്‍ നാലാമന്‍ കൈകളുയര്‍ത്തി വീണ്ടും പറഞ്ഞു ‘’ 'ദൈവമേ ഈ അഹങ്കാരികള്‍ക്ക് ബോധ്യമാകുന്ന ശക്തമായ തെളിവ് കാണിക്കണേ'’’.
പെട്ടെന്ന് അവരുടെ മുന്നിലുണ്ടായിരുന്ന ഒരു മരത്തിന് ഇടിവെട്ടേറ്റു. പക്ഷേ ആ മൂവര്‍ പറഞ്ഞു.’’ 'കൊള്ളാം, ഇടിയോടുകൂടി മിന്നല്‍ സ്വഭാവികമാണ്. ഇതും യാദൃശ്ചികം തന്നെ.' 



മൂന്നാം പ്രാവശ്യവും കൈകളുയര്‍ത്തി നാലാമന്‍ പ്രാര്‍ത്ഥിച്ചു. ”'ഓ. . . . .ദൈവമേ അങ്ങേയ്ക്കറിയാമല്ലോ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന്. ഈ മണ്ടന്മാര്‍ സമ്മതിക്കുന്നില്ലല്ലോ. അവര്‍ക്ക് മനസ്സിലാകുംവിധം ഒരടയാളം തരണമേ'”.


പെട്ടെന്ന് മേഘപാളികള്‍ക്കിടയില്‍ ഒരു ദ്വാരം പ്രത്യക്ഷപ്പെട്ടു. അതിലൂടെ ഒരു തീവ്രപ്രകാശ കടന്നുവന്ന് അവര്‍ക്ക് മുന്നിലെത്തിനിന്നു ഇടിമുഴക്കം പോലൊരു ശബ്ദം അപ്പോള്‍ ഉണ്ടായി. 


‘’'അവന്‍ പറയുന്നതാണ് ശരി '‘’. മറ്റ് ആചാര്യന്മാര്‍ ഒരു നിമിഷം ചിന്തിച്ചിട്ട് പറഞ്ഞു. ‘’ 'കൊള്ളാം ഇപ്പോഴും മൂന്നിനെതിരെ രണ്ടുപേരല്ലേയുള്ളൂ'

Thursday 5 January 2012

ദൈവത്തിന്റെ "ഭാര്യ"


കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബറിലെ ഒരു തണുത്ത ദിനത്തില്‍ ഒരു കുഞ്ഞു ബാലന്‍ റോഡരികിലുള്ള ചെരിപ്പു കടയിലേയ്ക്ക് നഗ്നപാദമായി നോക്കി നില്‍ക്കുകയാണ്. തണുത്തു വിറക്കുന്ന ആ ബാലനെ കണ്ട് ഒരു സ്ത്രീ അവന്റെ സമീപത്തെത്തി ചോദിച്ചു.’ജനലിന്‍ കൂടി അകത്തേയ്ക്ക് നോക്കി മോന്‍ എന്താ ആഴത്തില്‍ ചിന്തിക്കുന്നത്’?'
‘’'ഒരു ജോഡി ചെരുപ്പ് ഞാന്‍ ദൈവത്തോട് ചോദിക്കുകയായിരുന്നു'’’. കുട്ടി മറുപടി പറഞ്ഞു.
ആ സ്ത്രീ അവന്റെ കയ്യില്‍ പിടിച്ച് കടക്കുള്ളിലേയ്ക്ക് പോയി. കടക്കാരനോട് അര ഡസന്‍ ജോഡി സോക്‌സ് ആവശ്യപ്പെട്ടു. ഉടന്‍ അവര്‍ ഒരു പാത്രം വെള്ളവും ഒരു ടൗവലും ചോദിച്ചു. അതും പെട്ടെന്ന് തന്നെയെത്തി. കടയുടെ പുറകുവശത്തേയ്ക്ക് കുട്ടിയുമായി നീങ്ങിയ ആ സ്ത്രീ, മുട്ടുകുത്തി നിന്ന് കുട്ടിയെ കുളിപ്പിച്ച് വെള്ളം തുടച്ച് മിടുക്കനാക്കി.
അപ്പോഴേക്കും കടക്കാരന്‍ സോക്‌സുമായെത്തി. സോക്‌സ് ധരിപ്പിച്ച്, ഷൂസും അണിയിച്ചു. 'ഇപ്പോള്‍ നീ വളരെ സുന്ദരകുട്ടനായിരിക്കുന്നു' എന്ന് പറഞ്ഞ് ആ സ്ത്രീ പോകാന്‍ തുടങ്ങിയപ്പോള്‍ ആ ബാലന്‍ അവരുടെ കയ്യില്‍ മുറുകിപ്പിടിച്ച്, നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു. ‘’'നിങ്ങള്‍ ദൈവത്തിന്റെ ഭാര്യയാണോ’’?'

