Sunday 23 December 2012

മതാധീതമായ ക്രിസ്മസ് ആഘോഷത്തിന്റെ 50-ാം വാര്‍ഷികം


സ്‌നേഹിതരേ,
2012 ഡിസംമ്പര്‍ 25 ന് മതാധീതമായ ഒരു ക്രിസ്മസ് ആഘോഷത്തിന്റെ 50 ആണ്ട് തികയുകയാണ്. തലനാട് ഗവ. സ്‌ക്കൂളില്‍ നിന്നും കൊണ്ടൂര്‍ ഗവ. L P സ്‌ക്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടര്‍ന്ന് തീക്കോയിയില്‍ നിന്നും പഌശനാലേക്ക് താമസം മാറേണ്ടി വന്ന എന്റെ പിതാവ് ( കയ്യാണിയില്‍ മത്തായി സാര്‍) അയല്‍വാസികളായ ഹൈന്ദവ കുടുംബങ്ങളുമായി ക്രിസ്മസ് സന്തോഷം പങ്കിടാന്‍ 1963 ല്‍ ആരംഭിച്ച ആഘോഷ പരിപാടിക്കാണ് ഈ വര്‍ഷം 50 തികയുന്നത്.
24 ന് തയ്യാറാക്കുന്ന സമ്മാനപ്പൊതികള്‍ ക്രിസ്മസ് ദിനത്തില്‍ മനോഹരമായ ഒരു മരത്തില്‍ തൂക്കിയിടുന്നു. രാവിലെ കൃത്യം 10 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുന്ന നമ്പരിലുള്ള പൊതി അവരവര്‍ക്ക് നല്‍കുകയുമാണ് പരിപാടി. എല്ലാവരും തങ്ങള്‍ക്ക് കിട്ടുന്ന സമ്മാനപ്പൊതി അവിടെവെച്ച്തന്നെ തുറക്കണമെന്നൊരു നിബന്ധന മാത്രമാണുളളത്. ഏതൊരു പൊതിയിലും അപ്പോള്‍തന്നെ കഴിക്കാവുന്ന എന്തെങ്കിലും ഉണ്ടാവും.
1982 ല്‍ ചാച്ചന്‍ മരിച്ചു. ഞാന്‍ തിടനാട്ട് താമസമായതു മുതല്‍ ഈ പരിപാടി തിടനാട്ട് വെച്ചാണ് നടന്നു വരുന്നത്.
50-ാം വാര്‍ഷികാഘോഷത്തിന്റെ മുഖ്യ സവിശേഷത നവംമ്പര്‍ ലക്കം അസ്സീസി മാസികയില്‍ വന്ന 'വെറുതേയല്ല ഭാഢം' എന്ന ലേഖനത്തിലെ വൃദ്ധയായ മറിയത്തിനെ ആദരിക്കുന്നു എന്നതാണ്. കൂടാതെ തിടനാട് പള്ളി വികാരി ബഹു. ജോര്‍ജ് വഞ്ചിപ്പുര അച്ചന്‍, പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ ശ്രീ. സാമുവല്‍ കൂടല്‍, ശാസ്ത്രജ്ഞനായ ഡോ. സേതുമാധവന്‍ , അസ്സീസി മാനേജിംഗ് എഡിറ്റര്‍ ജിജോ അച്ചന്‍, BDO അബ്ദുള്‍ റഹിം എന്നിവരൊക്കെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവരേയും ഈ ആഘോഷവേളയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമുണ്ട് .

ഏവര്‍ക്കും ക്രിസ്മസ് നവവത്സര മംഗളങ്ങള്‍

Sunday 16 December 2012

വെറുതേയല്ല ഭാണ്ഡം...............

                                                               


'അങ്ങോട്ട് മാറി നില്ക്ക് തള്ളേ........സമയമില്ലാത്തപ്പഴാ കെട്ടും ഭാണ്ഡവുമായി വരുന്നത്......അടുത്ത വണ്ടിക്ക് പോകാം........ പോട്ടെ....പോട്ടെ...ണിണിം....'
രാവിലെ തിരക്കൊഴിഞ്ഞ ബസ്സ് നോക്കി ടൗണില്‍ നില്ക്കുമ്പോഴാണ് ഈ ശകാരം ശ്രദ്ധയില്‍പ്പെട്ടത്. ചട്ടയും മുണ്ടുമുടുത്ത് ഏകദേശം 90 വയസ്സു തോന്നിക്കുന്ന ഒരു പാവം അമ്മ. വലതുകൈയില്‍ ഒരു വടിയും ഇടതുതോളില്‍ വലിയൊരു ഭാണ്ഡവും. തലയില്‍ വെളളത്തുണികൊണ്ടുള്ള കെട്ട്. വായില്‍ പല്ലൊന്നുപോലുമില്ലെന്ന് ആ മുഖം കണ്ടാലറിയാം. അങ്ങനെ ആകെക്കൂടെ ആര്‍ക്കും പാവം തോന്നുന്ന സ്ത്രീ. അവരോടാണ് ബസിലെ കിളിക്കുട്ടന്റെ ശകാരം.
ബസ്സില്‍ അത്ര തിരക്കൊന്നുമില്ല. കിളിക്കുട്ടന്‍ ഒരു കൈ സഹായിച്ചാല്‍ മതി. അതിനവന് മനസ്സില്ലെങ്കിലെന്തു ചെയ്യും. ഇതു കണ്ട യാത്രക്കാരാരും മിണ്ടിയില്ലെന്നു മാത്രമല്ല അല്പ്പം സന്തോഷവും തോന്നിക്കാണും. കാരണം നമ്മള്‍ കേറിക്കഴിഞ്ഞാല്‍ പിന്നെ വണ്ടിയൊരിടത്തും നിര്‍ത്തരുതെന്നാണല്ലോ ആഗ്രഹം.
എല്ലാവര്‍ക്കും തിരക്കല്ലേ........പ്രത്യേകിച്ച് സ്വകാര്യ ബസ്സുകള്‍ക്ക്. വണ്ടി സ്റ്റാന്‍ന്റില്‍ നിന്നെടുത്താല്‍ മൂന്നു നാല് കിലോമീറ്റര്‍ വരെ ഒച്ചു വേഗത്തില്‍. പിന്നെയാണ് മരണപ്പാച്ചില്‍.
മുന്നോട്ടെടുത്ത ബസ്, അല്പ്പം മാറി നിന്നിരുന്ന ഞങ്ങളുടെ സമീപത്ത് വന്ന് നിന്നു. പെട്ടെന്ന് എന്റെ സുഹൃത്ത് സിബി ചവിട്ടുപടിയില്‍ നിന്നിരുന്ന കിളിക്കുട്ടന്റെ കോളറിന് പിടിച്ച് താഴെയിറക്കി. ഈ സമയത്ത് ഒരു പെണ്‍കുട്ടി ഓടിവന്ന് ബസ്സില്‍ കയറി. അപ്പോഴാണ് വണ്ടി നിന്നതിന്റെയും സുഹൃത്ത് കിളിക്കുട്ടനെ തൂക്കിയെടുത്തതിന്റേയുമൊക്ക ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയത്.
' ആ അമ്മയെക്കേറ്റാന്‍ നിനക്ക് നേരമില്ലല്ലേ ? ......... നിനക്കറിയാമോ അവരാരാണെന്ന് ?..... ഈ ഭാണ്ഡക്കെട്ടുമായി അവര്‍ പോകുന്നത് എങ്ങോട്ടാണെന്ന് നിനക്കറിയാമോ ?.............................'
ബഹളം കേട്ട് നാട്ടുകാര്‍ ചുറ്റും കൂടി.
'അവരേയും കൊണ്ടല്ലാതെ ഈ വണ്ടി ഇന്നിവിടുന്ന് പോകില്ല' സിബി തറപ്പിച്ചു പറഞ്ഞു.
അപ്പോഴേക്ക് ഒരാള്‍ ആ അമ്മയെ കൂട്ടിക്കൊണ്ട് വന്ന് ബസിനുള്ളില്‍ കയറ്റി.
ഭാണ്ഡക്കെട്ട് അകത്ത് എടുത്ത് വെച്ചു കൊടുത്തു. വണ്ടി പോയിക്കഴിഞ്ഞപ്പോള്‍ ആ അമ്മയെപ്പറ്റി ഞാന്‍ സുഹൃത്തിനോട് തിരക്കി.
' ഇവര്‍ക്ക് തൊണ്ണൂറു വയസിന് മുകളില്‍ പ്രായമുണ്ട്. ചക്കി എന്നായിരുന്നു പഴയ പേര് പക്ഷേ ഇപ്പോള്‍ മറിയം എന്നാണ്. അക്കരയമ്മ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അവരുടെ കൈയിലിരുന്ന കെട്ടിലെന്തായിരുന്നെന്നറിയാമോ ? മുഴുവന്‍ വസ്ത്രങ്ങള്‍. അവരുടെ ആവശ്യത്തിനല്ല. അടുത്ത കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ശേഖരിച്ചത്. വീടു വീടാന്തരം കയറിയിറങ്ങി പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച്, തനിയെ ചുമന്ന് കൊണ്ടുവന്ന് പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതാണ് അവരുടെ പ്രധാന പരിപാടി.'
ഈ പഴയ വസ്ത്രങ്ങള്‍ക്കൊക്കെ ഇപ്പോഴും നമ്മുടെ നാട്ടില്‍ ആവശ്യക്കാരുണ്ടോ എന്ന് ഞാന്‍ സംശയം ഉന്നയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ഉണ്ടോയെന്നോ ? അക്കരയമ്മയുടെ വരവും കാത്തിരിക്കുന്ന സ്ത്രീകളും കുട്ടികളും എത്രയെന്നോ. പിന്നെ ചോദ്യത്തിന്റെ പൊരുളും മനസ്സിലായി. കൂലി കൂടിയപ്പോള്‍ ഉണ്ടായ സാമ്പത്തിക പുരോഗതിമൂലം പഴയ വസ്ത്രങ്ങളുടെയൊക്കെ ആവശ്യകത അവസാനിച്ചില്ലേ എന്ന് സ്വാഭാവികമായും തോന്നാം. പക്ഷേ എന്റെ അഭിപ്രായത്തില്‍ കൂലി കൂടുതല്‍ ലഭിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും അതിന്റെ ഏറിയ പങ്കും മദ്യത്തിനും ലോട്ടറിക്കും വേണ്ടി ചെലവഴിക്കുന്നതിനാല്‍ സാമ്പത്തികമായി അവര്‍ ഇന്നും പഴയ അവസ്ഥയില്‍ തന്നെയാണ്'
എന്റെ മുഖത്തെ അത്ഭുതഭാവം കണ്ട് സുഹൃത്ത് സംസാരം നിര്‍ത്തി. ഒരു ചായ കുടിക്കാമെന്ന തീരുമാനത്തില്‍ അടുത്തുള്ള ചായക്കടയില്‍ കയറി സ്വസ്ഥമായിരുന്നു. അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി.
' നമ്മുടെ ചെറുപ്പത്തില്‍ പഴയ വസ്ത്രമെന്ന് പറഞ്ഞാല്‍ നിറം മങ്ങിയോ കീറിയോ ഉപയോഗ യോഗ്യമല്ലാത്തത് എന്നായിരുന്നുവെങ്കില്‍ ഇന്നതല്ല സ്ഥിതി. ഇന്ന് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫാഷന്‍ മാറിയാല്‍ ഉപേക്ഷിക്കുന്ന പ്രവണതയായതിനാല്‍ ഈ പഴയ വസ്ത്രങ്ങള്‍ ഭൂരിഭാഗവും ഉപയോഗയോഗ്യമാണ്.
പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ചിലര്‍ അവ വീണ്ടും വിപണിയിലെത്തിച്ച് വില്പ്പന നടത്തുന്നതായി കേള്‍ക്കാറുണ്ട്. അക്കരയമ്മയുടെ കാര്യത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങള്‍ പോലും ഇവരെ ഏല്പ്പിക്കുന്നു. അതാണ് അവര്‍ അക്കരയമ്മയെ കാത്തിരിക്കാന്‍ കാരണം.' എനിക്കെന്തോ ചോദിക്കാനുണ്ടെന്ന്്് തോന്നിയ അദ്ദേഹം സംസാരം നിര്‍ത്തി.
'നാട്ടുനടപ്പനുസരിച്ച് തൊണ്ണൂറിനുമേല്‍ പ്രായമുള്ള ഭൂരിപക്ഷത്തിന്റേയും അവസ്ഥ നമുക്കറിയാം. ഇനി ആരോഗ്യം അനുവദിച്ചാല്‍തന്നെ ഇത്രയേറെ പ്രതിബദ്ധതയോടെ പ്രതിഫലേച്ഛ കൂടാതെ സാമൂഹ്യസേവനം നടത്തുന്നവരെത്ര പേരുണ്ട് ? പക്ഷേ എന്തേ പഞ്ചായത്തോ എന്തിന്്് വനിതാ പ്രസ്ഥാനങ്ങള്‍ പോലുമോ ഇവരെ അനുമോദിക്കുകയോ ആദരിക്കുകയോ
ചെയ്തിട്ടില്ല ?'ഞാന്‍ ചോദിച്ചു.
'അര്‍ഹതയുള്ളവരെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്് ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇവര്‍ ആരില്‍ നിന്നും ഒരംഗീകാരവും പ്രതീക്ഷിക്കുന്നില്ല.' അദ്ദേഹത്തിന്റെ മുഖത്ത്് ഒരു ഗൗരവഭാവം ഞാന്‍ കണ്ടു.
'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരും തലമുറ വിശ്വസിക്കാനിടയില്ല' എന്ന് ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റിന്‍ പറഞ്ഞ വാക്കുകളാണ് പെട്ടെന്ന് എന്റെ ഓര്‍മ്മയിലെത്തിയത്. 

published in Assisi magazine November 2012

Wednesday 12 December 2012

ഈ രക്തത്തില്‍ എനിക്ക് പങ്കുണ്ട്.............



'ഹലോ ബിജുവല്ലേ ?'
'അതേ ആരാണ് ?'
' എന്റെ പേര് തോമസ്. അറിയാന്‍ വഴിയില്ല. ഞാന്‍ എര്‍ണാകുളത്തുനിന്നാണ് വിളിക്കുന്നത്.
ബിജുവിന്റെ സ്‌ക്കൂളിലെ ജോസ് സാറാണ് നമ്പര്‍ തന്നത്.'
' ശരി. എന്താണ് വിശേഷം ?'
' എന്റെ ഭാര്യയെ അമൃതയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ.്
അത്യാവശ്യമായി ആറ് കുപ്പി ബി പോസിറ്റീവ് ബ്‌ളഡ് വേണം. ബിജുവിനോട് പറഞ്ഞാല്‍ നടക്കുമെന്നാ ജോസ് സാറ് പറഞ്ഞത്.'
ഇങ്ങനെയൊരവസരത്തില്‍ ഞാനായിരുന്നെങ്കില്‍ ചില ചോദ്യങ്ങള്‍ തിരികെ ചോദിക്കുമായിരുന്നു.
താങ്കളുടെ ഗ്രൂപ്പ് എതാണ് ? പ്രായപൂര്‍ത്തിയായ മക്കളോ ബന്ധുക്കളോ ഈ ഗ്രൂപ്പില്‍ പെട്ടവരില്ലേ ?
അവിടെ ബ്‌ളഡ് ബാങ്കില്‍ ഏതെങ്കിലും ഗ്രൂപ്പ് കൊടുത്താല്‍ പോരെ ?
താങ്കളുടെ നാട്ടിലൊന്നും ഈ ഗ്രൂപ്പുള്ളവരില്ലേ ? എന്നിങ്ങനെ.
എന്നാല്‍ ബിജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
' ശരി ഞാനൊന്നന്വേഷിക്കട്ടെ. പരമാവധിപ്പേരെ ഒപ്പിക്കാമോ എന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കാം.'

പിന്നീട് ബിജുവിനെ കണ്ടപ്പോള്‍ ഞാന്‍ വിവരം തിരക്കി. അപ്പോള്‍ ബിജു പറഞ്ഞു.
' പിറ്റേദിവസം ആറ് പേരേയും സംഘടിപ്പിച്ചു. ചിലരെ കാണാന്‍ ആട്ടോയ്ക്ക് പോയി. മറ്റുള്ളവരെ ഫോണില്‍ വിളിച്ചു. പക്ഷേ ഒരു കുഴപ്പം ഇവര്‍ തനിയേ അമൃതയിലേക്ക് പോകില്ല. ഞാനും ചെല്ലണം.
എന്തു ചെയ്യും ? എനിക്കാണെങ്കില്‍ നൂറുകൂട്ടം കാര്യങ്ങള്‍. അമ്മയ്ക്കും കുഞ്ഞിനും മരുന്നു വാങ്ങണം. ഞാന്‍ ആശുപത്രിയില്‍ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും രോഗിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കേറ്റിയെന്നും ഉടന്‍ ടാക്‌സി പിടിച്ച് വരണമെന്നും അവര്‍. വണ്ടിക്കൂലിക്കുള്ള കാശ് പോലും എന്റെ കയ്യിലില്ല.ആല്ലെങ്കില്‍ തന്നെ എന്ത് വിശ്വസിച്ച് ടാക്‌സി പിടിക്കും ? ഒന്നുരണ്ട് അബദ്ധം പറ്റിയതാ.
എന്തായാലും രണ്ടും കല്പ്പിച്ച് ടാക്‌സിയുമായി ഞങ്ങള്‍ പോയി.കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു.'