Monday 2 January 2012

വിശുദ്ധ പോക്രിത്തരങ്ങള്‍



'നേര് പറഞ്ഞാല്‍ അപ്പന്‍ അമ്മയെ കൊല്ലും ഇല്ലെങ്കില്‍ അപ്പന്‍ പട്ടി ഇറച്ചിതിന്നും' എന്നു
പറഞ്ഞപോലെയാ ഇവിടുത്തെ കാര്യങ്ങള്‍
ചാക്കോച്ചന്റെ അഭിപ്രായ പ്രകടനം കേട്ട് ഒന്നും പിടികിട്ടാതെ കുട്ടിയമ്മ ചോദിച്ചു
'ഇച്ചായന്‍ ആരുടെ കാര്യമാ പറയുന്നത് എനിെക്കങ്ങും ഒന്നും മനസ്സിലായില്ല'
'ഒന്നും മനസ്സിലാകാത്തതും ഒരു ഭാഗ്യമാ'ചാക്കോച്ചന്‍ 'നിനക്കറിയാമോ നമ്മുടെ നാട്ടില്‍ ഒരു മാനസിക പിരിമുറുക്കവും ഇല്ലാത്ത വിഭാഗമേതാ?'
'എന്റെ ഇച്ചായാ രാവിലെ എഴുന്നേറ്റ് കാപ്പിയും ചോറും തയ്യാറാക്കി പിള്ളേരേം കുളിപ്പിച്ച്
അവര്‍ക്ക് രണ്ടക്ഷരോം പറഞ്ഞ് കൊടുത്ത് പൊതിയും കെട്ടി വേഷേം മാറിച്ച് സ്‌കുള്‍
ബസ് വരുമ്പോഴേക്കും റെഡിയാക്കി നിര്‍ത്താന്‍ പെടാപാടുപെടുന്നതിനിടയില്‍ ഇതൊക്കെ
ചിന്തിക്കാന്‍ എവിടെയാ സമയം.' കുട്ടിയമ്മ തന്റെ പ്രാരാബ്ദം നിരത്തി മുന്‍കൂര്‍ ജാമ്യമെടുത്തു.
''ഞാന്‍ ഒരു പണിക്കും നിന്നെ സഹായിക്കുന്നില്ലെന്നും വെറുതെ കുത്തിയിരിക്കുന്നവര്‍ക്കേ
ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ നേരമുള്ളു എന്നുമൊക്കെയല്ലേ ഈ പറഞ്ഞതിന്റെ അര്‍ത്ഥം'
ചക്കോച്ചന് പരിഭവമായി
''അതേ അങ്ങിനെ തന്നെയാ അര്‍ത്ഥം. പെണ്ണുങ്ങള്‍ ചെയ്യുന്ന പണിക്ക് വല്ല കണക്കുമുണ്ടോ?''
'വീട്ടിലെ വയ്യാവേലികളെല്ലാം എങ്ങനെയെങ്കിലും ഒതുക്കി സ്‌കുളിലേക്ക് ചെന്നാല്‍ അവിടേം
ഇല്ല സമാധാനം'. കുട്ടിയമ്മ ഇന്ന് ഒരു ഉടക്കിനുള്ള തയ്യാറിലാണെന്ന് ചാക്കോച്ചന് മനസ്സിലായി.

''അല്ല സ്‌കൂളിലെന്താ പ്രശ്‌നം ? ഞാന്‍ വിചാരിച്ചു ഏറ്റവും വലിയ പ്രശ്‌നക്കാരന്‍ ഞാനാണെന്ന് ''് ചാക്കോച്ചന്‍ അനുനയപൂര്‍വ്വം കൂടി.'ഇച്ചായനറിയാമോ സ്‌കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക് പിള്ളേരേ പിടിക്കാന്‍ ഞങ്ങളൊക്കെ വീടു
കയറണമെന്ന് കഴിഞ്ഞ ദിവസം ഹെഡ്മാസ്റ്റര്‍ പറഞ്ഞു'.കുട്ടിയമ്മയുടെ പ്രശ്‌നമതാണ്.

'എടീ അതിന് നീയെന്തിന് പോകണം, ജൂണിയേഴ്‌സല്ലേ പോകേണ്ടത്,.ഡിവിഷന്‍ പോയാല്‍
അവര്‍ക്കല്ലേ പ്രശ്‌നം'. തനിക്കറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചാക്കോച്ചന്‍ ചോദിച്ചു.

'ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നാ കേട്ടത്. ആര്‍ക്ക് വേണേല്‍ ട്രാന്‍സ്ഫര്‍ കിട്ടാം'
കുട്ടിയമ്മ. 'അതു മാത്രമല്ല ജൂണിയര്‍ ടീച്ചറായ മിനിയുടെ കാര്യമെടുത്തേ മിനിക്ക് ഏതെങ്കിലും വീട്ടില്‍ ചെന്ന് പറയാന്‍ പറ്റുമോ കുട്ടിയെ സാധാരണ സ്‌കൂളില്‍ വിടണമെന്ന്.'

'അതെന്താ കുട്ടിയമ്മേ അങ്ങനെ. മിനി ടീച്ചറിനെന്താ കുഴപ്പം' . ചാക്കോച്ചന് സംശയം.

''ടീച്ചറിനെന്താ കുഴപ്പം ഒന്നുമില്ല.പക്ഷേ ടീച്ചറിന്റെ കുട്ടികളെ ചേനക്കല്ല് സ്‌കൂളിലാ വിടുന്നത്
അപ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക' കുട്ടിയമ്മ വ്യക്തമാക്കി.
''എടീ ചേനക്കല്ല് സ്‌കൂളൊക്കെ എത്ര കാലമായി ഇവിടെ തുടങ്ങിയിട്ട്, നല്ല നിലവാരമുള്ള
കുട്ടികള്‍ക്കേ അവിടെ പ്രവേശനം ലഭിക്കു. അതിന്റെ പേരില്‍ ഇതുവരെ കുട്ടികളുടെ കുറവൊന്നും
നിങ്ങളുടെ സ്‌കൂളിലുണ്ടായില്ലല്ലോ''. ചാക്കോച്ചന് കുട്ടിയമ്മയുടെ വാദം ത്യപ്തിയായില്ല.

''ഇച്ചായാ അത് അംഗികാരമുള്ള സ്‌കൂളാണ് നിലവാരമുണ്ട്.പക്ഷേ ഈ അടുത്ത കാലത്തുണ്ടാക്കിയ അംഗികാരം പോലുമില്ലാത്ത ചില ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികള്‍ പോയി തുടങ്ങിപ്പോഴാണ് പ്രശ്‌നം ആരംഭിച്ചത്'' കുട്ടിയമ്മ വിശദീകരിച്ചു.

''അംഗീകാരമുള്ള നിങ്ങടെ സ്‌കൂളില്‍ വരാതെ കുട്ടികള്‍ അങ്ങോട്ടുപോകുന്നത് നിങ്ങടെ
പഠിപ്പീരിന്റെ വിശേഷം കൊണ്ടായിരിക്കും ''. ചാക്കോച്ചന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.