ചെമ്മലമറ്റം കണ്ണന്തറയില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനും,
ചെമ്മലമറ്റം LFHSലെ പ്യൂണും, സ്ഥലത്തെ KCYM, AKCC, മദ്യവിരുദ്ധ സമിതി ഇവയുടെ PROയും, പുരുഷ സ്വാശ്രയ സംഘം പ്രവര്‍ത്തകനും, മാതൃഭൂമി സീഡ് പദ്ധതിയുടെ വൈസ് കോ-ഓര്‍ഡിനേറ്ററും ഒക്കെയായ ശ്രീ.ബിജു കണ്ണന്തറയുടെ നിഷ്‌കാമ കര്‍മ്മകാണ്ഢത്തിലെ ചെറിയൊരു ഭാഗമാണ് നാം
കണ്ടത്.
ഏതാണ്ട് 10 വര്‍ഷം മുമ്പ് 110 പേരുള്ള രക്തദാന സേന രൂപീകരിച്ചുകൊണ്ടാണ് രക്തദാന മേഖലയില്‍ ബിജു പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ബിജുവിന്റെ പക്കല്‍ 800 ല്‍ പരം രക്തദാന സന്നദ്ധരുടെ ലിസ്റ്റുണ്ട്. ഇതില്‍ അയല്‍വാസികളും നാട്ടുകാരും ഉള്‍പ്പെട്ടിട്ടില്ല.
കാരണം അവരുടെ രക്തഗ്രൂപ്പ് ബിജുവിന് കാണാപാഠമാണ്. ഇത്രയും സമ്പന്നമായ ലിസ്റ്റ് ഉണ്ടായത് സൗജന്യ രക്തപരിശോധനാ ക്യാമ്പുകളൊന്നും നടത്തിയിട്ടല്ല.
യാത്രാവേളകളിലും മറ്റവസരങ്ങളിലും കണ്ടുമുട്ടുന്ന ചെറുപ്പക്കാരുമായി ബിജു പരിചപ്പെട്ട് അവരുടെ
രക്തഗ്രൂപ്പും ഫോണ്‍നമ്പരും വാങ്ങുന്നു. പിന്നീട് ഇവരോരോരുത്തരേയും വിളിച്ച് കുശലാന്വേഷണം
നടത്തുകയും രക്തദാനത്തിനുള്ള സന്നദ്ധത ചോദിച്ചറിയുകയും സന്നദ്ധനാണെങ്കില്‍ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുകയും ചെയ്യും.
ഈ ലിസ്റ്റ് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിജു സ്ഥലത്തില്ലാത്തപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ ലിസ്റ്റ് പരിശോധിച്ച് ലഭ്യത അറിയിക്കാന്‍ ഭാര്യ നൈസിയെ പരിശീലിപ്പിച്ചിട്ടുണ്ട്.
പറഞ്ഞയക്കുന്ന ആള്‍ രക്തം ദാനം ചെയ്ത് തിരിച്ചെത്തിയാല്‍ അന്നുതന്നെ ആ വ്യക്തിയെ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ട് സുഖാന്വേഷണം നടത്തിയാലേ ബിജുവിനു സമാധാനമുള്ളു.
ബിജുവിന്റെ ഭാര്യ നൈസി. ആന്‍ മരിയയും ആല്‍ബിനും മക്കള്‍.
ഭാര്യ നൈസിയുടേത് ബി നെഗറ്റീവ് ബ്‌ളഡ് ആണ്. നൈസിക്കുവേണ്ടി നേരത്തെ സൂക്ഷിച്ചു വെച്ചിരുന്ന ബ്‌ളഡ് ഒരടിയന്തിര സാഹചര്യത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നു.
നൈസിക്ക് സമയമായപ്പോള്‍ ബഌഡിനുവേണ്ടി ഏറെ കഷ്ടപ്പെടേണ്ടി വന്നു.
ഇത് ബിജുവിനെ വേദനിപ്പിച്ച ഒരു സംഭവമാണ്.
ഇതിനോടകം ആയിരത്തിലേറെപ്പേര്‍ക്ക് രക്തം എത്തിച്ചുകൊടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഡെങ്കിപ്പനിയും മറ്റും വ്യാപകമാകുന്ന സമയത്ത് ആഴ്ചയില്‍ 15 പേര്‍ക്കെന്ന നിരക്കില്‍ രക്തം എത്തിക്കാന്‍ ഈ ബിജുവിനല്ലാതെ മറ്റാര്‍ക്ക് കഴിയും ?
പക്ഷേ ഒരംഗീകാരവും ഇതുവരെ ബുജുവിനെ തേടിയെത്തിയിട്ടില്ല.
ഒരു രക്തദാന അവാര്‍ഡ് കേരളത്തിലുണ്ടെങ്കില്‍ അത് ആദ്യം കൊടുക്കേണ്ടത് ബിജുവിനാണ്.
10 വര്‍ഷം മുമ്പ് സര്‍വ്വീസില്‍ കയറിയ ബിജു 10 കാഷ്വല്‍ ലീവ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നതു
മാത്രമല്ല പ്യൂണ്‍ എന്ന നിലയില്‍ ബിജു തന്റെ സ്‌കൂളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും
നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.
രാവിലെ 7.30 ന് സ്‌കൂളിലെത്തിയാല്‍, താന്‍ പണം മുടക്കി വാങ്ങിക്കൊണ്ടു വരുന്ന പത്രങ്ങളിലെ
പ്രധാന വാര്‍ത്തകള്‍ വെട്ടിയെടുത്ത് വാര്‍ത്താബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഈ വാര്‍ത്തകളെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ഒരു ചോദ്യവും കാണും.
ഓഫീസിനടുത്ത് വെച്ചിരിക്കുന്ന ബോക്‌സില്‍ കുട്ടികള്‍ എഴുതി നിക്ഷേപിക്കുന്ന ഉത്തരങ്ങള്‍
എല്ലാ ദിവസവും 3 മണിക്ക് മുമ്പ് പരിശോധിക്കും. ശരിയുത്തരക്കാരില്‍ നിന്ന് നറുക്കിട്ട് വിജയിയെ
കണ്ടെത്തി ബിജുവിന്റെ വക ഒരു സമ്മാനവും നല്‍കും.
ആഴ്ചയില്‍ 100 രൂപ പത്രത്തിനു പുറമേ ഇതിന് വേണ്ടി ചെലവാക്കുന്നു
പ്രധാന വ്യക്തികളുടെ മരണസമയത്ത്്, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന
ഫോട്ടോകള്‍ ശേഖരിച്ച്്് സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നത്് ബിജുവിന്റെ പതിവാണ്.
യുവജനോത്സവ സീസണില്‍ ബിജുവിനെ ഉറങ്ങാന്‍ സമ്മതിക്കില്ല കുട്ടികള്‍.
നാടകം, മോണോ ആക്ട് , സ്‌കിറ്റ് , മിമിക്രി എന്നിവയൊക്കെ എഴുതി തയ്യാറാക്കി കുട്ടികള്‍ക്ക്
പരിശീലനം നല്‍കി സ്റ്റേജിലെത്തിക്കുന്നതു വരെയുള്ള മുഴുവന്‍ ചുമതലയും
ബിജു ഏറ്റെടുത്തേ മതിയാവൂ.
'ബിജൂസ് കോമഡി' എന്ന പേരില്‍ ഒരു ചാനലില്‍ പരിപാടി അവതരിപ്പിച്ചിട്ടുള്ള ബിജുവിന്
ഇതൊന്നും ഒരു പ്രശ്‌നമല്ല.
അനാധാലയങ്ങള്‍, ജയിലുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍
തന്റെ മിമിക്രി പ്രോഗ്രാം നടത്താനും ബിജു സമയം കണ്ടെത്തുന്നു.
ഇതിനൊക്കെപ്പുറമേ ശാലോം, ദീപനാളം മുതലായ പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതാനും
ആനുകാലിക സംഭവങ്ങളെക്കുറിച്ച് പത്രാധിപര്‍ക്ക് കത്തെഴുതാനും
(ദീപികയില്‍ 270 ല്‍ ഏറെ കത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) സമയം കണ്ടെത്തുന്നു.
ഒന്നിനും സമയമില്ല എന്ന് പരിതപിക്കുന്നവരുടെ മുമ്പില്‍
ഒരു ചോദ്യചിഹ്നമാണ് ശ്രീ.ബിജു കണ്ണന്തറ.
എവിടെ ഒരു റോള്‍ മോഡല്‍ ? എന്ന് ചോദിക്കുന്നവര്‍ക്ക്
ഒരു ഉത്തരമാണ് ശ്രീ. ബിജു കണ്ണന്തറ.

അസ്സീസി മാസിക സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്‌ 

Tuesday 9 October 2012



ശ്രീ. സക്കറിയാസ് നെടുങ്കനാല്‍ രചിച്ച അവബോധത്തിലേക്ക് എന്ന കൃതിയുടെ രണ്ടാം ഭാഗമായ ഭാവ്യതാപഥത്തെക്കുറിച്ചാണ് ഈ കുറിപ്പ്.
പുസ്തകത്തിന്റെ തലക്കെട്ടുണര്‍ത്തിയ ജിജ്ഞാസയാണ് തുറന്നു നോക്കാന്‍ പ്രേരണയായത്.
ഭാവ്യതാപഥം എന്നാല്‍ എന്തെന്ന് മുഖവുരയില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത.ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൗലികവും നിത്യവുമായ ഒരു തത്വമാണ് അതിന്റെ ആയിത്തീരാനുള്ള സാദ്ധ്യത. സംഭവിക്കാന്‍ പാടുള്ളതേ സംഭവിക്കൂ. പക്ഷേ സംഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല.
സമ്പത്ത് , ദാരിദ്ര്യം, യശസ്സ്, മാനഹാനി, പാണ്ഡിത്യം എന്നിവയൊക്കെ ഭവിക്കുകയോ ഭവിക്കാതിരിക്കുകയോ ചെയ്യുന്നതുപോലെയാണ് അവബോധത്തിന്റെ കാര്യവും എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന പ്രത്യക്ഷമായ തെളിവാണ് അവതാരിക ഒഴിവാക്കിയ ഈ പുസ്തകം തന്നെ. അവതാരിക ഒഴിവാക്കിയതിന് അദ്ദേഹം നല്‍കുന്ന വിശദീകരണമാകട്ടെ തുടര്‍വായനയില്‍ നാം പുലര്‍ത്തേണ്ട മനോഭാവം എന്തായിരിക്കണമെന്നതിന്റെ സൂചന കൂടിയാണ്.
'ജീവിതം തന്നെ മൊത്തത്തില്‍ ഒരു ഫലിതമല്ലേ?'രണ്ടാമധ്യായത്തിലെ ചോദ്യം വളരെ പ്രസക്തമായ ഒരു സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ബഹളമയമായ ഈ ലോകത്തില്‍ കോലാഹലങ്ങളില്‍നിന്ന് മാനസികമായ അകലം കാക്കുന്നതിനുളള മാര്‍ഗ്ഗമായി സൂചിപ്പിച്ചിരിക്കുന്ന കോവണിപ്പടികളുടെ ഉപമ ഏറെ ശ്രദ്ധേയമാണ്.
'അന്യരുടെ മുമ്പില്‍ കേമപ്പെട്ട ഒരു പ്രതിച്ഛായ സൃഷ്ടിക്കുക എന്ന പാഴ്‌വേലയിലാണ് കൂടുതല്‍ ആള്‍ക്കാരും അവരുടെ സമയത്തിലേറെയും കളയുന്നത്'. എത്ര പച്ചയായ സത്യമാണ് ' സന്തുഷ്ടിയിലേക്കുള്ള വഴി ' എന്ന അദ്ധ്യായത്തില്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. ജീവിക്കുന്ന ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്കു ചുറ്റുമുണ്ട്. എല്ലാവരും ആവശ്യമാണ് എന്നാല്‍ ആരും അത്യാവശ്യമല്ലെന്ന തിരിച്ചറിവിലേക്കാണ് ഇതെല്ലാം നമ്മെ നയിക്കുന്നത്.
വളരെ സവിശേഷമായ മറ്റൊരു നിരീക്ഷണം നോക്കൂ. 'ഉള്ളിലേക്ക് നോക്കുന്നവനെ അന്തര്‍മുഖനെന്നു വിളിക്കും. അല്ലെങ്കില്‍ സ്വപ്‌നജീവിയെന്ന്. മറിച്ച് ചുറ്റും സംഭവിക്കുന്നതൊക്കെ കണ്ടറിഞ്ഞും വിശകലനം ചെയ്തും നടക്കുന്നവനെ ജാഗരൂകനെന്നും. പക്ഷേ ശരി നേരേ തിരിച്ചല്ലേ?' ഒരുപക്ഷേ ഇവരെ ഉദ്ദേശിച്ചായിരിക്കാം പകരക്കുറിപ്പില്‍ ദൈവം നല്‍കുന്ന ഉപദേശം.
'അവനവനെപ്പറ്റി ആണെങ്കില്‍പോലും , ഉറച്ചുപോയ ആശയങ്ങള്‍ അന്ധതക്കു തുല്യമാണ്.'(അധ്യായം 6)
'എന്റേത് എന്നതിനുപകരം, നമ്മള്‍, നമ്മുടേത് എന്ന ബോധ്യം മനുഷ്യരെ തമ്മില്‍ തമ്മിലും , മനുഷ്യരേയും പ്രകൃതിയിലുളള എല്ലാത്തിനേയും തമ്മിലും ബന്ധിപ്പിക്കാതെ നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഈശ്വസങ്കല്പ്പവും ഇന്ന് വ്യാപകമായിത്തീര്‍ന്നിട്ടുള്ളവയില്‍നിന്ന് വ്യത്യസ്തമാകണം.' (അധ്യായം 7)
ഇങ്ങനെ സാധാരണ സാമൂഹ്യപ്രശ്‌നങ്ങളെ വിശകലനം ചെയ്ത് വ്യാഖ്യാനിച്ച് ഭാവ്യതാപഥത്തെ 'സുവിശേഷത്തിന്റെ പരിമളം' എന്ന അധ്യായം മുതല്‍ നമ്മെ മറ്റൊരു മേഖലയിലേക്ക് ഗ്രന്ഥകര്‍ത്താവ് നയിക്കുന്നു.
തന്റെ ജീവിതയാത്രയിലെ സംഭവവികാസങ്ങളെ മാറിനിന്ന് നിരീക്ഷിക്കുന്ന രചനാവൈഭവമാണ് തുടര്‍ന്നു ള്ള അദ്ധ്യായങ്ങളില്‍ കാണുന്നത്.
'ഗീതഗോവിന്ദവും ഉത്തമഗീതവും' എന്ന അദ്ധ്യായം ഗ്രന്ഥകാരന്റെ പരന്ന വായനയുടേയും പാണ്ഡിത്യത്തിേെന്റയും മകുടോദാഹരണമാണ്.
മലയാള സിനിമാ ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, പ്രാര്‍ത്ഥന, എഴുത്ത്, പീഡാനുഭവം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെ വ്യത്യസ്തതലങ്ങളില്‍നിന്ന് നിരീക്ഷിച്ച് വായനക്കാരനുമായി പങ്കുവയ്ക്കുകയും അവബോധത്തില്‍ എത്തിച്ചേരാനുള്ള കുറുക്കുവഴി ഉപദേശിച്ചു തരുകയും ചെയ്യുന്നവയാണ് ഈ പുസ്തകത്തിലെ അവസാന അധ്യായങ്ങള്‍. 
ശ്രീ. സക്കറിയാസിന്റെ നിഷ്‌കപടമായ സ്‌നേഹത്തിനുമുമ്പില്‍ തലകുനിച്ചുകൊണ്ട്...............
കെ. എം. ജെ പയസ്, കയ്യാണിയില്‍ 9446759847
N.B.
ഈ പുസ്തകം അല്മായശബ്ദം ബ്ലോഗിലെ (almayasabdam.blogspot.com) ഇലക്ട്രോണിക് ലൈബ്രറിയില്‍നിന്ന് ലഭ്യമാണ്. വായിച്ചിട്ട് തൃപ്തികരമെന്നു തോന്നുന്നവര്‍ പുസ്തകത്തിന്റെ വില നിര്‍ണയിച്ച് ഗ്രന്ഥകാരന് അയച്ചുകൊടുക്കുക.

Sunday 20 May 2012

ദൈവം സൃഷ്ടിച്ച കുട്ടി

 ഇടവകപ്പള്ളിയില്‍ സമ്മര്‍കഌസ്സ് നടക്കുന്നു.
അടുത്ത ദിവസം ബിഷപ്പിന്റെ ഇടവക സന്ദര്‍ശനമാണ്.
ബിഷപ്പ് വരുമ്പോള്‍ സമ്മര്‍കഌസ്സ് സന്ദര്‍ശിക്കും.
കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കും.
അതുകൊണ്ട് ഒന്നാം കഌസ്സിലെ ടീച്ചര്‍ കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുകയാണ്.
' നിങ്ങളെ സൃഷ്ടിച്ചതാരെന്ന് ബിഷപ്പ് ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും?'
കുട്ടികള്‍ മിണ്ടിയില്ല.
അപ്പോള്‍ ടീച്ചര്‍ പറഞ്ഞുകൊടുത്തു. 'ദൈവം'
കുട്ടികള്‍ എല്ലാവരും ഏറ്റു പറഞ്ഞു. 'ദൈവം'
കുട്ടികള്‍ എല്ലാവരും കൂടി ഉറക്കെ പറഞ്ഞപ്പോള്‍ അമിത ശബ്ദമായതിനാല്‍ ടീച്ചര്‍ ഇങ്ങനെ പറഞ്ഞു.
' നിങ്ങള്‍ എല്ലാവരും കൂടി ഇങ്ങനെ ഉത്തരം പറയരുത്. ബിഷപ്പ് ഈ ചോദ്യം ചോദിക്കുമ്പോള്‍ ആരെങ്കിലും ഒരാള്‍ ഉത്തരം പറയണം. ആരാണ് പറയുന്നത് ?'
'ഞാന്‍ പറയാം ടീച്ചര്‍' ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു.
' ശരി ബാബുക്കുട്ടന്‍ ഉത്തരം പറയണം' ടീച്ചര്‍ നിര്‍ദ്ദേശിച്ചു. 'മറ്റാരും
പറയണ്ട.'
അടുത്ത ദിവസം ബിഷപ്പ് കഌസ്സിലെത്തി.
പ്രതീക്ഷിച്ചതുപോലെ ബിഷപ്പ് ചോദിച്ചു.' നിങ്ങളെ സൃഷ്ടിച്ചതാര് ?'
കുട്ടികള്‍ ആരും മിണ്ടുന്നില്ല.
ബിഷപ്പ് ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു.
കുട്ടികള്‍ പരസ്പരം നോക്കുന്നതല്ലാതെ ആരും ഉത്തരം പറയാതിരുന്നപ്പോള്‍ ബിഷപ്പ് അനിഷ്ടത്തോടെ ഇതുപോലും കുട്ടികളെ പഠിപ്പിച്ചിട്ടില്ലേ എന്ന ഭാവത്തില്‍ ടീച്ചറിനെ നോക്കി.
ശക്തമായി ഒരിക്കല്‍ കൂടി ബിഷപ്പ് ചോദ്യമാവര്‍ത്തിച്ചപ്പോള്‍ ഒരു കുട്ടി സധൈര്യമെഴുന്നേറ്റ് പറഞ്ഞു ' ദൈവം സൃഷ്ടിച്ച കുട്ടി ഇന്ന് വന്നിട്ടില്ല.' 

Monday 14 May 2012

രക്ഷിതാക്കളറിയാന്‍ 14


''മാഷേ, ഞങ്ങളൊരിക്കലും കുഞ്ഞുങ്ങള്‍ എടുക്കുന്നിടത്ത് മെഴുകുതിരി കത്തിച്ചു വയ്ക്കാറില്ല,'' മാഷിനെ കുടുക്കിയ ഭാവത്തില്‍ സാലിക്കുട്ടി പറഞ്ഞു.
''നല്ലത്... പക്ഷേ കറണ്ടുകണക്ഷനില്ലാത്ത ഒരു വീട്ടില്‍ എപ്പോഴും അങ്ങനെ ശ്രദ്ധിക്കാനായി എന്നു വരില്ല. 

നിലത്തിരിക്കുന്ന വിളക്കിന്റെ നാളത്തില്‍ ഒരുപക്ഷേ കുട്ടി ഒന്നു തൊട്ടു എന്നു വരാം. 
അപ്പോള്‍ കുട്ടിക്കു കിട്ടുന്ന പൊള്ളലിന്റെ അനുഭവം ഒരിക്കലും മായാതെ അവന്റെ മനസില്‍ പതിയും. തീനാളത്തില്‍ തൊടുന്നത് അപകടമാണെന്നു പിന്നീടാരും അവനു പറഞ്ഞുകൊടുക്കേണ്ട.
''എന്റെ ഒരനുഭവം ഞാന്‍ വിവരിക്കാം,'' മാഷ് പറഞ്ഞു :

 ''എന്റെ മൂത്തകുട്ടി മൂന്നില്‍ പഠിക്കുന്ന വര്‍ഷം... അടുത്തുള്ള പ്രസിദ്ധമായ പള്ളിയില്‍ തിരുനാളു കൂടാന്‍ അവനും ഞാനും രാവിലെ ഇറങ്ങി. 
പള്ളിക്കു മുമ്പില്‍ ബസിറങ്ങിയ ഉടന്‍ അവന്‍ എന്നെയും വലിച്ചുകൊണ്ട് പല കടകളും സന്ദര്‍ശിച്ച് കണ്ണില്‍ കണ്ടതെല്ലാം വാങ്ങണമെന്നു ശഠിച്ചു. 
ചിലതെല്ലാം വാങ്ങി ഒരുവിധം തിരികെയെത്തി. 
അടുത്തവര്‍ഷം തിരുനാളു കൂടാന്‍ ഇറങ്ങുന്നതിനു മുമ്പേ ഞാന്‍ ഒരു വ്യവസ്ഥവച്ചു. 
തിരുനാളു കൂടാനുള്ള പണം മുന്‍കൂര്‍ ഏല്പിക്കാമെന്നും അത് അവനിഷ്ടം പോലെ ചെലവഴിക്കാമെന്നും ആ പണം തീരുമ്പോള്‍ തിരികെ പ്പോരുമെന്നും ആയിരുന്നു വ്യവസ്ഥ. അവനു വളരെ സന്തോഷമായി. 
എല്ലാം സമ്മതിച്ച് എന്നോട് 20 രൂപ വാങ്ങുകയും ചെയ്തു. 
പള്ളി മുറ്റത്ത് ബസിറങ്ങിയ ഉടന്‍ എന്നേയും വലിച്ച് ഓടിയ അവന്‍ ആദ്യം കണ്ട കടയില്‍ നിന്ന് 5 രൂപയുടെ ഒരു ചെണ്ട വാങ്ങി. 
അടുത്ത കടയില്‍ ചെന്ന് 10 രൂപയുടെ ഒരു തോക്ക് വാങ്ങി. 
താമസിയാതെ 5 രൂപയുടെ ഒരു പന്തും കൂടി വാങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന 20 രൂപ തീര്‍ന്നു. 
എന്നോടു വീണ്ടും പണം ചോദിച്ചു. ഞാന്‍ വ്യവസ്ഥ ഓര്‍മ്മപ്പെടുത്തി. 
ഞങ്ങള്‍ തിരികെപ്പോയി.
''അടുത്ത വര്‍ഷവും പതിവുപോലെ വ്യവസ്ഥകള്‍ക്കു വിധേയമായി ഞങ്ങളിരുവരും തിരുനാള്‍ സ്ഥലത്തെത്തി. 