''ഇതേ... ഒരു മാതിരി ചൊറിയുന്ന വര്‍ത്തമാനം പറയരുതേ...''കുട്ടിയമ്മക്ക് ദേഷ്യം വന്നു.
''കന്യാസ്ത്രീകള്‍ വീടുകേറി നുണയും പറഞ്ഞു പിള്ളേരേ പിടിക്കുന്നതു കൊണ്ടാ അല്ലാതെ
ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല പിള്ളേര് വരാത്തത് ''്.

അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് ചാക്കോച്ചന് തോന്നി. മനുഷ്യരിന്നും കബളിപ്പിക്കപ്പെടാന്‍
കാത്തിരിക്കുകയാണ്. ഏതെങ്കിലും പത്രത്തില്‍ ഒരു പേജ് പരസ്യം ചെയ്യാന്‍ പണമുള്ളവന്
വളരെ എളുപ്പത്തില്‍ പൊതുജനങ്ങളെ കഴുതകളാക്കാം. ഈ തട്ടിപ്പുകാരുടെ പരസ്യപ്പണത്തില്‍
കണ്ണുള്ളതിനാല്‍ ഇവര്‍ക്കെതിരെ ഒരു വാര്‍ത്ത പോലും പത്രക്കാര്‍ പ്രസിദ്ധികരിക്കുകയുമില്ല.

'കണ്ടോ...കണ്ടോ....അവനവന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നായപ്പോള്‍ കന്യാസ്ത്രീകളേയും
കുറ്റം പറയാമെന്നായല്ലേ?' തത്ക്കാലം വിട്ടു കൊടുക്കണ്ടെന്ന് ചാക്കോച്ചന് തോന്നി.

'എടീ. ഇത് തന്നെയാ ഞാനും മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ലളിതമായി പറഞ്ഞാല്‍ വിശുദ്ധ
പോക്രിത്തരം. മാനേജുമെന്റ് സ്‌കൂളിന്റെ തൊട്ടടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അംഗികാരം
കൊടുത്തത് ആരാ. അരമനയാ. അരമനയുടെ അംഗീകാരമില്ലാതെ ഒരു മഠംകാര്‍ക്കും സ്‌കൂള്‍ ആരംഭിക്കാന്‍ കഴിയില്ല.'
''ഒരു കാര്യം മറക്കരുത്. കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ എത്ര കന്യസ്ത്രീകളെ നിയമിക്കാമോ അത്രയും
നിയമിച്ചിട്ടുണ്ട്. അത് പോരാഞ്ഞാണ് അവര്‍ക്ക് സ്വന്തം പേരില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നത്.''
ചാക്കോച്ചന്‍ കിട്ടിയ അവസരത്തിന് കുട്ടിയമ്മയെ ബോധവല്ക്കരിച്ചു.
ണിം........ണിം..........ണിം...
മണിയൊച്ച കേട്ട് ചാക്കോച്ചന്‍ ഉമ്മറത്തേക്ക് ചെന്നു. മുറ്റത്തു നില്‍ക്കുന്ന മാഷിനെ കണ്ട്
''ഹലോ മാഷേ കേറി വാ...... കേറിവാ........''
''ഇന്ന് ചാക്കോച്ചന്‍ ലേശം സന്തോഷത്തിലാണല്ലോ'', മാഷ്.
'അതേ മാഷേ . ഇന്ന് കത്തനാരെയല്ല കര്‍ദ്ദിനാളെ കുറ്റപ്പെടുത്തിയാലും കുട്ടിയമ്മ കോപിക്കില്ല'
ചാക്കോച്ചന്‍ ആവേശത്തോടെ പറഞ്ഞു.

''അതിനിപ്പം വിശേഷിച്ച് ഇവിടെ എന്താ സംഭവിച്ചത്''. മാഷ് ചോദിച്ചു.

ചാക്കോച്ചന്റെ വിവരണം കേട്ടിട്ട് മാഷ് , ''ചാക്കോച്ചന്റെ വിശുദ്ധ പോക്രിത്തരം
എന്ന പ്രയോഗം എന്നിക്കിഷ്ടപ്പെട്ടു. കാരണം കഴിഞ്ഞ വിശുദ്ധവാരത്തിലെ ഒരു വിശുദ്ധ പോക്രിത്തരത്തില്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ടി വന്നനവനാണ് ഞാന്‍.