ഇത്തവണ എല്ലാ കടകളിലും നടന്ന് വില അന്വേഷിച്ചതല്ലാതെ ഒരു സാധനവും അവന്‍ വാങ്ങിയില്ല. 
തിരികെ വീട്ടിലെത്തുമ്പോഴും പെരുന്നാളു കൂടാന്‍ വാങ്ങിയ പണം അവന്റെ പക്കലുണ്ടായിരുന്നു.''
മാഷ് പറഞ്ഞുനിര്‍ത്തിയതും എന്തോ ഒന്ന് മുറിയിലേക്കു വീണതും ഒരുമിച്ചായിരുന്നു. മാഷ് ഭയന്നുപോയി. 

നോക്കിയപ്പോള്‍ ഒരു സ്‌കൂള്‍ ബാഗ്. മാഷിനു കാര്യം മനസിലായി. അവരുടെ മൂത്തമകന്‍ ട്യൂഷന്‍ കഴിഞ്ഞെത്തിയതാണ്. 
മുറിയിലേക്ക് ഓടിക്കയറി ടി. വി ഓണ്‍ചെയ്യാനൊരുങ്ങിയപ്പോഴാണ് മാഷ് ഇരിക്കുന്നതു കണ്ടത്. ഒന്നു പമ്മി. 


മാഷിനെ നടുക്കിയതു മറ്റൊരു കാഴ്ചയാണ്. സണ്ണിക്കുട്ടി എഴുന്നേറ്റ് മകന്റെ ബാഗും എടുത്ത് അകത്തേക്കു പോകുന്നു.
'വെറുതെയല്ല മകന് എല്ലാവരോടും വെറുപ്പ്.' മാഷ് മനസിലോര്‍ത്തു.
'അവനവന്റെ വില അവനവന്‍ കളഞ്ഞാലെന്തു ചെയ്യും.' മാഷ് ചിന്തയിലാണ്ടു.
തന്റെയൊക്കെ ചെറുപ്പത്തില്‍ എന്തായിരുന്നു സ്ഥിതി. 

സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അപ്പന്‍ മുന്‍വശത്ത് കസേരയിലുണ്ടെങ്കില്‍ പുറകുവശത്തുകൂടിയാണ് വീടിനകത്തു കയറുന്നത്. 
വീട്ടിലെവിടെയിരുന്നാലും മാതാപിതാക്കളെ കാണുമ്പോള്‍ ഒന്നെഴുന്നേല്‍ക്കും. മാതാപിതാക്കളോടു ഭയവും ബഹുമാനവും ഉണ്ടായിരുന്നു.
മുതിര്‍ന്നവര്‍ ആരു വീട്ടില്‍ വന്നാലും എഴുന്നേറ്റുനിന്ന് ബഹുമാനിക്കണമെന്ന് അവര്‍ പഠിപ്പിച്ചിരുന്നു.
കാലം പോയ പോക്ക്. ഇന്നു മാതാപിതാക്കള്‍ കയറിവന്നാല്‍ പോലും മക്കള്‍ ഇരുന്നിടത്തുനിന്നനങ്ങില്ല. 

മുതിര്‍ന്നവര്‍ക്കൊപ്പം ഇരിക്കാതിരിക്കുക; മുതിര്‍ന്നവരെ കാണുമ്പോഴും എഴുന്നേറ്റു ബഹുമാനിക്കുക. 
പ്രായത്തില്‍ കുറഞ്ഞവരാണെങ്കിലും നമ്മുടെ വീട്ടിലേക്കു കയറി വരുമ്പോള്‍ എഴുന്നേറ്റുനിന്നു സ്വീകരിക്കുക. 
ഇതൊക്കെ എത്ര നല്ല പെരുമാറ്റരീതികളാണ്. ഇതൊക്കെ ചെയ്യുമ്പോള്‍ നാം ചെറു
താകുകയല്ല. മറിച്ച,് വലുതാകുകയാണ് ചെയ്യുന്നതെന്ന് ഇവരൊന്നും എന്തേ മനസിലാക്കാത്തത്.
''മാഷേ വെള്ളം,'' സാലിക്കുട്ടി ഒരു ഗ്ലാസ് വെള്ളവുമായി വന്ന് വിളിച്ചപ്പോഴാണ് മാഷ് ചിന്തയില്‍നിന്ന് ഞെട്ടിയുണര്‍ന്നത്.
''എന്തുപറ്റി മാഷേ ?'' സണ്ണിക്കുട്ടി ചോദിച്ചു.
വെള്ളം വാങ്ങിക്കുടിച്ച് വാച്ചില്‍ നോക്കി മാഷ് പറഞ്ഞു : ''അല്പം തിരക്കുണ്ട്. ബാക്കി പിന്നീടു സംസാരിക്കാം.'' മാഷ് ഇറങ്ങി.
ശുഭം.............. 

Monday 7 May 2012

വെഞ്ചിരിപ്പ്



ഈ പള്ളിയില്‍ വാഹനങ്ങള്‍ വെഞ്ചിരിക്കുന്നതിന് നിരവധിപ്പേര്‍ വരാറുണ്ട്. എന്തോ.. വിശ്വാസികള്‍ക്ക് പെരുത്ത വിശ്വാസമാണ്. നാട്ടില്‍ വേറെ എത്ര പള്ളികളുണ്ട്. പക്ഷേ ഇവിടുത്തെ വികാരിയച്ചന്റെ ശക്തിയിലുള്ള വിശ്വാസമാകാം.

ഒരു ദിവസം സന്ധ്യക്ക് ഒരു പുത്തന്‍ കാറുമായി ചിലരെത്തി. കാറ് വെഞ്ചിരിക്കുന്നതിന് രാത്രിയോ പകലോ എന്തിനു നോക്കണം. വികാരിയച്ചനും എതിര്‍പ്പില്ല.കപ്യാരേയും കൂട്ടി പ്രാര്‍ത്ഥന പുസ്തകവും അനുബന്ധ സാമഗ്രികളുമായി അച്ചനെത്തി. പ്രാര്‍ത്ഥന പുസ്തകം തുറന്ന് പ്രാര്‍ത്ഥന ആരംഭിക്കാന്‍ തുടങ്ങിയപ്പോളാണ് ശക്തമായി കാററു വീശിയത്. ഉടന്‍ കറണ്ടും പോയി. നമ്മുടെ നാട്ടിലങ്ങനെയാണല്ലോ. ഒരു കാറ്റ് വീശിയാല്‍ മതി അപ്പോള്‍ കറണ്ട് പോകും.

കപ്യാരുടെ സമയോചിതമായ ഇടപെടല്‍ മൂലം മെഴുകുതിരി വെളിച്ചത്തില്‍ വെഞ്ചിരിപ്പ് പൂര്‍ത്തിയാക്കി. എല്ലാവരും പിരിഞ്ഞു.

ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞുകാണും, കാറ് വെഞ്ചിരിക്കാന്‍ വന്നവരില്‍ ഒരാള്‍ പള്ളിമേടയില്‍ ഓടിയെത്തി. അയാളുടെ പരവേശം കണ്ട് അച്ചന്‍ കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് വെഞ്ചിരിച്ചുകൊണ്ടു പോയ കാര്‍ തോട്ടില്‍ വീണെന്ന്. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന് പറഞ്ഞ് അച്ചന്‍ തന്റെ മുറിയില്‍ ചെന്ന് പ്രര്‍ത്ഥനപുസ്തകം എടുത്തുനോക്കി. അച്ചന്റെ മുഖത്തെ ജാള്യത കണ്ട് ചോദ്യഭാവത്തില്‍ നിന്ന അയാളോട് അച്ചന്‍ പറഞ്ഞു 'ഒരബദ്ധം പറ്റി. കാറ്റ് വീശി കറണ്ടും പോയ നേരത്ത് പ്രര്‍ത്ഥന പുസ്തകത്തിന്റെ പേജ് മറിഞ്ഞ് പോയി. കാറിന്റെ വെഞ്ചിരിപ്പ് പ്രാര്‍ത്ഥനക്ക് പകരം ചൊല്ലിയത് ബോട്ടിന്റെ വെഞ്ചിരിപ്പ് പ്രാര്‍ത്ഥനയായിരുന്നു.' 

Friday 4 May 2012

രക്ഷിതാക്കളറിയാന്‍ 13



'സാലിക്കുട്ടി ദേഷ്യപ്പെടേണ്ട ഇവിടെ പാവപ്പെട്ടവര്‍ക്കും 

പണക്കാര്‍ക്കും ഒക്കെ ജീവിക്കാം. ഒരു തടസവുമില്ല. 
പക്ഷേ, പാവപ്പെട്ടവന്‍ പണക്കാരനേപ്പോലെ ജീവിക്കണം എന്നുവച്ചാല്‍ നടപ്പില്ലെന്നാണു ഞാന്‍ പറഞ്ഞത്. 
വല്ലവന്റേം വയലില്‍ പുല്ലു കണ്ട് പശുവിനെ വളര്‍ ത്തരുതെന്നു മാത്രം.'' മാഷ് വിവരിച്ചു.
''പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനായിരിക്കട്ടെ എന്നാണോ ?'' 

സാലിക്കുട്ടി വിടാന്‍ ഭാവമില്ല.


''ഒരിക്കലുമല്ല, പാവപ്പെട്ടവന്‍ തന്റെ അദ്ധ്വാനത്തിലൂടെ അന്നന്നത്തെ അപ്പം കണ്ടെത്തുകയും നാളേക്കു വേണ്ടി ചെറിയ സമ്പാദ്യം മാറ്റിവയ്ക്കുകയും അതിനുവേണ്ടി അനാവശ്യചെലവുകള്‍ ഒഴിവാക്കുകയും വേണം. ഇങ്ങനെ ചിട്ടയോടെയുള്ള സാമ്പത്തിക ആസൂത്രണം അവരുടെ സാമ്പത്തികനില ഉയര്‍ത്തുകയും ജീവിതം സന്തോഷകരമാക്കുകയും ചെയ്യും.'' മാഷ് പറഞ്ഞു.


''ശരിയാ മാഷേ. ഞാനിവളോട് എന്നും പറയുന്നതാ ഇല്ലാത്ത വലിപ്പമൊന്നും കാണിക്കാന്‍ നോക്കണ്ടാന്ന്. പറഞ്ഞാല്‍ മനസിലാകണ്ടേ ?''
 സണ്ണിക്കുട്ടി തന്റെ നിസഹായത വെളിപ്പെടുത്തി. മാഷ് ഉള്ളതിനാല്‍ വലിയ സ്‌ഫോടനം ഉണ്ടാവില്ല എന്ന ഉറപ്പിലാണു പറഞ്ഞത്.
''അതേ... എന്റെ ആങ്ങളമാരുടെയും അനുജത്തിമാരുടെയും പിള്ളേരു നടക്കുന്നപോലെ എന്റെ മക്കളേം ഞാന്‍ നടത്തും. എന്റെ കുടുംബക്കാര് അല്പം അഭിമാനമുള്ളോരാ...'' 

സാലിക്കുട്ടി വയലന്റായി.
''സാലിക്കുട്ടി പറയുന്നതിലും കാര്യമുണ്ട്.'' മാഷ് അടവൊന്നു മാറ്റി. 

വലിഞ്ഞുമുറുകി വന്ന സാലിക്കുട്ടിയുടെ മുഖം ഒന്നയഞ്ഞു. തന്റെ ഭാഗം വിജയിച്ചതുപോലെ അവള്‍ ഭര്‍ത്താവിനെ നോക്കി. 
മാഷ് തുടര്‍ന്നു: ''സ്രഷ്ടാവ് ചിലര്‍ക്ക് സമ്പത്തും സൗന്ദര്യവും കലാപരമായ കഴിവും അധികാരവും എല്ലാം നല്‍കും. മറ്റു ചിലര്‍ക്കു പണം മാത്രം. വേറൊരു കൂട്ടര്‍ക്കു സൗന്ദര്യം. ഇനിയൊരു കൂട്ടര്‍ക്കു കലാസാഹിത്യാ ഭിരുചി. ഒരു കൂട്ടര്‍ക്ക് അധികാരം മാത്രം.''


''ബൈബിളിലെ താലന്തുകളുടെ ഉപമപോലെ, അല്ലേ മാഷേ.'' സണ്ണിക്കുട്ടി ഇടയ്ക്കു കയറിപ്പറഞ്ഞു.
''അതേ... അതില്‍ ഒരു താലന്തു കിട്ടിയവനേപ്പോലെ അസംതൃപ്തനാണു നിങ്ങളെങ്കില്‍ 

നിങ്ങള്‍ക്കു പരാതി ഒഴിഞ്ഞ സമയമുണ്ടാവില്ല. 
മറിച്ച,് നിങ്ങള്‍ക്കു കിട്ടിയിരിക്കുന്നതില്‍ നിങ്ങള്‍ സംതൃപ് തരും സന്തോഷവാന്മാരുമാണെങ്കില്‍ മറ്റുള്ളവരെകണ്ട് നിങ്ങള്‍ ബേജാറാവില്ല. 
ഈ മനോഭാവത്തില്‍ വേണം കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍. നീയെന്താണോ അതിലഭിമാനം കൊള്ളുകയും അതിനു കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക. 
ഇതു മനസിലാക്കാത്ത മാതാപിതാക്കളെയാണു സൗന്ദര്യക്കുറവിന്റെ പേരില്‍ മക്കള്‍ തള്ളി
പ്പറയുന്നത്. സൗകര്യക്കുറവിന്റെ പേരില്‍ വീട്ടില്‍ ഒറ്റപ്പെടുത്തുന്നത്. വരുമാനമില്ലാത്തതിന്റെ പേരില്‍ വഴിയാധാരമാക്കുന്നത്.
''നിങ്ങളുടെ ഒന്നാമത്തെ പ്രശ്‌നം തന്നെയെടുക്കാം. നിങ്ങളുടെ കുട്ടി പഠിക്കുന്നില്ല എന്നതല്ലേ ? അവനെ ഒന്നു വിളിച്ചേ...'' മാഷ് പറഞ്ഞു.
''അവനിവിടില്ല മാഷേ... ട്യൂഷനു പോയതാ.'' സാലിക്കുട്ടി അഭിമാനത്തോടെ പറഞ്ഞു.
''ശരി. അവനെത്ര വിഷയങ്ങള്‍ക്കു തോറ്റെന്നു നിങ്ങള്‍ക്കറിയാമല്ലോ?''
''അവന് എല്ലാ വിഷയങ്ങള്‍ക്കും സെക്കന്റ് ക്ലാസ് മാര്‍ക്കുണ്ട്.'' സണ്ണിക്കുട്ടി പറഞ്ഞു.
''സണ്ണിയും സാലിയും പഠനത്തില്‍ വളരെ മിടുക്കരായിരുന്നുവോ ?'' മാഷ് ചോദിച്ചു.
''ഞാന്‍ എട്ടില്‍ രണ്ടുവട്ടം തോറ്റപ്പം നിര്‍ത്തി. അവള് ഏഴാം ക്ലാസുകാരിയാ.'' സണ്ണിക്കുട്ടിയാണിതു പറഞ്ഞത്.


''വിത്തുഗുണം പത്തുഗുണമെന്നു കേട്ടിട്ടില്ലേ. മക്കളുടെ കാര്യവും ഏതാണ്ടങ്ങനെ തന്നെയാ. അപ്പോള്‍ നിങ്ങളുടെ കുട്ടി അവനു കഴിയുന്ന വണ്ണം പഠിക്കുന്നുണ്ടെന്നു വേണം കരുതാന്‍. അവനെ അഭിനന്ദിക്കാനും നിങ്ങള്‍ മറക്കരുത്. 
അവന്‍ ക്ലാസില്‍ ഒന്നാമതെത്തണം എന്നു നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഫലം നിരാശ മാത്രമാകും. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ മറ്റൊരു പരീക്ഷണവും നടത്താം. കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍നിന്നും മാറ്റി മലയാളം മീഡിയത്തിലേക്കാക്കുക.''
''കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്നതിനെപ്പറ്റി നിങ്ങള്‍ ആകുലരാകേണ്ട. വിശന്നു കഴിയുമ്പോള്‍ തനിയെ എടുത്ത് കഴിച്ചുകൊള്ളും. 

അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണം. ഒരു കാര്യം ഓര്‍ത്താല്‍ മതി. 
ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല.
''കുറെ കാര്യങ്ങള്‍ കുട്ടികള്‍ക്കു വിട്ടുകൊടുത്തുകൂടേ ? അവരുടെ തീരുമാനങ്ങള്‍ വലിയ അപകടകരമല്ലെങ്കില്‍ അംഗീകരിച്ചുകൂടേ ? 

കുട്ടികളെ വളര്‍ത്താന്‍ ചെറുപ്പക്കാരായ മാതാപിതാക്കള്‍ പരിശീലിക്കണം.
''കറണ്ട് കട്ടുള്ള നമ്മുടെ നാട്ടില്‍ പലപ്പോഴും വെളിച്ചത്തിനു മെഴുകുതിരി കത്തിക്കേണ്ടിവരും. നിങ്ങളുടെ കുസൃതിക്കുടുക്ക മെഴുകു തിരി നാളത്തില്‍ തൊടാന്‍ ശ്രമിച്ചാല്‍ 

നിങ്ങള്‍ എന്തു ചെയ്യും ?''
തുടരും........... 

Sunday 22 April 2012

രക്ഷിതാക്കളറിയാന്‍-12



''മാഷേ... ഒന്നു നില്ക്കണേ...''
സമയം പോയതിനാല്‍ അല്പം വേഗതയിലാണു മാഷ് നടന്നത്. 

പുറകില്‍നിന്ന് ആരോ വിളിക്കുന്നതു കേട്ട് മാഷ് വേഗത കുറച്ചു.
 തന്നെയാണു വിളിക്കുന്നതെന്നു മനസിലായപ്പോള്‍ തിരിഞ്ഞുനോക്കി. സണ്ണിക്കുട്ടിയാണ്. എന്താണോ ഇത്ര അടിയന്തരകാര്യം. 
മാഷന്മാരോട് പൊതുവേ ഒരു പുച്ഛമാണു കക്ഷിക്ക്. 
അവസരം കിട്ടുമ്പോഴൊക്കെ അവരെ ഒന്നു വാരാന്‍ നോക്കുന്നയാളാ. 
അങ്ങേരെ പറഞ്ഞിട്ടു കാര്യമില്ല. 
ചെറുപ്പത്തില്‍ സ്‌കൂളില്‍നിന്നും ഇഷ്ടംപോലെ തല്ലു വാങ്ങിയെടുക്കുമായിരുന്നു. 
അന്ന് ബാലമനസില്‍ പതിഞ്ഞ ശത്രുതയാണ് സണ്ണിക്കുട്ടിക്കു മാഷന്മാരോട് ഉള്ളത്.
''എന്താ സണ്ണിക്കുട്ടീ ആകെയൊരു വല്ലായ്മ ?'' മാഷ് ചോദിച്ചു.
'അതേ... മാഷേ എന്റെ മോന്‍ ചേനക്കല്ല് ഇംഗ്ലീഷ് മീഡിയംസ്‌കൂളിലാണു പഠിക്കുന്നത്.'' സണ്ണിക്കുട്ടി പറഞ്ഞു തുടങ്ങി.
''അതിനെന്താ, കാശൊള്ളോരു പിള്ളേരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കും.'' മാഷ് പറഞ്ഞു.
''എന്റെയീശോയെ... കാശൊള്ളോരോ?എന്നെപ്പോലെയുള്ള കൂലിപ്പണിക്കാരു കാശൊള്ളോരാ?'' സണ്ണിക്കുട്ടിയുടെ തൊണ്ടയിടറി.
''മാഷേ, എന്റെ മോനും എന്റെ മൊതലാളീടെ മോനും ഒരേ സ്‌കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്നതിന്റെ ആ ഗമയുണ്ടല്ലോ. 