'മനസ്സിലായില്ല മാഷേ' - ചാക്കോച്ചന്‍

''ചാക്കോച്ചനറിയാമല്ലോ പാലാ കത്തീഡ്രല്‍ പള്ളിയുടെ ഉടമസ്ഥതയില്‍ പാലായിലുള്ള വ്യാപാരകേന്ദ്രം സാന്തോം കോംപ്ലക്‌സ്. നാനാ ജാതി മതസ്ഥര്‍ അവിടെ വ്യാപാരം നടത്തുന്നുണ്ട്.ഭീമമായ തുക സെക്യുരിറ്റിയും ന്യായമായ വാടകയും കൊടുത്താണ് ഒരോരുത്തരും മുറികളെടുത്തിരിക്കുന്നത്.സത്യക്രിസ്ത്യാനിക്കു മാത്രമേ മുറി വാടകക്ക് നല്‍കു എന്നോ മുറിയെടുക്കുന്നവര്‍ ക്രിസ്തീയ വിശ്വാസം ക്രമേണ സ്വീകരിച്ചു കൊള്ളണമെന്നോ ഒന്നും വാടക ചീട്ടില്‍ വ്യവസ്ഥയില്ല...'' മാഷ് ഒന്ന് നിര്‍ത്തി.

ആ സമയം നോക്കി കുട്ടിയമ്മ ചോദിച്ചു ''മാഷേ ചായ എടുക്കട്ടോ''
''വേണ്ട. കുട്ടിയമ്മ ഇതൊന്ന് കേള്‍ക്ക്. എപ്പോഴും അവരുടെ സൈഡു പിടിക്കുന്നതല്ലേ? മാഷ് പറഞ്ഞു.
'എന്നിട്ട് ' ചാക്കോച്ചന് കേള്‍ക്കാന്‍ ധൃതിയായി
''കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച അതായത് ഏപ്രില്‍ 2 ന് സാംന്തോം കോപ്ലക്‌സിന്റെ ഗേറ്റുകള്‍
പൂട്ടിയിട്ടു. ഓര്‍ക്കണം ബാങ്ക് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്കു ക്ലോസ്സിം തിരക്കുളള ദിവസങ്ങളായിരുന്നു അന്ന്. സ്വസ്ഥമായിരുന്നു പണി തീര്‍ക്കാന്‍ വന്നവര്‍ക്ക് കോംപ്‌ളെക്‌സിന് പുറത്ത് നില്‌ക്കേണ്ടി വന്നു. അതിലൊരാള്‍ എന്നെ വിളിച്ചു പറഞ്ഞു. എന്റെ മാഷേ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ. ഇക്കണക്കിന് സംസ്ഥാന ഭരണമോ മറ്റോ നിങ്ങള്‍ക്ക് കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന.് കേട്ട് തൊലിയുരിഞ്ഞുപോയി.''

''ഇതാണോ കാര്യം. മാഷേ നമ്മുടെ കര്‍ത്താവ് മരിച്ച ദിവസം അങ്ങനെ ഒരുത്തനും സ്ഥാപനം
തുറക്കേണ്ട'' കുട്ടിയമ്മയുടെ മറുപടി കേട്ട് മാഷും ചാക്കോച്ചനും സ്തംഭിച്ചു നിന്നു.

ദേഷ്യം സഹിക്കവയ്യാതെ തന്റെ കൈയ്യിലിരുന്ന തോര്‍ത്ത് ചുരുട്ടി കുട്ടിയമ്മക്കിട്ട് ഒരേറ് കൊടുത്ത്
ചാക്കോച്ചന്‍ അലറി. ''ഇല്ല നന്നാവില്ല. എത്ര കൊണ്ടാലും ഈ വര്‍ഗ്ഗം നന്നാവില്ല.''