അതുകൊണ്ടു മാത്രമാ ഞാനവനെ അവിടെ വിടുന്നത്.'' ഷര്‍ട്ട് മുകളിലേക്ക് ഒന്നു വലിച്ചിട്ടപ്പോള്‍ സണ്ണിക്കുട്ടിക്ക് ഒരു ഗമയൊക്കെ തോന്നി.
''സണ്ണിക്കുട്ടി ഇതൊരല്പം കുഴഞ്ഞ പ്രശ്‌നമാ. വെറുതെ വഴിയില്‍നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. നമുക്കു വീട്ടിലോട്ടു കയറിയിരിക്കാം.'' മാഷ് പറഞ്ഞു.
''വളരെ സന്തോഷം മാഷേ... വീട്ടിലാണെങ്കില്‍ മാഷ് പറയുന്നത് അവളുകൂടി കേള്‍ക്കുമല്ലോ.'' സണ്ണിക്കുട്ടിക്കു സമാധാനമായി. മാഷിനേയും കൂട്ടി വീട്ടുമുറ്റത്ത് കയറിയതേ നീട്ടി വിളിച്ചു.

 ''എടീ സാലി... എടീ സാലിക്കുട്ടി.''
സാലിക്കുട്ടി ധൃതിയില്‍ ഉമ്മറത്തേക്കു വന്നു. ''എടീ ഇതാണു ഞാന്‍ പറയാറുള്ള മാഷ്'' എന്നു പറഞ്ഞ് സണ്ണിക്കുട്ടി മാഷിനിരിക്കാന്‍ ഒരു കസേര വലിച്ചിട്ടു കൊടുത്തു.
''ഇനി പറഞ്ഞോളൂ എന്താ നിങ്ങളുടെ പ്രശ്‌നം ?'' മാഷ് ചോദിച്ചു.
''ഒന്നാമത്തെ പ്രശ്‌നം അവന്‍ ഒന്നും പഠിക്കുന്നില്ലെന്നതാണ്.'' സണ്ണിക്കുട്ടി.
''രണ്ടാമത്തെ പ്രശ്‌നം അവന്‍ ഒന്നും കഴിക്കുന്നില്ലെന്നതാണ്.'' സാലിക്കുട്ടി.
''ഏറ്റവും വലിയ പ്രശ്‌നം അവന് എല്ലാവരോടും ദേഷ്യമാണെന്നതാണ്.'' സണ്ണിക്കുട്ടി പറഞ്ഞു നിര്‍ത്തി.
ഒരു ചെറുചിരിയുമായി എല്ലാം കേട്ടിരിക്കുന്ന മാഷിനെ കണ്ടപ്പോള്‍ പറഞ്ഞതെല്ലാം അബദ്ധമായിപ്പോയോ എന്നവര്‍ക്കു സംശയം.
മാഷ് വായ് തുറന്നു.
''അതേ... കുഴപ്പം നിങ്ങളുടെ കുട്ടിക്കല്ല. നിങ്ങള്‍ മാതാപിതാക്കള്‍ക്കു തന്നെയാ.''
''ശ്ശെടാ, ഇതു വാദി പ്രതിയായപോലാണല്ലോ. മാഷിതെന്തു വര്‍ത്തമാനമാ പറയുന്നത് ?'' ഒന്നും മനസിലാകാതെ സണ്ണിക്കുട്ടി ചോദിച്ചു.
''സ്രഷ്ടാവ് ഭൂമിയില്‍ ജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് വലുപ്പ ത്തിലും ധര്‍മത്തിലുമാണ്. 

അതു മനസിലാക്കാതെ ആനയ്‌ക്കൊപ്പം വായ പൊളിക്കണമെന്ന് അണ്ണാന്‍ വിചാരിച്ചാല്‍ നടക്കുമോ ?
''ഇവിടെ നിങ്ങടെ കാര്യം എടുക്ക്. കൂലിപ്പണിക്കാരായ നിങ്ങള്‍ക്കു കനത്ത ഫീസ് നല്‍കി കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ ത്രാണിയുണ്ടോ ? 

എങ്ങനെയും കഷ്ടപ്പെട്ടും പണിയെടുത്തും പഞ്ഞം കിടന്നും പഠിപ്പിക്കാമെന്നുവച്ചാല്‍ അതിന്റെ ദുരിതം കുടുംബം മുഴുവനും സഹിക്കേണ്ടിവരും.
''ആവശ്യത്തിലേറെ ആരു ചെലവു ചെയ്താലും കടബാദ്ധ്യതയുണ്ടാകും. തങ്ങളുടെ ദുരഭിമാനം സംരക്ഷിക്കാന്‍ വീണ്ടും കടമെടുക്കും. അവസാനം ആത്മഹത്യയിലൂടെ വീരചരമമടയും. ചീത്ത മുഴുവന്‍ പണം കടം കൊടുത്തവനും.''
''നാട്ടിലെ ബ്ലേഡുകാരെ മാഷ് ന്യായീകരിക്കുകയാണോ ?'' സണ്ണിക്കുട്ടി ചോദിച്ചു.

 ''തീര്‍ച്ചയായും, പണം വേണോ ? പണം എന്നു വിളിച്ചു ചോദിച്ച് നാട്ടിലൂടെ നടക്കുന്ന എത്ര ബ്ലേഡുകാരെ സണ്ണിച്ചനറിയാം ? 
പലിശയെപ്പറ്റിയും വീഴ്ചവരുത്തിയാലുണ്ടാകാവുന്ന അപകടത്തെപ്പറ്റിയും ഉറപ്പിനായി ഒപ്പിട്ടു നല്‍കുന്ന പ്രമാണങ്ങളെപ്പറ്റിയും ഒക്കെ വ്യക്തമായി പറഞ്ഞ് മനസിലാക്കിയതിനുശേഷമാണ് ഒരുഭാഗം കേസുകളിലും കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നത്. 
കടമായി പണം വാങ്ങുന്നവന്‍ അതു തിരിച്ചടക്കുന്നതിനുള്ള മാര്‍ഗവും കണ്ടിരിക്കണം.'' മാഷ് ഒന്നു നിര്‍ത്തി.
''എന്താ മാഷിങ്ങനെ പറയുന്നത് ? ഇവിടെ പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേ ?'' സാലിക്കുട്ടിക്കു രോഷമുയര്‍ന്നു.
തുടരും....................... 

Sunday 15 April 2012

ജനലുകളും കണ്ണാടികളും


സ്ഥലത്തെ പ്രധാന ലുബ്ദനോട് ഇടവക വികാരി 

പള്ളി പണിക്ക് പിരിവ് ചോദിച്ചപ്പോള്‍ അയാള്‍ കൊടുക്കാന്‍ വിസ്സമ്മതിച്ചു. 
വികാരി ഒരു ദീര്‍ഘനിശ്വാസം വിട്ട് പറഞ്ഞു. 
’'ജനാലയ്ക്കരുകില്‍ ഒന്നു വരുമോ, മി. സ്മിത്ത് , പുറത്തേക്ക് ഒന്ന് നോക്കൂ. എന്താണ് കാണുന്നത്.'
ലുബ്ധന്‍ നോക്കിയിട്ട് പറഞ്ഞു ‘’ ജനങ്ങള്‍, വേറെന്താ?
'ഈ കണ്ണാടിയുടെ അടുത്ത് വരു എന്നിട്ട് അതില്‍ നോക്കൂ. . . . . . 

 എന്താണ് കാണുന്നതെന്ന് പറയൂ. . . . .'
‘’' എന്നെ, വേറെന്താ ?'
‘’ 'ഇവിടെ നിങ്ങളാണ്.

അവിടെ ജനങ്ങളായിരുന്നു. 
ജനലും കണ്ണാടിയും ഗ്ലാസ്സ് തന്നെ,
 പക്ഷേ കണ്ണാടിയുടെ പുറകില്‍ കനം കുറഞ്ഞ 
ഒരു സില്‍വര്‍ കോട്ടിംഗ് ഉണ്ട്. 
സില്‍വര്‍ കോട്ടിംഗ് ഉള്ളതുകൊണ്ട് 
നിങ്ങള്‍ക്ക് മറ്റുള്ളവരെ കാണാന്‍ കഴിയുന്നില്ല, 
നിങ്ങള്‍ നിങ്ങളെ മാത്രം കാണുന്നു.'’

Saturday 14 April 2012

അല്പം കുമ്പാസ് കാര്യം

ഛീ............ എഴുന്നേല്‍ക്കടി............
എന്നാ ഊമ്പാനാടി നീയൊക്കെ അവിടെ ഇരിക്കുന്നത്..............
നീയൊക്കെ ഊമ്പുന്ന വെള്ളത്തിന്റെ കാശും പള്ളിയല്ലേടീ കൊടുക്കുന്നത്.............
പറയുന്ന വാടക കൊടുക്കാന്‍ മേലെങ്കില്‍ വേറെ പണിനോക്കടീ..............
ഊമ്പാനല്ലടി പള്ളി കാശ് മുടക്കി കെട്ടിടം പണിതിട്ടിരിക്കുന്നത്.............

അശരീരി കേട്ട ഭാഗ്‌ത്തേക്ക് ഞാന്‍ നോക്കി.

്അതാ രണ്ട് വനിതകള്‍ മുറിയില്‍ നിന്നും ഇറങ്ങി വരുന്നു..............

ഞാന്‍ സൂക്ഷിച്ചു നോക്കി.........
രണ്ടു പേരും എനിക്ക് പരിചയമുള്ളവര്‍...........
ഞാന്‍ അടുത്തേക്ക് ചെന്നു..... സൂക്ഷിച്ചുനോക്കി
കണ്ണുകളില്‍ കനത്ത ഭാരം.........ആശ്വസിപ്പിക്കാന്‍ ആരുമില്ല.....
കൂടി നിന്ന ജനങ്ങളുടെ ഇടയിലൂടെ ഞാനവരെ സമീപിച്ചു.....
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ.....
സ്‌നേഹം പ്രതിബന്ധമറിയുന്നില്ല.....
ചുറ്റും കൂടി നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കിടയിലൂടെ.......തലയും കുനിച്ചവര്‍ നടന്നു നീങ്ങി.......
ആരുടേയും സാമീപ്യം അവരറിയുന്നില്ല...........
അവരുടെ സമീപത്തെത്തിയ എന്നേയും അവര്‍ കണ്ടില്ല........
ഞാന്‍ ശബ്ദമുയര്‍ത്തി വിളിച്ചു........
ജെയ്‌സി.........
സങ്കടകരമായ ഒരു കൂടിക്കാഴ്ച...............
ഞങ്ങള്‍ പരസ്പരം നോക്കി........
കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍..........
വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍........
ആരും സംസാരിക്കുന്നില്ല...................
അവരുടെ വേദന എന്റെ ഹൃദയം തകര്‍ക്കുന്നു.......
എന്റെ വേദന അവരുടെ ദുഖം വര്‍ദ്ധിപ്പിക്കുന്നു.........
അവരോടൊപ്പം നടന്ന് പള്ളിമേടയുടെ താഴെയെത്തി.........
അല്‍്പ്പം തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് ഞങ്ങള്‍ ഒതുങ്ങി നിന്നു.

എന്താണ് ജെയ്‌സി ......എന്താണ് സംഭവിച്ചത് ?
'ഞങ്ങള്‍ വികാരിയച്ചനെ കാണാന്‍ പോയതാ. 

വാടക പുതുക്കിയപ്പോള്‍ ഭീമമായ വര്‍ദ്ധനവായിരുന്നു. 
ഏകദേശം അഞ്ച് മടങ്ങ്. സ്ഥാപനത്തിന്റെ പ്രതിനിധിയായി പരാതി ബോധിപ്പിക്കാന്‍ പോയതാണ് . ' ജെയ്‌സി പറഞ്ഞു.


'എന്നാ പറഞ്ഞാലും ഞങ്ങളുടെ ജാതി തന്നെയാ നല്ലത്. ഞങ്ങളെ നോക്കാന്‍ ഇങ്ങനെ ആരുമില്ലെങ്കിലും...... ഉള്ളവരൊന്നും ഇതുപോലെ പറഞ്ഞ് കേട്ടിട്ടില്ല. 
ഇതുപോലെയൊക്കെ അച്ചന്‍മാര് പറയുവോ?.... 
ഇവര് അച്ചന്‍മാരാണോ ? എന്റെ ഭഗവാനെ.... ' 
ജെയ്‌സിയുടെ സഹപ്രവര്‍ത്തക ശ്രീജയുടെ വാക്കുകള്‍ എന്നെ ലജ്ജിപ്പിച്ചു.
അടുത്തറിയാത്തതിനാല്‍ അച്ചമ്മാരേക്കുറിച്ച് ഇവര്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു.
'ഏയ്...അദ്ദേഹം നല്ല ഭക്തനും മാന്യനുമാണല്ലോ' എന്റെ കാഴ്ചപ്പാട് ഞാന്‍ പറഞ്ഞു.


'ഹലോ മാഷേ എന്താ പള്ളിമുറ്റത്ത് പതിവില്ലാതെ ?' പള്ളിക്കെട്ടിടത്തില്‍ കച്ചവടം നടത്തുന്ന കുര്യാച്ചനാ ചോദിച്ചത്.
'അതെന്താടോ എനിക്കൊക്കെ പള്ളിമുററത്തും കേറത്തില്ലേ ? ഇതൊന്നും ഒരുത്തന്റേം തന്തേടെ വകയല്ലല്ലോ.' ഞാന്‍ തട്ടിവിട്ടു.
'അത് സ്വന്തം പള്ളി മുറ്റത്ത് ചെന്ന് മാഷ് ചോദിച്ചാല്‍ മതി. 

അരുവിത്തുറപ്പള്ളി ഇപ്പോള്‍ ചില തന്തമാരുടേയും അവരുടെ മക്കളുടേയും സ്വന്തമാ.' കുര്യനും വിട്ടില്ല.


'മനസ്സിലായി....... പള്ളിക്കാര് വാടക കൂട്ടിയതിന്റെ ദേഷ്യമല്ലേ തനിക്ക്' ഞാന്‍ ചോദിച്ചു.


'ഇതാ പറയുന്നത് വാദ്ധ്യാമ്മാര്‍ക്ക് വിവരമില്ലെന്ന്. തനിക്കറിയാമോ കെട്ടിട ഉടമസ്ഥന്‍ കാലാകാലങ്ങളില്‍ വാടക കൂട്ടുന്നതിനോട് ഇവിടെയാര്‍ക്കും എതിര്‍പ്പില്ല.
വാണിജ്യാവശ്യത്തിനു നിര്‍മ്മിച്ച് നല്‍കിയിരിക്കുന്ന കടമുറികളിലെ വാടകക്കാര്‍ക്ക്, 
നാട്ടില്‍ നിലവിലുള്ള സാമാന്യനീതിക്കു നിരക്കുന്ന വാടകവര്‍ദ്ധനവ്, 
മൂന്നു വര്‍ഷം കൂടുമ്പോള്‍ 15% എന്നതാണ്. അതാണ് പരക്കെ അംഗീകരിച്ചിരിക്കുന്ന നിയമവും. പണത്തിന് അത്യാഗ്രഹം പിടിച്ചവര്‍ ഒരോ വര്‍ഷവും 5% വാടക വര്‍ദ്ധനവ് ആവശ്യപ്പെടും. പിറ്റെ വര്‍ഷം വര്‍ദ്ധിപ്പിച്ച മൊത്തവാടകയുടെ 5% മാണ് കൂട്ടുക. 
അങ്ങിനെ വരുമ്പോള്‍ മൂന്നു വര്‍ഷത്തിനുശേഷം 15% വര്‍ദ്ധിപ്പിച്ചെടുക്കുന്നതിനു പകരം 
20% വര്‍ദ്ധനവ് വരുത്താന്‍ കെട്ടിട ഉടമയ്ക്ക് സാധിക്കുന്നു. 
പാലാ രൂപതയുടെ സാന്തോം കോംപ്ലക്‌സില്‍ ഈ വിദ്യയാണ് സ്വീകരിച്ചിരിക്കുന്നത്. 
അച്ചന്‍മാര് ഇത്തരത്തില്‍ വാടക പിരിക്കുമ്പോള്‍ അതു തെറ്റല്ലല്ലോ. 
അന്യായമായി വാങ്ങുന്നതിന് പറഞ്ഞു കുമ്പസാരിക്കുകയും വേണ്ട.
'അച്ചന്‍മാര് ഈ കാശ് വാങ്ങി അവരുടെ വീട്ടില്‍ കൊണ്ടുപോകുന്നില്ലല്ലോ' ഞാന്‍ അവരെ ന്യായീകരിച്ചു.


'വികാരിയച്ചന്‍ വന്നു കയറിയപ്പോഴേ 
മുറ്റത്തു വിരിച്ചിരുന്ന പഴയടൈല്‍സ് എല്ലാം എടുത്ത് പൊക്കം വിട്ട് നല്ല സ്റ്റൈലന്‍ ടൈല്‍സ് ഇട്ടു. പള്ളി മേടയെല്ലാം ബാംബു കര്‍ട്ടനിട്ട് മന്ത്രിമന്ദിരം പോലെ മോടി പിടിപ്പിച്ചു. 
നടയ്ക്കല്‍ ഭാഗത്ത് ഒരു മല വാങ്ങി പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ പദ്ധതി ഇട്ടു. ഭീമാകാരന്‍മായ കല്ലുകള്‍ യന്ത്രകൈയ്യില്‍ നിന്ന് താഴേക്ക് പിടിവിട്ടുപോയാല്‍ താഴ് വാരങ്ങളിലുള്ളവരുടെ കഥതീരും എന്നു മനസ്സിലായപ്പോള്‍ 
എതിര്‍പ്പിനെ തുടര്‍ന്ന് ആ പ്രോജക്റ്റ് വേണ്ടെന്നു വച്ചു. പാവം പാവങ്ങള്‍... അവിടെ തേക്കു വച്ചിരിക്കുകയാണിപ്പോള്‍...ഇത് മറ്റൊരു രംഗം.
ഇപ്പോ പള്ളികെട്ടിടത്തിലിരിക്കുന്ന കശ്മലന്‍മാര്‍ക്ക് എത്രയാ വാടക?

അത് പണ്ട് നിശ്ചയിച്ചതല്ലേ... അതില്‍ നിന്ന് മൂന്നു വര്‍ഷം കൂടുമ്പോള്‍ 15 ശതമാനം വര്‍ദ്ധിപ്പിച്ചു പോരുന്നു. നടത്തുകൈക്കാരന്‍ മറുപടി നല്‍കി.

ഇപ്പോഴത്തെ തുകവച്ചു നോക്കുമ്പോള്‍ നമ്മുടെ വാടക വളരെ കുറവല്ലേ........ നമ്മക്കും കൂട്ടിയേക്കാം... മാമോനാണേ ആവശ്യവുമുണ്ട്....

എതിര്‍പ്പു വരിയേലേ അച്ചോ.....

എന്നാ എതിര്‍പ്പാ..... പള്ളിയോടോ....... അരുവിത്തുറ വല്യച്ചനോടോ...... ഒന്നു പോടാ കൂവേ..... പൊത്തകം എടുത്തോണ്ടു വാടാ.....

കണക്കന്‍ വാടകക്കാരുടെ രജിസ്റ്റര്‍ കൊണ്ടുവന്നു.

900 ക്കാരെല്ലാം 2000, ..... 1200 കാരെല്ലാം 2500, ....... 3600 കൊടുക്കുന്ന ബാങ്കിംഗ് സ്ഥാപനം ചതുരശ്രഅടിവച്ചു കണക്കാക്കുമ്പോള്‍ 32,000.

തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.

നിങ്ങളു നോട്ടീസ് കൊട്.... ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം.....

കുതിരപ്പുറത്തുപോകുന്ന വല്യച്ചന്‍, മലമടക്കുകളിലെ ഭീകരസര്‍പ്പങ്ങളുടെയെല്ലാം വായിലേയ്ക്ക് തന്റെ കുന്തം കുത്തിയിറക്കിയപോലെ, നിലവിലുള്ള വാടകക്കാരുടെയെല്ലാം വായിലേയ്ക്ക് പള്ളികുന്തം കുത്തിയിറക്കി.

ചെന്നു പരാതി പറഞ്ഞവരോടെല്ലാം അഹങ്കാരവും ധിക്കാരവും നിറഞ്ഞ സമീപനം
'കാശ് അടച്ചിട്ടു പോടാ.. നയാ പൈസാ കുറക്കില്ല' എന്നു വികാരി.
'അതെങ്ങനയാ അച്ചോ.... ഒരു ന്യായവും ഇല്ലാത്ത കൂട്ടാണല്ലോ' എന്നു പറയാന്‍ മുതിര്‍ന്നവരോട്
'ധിക്കാരം പറയുന്നോടാ... താക്കോലു വെച്ചിട്ടു പൊയ്‌ക്കോ'.... എന്ന് ദൈവത്തിന്റെ പ്രതിപുരുഷന്‍!!

കുറെ പ്രാഞ്ചിയേട്ടന്‍മാര്‍ കമ്മറ്റിക്കാരായി ഉണ്ട്. 
അര്‍മാദിച്ചു നടന്ന നല്ലകാലത്ത് തൂണിന്റെ മറവിലും നാര്‍ത്തെക്‌സിലുമിരുന്നു ബലിയര്‍പ്പണത്തില്‍ പങ്കുകൊണ്ടവര്‍ 
ഇന്ന് ആണ്‍പെണ്‍ അതിര്‍വരമ്പിനരികെ കുര്‍ബാന പുസ്തകവുമായി നിന്ന് 
കണ്ണാടിയൊക്കെ ഫിറ്റ് ചെയ്ത്, ശേഷം ചെല്ലാന്‍ പഠിക്കുന്നു. 
നല്ലതു തന്നെ. പഠിക്കട്ടേ...'


കുര്യാച്ചന്‍ ഒന്നു തണുത്ത സമയത്ത് വനിതാ പ്രശ്‌നത്തിലേക്ക് ഞാന്‍ കടന്നു ചോദിച്ചു.


'ജെയ്‌സി, ആവശ്യമില്ലാതെ വികാരി നിങ്ങളെ ചീത്ത വിളിച്ചു. 
കൂടെവന്ന ശ്രീജക്ക് അത് വല്ലാതെ ഫീല്‍ ചെയ്തു.
അച്ചന്റെ പേരില്‍ മാനസിക പീഢനത്തിന് കേസ് കൊടുത്താലോ?'
'ശരിക്കും അതാണ് ചോയ്യേണ്ടത്. എങ്കില്‍ സ്ത്രീകളോടെങ്കിലും മാന്യമായി സംസാരിക്കുമല്ലോ. ഞങ്ങള്‍ അതിനു തയ്യാറായാല്‍ സഹായിക്കാന്‍ പലരുംസന്നദ്ധരാണ്. 

അപ്പോള്‍ ഈ പള്ളിമുട്ടന്മാരൊന്നും അച്ചന്റെ കുടെ ഉണ്ടാവില്ല. 
പിന്നെ 'ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ' എന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് പൊറുക്കുന്നു' ജെയ്‌സി പറഞ്ഞു.
'ഞാനും ആ അഭിപ്രായക്കാരിയാണ്' ശ്രീജയും പറഞ്ഞു.
'കൊള്ളാം ഇതാണ് ദൈവികത. കത്തനാമ്മാര് കണ്ടു പഠിക്കട്ടേ' 

എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.

Friday 13 April 2012

രക്ഷിതാക്കളറിയാന്‍ -11


അടുത്ത ദിവസം തന്നെ ടൗണില്‍നിന്ന് ഒരു ടാപ്പ് വാങ്ങി 

കലത്തിന് ഒരു ദ്വാരമിട്ട് അല്പം സിമന്റ് ഉപയോഗിച്ചു ഫിറ്റ് ചെയ്തു. 
അതോടെ കുട്ടികളുടെ അസുഖവും മാറി.'' മാഷ് ഒന്നു നിര്‍ത്തി. 
റോണി നടുവിനു കൈ കൊടുത്ത് ഒന്നു നിവര്‍ന്നു.
''എന്തു പറ്റി റോണി ?'' മാഷ് ചോദിച്ചു.
''നടുവിന് ഒരു പിടുത്തം. ഇതു പതിവാണ്. 

കുറച്ചുനേരം ഇരുന്നു കഴിഞ്ഞാല്‍ നടുവിനു വേദന തുടങ്ങും.'' റോണി പറഞ്ഞു.
''ഇത്ര ചെറുപ്പത്തിലേയോ ?'' മാഷ് അത്ഭുതപ്പെട്ടു.
''ഞാനൊക്കെ എത്ര ഭേദം. കോളജ് കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കുമാ ഇന്ന് ഏറ്റവും നടുവിനു വേദന.'' റോണി ആശ്വസിച്ചു.
''എന്റെ മറ്റൊരു പരീക്ഷണം ഞാന്‍ പറയാം,'' മാഷ് തുടര്‍ന്നു. 

''ഇന്ന് കുട്ടികള്‍ ഫോം ബഡ്ഡില്‍ രണ്ടും മൂന്നും തലയണ ഉപയോഗി ച്ചാണു കിടന്നുറങ്ങുന്നത്. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് കിടന്നിരുന്ന ചെറുപ്പകാലമാണ് എന്റെ പ്രായത്തിലുള്ളവര്‍ക്ക്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞാന്‍ തലയിണ ഉപേക്ഷിച്ചിരുന്നു. 
പലക തറച്ച കട്ടിലില്‍ ഷീറ്റ് മാത്രം വിരിച്ചു കിടക്കുന്ന രീതി ആരംഭിച്ചു.
 എന്തായാലും പിന്നെ തലവേദനയും നടുവിനു വേദനയും ഉണ്ടായില്ല. 
ഇതു പരീക്ഷിച്ചു നോക്കാം. ചെലവില്ലല്ലോ ?'' മാഷ് നിര്‍ത്തി.
''പ്രഷര്‍, പ്രമേഹം, വയറുസംബന്ധമായ മറ്റസുഖങ്ങള്‍ ഇവയുള്ളവര്‍ ഉപവസിക്കുന്നത് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാകുന്നതാണു നല്ലത്. 

ഇതൊന്നും ഇല്ലാത്ത ചെറുപ്പക്കാര്‍ക്ക് ഈ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് 
ഇവയില്‍നിന്ന് രക്ഷ നേടാനൊരുപാധിയാണ്.'' ഇതു പറഞ്ഞ് മാഷ് കസേരയില്‍നിന്ന് എഴുന്നേറ്റു. ''സമയം വളരെയായി ഇനി ഞാനിറങ്ങട്ടെ'' എന്നു പറഞ്ഞ് മാഷ് മുറ്റത്തേക്കിറങ്ങി.
തുടരും..........................

കിണറ്റില്‍ വീണ തവള


ഒരുപറ്റം തവളകള്‍ വനത്തിലൂടെ യാത്രചെയ്തുകൊണ്ടിരിക്കെ............ 

രണ്ടുപേര്‍ ആഴമുള്ള ഒരു കിണറ്റില്‍ വീണു. 
കിണറിന്റെ ആഴം കണ്ട് മറ്റ് തവളകള്‍ കിണറ്റില്‍ വീണവരോട്........... 
നിങ്ങള്‍ മരിച്ചു പോവുകയേ ഉള്ളൂ എന്ന് പറഞ്ഞു. 
അത് കേട്ടതായി ഭാവിക്കാതെ രണ്ടുപേരും................... 
എങ്ങനെയെങ്കിലും ചാടി മുകളിലെത്താന്‍ ശ്രമമാരംഭിച്ചു. 
അവരുടെ ശ്രമം കണ്ട് മറ്റ് തവളകള്‍ ബഹളം വെച്ച്.................... 
വീണ്ടും നിരുത്സാഹപ്പെടുത്തി. 
കുറെ മുകളിലെത്തിയ ഒരു തവള.................... 
ഇവരെ ശ്രദ്ധിക്കാന്‍ പോയതുകൊണ്ട്............ 
പ്രതീക്ഷ വെടിഞ്ഞ് താഴെ വീണ് ചത്തു.
അപ്പോഴും രണ്ടാമന്‍............................ 

ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 
ഇത് കണ്ട് തവളകള്‍ വീണ്ടും അലറി വിളിച്ച്...................... 
അവനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. 
കഠിന പരിശ്രമത്തിന്റെ ഫലമായി ...........................
അവന്‍ അവസാനം മുകളിലെത്തി. 
പുറത്തെത്തിയ തവളയോട് തവളകള്‍ പലതും ചോദിച്ചു. 
ഒന്നിനും മറുപടിയില്ലായിരുന്നു. 
അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്................................... 
അവന്‍ ബധിരനായിരുന്നെന്ന്.

Wednesday 11 April 2012

രക്ഷിതാക്കളറിയാന്‍ -10


റോണി എഴുന്നേറ്റ് മാഷിനെയും കൂട്ടി ഊണുമുറിയിലെത്തി. 

മീരയും, അച്ചുവും കൈ കഴുകി വന്നിരുന്നപ്പോള്‍ മാഷ് പറഞ്ഞു : 


''എല്ലാവരും ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകഴുകും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കൈ നനയ്ക്കും. നിങ്ങളും ഇപ്പോള്‍ ചെയ്തതതാണ്. മോരുപോലെ പുളിയുള്ള കറികള്‍ ഉപയോഗിക്കുമ്പോള്‍ കൈയിലെ അഴുക്ക് ഇളകി ഭക്ഷണത്തോടൊപ്പം ഉള്ളില്‍ ചെല്ലും. ഇതിനെന്താണു പരിഹാരമെന്നറിയാമോ ? നന്നായി സോപ്പ് ഉപയോഗിച്ച് കൈകൂട്ടി തിരുമ്മി കഴുകണം.'' മാഷ് പറഞ്ഞു.


അവര്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി. കൈയില്‍നിന്ന് ഇളകിയ 
അഴുക്ക് കണ്ടവര്‍ അത്ഭുതപ്പെട്ടു.
ഭക്ഷണസാധനങ്ങളുമായി എത്തിയ മഞ്ജു ഇതു കണ്ട് പറഞ്ഞു പോയി: ''ഈശ്വരാ...ഇതാരു ശ്രദ്ധിക്കുന്നു.''
''മാഷേ മറ്റു പരീക്ഷണങ്ങള്‍ എന്തൊക്കെയാ ?'' മീര ഓര്‍മിപ്പിച്ചു.


അത്രയും സമയം വാചാലനായിരുന്ന മാഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതില്‍ പിന്നെ മിണ്ടിയിട്ടില്ല. വളരെ ശ്രദ്ധയോടെ ആസ്വദിച്ച് കഴിക്കുകയാണ്. 
മീരയുടെ ചോദ്യം കേട്ടാണ് തല ഉയര്‍ത്തിയത്. 


മീരയെ നോക്കി ഒന്നു ചിരിച്ച് വീണ്ടും ഭക്ഷണത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയ
മാഷിനെ അവര്‍ അത്ഭുതത്തോടെ നോക്കി.
മാഷ് ഊണ് കഴിഞ്ഞ് എഴുന്നേറ്റു. മറ്റുള്ളവര്‍ വളരെ നേരത്തെതന്നെ ജോലി പൂര്‍ത്തിയാക്കിയതാണ്.
''ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കണം. അതിനാണ് നമുക്കു പല്ലുകള്‍ തന്നിരിക്കുന്നത്. പല്ലുകള്‍ ശരിയായുപയോഗിച്ചാല്‍ ദഹനേന്ദ്രിയത്തിന്റെ ജോലി ഒത്തിരി കുറയ്ക്കാം.'' മാഷ് പറഞ്ഞു.
കസേരയില്‍ ചാരിയിരുന്നുകൊണ്ട് മാഷ് തുടര്‍ന്നു :
''ഒരു ദിവസം പത്താം ക്ലാസിലെ കുട്ടികളോട് ഞാന്‍ ചോദിച്ചു, രാവിലെ കടുംകാപ്പി കുടിക്കാത്തവര്‍ ആരൊക്കെയുണ്ടെന്ന്. 

ആരുമില്ലായിരുന്നു. അന്ന് ഞാനവര്‍ക്ക് ഒരു മന്ത്രം ഉപദേശിച്ചുകൊടുത്തു.
നിങ്ങള്‍ക്കും പരീക്ഷിച്ചുനോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ആദ്യദിവസങ്ങളില്‍ വളരെ ബുദ്ധിമുട്ടാണ്. 
രാവിലെ ഇങ്ങനെ കുടിക്കുന്ന വെള്ളത്തിന് ഔഷധഗുണമാണ്.
ഇത് ആദ്യം കേട്ടപ്പോള്‍ അവര്‍ക്കു വിശ്വാസം വന്നില്ല. 

കാരണം നമ്മുടെ നാട്ടില്‍ ചികിത്സ എന്നതു വളരെ പണം മുടക്കി ചെയ്യുന്ന ഒന്നാണ്. 
ധാരാളം മരുന്നുകളും കഴിക്കണം. പണച്ചെലവില്ലാത്ത, മരുന്നില്ലാത്ത ചികിത്സ 
ഒന്നു പരീക്ഷിക്കാന്‍പോലും പലരും തയാറല്ല. രോഗികളുടെ ഈ മനോഭാവം ആവശ്യമില്ലാത്ത മരുന്നുകള്‍ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്കു പ്രേരണയാകുന്നു. 
ഇതു പറഞ്ഞത് ഒരു ഡോക്ടര്‍ തന്നെയാണ്. ആവശ്യമില്ലാത്ത മരുന്നുകള്‍ കൊടുക്കുന്നത് തെറ്റല്ലേ ? എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞു:
''സുഹൃത്തേ, എന്റെ അടുത്ത് തലവേദനയുമായി വരുന്ന ഒരു രോഗിക്ക് വയറിളകാനുള്ള ഒരു ഗുളിക കൊടുത്താല്‍ മാറുന്ന പ്രശ്‌നമേയുള്ളൂ എന്ന് എനിക്കു മനസിലായെന്നിരിക്കട്ടെ. 

ഈ വിവരം രോഗിയോടു പറഞ്ഞ് ഗുളികയും കൊടുത്തുവിട്ടാല്‍ 
ആ രോഗി അതു കഴിക്കില്ലെന്നു മാത്രമല്ല, ഗുളിക ഓടയിലെറിഞ്ഞ് 'ഇങ്ങേര് എവിടുത്തേ ഡാക്കിട്ടറാ, എന്റെ സുഖക്കേട് അങ്ങേര്‍ക്കു പിടി കിട്ടിയില്ല' എന്നു പറഞ്ഞ് 
അടുത്ത ഡോക്ടറെ പോയി കാണാം. അങ്ങേര് 'കൊയല്' വച്ച് പരിശോധന നടത്തി ഞാന്‍ കൊടുത്ത ഗുളികയും കുറച്ച് വിറ്റാമിന്‍ ഗുളികയും ഒരു ടോണിക്കും കുറിക്കും. 
അതു കഴിക്കുമ്പോള്‍ രോഗിക്കു തൃപ്തിയാകും, അദ്ദേഹം നല്ല ഡോക്ടറുമാകും.''


''ഞാന്‍ നാളെ മുതല്‍ കടുംകാപ്പിക്കു പകരം വെള്ളം കുടിക്കാന്‍ തീരുമാനിച്ചു.'' റോണി പ്രഖ്യാപിച്ചു.


''മോളേ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വരുമോ ?'' മാഷ് ചോദിച്ചു.
''ഇതാ മാഷേ വെള്ളം.'' മീര മാഷിനു വെള്ളം നിറഞ്ഞ ഗ്ലാസ് നീട്ടി. 

മാഷ് ഗ്ലാസ് വാങ്ങിക്കൊണ്ട് ചോദിച്ചു. ''ഇതെന്താ നിന്റെ കൈമുട്ട് നനഞ്ഞിരിക്കുന്നത് ?''
''അതു ധൃതിയില്‍ ഗ്ലാസ് മുക്കി വെള്ളമെടുത്തപ്പോള്‍ പറ്റിയതാ.'' മീര ചമ്മലോടെ പറഞ്ഞു. അവളുടെ ചമ്മലു കണ്ട് അച്ചു ചിരിച്ചു.
''പോ... കളിയാക്കണ്ട. എന്നും ക്രിക്കറ്റ് കളികഴിഞ്ഞ് വന്ന് മുങ്ങിക്കുളിക്കുന്നതു ഞാനും കാണുന്നതാ.'' അവള്‍ക്കു ദേഷ്യം വന്നു.


''കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ,്'' മാഷ് പറഞ്ഞുതുടങ്ങി:
 ''എന്റെ കുട്ടികള്‍ക്കു സ്ഥിരം പനിയും ഛര്‍ദ്ദിയും. ശര്‍മ്മ ഡോക്ടറുടെ ഹോമിയോ മരുന്നാണു ഞാന്‍ കുട്ടികള്‍ക്കു കൊടുക്കാറുള്ളത്. ഒരു ദിവസം ഡോക്ടര്‍ ചോദിച്ചു, വെള്ളം സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന്. പ്രത്യേക പാത്രത്തില്‍ മൂടിവച്ചിരിക്കുകയാണെന്നു ഞാന്‍ പറഞ്ഞു. ഡോക്ടര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു : ''കുടിക്കാനായി വെള്ളം എടുക്കുന്നതോ?'' ''ഗ്ലാസ് മുക്കിയെടുക്കും.'' ഞാന്‍ മറുപടി പറഞ്ഞു.
''ഇനി മുതല്‍ ഒരു ചിരട്ടത്തവി ഉപയോഗിച്ച് വെള്ളം ഗ്ലാസിലേക്കു പകര്‍ന്ന് ഉപയോഗിക്കൂ.'' ഇങ്ങനെ പറഞ്ഞ് ഡോക്ടര്‍ മരുന്നു തന്നു.
വീട്ടിലെത്തിയ ഞാന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കുട്ടികള്‍ കളി കഴിഞ്ഞും മുതിര്‍ന്നവര്‍ പണികഴിഞ്ഞും വെള്ളം കുടിക്കാനെടുക്കുമ്പോള്‍ 

അവരുടെ കയ്യിലെ അഴുക്ക് ജലത്തില്‍ കലരുന്നു.
തുടരും............... 

Tuesday 10 April 2012

കുറ്റവാളി


18-ാം നൂറ്റാണ്ടില്‍ പ്രഷ്യയുടെ രാജാവായിരുന്ന 

ഫ്രെഡറിക്ക് രണ്ടാമന്‍ താനൊരു ജ്ഞാനിയാണെന്ന് സ്വയം വിശ്വസിച്ചിരുന്നു. 
ഒരു പരിധിവരെ അങ്ങനെയായിരുന്നു താനും. 
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന് ബര്‍ലിന്‍ ജയിലിലെ അവസ്ഥ 
നേരില്‍ കണ്ട് മനസ്സിലാക്കണമെന്ന് തോന്നി. 
പരിവാര സമേതം ജയിലിലെത്തിയ രാജാവ് തടവുകാര്‍
 ഓരോരുത്തരോടായി സംസാരിക്കാന്‍ തീരുമാനിച്ചു. 
തടവുകാര്‍ ഓരോരുത്തരായി രാജാവിന്റെ മുന്നില്‍ മുട്ടുകുത്തി ആവലാതികള്‍ ബോധിപ്പിച്ചു. ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും 
തികച്ചും നിരപരാധികളാണ് എന്നും അവരെല്ലാം രാജാവിനെ ഉണര്‍ത്തിച്ചു. 
എന്നാല്‍ ഒരാള്‍ മാത്രം നിശബ്ദമായിരിക്കുന്നത് കണ്ട രാജാവിന് ജിജ്ഞാസ തോന്നി. ചോദിച്ചു.  'താങ്കള്‍ . . . . താങ്കള്‍ ഇവിടെ?'
‘'അതേ പ്രഭോ'’’
'എന്തുകൊണ്ടിവിടെ ?'
'സായുധ കൊള്ളയാണ് തിരുമനസ്സേ'’

’'നിങ്ങള്‍ കുറ്റവാളിയാണോ?'
'തികച്ചും ഞാനൊരു കുറ്റവാളിയാണ് തിരുമനസ്സേ. ശരിക്കും ഈ ശിക്ഷ ഞാനര്‍ഹിക്കുന്നു.'’

രാജാവ് പെട്ടെന്ന് തന്റെ ചൂരല്‍ ശക്തമായി നിലത്തടിച്ച് അലറി . 
'കുറ്റവാളിയായ ഈ അധമനെ ഉടന്‍ മോചിപ്പിക്കുക. 
അവനെ ഈ ജയിലില്‍ വേണ്ട. 
അവന്‍ ഇവിടെയുള്ള വിശിഷ്ടരായ നിരപരാധികളെ വഴിതെറ്റിക്കും.' 

Friday 6 April 2012

രക്ഷിതാക്കളറിയാന്‍ - 9


''മനുഷ്യയന്ത്രത്തിന് സ്വയം നന്നാക്കാനും കേടുപാടുകള്‍ തീര്‍
ക്കാനും സമയം അനുവദിക്കുന്ന വിധം ദഹനേന്ദ്രിയത്തിനു പൂര്‍ണ
വിശ്രമം നല്‍കണം. അത്തരം ഉപവാസമാണു നമുക്കാവശ്യം.'' മാഷ് പറഞ്ഞു.
''ഉപവാസം നോമ്പുകാലത്തുമാത്രമായി ചുരുക്കാതെ വര്‍ഷം മുഴുവനുമാക്കി മാറ്റുവാനുള്ള എളുപ്പവഴി പറഞ്ഞുതരാമോ മാഷേ ?'' റോണി ആരാഞ്ഞു.
''ദിവസം 6 തവണ പ്രകാരം 7 ദിവസം = 42 തവണ നാം ഭക്ഷണം കഴിക്കുന്നു. ഇത് 36 തവണകളായി ചുരുക്കണമെന്ന് മാത്രമാണ് എനിക്കു പറയാനുള്ളത്.'' മാഷ് ഗൗരവപൂര്‍വം പറഞ്ഞു.
''അതിനെന്താ, എല്ലാ ദിവസവും കടുംകാപ്പി വേണ്ടെന്നു വയ്ക്കാം. അപ്പോള്‍ 5 x 7 = 35 ആയില്ലേ ?'' റോണിയിലെ ഗണിത
ശാസ്ത്രജ്ഞന്‍ ഉണര്‍ന്നു.
''കൊള്ളാം. എല്ലാക്കാര്യത്തിലും നമ്മള്‍ മലയാളികള്‍ക്കു കുറുക്കുവഴികളാണ്.'' മാഷ് പറഞ്ഞു.
''ആഴ്ചയിലെ ഏഴു ദിനങ്ങളില്‍ ഇഷ്ടമുള്ള ഒരു ദിനം ഉപവാസ ത്തിനായി തെരഞ്ഞെടുക്കുക. ചൊവ്വയോ വെള്ളിയോ ആണ് ലാഭ
കരം. കാരണം ഈ ദിവസങ്ങളില്‍ നമ്മുടെ നാട്ടില്‍ സദ്യകള്‍ വിരളമാണല്ലോ. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വ്യാഴാഴ്ച വൈകിട്ട് 8 മണിക്കുമുമ്പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. സൂര്യനസ്ത മിക്കുന്നതിനുമുമ്പ് അത്താഴം കഴിക്കുന്നത് അഭികാമ്യമെന്നാണ് ആചാര്യമതം. കഴിയുമെങ്കില്‍ നേരത്തെ കിടന്നുറങ്ങുക.
''വെള്ളിയാഴ്ച രാവിലെ എഴുന്നേല്ക്കുമ്പോള്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. കടുംകാപ്പിക്ക് പകരം വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. ദിനചര്യകളൊക്കെ അന്നും പതിവുപോലെ. കഠിനവ്യായാമങ്ങള്‍ ഒഴിവാക്കണം. കഠിനാധ്വാനത്തില്‍ ഏര്‍പ്പെടാതിരി
ക്കുന്നതും നന്ന്.
''ഉപവാസത്തിന്റെ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ദാഹം അനുഭവപ്പെടുന്നതനുസരിച്ച് വെള്ളം കുടിക്കുക. ഒന്നിലേറെ ദിവസങ്ങള്‍ ഉപവസിക്കുമ്പോള്‍ അല്പം ഉപ്പുകൂടി വെള്ളത്തില്‍ ചേര്‍ക്കുന്നത് നന്നാ
യിരിക്കും. ഒരുപക്ഷേ ആദ്യത്തെ ആഴ്ച മൂന്നുനാലു മണിയോടെ തളര്‍
ച്ചയും അസ്വസ്ഥതയും തോന്നിയേക്കാം. ഓര്‍മിക്കുക, വാശി വേണ്ട. ഇതു നേട്ടത്തിലേക്കുള്ള ആദ്യചുവടാണ്. എപ്പോള്‍ ബുദ്ധിമുട്ട് തോന്നിയാലും അപ്പോള്‍ ഉപവാസം അവസാനിപ്പിക്കുക. എപ്പോള്‍
അവസാനിപ്പിച്ചാലും കരിക്കു വെള്ളമോ പഴച്ചാറോ കഞ്ഞിവെള്ളമോ പോലെ ദ്രാവകാവസ്ഥയിലുള്ളവ കഴിക്കുന്നതാണുത്തമം.
''അടുത്തയാഴ്ച നിങ്ങള്‍ക്കു കൂടുതല്‍ സമയം പിടിച്ചു നില്ക്കാ
നാവും. ഇപ്രകാരം ഏതാനും ആഴ്ചകൊണ്ട് 24 മണിക്കൂര്‍ ഉപവസിക്കാന്‍ പ്രാപ്തി നേടാം. അങ്ങനെ കഴിയുന്നവര്‍ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഉപവാസം അവസാനിപ്പിച്ച് കഞ്ഞി പഴങ്ങള്‍ മുതലായ ലഘുഭക്ഷണങ്ങള്‍ മാത്രം കഴിച്ച് നേരത്തെ കിടന്നുറങ്ങുക.''
''പറയാന്‍ എന്തെളുപ്പം. ചെയ്യാന്‍ മാഷിനു പറ്റുമോ ?'' റോണി വിടാന്‍ ഭാവമില്ല.
''തീര്‍ച്ചയായും. എന്താ സംശയം,'' മാഷ് പറഞ്ഞു. ''കഴിഞ്ഞ 10 വര്‍ഷമായി എല്ലാ വെള്ളിയാഴ്ചയും ഞാന്‍ ഉപവസിക്കുന്നുണ്ട്. 7 വര്‍ഷമായി എന്റെ ഭാര്യയും. അതു മാത്രമല്ല നിങ്ങളെപ്പോലെയുള്ള നിരവധിപ്പേരെ ഇതിനു പ്രേരിപ്പിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്.''
''ആരു പറഞ്ഞാണ് മാഷ് ഉപവാസം തുടങ്ങിയത് ?'' അച്ചു ചോദിച്ചു.
''ആരും പറഞ്ഞിട്ടല്ല ഇതു തുടങ്ങിയത്. ആറുമാസംതോറും പനിബാധിച്ച് ആശുപത്രിയില്‍ ഒരാഴ്ച കിടക്കുന്ന പതിവ് എനിക്കുണ്ടാ
യിരുന്നു. പ്രതിരോധശേഷി വളരെക്കുറവ്. ഒരു ഉള്‍വിളി അല്ലെങ്കില്‍ ഒരു പരീക്ഷണം എന്നും പറയാം. മുസ്ലീം സഹോദരന്മാരുടെ നോമ്പും മഹാത്മാഗാന്ധിയുടെ ഉപവാസചരിത്രവുമൊക്കെ ഏറെ സ്വാധീനി
ച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ 10 വര്‍ഷമായി എനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല.'' മാഷ് പറഞ്ഞുനിര്‍ത്തി.
''ഇതുപോലെയുള്ള വേറെ പരീക്ഷണങ്ങള്‍ വല്ലതുമുണ്ടോ മാഷേ.'' മീരമോളാണു ചോദിച്ചത്.
''ഉണ്ടല്ലോ മോളേ, കേള്‍ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പറയാം.'' മാഷ് ഉത്സാഹത്തോടെ പറഞ്ഞു.
''സമയമേറെയായി മാഷേ... ഇനി നമുക്ക് ഊണു കഴിഞ്ഞ്
തുടരാം.'' മഞ്ജു പറഞ്ഞു.
തുടരും.......

Thursday 22 March 2012

രക്ഷിതാക്കളറിയാന്‍ 8



''ഈ ചോദ്യത്തിന് മഞ്ജുതന്നെ മുമ്പ് ഉത്തരം പറഞ്ഞതാണ്.'' മാഷ് ഓര്‍മിപ്പിച്ചു.

''ഒരു പണി തീര്‍ന്നിട്ടുവേണ്ടേ അടുത്തത് ചെയ്യാന്‍. ദിവസേന ആറും ഏഴും തവണ ഭക്ഷണം കഴിക്കുന്നവന്റെ ശരീരത്തിന് ഈ ആഹാരസാധനങ്ങള്‍ അരച്ച് ദഹിപ്പിക്കാനുള്ള സമയംതന്നെ തികയു ന്നില്ല.
 പിന്നെപ്പോഴാണ് അതു പരിസരം വൃത്തിയാക്കുകയും സ്വയം നന്നാക്കുകയും ചെയ്യുന്നത്. അപ്പോള്‍ മനുഷ്യയന്ത്രം അതിന്റെ പ്രത്യേക സവിശേഷസ്വഭാവം പ്രയോഗിക്കണമെങ്കില്‍ അതിനു വേണ്ടത്ര വിശ്രമസമയം നല്‍കാന്‍ നാം തയാറാകണം.''''അതിനു നമ്മള്‍ രാത്രിയില്‍ കിടന്നുറങ്ങുന്നതു പോരേ ?'' അച്ചുവിന്റെ സംശയം.


''നമ്മള്‍ ഉറങ്ങുമ്പോഴും ദഹനേന്ദ്രിയം പ്രവര്‍ത്തിച്ചുകൊണ്ടല്ലേ ഇരിക്കുന്നത്. ദഹനേന്ദ്രിയത്തിനു വിശ്രമം കിട്ടണമെങ്കില്‍ അകത്തേക്കു കൊടുക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കണം.
''നമ്മുടെ പൂര്‍വികര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. 

അതുകൊണ്ടാണ് പ്രധാനപ്പെട്ട മതവിഭാഗങ്ങളെല്ലാം മതാചാരങ്ങളുടെ ഭാഗമായി നോമ്പും ഉപവാസവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആധുനികതലമുറയ്ക്ക് ഇതൊക്കെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി തോന്നാം. ഒരുപക്ഷേ, ഈ ആചാരങ്ങള്‍ക്ക് പൂര്‍വികര്‍ കല്പിച്ചു നല്‍ കിയ പാപപുണ്യ വ്യാഖ്യാനമാകാം കാരണം. 
പൂര്‍വികര്‍ അതു ചെയ് തതും ബോധപൂര്‍വമാണെന്നു കരുതാം.
 വിശ്വാസത്തിനുമാത്രം സ്ഥാനമുണ്ടായിരുന്ന അക്കാലത്ത് എന്തും ആ തലത്തില്‍ മാത്രമേ ജന
സാമാന്യത്തിനുമേല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമായിരുന്നുള്ളൂ.'' മാഷ് വ്യക്തമാക്കി.


''നിങ്ങള്‍ കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തുന്ന ശരീരഭാഗത്ത് മൂശേട്ടയും, രണ്ടാമത്തെ സ്ഥലത്ത് സരസ്വതിയും മൂന്നാമത്തെ സ്ഥലത്ത് മഹാലക്ഷ്മിയും ഇരിക്കും എന്ന പ്രമാണം കേട്ടിട്ടുണ്ടോ ?'' മാഷ് ചോദിച്ചു.


''ഇല്ല. ഞങ്ങള്‍ കുളികഴിഞ്ഞ് ആദ്യം മുഖവും പിന്നെ തലയുമൊക്കെയാണു തുടയ്ക്കുക.'' മീര പറഞ്ഞു. പിള്ളമനസില്‍ കള്ളമില്ലല്ലോ.


''ഹൈന്ദവവിശ്വാസമനുസരിച്ച് ആദ്യം പുറം തുടയ്ക്കണം. എങ്കില്‍ മൂശേട്ട പുറത്തിരിക്കും. 


രണ്ടാമത് തല. സരസ്വതി വേണ്ടേ അവിടെയിരിക്കാന്‍. 


മൂന്നാമത് മുഖം തുടച്ച് മഹാലക്ഷ്മിയെ അവിടെ യിരുത്തണം.'' 


മാഷ് റോണിയെ നോക്കിപ്പറഞ്ഞു: ''ഞാനീപ്പറയുന്നത് അന്ധവിശ്വാസമാണെന്നു പറഞ്ഞ് മുമ്പത്തേപ്പോലെ ബഹളം വയ്ക്കരുത്. ഇതിനു പിന്നിലുമുണ്ട് ഒരു ശാസ്ത്രീയത. തണുപ്പ് പെട്ടെന്നു ബാധിക്കുന്നതു നട്ടെല്ലിനെ ആയതിനാല്‍ ആദ്യം പുറം തുടയ്ക്കണം. 
തലയില്‍ വെള്ളം നില്ക്കുന്നത് ജലദോഷത്തിനു കാരണമാകാം എന്നതുകൊണ്ട് രണ്ടാമതു തല തുടയ്ക്കണം. അവസാനം മുഖം. 
ഏതു വ്യാഖ്യാന മാണ് ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നതെന്നു നോക്കൂ. ഇതു തന്നെയാണു നോമ്പ് - ഉപവാസങ്ങളുടെ കാര്യത്തിലും പൂര്‍വികര്‍ ചെയ്തത്.''
''ഒന്നോ രണ്ടോ ഇഷ്ടവിഭവങ്ങള്‍ ഉപേക്ഷിക്കുന്ന നോമ്പ് എടുക്കാന്‍ എന്താണു ബുദ്ധിമുട്ട് ?'' മഞ്ജു ചോദിച്ചു.
തുടരും.............

Saturday 17 March 2012

രക്ഷിതാക്കളറിയാന്‍ 7




രാവിലെയും വൈകുന്നേരവും ബസ് സ്റ്റോപ്പില്‍നിന്ന് വീട്ടിലേക്കു നടന്നിരുന്ന രവി

 ബൈക്ക് വാങ്ങിയതോടെ വണ്ടിയില്‍ നിന്നിറങ്ങാതായി.
''എന്റെ കൂടെ രാവിലെ നടക്കാന്‍ വരാന്‍ എത്ര തവണ രവിയെ ഞാന്‍ വിളിച്ചിട്ടുണ്ടെന്നോ ?'' മാഷ് പറഞ്ഞു : ''റോണി പറഞ്ഞല്ലോ, നാട്ടിന്‍പുറത്ത് ആരോഗ്യസംരക്ഷണത്തിനു സൗകര്യമില്ലെന്ന്. 

രാവിലെ അഞ്ചു മണിക്ക് ഉറക്കമുണര്‍ന്ന് നാലു കിലോമീറ്റര്‍ നടക്കാന്‍ നമുക്കെന്താണ് അസൗകര്യം ? 
നാം കഴിക്കുന്ന ആഹാരത്തിന്റെ സമയം കൃതൃമാക്കുന്നതിനു ചെലവെന്ത് ? 
രാത്രി പത്തുമണിക്ക് കിടന്നുറങ്ങുന്നതു ശീലമാക്കാന്‍ ചെലവുണ്ടോ ? 
ഇത്തരം പണച്ചെലവില്ലാത്ത നിസാരകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങള്‍ ഉണ്ടാകാതിരിക്കും. ഇന്നു വരുമാനത്തിന്റെ നല്ലൊരു ഭാഗം ചികിത്സയ്ക്കാണു ചെലവിടുന്നത്.''
അപ്പോള്‍ മഞ്ജു വ്യഗ്രതയോടെ വിളിച്ചു പറഞ്ഞു:

 ''മോളേ മീരേ, നീയിവിടമൊന്നു വൃത്തിയാക്കിയിട്ടേ. നേരം വെളുത്താല്‍ അടുക്കളയില്‍നിന്ന് മാറാന്‍ നേരമില്ല.'' മഞ്ജു പറഞ്ഞു.
''അതു പിന്നെയാകട്ടെ. അവരെക്കൂടി വിളിക്ക്. ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളും കേള്‍ക്കണം.'' മാഷ് പറഞ്ഞു,

 ''രാവിലെ ബഡ് കോഫി, പ്രഭാതഭക്ഷണം, 11 മണിയോടെ ചായയും ചെറുകടിയും, ഉച്ചക്ക് ഊണ്, 3 മണിയോടെ ചായ, 5 മണിക്കു ലഘുഭക്ഷണം, രാത്രി 10 കഴിയുമ്പോ അത്താഴം. ശരാശരി കേരളീയന്റെ ആഹാരരീതിയാണിത്.
''ഈ ഭക്ഷണം മുഴുവന്‍ നമ്മുടെ ദഹനയന്ത്രം അരച്ച് ദഹിപ്പിക്കണം. 

മാംസാഹാരം ഭക്ഷിക്കുന്നവരുടെ ദഹനയന്ത്രത്തിന് പണി പിന്നെയും കൂടും. 
അടുക്കളയില്‍നിന്ന് മാറാന്‍ നേരമില്ലെന്നു മഞ്ജു പറഞ്ഞതുപോലെ നമ്മുടെ ദഹനേന്ദ്രിയത്തിന് ഒരു വിശ്രമവുമില്ല. 
ആഹാരത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെയും മാലിന്യങ്ങളെയും തുടച്ചു വൃത്തിയാക്കാന്‍ സമയം ലഭിക്കുന്നില്ല. 
ഈ സ്ഥിതി തുടര്‍ന്നാല്‍ അതു യന്ത്രത്തിന്റെ കാര്യക്ഷമതയെ ദോഷമായി ബാധിക്കും. യന്ത്രം പണിമുടക്കും. ഈ അവസ്ഥയെ നാം രോഗങ്ങള്‍ എന്നു വിളിക്കും.'' മാഷ് പറഞ്ഞു.
''ഇത്തരം കാര്യങ്ങളൊക്കെ ഡോക്ടര്‍മാര്‍ പറയട്ടെ. മാഷന്മാര് അതിലിടപെടണോ ?'' റോണി തന്റെ അതൃപ്തി വെളിപ്പെടുത്തി.
''സുഹൃത്തേ, ഇതു തന്നെയാണ് നമ്മുടെ കുഴപ്പം. രവിയുടെ കാര്യംതന്നെ നോക്ക്. 

ഞാനെത്ര പറഞ്ഞിട്ടുണ്ട് ദിവസവും നടക്കണമെന്ന്. കേട്ടില്ല. കാരണം, ഞാനൊരു ഡോക്ടറല്ല. ഇനി ആശുപത്രിയില്‍നിന്ന് അവന്‍ തിരികെ വന്നാല്‍ എല്ലാ ദിവസവും രാവിലെ എന്നോടൊപ്പം വരും. കാരണം, ഡോക്ടര്‍ തീര്‍ച്ചയായും പറയും നടക്കണമെന്ന്.
''പൊതുജനം കഴുത എന്നു വിളിച്ചവര്‍ക്കു തെറ്റിയിട്ടില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ ഓരോരുത്തര്‍ക്കായി വീതം വെച്ചിരിക്കുകയാണ്. 

ആരോഗ്യം, ഡോക്ടര്‍മാര്‍ക്ക്. വിദ്യാഭ്യാസം, അധ്യാപകര്‍ക്ക്. ജനക്ഷേമം, രാഷ്ട്രീയക്കാരുടെ ജോലി. ആത്മീയവും, മതവും നേതാക്കളുടെ താല്പര്യം പോലെ. അപ്പോള്‍ പിന്നെ നമുക്കെന്താ ജോലി ? തിന്നുക, തിന്നുക, തിന്നുക.
''ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവന്‍ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവന്‍ രോഗി, നാലുനേരം ഭക്ഷിക്കുന്നവന്‍ ദ്രോഹി.'' മാഷ് റോണിയെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു തുടര്‍ന്നു :

 ''നമ്മുടെ ശരീരം വളരെ സങ്കീര്‍ണമായ യന്ത്രമാണ്. നാമിന്നു കാണുന്ന മനുഷ്യനിര്‍മിതമായ ഒരു യന്ത്രത്തിനും സ്വയമേ കേടുപാടുകള്‍ നീക്കി നന്നാക്കാനുള്ള ശേഷിയില്ല എന്നു നമുക്കറിയാം.''
''ഞങ്ങടെ സ്‌കൂള്‍ ബസ് കഴിഞ്ഞ ദിവസം ബ്രേക്ക്ഡൗണായി റോഡില്‍ കിടന്നു. മെക്കാനിക് വന്ന് നന്നാക്കിയിട്ടാണ് ഓടാറായത്.'' മീര പറഞ്ഞു.
''മോളു പറഞ്ഞത് കേട്ടോ,'' മാഷ് തുടര്‍ന്നു: ''ഇവിടെയാണ് മനുഷ്യയന്ത്രത്തിന്റെ പ്രത്യേക സവിശേഷത നാം ശ്രദ്ധിക്കേണ്ടത്. വിഷവസ്തുക്കളടങ്ങിയ ആഹാരം, മലിനജലം, പരിസരമലിനീകരണം, ശുചിത്വമില്ലായ്മ ഇങ്ങനെ പല കാരണങ്ങളാല്‍ മനുഷ്യശരീരത്തില്‍ വന്നു ചേരുന്ന വിഷവസ്തുക്കളെ സ്വയമേ പുറത്തുകളഞ്ഞ് വൃത്തിയാക്കാനും അതുമൂലം യന്ത്രത്തിനുണ്ടാകുന്ന തകരാറുകള്‍ സ്വയം പരിഹരിക്കാനും നമ്മുടെ ശരീരത്തിനു ശേഷിയുണ്ട്.'' മാഷ് നിര്‍ത്തി.
''പിന്നെങ്ങനെയാണു നമുക്കു രോഗങ്ങളുണ്ടാകുന്നത്.'' മഞ്ജുവിനു സംശയം.
തുടരും................. 

Tuesday 13 March 2012

രക്ഷിതാക്കളറിയാന്‍ - 6



''മോനെ, എന്തുപറ്റി ? മഞ്ജു മകനെ ചേര്‍ത്തുപിടിച്ച്, പുറം തിരുമ്മി.
''ഇതു ദഹനക്കേടാണെന്നു തോന്നുന്നു,'' റോണി ഛര്‍ദ്ദില്‍ പരിശോധിച്ചു പറഞ്ഞു. ''അച്ചൂ, നീ ഇന്നലെ എന്തെങ്കിലും പുറത്തുനിന്ന് വാങ്ങിക്കഴിച്ചോ ?'' റോണി ചോദിച്ചു.
''ഇല്ല അപ്പാ,'' അവന്‍.
''പുറത്തുനിന്ന് വാങ്ങിക്കഴിക്കണമെന്നൊന്നുമില്ല. സൂക്ഷി
ച്ചില്ലെങ്കില്‍ വീട്ടിനകത്തുനിന്നും അസുഖമുണ്ടാകാം.'' ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. ചെറിയാന്‍ മാഷ്.
''കരച്ചിലും ബഹളവും കേട്ടിട്ടു വന്നതാ.'' മാഷ് പറഞ്ഞു.
''അതിനെന്താ മാഷേ, മാഷ് വന്നതു ഞങ്ങള്‍ക്ക് ആശ്വാസമായി.'' മഞ്ജു പറഞ്ഞു.
''ഇന്നലെ പി.റ്റി.എ. മീറ്റിംഗിന് റോണിയെ കണ്ടില്ലല്ലോ ? എന്തുപറ്റി ?'' മാഷ് ചോദിച്ചു.
''പച്ചക്കറികളിലും പഴങ്ങളിലും വിഷമാണ്, ജലം മലിനമാണ് ഇതൊക്കെയല്ലേ ക്ലാസില്‍ പറഞ്ഞത്. എത്ര കാലമായി ഇതൊക്കെ കേള്‍ക്കുന്നു. ഇവരാരും ഇതൊന്നും ഉപയോഗിക്കാറില്ലേ ?'' റോണി ഗൗരവത്തിലായി.
''ഇക്കാര്യങ്ങള്‍ മാത്രമല്ല പറഞ്ഞത്. രക്ഷിതാക്കള്‍ മനസു വച്ചാല്‍ എങ്ങനെയെല്ലാം രോഗങ്ങളെ അകറ്റിനിര്‍ത്താം ? ആഹാരം എപ്പോള്‍ എങ്ങനെ കഴിക്കണം ? വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും പ്രാധാന്യമെന്ത് ? ഇങ്ങനെ നിരവധി കാര്യങ്ങള്‍ പറഞ്ഞു.'' മാഷ് വിശദീ കരിച്ചു.
''അച്ചു ഛര്‍ദിച്ചത് മിനിയാന്നു വാങ്ങിയ മുന്തിരി തിന്നിട്ടാണെന്ന് എനിക്കു തോന്നുന്നു.'' മഞ്ജു പറഞ്ഞു.
''ഞാന്‍ നല്ല വെള്ളത്തില്‍ കഴുകിവച്ചതായിരുന്നല്ലോ.'' റോണി.
''അതുപോരെന്നാണ് ഇന്നലെ ക്ലാസില്‍ കേട്ടത്. രണ്ടു മണിക്കൂറെങ്കിലും ഉപ്പുവെള്ളത്തിലിട്ടു നന്നായി കഴുകി ഉപയോഗിക്കണം.'' മഞ്ജു.
''അതുപോലെ പച്ചക്കറികള്‍ രണ്ടുമൂന്നുമണിക്കൂര്‍ ശുദ്ധജലത്തിലിട്ടതിനുശേഷം എടുത്തുപയോഗിക്കുന്നതാണു നല്ലത്.'' മാഷ് തന്റെ അഭിപ്രായം പറഞ്ഞു.
''അമ്മേ... അമ്മേ...'' മകള്‍ മീര ഓടിവന്നു. ''ദേ, രവിയങ്കിളിനെ കുറേപ്പേര്‍ എടുത്ത് വണ്ടിയില്‍ കയറ്റുന്നു.'' അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു.
മാഷും റോണിയും ചാടിയെണീറ്റ് പെട്ടെന്ന് മുറ്റത്തിറങ്ങി നോക്കി. വണ്ടി പോയിക്കഴിഞ്ഞു. അവര്‍ രവിയുടെ വീട്ടിലെത്തി വിവരമന്വേഷിച്ചു. കുഴപ്പമൊന്നുമില്ല. ഒരു നെഞ്ചു വേദന. അറ്റാക്കാണോ എന്നു സംശയം. തിരികെ പോരുന്നതിനിടയ്ക്കു മാഷ് പറഞ്ഞു :
''ചെറുപ്രായം. ഏറിയാല്‍ മുപ്പത്തഞ്ച് വയസ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആഫീസിലിരുപ്പ്. വൈകിട്ട് ബൈക്കില്‍ വീട്ടിലേക്കു വരുന്ന വഴി ക്ലബില്‍ ഇരുന്ന് ചീട്ടുകളി. പുകവലിയും ഉണ്ട്.''
''രവിയെ കണ്ടാല്‍ നല്ല ആരോഗ്യവാനാണല്ലോ ?'' റോണി. അവര്‍ സംസാരിച്ച് വീട്ടിലെത്തി വരാന്തയില്‍ ഇരുന്നു.
''രവി ആരോഗ്യവാനായിരുന്നു. പക്ഷേ, നമ്മുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നമ്മുടെ ആരോഗ്യം പരിപാലിക്കേണ്ടത് നമ്മള്‍ തന്നെയാണ്.'' മാഷ് പറഞ്ഞു
''നാട്ടിന്‍പുറമല്ലേ. ഇവിടെയുണ്ടോ അതിനൊക്കെ സൗകര്യങ്ങള്‍.'' ജിംനേഷ്യത്തെ ഉദ്ദേശിച്ച് റോണി പറഞ്ഞു.
തുടരും..........

Friday 9 March 2012

ഭിത്തി


ഒരിക്കല്‍ രണ്ടു സന്യാസിമാര്‍,

 ആത്മവിശുദ്ധി നേടുന്നതിന് ഹിമാലയ സാനുക്കളില്‍ പോയി 
തപസ്സനുഷ്ഠിക്കാന്‍ തീരുനാനിച്ചു.
മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് ഗുഹകള്‍ അവര്‍ അവിടെ കണ്ടെത്തി. 
രണ്ടുപേരും അവരവരുടെ ഗുഹകളിലിരുന്ന് പ്രാര്‍ത്ഥന തുടങ്ങി. 
വര്‍ഷങ്ങള്‍ കഴിഞ്ഞു. തീവ്രമായ പ്രാര്‍ത്ഥനകളും പരിത്യാഗവും വഴി ഒരാള്‍ പൂര്‍ണ്ണതയുടെ പാരമ്യത്തിലെത്തി എന്ന് വിശ്വസിച്ചു. 
മറ്റെയാള്‍ പരിശുദ്ധനായിരുന്നുവെന്ന് മാത്രമല്ല നല്ലവനും കരുണയുള്ളവനുമായിരുന്നു. വിദൂരങ്ങളില്‍നിന്ന് വരുന്ന തീര്‍ത്ഥാടകരുമായി സംസാരിക്കാന്‍ അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. 
വഴി തെറ്റിയവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നുമില്ല.
ധ്യാനവും പ്രാര്‍ത്ഥനയും നടത്തേണ്ട സമയം ഇങ്ങനെ പാഴാക്കുന്നത് ഒന്നാമന് ഇഷ്ടമില്ലെന്ന് മാത്രമല്ല ഏറെ കുറ്റപ്പെടുത്തുകയും ചെയ്തു.

 തന്റെ കൂട്ടുകാരനെ ഇതൊന്ന് ബോദ്ധ്യപ്പെടുത്തുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗം ഒന്നാമന്‍ കണ്ടെത്തി. 
സുഹൃത്തിന്റെ ഓരോ പിഴവിനും തന്റെ ഗുഹകയുടെ മുന്നില്‍ ഓരോ കല്ലെടുത്തു വെയ്ക്കുക. 


തെറ്റിന്റെ തീവ്രതക്ക് ആനുപാതിക വലുപ്പമുള്ള കല്ല് വെയ്ക്കാം.
 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാമന്റെ ഗുഹക്കു മുന്‍പില്‍ കല്ലുകള്‍ ഉയര്‍ന്ന് 
ഒരു ‘ഭിത്തി' പോലെയായി.
 മറ്റൊരാളുടെ കുറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആള്‍ക്ക് എന്ത് സംഭവിച്ചു. 
അയാളുടെ ആത്മീയത എത്രത്തോളമുണ്ട്. 

Wednesday 7 March 2012

രക്ഷിതാക്കളറിയാന്‍ - 5




''വണ്ടി വേഗതയില്‍ പോകുമ്പോള്‍ എനിക്കിപ്പോഴും പേടിയാ.'' മഞ്ജു സമ്മതിച്ചു.
മാഷ് തുടര്‍ന്നു:

 ''പല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ഇരുട്ടത്ത് നടക്കേണ്ടി വന്നിട്ടുണ്ടാകാം. തൊട്ടുമുമ്പില്‍ പാമ്പ് കിടക്കുന്നു എന്നു വിചാരിച്ച് ടെന്‍ഷനടിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മനസമാധാനത്തോടെ മുന്നോട്ട് പോകാനാകും ?
'' വാഹനാപകടത്തില്‍ ജീവിതം അവസാനിക്കണമെന്നതാണ് ഈശ്വരനിശ്ചയമെങ്കില്‍ അതു സംഭവിച്ചിരിക്കുമെന്നും പാമ്പ് കടിയേറ്റു മരിക്കണമെന്നതാണു വിധിയെങ്കില്‍ അതിനു മാറ്റ
മുണ്ടാവില്ല എന്നും ചിന്തിക്കുന്ന ഒരാള്‍ക്ക് ഒരു ടെന്‍ഷനും ഉണ്ടാകുന്നില്ല. 


അയാളല്ലേ യഥാര്‍ത്ഥ ഈശ്വരവിശ്വാസി ?


''നിങ്ങള്‍ എന്തുപറയുന്നു ?
 യഥാര്‍ത്ഥ ഈശ്വരവിശ്വാസി ഇങ്ങനെയല്ലേ ചിന്തിക്കേണ്ടത് ? 
ഈശ്വരനിശ്ചയം മറിച്ചാണെങ്കില്‍ ഒരപകടവും സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ടെന്‍ഷനടിച്ചത് വെറുതെയായില്ലേ ?


 വാഹനയാത്ര അവസാനിച്ചപ്പോഴും രാത്രിയില്‍ ഇരുട്ടത്ത് വീട്ടിലെത്തിയപ്പോഴും നിങ്ങള്‍ക്കിതു പലപ്പോഴും അനുഭവപ്പെട്ടിട്ടില്ലേ ? പിന്നെയെന്തിനാണ് അനാവശ്യ ടെന്‍ഷനുകള്‍ ? 


സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. അപ്പോള്‍ നാമെല്ലാം ഈശ്വര പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ഉപകരണങ്ങള്‍ മാത്രം. ഈ ചിന്ത നമുക്ക് ആശ്വാസം നല്‍കും.''
''മക്കളെ കണ്ടും മാമ്പൂ കണ്ടും സന്തോഷിക്കണ്ട എന്നാണു കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.'' മഞ്ജു നിരാശയോടെ പറഞ്ഞു.
''എന്താണ് മഞ്ജുവിന്റെ സ്വരത്തില്‍ ഒരു നിരാശ ?'' മാഷ് ചോദിച്ചു. ''മക്കളെ ഓര്‍ത്ത് ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ ഉരുവിടേണ്ട ഒരു പ്രമാണമാണിത്. മക്കള്‍ കുട്ടികളായിരുന്നപ്പോള്‍ അവര്‍ക്കുവേണ്ടി വളരെയേറെ ബുദ്ധിമുട്ടുകള്‍ മാതാപിതാക്കള്‍ സഹിക്കുന്നു. ധാരാളം പണം ചെലവഴിക്കുന്നു. അവയെല്ലാം മുതലും പലിശയും ചേര്‍ത്തു തിരികെ വേണമെന്നു വിചാരി ക്കരുത്. നിങ്ങള്‍ കരുതുന്ന രീതിയില്‍ അതു ലഭിക്കാതെ വരുമ്പോള്‍ നിരാശയും ഉത്കണ്ഠയുമുണ്ടാകുന്നു. ഇവയൊക്കെ നമ്മുടെ മാതാപിതാക്കള്‍ക്ക് നാം തിരികെ നല്‍കിയിട്ടുണ്ടോ എന്നു ചിന്തിക്കാറില്ല.
''ചില രക്ഷിതാക്കള്‍ മക്കള്‍ പ്രായമായാലും അവര്‍ക്കവകാശപ്പെട്ട സ്വത്തു നല്‍കാതെ എല്ലാം സ്വന്തം നിയന്ത്രണത്തില്‍ നിലനിര്‍
ത്തുന്നു. സ്വത്തു നല്കിയാല്‍ മക്കള്‍ കൈവെടിയുമോ എന്ന ടെന്‍ഷനാണ് ഇതിനു കാരണം.
''തന്നോളമായാല്‍ താനെന്നു വിളിക്കാന്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല, അല്ലേ മാഷേ,'' റോണി ചോദിച്ചു.
''അതേ റോണീ...'' മാഷ് വിശദീകരിച്ചു : ''നമ്മുടെ മനോഭാവമാണ് മനസമാധാനത്തിനാധാരം. മരം മുറിക്കുന്നവരെ കണ്ടിട്ടില്ലേ, മരം വീഴാറാകുന്നതോടെ വെട്ടു നിര്‍ത്തി അവര്‍ മാറിനില്ക്കും. 

കനാല്‍ വെട്ടുന്നവരും ജോലി തീരുമ്പോള്‍ വെള്ളം ഒഴുകാനായി മാറിനില്ക്കും.
 നമ്മുടെ ചുമതല തീരുമ്പോള്‍ രംഗത്തുനിന്നു മാറിനില്ക്കാന്‍ നാം പഠിക്കണം. 
അതു ലോകതത്വമാണ്, പ്രകൃതിനിയമമാണ്. അതിനു കഴിയാതെ വരുമ്പോഴാണ് നമ്മെ അവഗണിക്കുന്നുവെന്ന തോന്നലുണ്ടാകുന്നത്.
 പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയാണല്ലോ അവഗണന അസഹ്യമാക്കുന്നത്. ഇതു കൂടുതല്‍ ടെന്‍ഷന്‍ സമ്മാനിക്കും. യഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാനുള്ള പരിശീലനം നേടുകയാണ് ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.''
മാഷ് വാച്ചില്‍ നോക്കി പറഞ്ഞു : ''എന്റെ ഇന്നത്തെ ദൗത്യം പൂര്‍ത്തിയായി. ഇനി ഞാനിറങ്ങട്ടെ.'
തുടരും............... 

എന്ത് ചെയ്യാം.?


പുണ്യചരിതനായിരുന്ന പല്ലാട്ടുകുന്നേല്‍ പി,സി അബ്രാഹം നിര്യാതനായി. കേരള സഭാ താരം,നൂറ്റാണ്ടിന്റെ അത്മായ പ്രേക്ഷിതന്‍,കേരള സഭാരത്‌നം എന്നീ ബഹുമതികള്‍ തേടിയെത്തിയ അത്മായന്‍.
പദവികളും സ്ഥാനമാനങ്ങളും മോഹിക്കാതെ വിനയവും ലാളിത്യവും മുഖമുദ്രയാക്കി, താന്‍ പ്രഘോഷിച്ച മൂല്യങ്ങള്‍ സ്വന്തം ജീവിതമൂല്യമാക്കിയ ആത്മീയ വിപഌവകാരി. മിഷന്‍ലീഗ് എന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ആയിരക്കണക്കിന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നിരവദി ബിഷപ്പുമാര്‍ക്കും ആന്മീയ പ്രചോദനമായ അത്മായ ശ്രേഷ്ഠന്‍.
ഇതെല്ലാം കുഞ്ഞേട്ടന്‍ എന്ന വ്യക്തിയുടെ വിശേഷണങ്ങളാണ്.84-ാം വയസ്സിലും പ്രേക്ഷിത പ്രവര്‍ത്തനവുമായി ഓടി നടന്ന അദ്ദേഹത്തെ 2009 ആഗസ്റ്റ് 2 ന് ചങ്ങനാശ്ശേരിയില്‍ വെച്ചുണ്ടായവാഹനാപകടത്തെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം ബോധരഹിതനായി ആശുപത്രിയില്‍ കിടന്ന കുഞ്ഞേട്ടന്‍ ആഗസ്റ്റ് 11 ന് യാത്രയായി. കുഞ്ഞേട്ടന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കേരളത്തിലെ മുഖ്യധാരാ ദിനപ്പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഒരു വാര്‍ത്തയായിരുന്നില്ല.
എന്നാല്‍ അദ്ദേഹത്തിന്റെ അപകട വാര്‍ത്തയറിഞ്ഞ ഉടന്‍ ബിഷപ്പുമാരും ആര്‍ച്ചു ബിഷപ്പുമാരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. സ്വന്തം നാട്ടുകാര്‍ പോലും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ മരണശേഷമാണെന്ന് തോന്നുന്നു.
ആഗസ്റ്റ് 12 ന് കുഞ്ഞേട്ടന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ കാരിത്താസ് ആശുപത്രിയില്‍ നിന്നാരംഭിച്ച് വൈകിട്ട് ചെമ്മലമറ്റത്തുള്ള സ്വഭവനത്തില്‍ എത്തിച്ചേരുന്നതുവരെ പള്ളികളിലും വഴിയോരങ്ങളിലും അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്ത് നിന്ന ബിഷപ്പുമാരും , വൈദികരും ,കന്യാസ്ത്രീകളും സാധാരണ മനുഷ്യരും കേരളസഭാ അത്മായ ചരിത്രത്തില്‍ പുതുമയുള്ള കാഴ്ചയായിരുന്നു.
കാരിത്താസില്‍ - ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, അതിരമ്പുഴയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ , മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തൈക്കത്തേച്ചേരില്‍ കിടങ്ങൂരില്‍, മാര്‍ മാത്യു മൂലേക്കാട്ട് ചേര്‍പ്പുങ്കലില്‍
പാലാ ശാലോം,പാലാ കുരിശുപള്ളി, മാതൃഭവന്‍, പിന്നെ ഭരണങ്ങാനം പള്ളിയില്‍ മോണ്‍. പീറ്റര്‍ തുരുത്തിക്കോണം, ദീപ്തിയില്‍ മാര്‍ ജോണ്‍ പെരുമററം, അരുവിത്തുറയില്‍ തിരുവല്ല മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് വീട്ടില്‍ മാര്‍ ഡോമിനിക്ക് കോക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം
പക്ഷേ വഴിയിലൊരിടത്തും പാലായിലെ ബിഷപ്പുമാരെ ഞാന്‍ കണ്ടില്ല.
കുഞ്ഞേട്ടനെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തില്‍ ഞാനുമുണ്ടായിരുന്നു. പണ്ട് മിഷന്‍ലീഗ് രൂപീകരിക്കാന്‍ ഞങ്ങളുടെ ഇടവകയില്‍ വന്നത് ഈ കുഞ്ഞേട്ടനായിരുന്നു.പ്രായത്തിന്റെ പരിണാമത്തില്‍ സംഘടന വിട്ട ഞാന്‍ ഇപ്പോള്‍ ഒരു ഭക്ത സംഘടനയിലും അംഗമല്ല. എന്നിട്ടും എന്തോ കുഞ്ഞേട്ടന്റെ അന്ത്യയാത്രയില്‍ അനുഗമിക്കണമെന്ന് തോന്നിപ്പോയി.
കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കുഞ്ഞേട്ടനെ ഒരുനോക്കു കാണാന്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ എന്നെ അത്ഭുതപ്പെടുത്തി. ്അധികാരവും ചെങ്കോലുമില്ലാതിരുന്ന ഒരു സാധാരണ മനുഷ്യന്‍ എത്രയധികമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
നിരവധി ബിഷപ്പുമാരും വൈദികരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ടിക്കുന്നു. നേരം ഏറെയായിട്ടും പാലാ രൂപതയിലെ ബിഷപ്പുമാരെ കാണാതിരുന്നപ്പോള്‍ അടുത്തുകണ്ട ഒരാളോട് ഞാന്‍ കാര്യം തിരക്കി. ബിഷപ്പ് സ്ഥലത്തില്ലെന്നും വലിയ ബിഷപ്പിന് അവശതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പിന്നേ അരമനയുടെ തൊട്ടുള്ള ശാലോമിലോ പാലാ കുരിശുപള്ളി കവലയിലോ എത്താന്‍ വയ്യാത്ത അവശതയൊന്നും അങ്ങേര്‍ക്കില്ല' .മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
'ഏയ്... അതൊന്നുമല്ല കാര്യം.' കണ്ടാല്‍ ഒരു ചൂടനായ ചേട്ടന്‍ കേസ് പിടിച്ചു. ' ഈ പാവം എന്തൊക്കെ സഹിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കൊന്നുമറിയില്ല.' അദ്ദേഹം തുടര്‍ന്നു. 'ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ബിഷപ്പായിരുന്ന കാലത്താണ് ചൂണ്ടച്ചേരി എഞ്ചി. കോളേജ് ആരംഭിച്ചത്. അന്ന്്് കോളേജ് ഹോസ്റ്റലായി നിശ്ചയിച്ചത് മിഷന്‍ലീഗ് മാതൃഭവനായിരുന്നു. വിവരമറിഞ്ഞ് മിഷന്‍ലീഗ് ഭാരവാഹികളുമായി കുഞ്ഞേട്ടന്‍ ബിഷപ്പിനെ കാണാന്‍ അരമനയിലെത്തി. താന്‍ ചോര നീരാക്കി കെട്ടിപ്പടുത്ത സ്ഥാപനം ഹോസ്റ്റലാക്കുന്നതിന്റെ വേദന ബിഷപ്പിനെ അറിയിച്ചു. എഴുതിയതെഴുതി എന്ന പീലാത്തോസ് വചനംപോലെ തീരുമാനിച്ചത് തീരുമാനിച്ചതാ എന്ന് ബിഷപ്പ് പറഞ്ഞു.ധാര്‍ഷ്ട്യം നിറഞ്ഞ ഈ മറുപടി കേട്ട് മനസ്സ് വേദനിച്ചപ്പോഴും മിഷന്‍ലീഗ് പ്രവര്‍ത്തനം എവിടെ നടത്താന്‍ പറ്റും എന്ന ഉത്ക്കണ്ഠയായിരുന്നു കുഞ്ഞേട്ടന്. കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ കുഞ്ഞേട്ടനുള്‍പ്പെടെയുള്ളവരെ മുറിയില്‍ നിന്നും ഇറക്കിവിട്ടു.'
' പക്ഷേ ഹോസ്റ്റല്‍ ഇപ്പോള്‍ അവിടെയല്ലല്ലോ?'' ഞാന്‍ ഇടക്കു കേറി ചോദിച്ചു.
' പാലാ അരമനയില്‍ നിന്നും തന്നെ ഗറ്റൗട്ട് അടിക്കുമെന്ന് കുഞ്ഞേട്ടന്‍ ഒരിക്കലും വിചാരിച്ചില്ല. ദുഖിതനായ അദ്ദേഹം കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിനെ കണ്ട് വിവരം പറഞ്ഞു. കേട്ടതേ അദ്ദേഹം പാലായിലേക്ക് ഒരു വിളി. തീരുമാനവും മാറി.' ചേട്ടന്‍ ഒന്നു നിര്‍ത്തി.
ആളെക്കണ്ടാല്‍ ചുടനാണെന്നു തോന്നുമെങ്കിലും ചേട്ടന്‍ പറയുന്ന കാര്യങ്ങളിലെ ആധികാരികത എന്നെ ആകര്‍ഷിച്ചു. ഒരൊഴിഞ്ഞ മൂലയില്‍ കസേരയിട്ട് ഞങ്ങള്‍ ഇരുന്നു. അദ്ദേഹം പിന്നേയും സംസാരിച്ചു തുടങ്ങി.
'നിങ്ങള്‍ക്കറിയുമോ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ പാലാ രൂപതയില്‍ നിന്ന് പലരും രുപതയുടെ ചെലവില്‍ റോമിന് പോയി. അങ്ങനെ പോകുന്നവരുടെ ലിസ്റ്റില്‍ കുഞ്ഞേട്ടന്റെ പേര് കാണാതിരുന്നത് ശ്രദ്ധയില്‍പെട്ട ഒരു ബിഷപ്പ് , കുഞ്ഞേട്ടനോട് , റോമില്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. പോകണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് പക്ഷേ പണമില്ല എന്നായിരുന്നു മറുപടി. ഞാന്‍ വീടിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അതുകൊണ്ട് മക്കളോട് ചോദിക്കില്ല എന്നുകൂടി പറഞ്ഞു.
ആ ബിഷപ്പും സ്േനഹിതരും സമാഹരിച്ചുകൊടുത്ത പണത്തിനൊപ്പം തന്റെ അവാര്‍ഡ് തുകയും കൂടി ചേര്‍ത്ത് അദ്ദേഹം റോമിന് പോയി.' ചേട്ടന്റെ തൊണ്ടയിടറി.
വി. അല്‍ഫോന്‍സാമ്മയുടെ ജിവിതത്തിലെ വേദന നിറഞ്ഞ ദിവസങ്ങളില്‍ ആശ്വാസം പകര്‍ന്നിരുന്നത് ഭരണങ്ങാനം മഠത്തില്‍ ചാമ്പങ്ങ പറിക്കാന്‍ വന്നിരുന്ന അടുത്ത സ്‌കൂളിലെ കുസൃതിക്കുടുക്കകളായിരുന്നെന്ന് കേട്ടിട്ടുണ്ട്. അവരിലൊരാളായിരുന്നു കുഞ്ഞേട്ടന്‍.
'നാമകരണ ചടങ്ങ് നടക്കുന്ന വേദിയില്‍, ഒരു കോണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കുഞ്ഞേട്ടന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചപ്പോള്‍ മാര്‍പ്പാപ്പയോടൊപ്പം അള്‍ത്താരയിലേക്ക് നീങ്ങിയ നിരയില്‍ തിരിയേന്തിയ മൂന്നു പേരുണ്ടായിരുന്നു.ഒന്ന് സിസ്റ്റര്‍ സീലിയ മറ്റൊന്ന് വടക്കേലച്ചന്‍ രണ്ടും അര്‍ഹതപ്പെട്ടവര്‍. പക്ഷേ മൂന്നാമന്‍ അത്മായ പ്രതിനിധിയായി ശ്രീ. കെ.എം മാണി. ആര്‍ക്കായിരുന്നു അതിന് അര്‍ഹതയുണ്ടായിരുന്നത് ?. കുഞ്ഞേട്ടന് മാത്രം ഈ കിടക്കുന്ന കുഞ്ഞേട്ടനു മാത്രം' അദ്ദേഹത്തിനു രോഷം നിയന്ത്രിക്കാനായില്ല.
' പണത്തിനു മുകളില്‍ പത്രോസും പറക്കില്ല ചേട്ടാ' ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
അടുത്ത ദിവസം ശവസംസ്‌കാര ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായിരുന്ന ബിഷപ്പ് ഡോമിനിക്ക് കോക്കാട്ട് , റോമില്‍ ഒരു മൂലയില്‍ ചെരുപ്പില്ലാതെ നില്‍ക്കുന്ന കുഞ്ഞേട്ടനെ ഓര്‍മ്മ വരുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ചൂടന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാണല്ലോ എന്നു ഞാനോര്‍ത്തു.
ആഗസ്റ്റ് 13 നായിരുന്നു ശവസംസ്‌കാരം. 2 മണിയോടെ ചെമ്മലമറ്റവും പല്ലാട്ടുകുന്നേല്‍ കുടുംബ പരിസരവും ജനസാന്ദ്രമായി.കുറച്ചു നേരത്തെ അവിടെയെത്തിയ ഞാന്‍ തലേന്ന് കണ്ട ചേട്ടനെ യാദൃശ്ചികമായി കണ്ടു. ഞാന്‍ ഒരു നല്ല കേള്‍ക്കാരനാണെന്ന് തോന്നിയതുകൊണ്ടാകാം അടുത്ത് വന്നു.
'എനിക്ക് കുറച്ച് കാര്യങ്ങള്‍കൂടി പറയാനുണ്ട് ആരോടെങ്കിലും പറഞ്ഞാലെ സമാധാനമാകൂ.' വളരെ ഗൗരവത്തോടെയാണ് ചേട്ടനിത് പറഞ്ഞത്.
'ചേട്ടാ നമുക്ക് അല്പ്പം മാറി നിന്ന് സംസാരിക്കാം' ഞാന്‍ പറഞ്ഞു.ഒരു ഒഴിഞ്ഞ മൂലയിലേക്ക് ഞങ്ങള്‍ മാറി നിന്നു.
'മിഷന്‍ലീഗിന്റെ യഥാര്‍ത്ഥ സ്ഥാപകനാരാണെന്നറിയാമോ?' ചേട്ടന്‍ ചോദിച്ചു.
'മാലിപ്പറമ്പില്‍ അച്ചനാണെന്നാ കേട്ടിരിക്കുന്നത്' ഞാന്‍ പറഞ്ഞു.
'ഇത്തിരി പുളിക്കും.........അച്ചന്‍ ഭരണങ്ങാനം പള്ളിയിലായിരുന്നപ്പോള്‍ ഒരു ദിവസം ഒരു പയ്യന്‍(കുഞ്ഞേട്ടന്‍) അച്ചന്റെ മുറിയിലേക്ക് കയറി വന്ന് നമുക്കൊരു വേദപ്രചാര സംഘമുണ്ടാക്കണമെന്ന് പറഞ്ഞു. ആളെ കൂട്ടിവരാന്‍ പറഞ്ഞ് പയ്യനെ അച്ചന്‍ മടക്കി അയച്ചു. അച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം തന്നെ ആ പയ്യന്‍ തന്റെ കൂട്ടുകാരേയും കൂട്ടി അച്ചന്റെ അടുത്തെത്തി. അച്ചനുള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് അന്ന് രൂപംകൊണ്ടതാണ് ചെറുപുഷ്പ മിഷന്‍ലീഗ്.' ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
' ചേട്ടാ ഈ അല്‍മായനെ എന്തിനുകൊള്ളാം. അവര്‍ പഠിപ്പിച്ചാല്‍ ശരിയാകാത്തതുകൊണ്ടാ അച്ചന്മാരേയും കന്യാസ്ത്രീകളേയും കോളേജിലും സ്‌കൂളിലും നിയമിക്കുന്നത്.അതുകൊണ്ടാ അരമനയും പള്ളിയും പുതിയ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത്. പാരലല്‍ കോളേജ്, നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്,നാടക സമിതി,ഗാനമേള ട്രൂപ്പ്,മിമിക്‌സ് ട്രൂപ്പ് എന്നു വേണ്ട സമീപ ഭാവിയില്‍ മീന്‍ കച്ചവടവും ഇറച്ചി വെട്ടും തുടങ്ങിയേക്കാം.' ചേട്ടനൊപ്പം ഞാനും കൂടി.
'ഒരു വേള കുഞ്ഞേട്ടന്‍ വല്ല അത്ഭുതവും കാട്ടി വാഴ്ത്തപ്പെട്ടവനോ വിശുദ്ധനോ ആയാല്‍ അതിന്റെ നേട്ടം ആര്‍ക്കാ ? പാലാ രൂപതയ്ക്ക് തന്നെ. അന്ന് കഞ്ഞേട്ടനെ അവര്‍ വിറ്റ് കാശാക്കും.' ഒരു ദീര്‍ഘനിശ്വാസത്തോടെ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
(2009 സെപ്‌ററംമ്പര്‍ ലക്കം കിരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) 

Sunday 4 March 2012

രക്ഷിതാക്കളറിയാന്‍ സീന്‍ - 4


''നൊന്തുപെറ്റ വയറിന് വേദന കൂടുതലുണ്ട്. അതൊന്നും നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ക്കു പറഞ്ഞാല്‍ മനസിലാവില്ല.'' 

മഞ്ജു മാതൃസ്‌നേഹത്തിന്റെ മഹത്വം വെളിപ്പെടുത്തി.
''മഞ്ജു,'' ചെറിയാന്‍ മാഷ് പറഞ്ഞുതുടങ്ങി. ''ഞങ്ങള്‍ സഹോദരങ്ങള്‍ പത്തുപേരാണ്. അക്കാലത്തു ഭൂരിഭാഗം വീടുകളിലും എട്ടും പത്തും കുട്ടികളുണ്ടായിരുന്നു. എന്നിട്ടുമെന്തേ അന്നത്തെ അമ്മമാര്‍ക്ക് നിങ്ങളേപ്പോലെ ടെന്‍ഷനില്ലാതിരുന്നത് ?''
ശരിയാണല്ലോ. മഞ്ജു ചിന്തിച്ചു. തന്റെ വീട്ടിലും ആറുപേരുണ്ട്. 

കുട്ടികളുടെ പഠനത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ മാതാപിതാക്കള്‍ ഉത്കണ്ഠപ്പെട്ടു കണ്ടിട്ടില്ല. കുട്ടികള്‍ക്കും വലിയ ഉത്കണ്ഠകളില്ല.
മാഷ് തുടര്‍ന്നു: ''ജീവിതം ഒരു പോരാട്ടമാണെന്ന് അന്നത്തെ കുട്ടികള്‍ മനസിലാക്കിയിരുന്നിരിക്കാം. സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂല മാക്കാനും പ്രതിസന്ധികളെ നേരിടാനും സഹോദരങ്ങളുമൊത്തുള്ള വാസം അവരെ പ്രാപ്തരാക്കി.''
''അന്നൊക്കെ അവനവന്റെ കാര്യം അവനവന്‍ നോക്കണമായിരുന്നു.'' 

റോണി പഴയകാലം ഓര്‍ത്തുപോയി.
''അതെ,'' മാഷ് പറഞ്ഞു, ''അദ്ധ്വാനികളായിരുന്ന മാതാപിതാക്കള്‍ക്ക് അന്നന്നത്തെ അപ്പം തേടുന്ന തിരക്കിനിടയില്‍ കുട്ടികളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഇളയകുട്ടികളെ വളര്‍ത്തിയിരുന്നതുപോലും മുതിര്‍ന്നവരാണ്. 

അതുമാത്രമല്ല കൃഷിപ്പണിയിലും അടുക്കളപ്പണിയിലും മാതാപിതാക്കളെ കുട്ടികള്‍ സഹായിക്കണമായിരുന്നു. ഫലമോ ? അടുക്കളപ്പണിയിലും കൃഷിപ്പണിയിലും പരമ്പരാഗത കരകൗശലപ്പണികളിലും കുട്ടികള്‍ പ്രാഗല്ഭ്യം നേടി.''
''വിറകു വെട്ടാനും വെള്ളം കോരാനും അരി ആട്ടാനും മരം കയറാനും വയറിംഗ് നടത്താനും ഞാനൊക്കെ പഠിച്ചത് ഇങ്ങനെയാണ്.'' റോണി പറഞ്ഞു.
''കൊട്ടും കുരവയുമായി നാം നടപ്പാക്കിയ DPEP വിദ്യാഭ്യാസ രീതിയായിരുന്നു പഴയകാലത്ത് കുടുംബങ്ങളില്‍ നിലനിന്നിരുന്നത്. കൊണ്ടും കൊടുത്തും കണ്ടും കേട്ടും തൊട്ടും രുചിച്ചും കാര്യങ്ങള്‍ മനസിലാക്കിയിരുന്നു കുട്ടികള്‍.'' മാഷ് തുടര്‍ന്നു.
''കാലത്തിന്റെ കുത്തൊഴുക്കില്‍ സമയത്തിന്റെ തികവില്‍ കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞു. അണുകുടുംബങ്ങള്‍ എന്നറിയപ്പെടുന്ന ചെറുകുടുംബങ്ങളില്‍ അപ്പനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. പഴയ ഭവനാന്തരീക്ഷം തന്നെ മാറി. ആറു വയസുവരെ മുത്തച്ഛ ന്റെയും മുത്തശ്ശിയുടെയും കഥകള്‍ കേട്ടു നടന്നിരുന്ന ബാല്യ കാലം നഴ്‌സറി, എല്‍.കെ.ജി ക്ലാസുകള്‍ക്കു വഴിമാറി. കുട്ടികളുടെ എണ്ണ ക്കുറവ് അവര്‍ക്കു ലഭിക്കുന്ന ശ്രദ്ധയുടെ തോതു വര്‍ദ്ധിപ്പിച്ചു. അത
വരില്‍ പരാശ്രയത്വം സൃഷ്ടിച്ചു. പ്രശ്‌നങ്ങളെയും വെല്ലുവിളി
കളെയും സധൈര്യം നേരിടാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്കു നഷ്ടപ്പെട്ടു. അങ്ങനെ അവര്‍ എന്തിനും ഏതിനും ടെന്‍ഷന്‍ അനുഭവിക്കുന്നവരായി മാറി. അല്ലെങ്കില്‍ മാറ്റി.''
''മാഷ് പറയുന്നത് ശരിതന്നെ. പക്ഷേ, മക്കളുടെ കാര്യം മാതാപിതാക്കളല്ലാതെ വേറെയാരു നോക്കും ?'' മഞ്ജു ചോദിച്ചു.
''മാതാപിതാക്കള്‍ മക്കളുടെ കാര്യം നോക്കേണ്ടന്നു ഞാന്‍ പറഞ്ഞില്ല. അമിതശ്രദ്ധയും അനാവശ്യമായ ഉത്കണ്ഠയും അനാരോഗ്യകരമായ അവകാശബോധവും ഒഴിവാക്കിയാല്‍ ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാത്ത ഒരു ജീവിതം നയിക്കാം എന്നു മാത്രം.'' മാഷ് തുടര്‍ന്നു:


''നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. 
ഇന്ന് ആരാധനാലയങ്ങളിലെല്ലാം ഭയങ്കര തിരക്കാണ്. നിലവിലുള്ള ദൈവങ്ങള്‍ക്കു പുറമേ എത്ര മനുഷ്യദൈവങ്ങളാണ് ആരാധകരാല്‍ വണങ്ങപ്പെടുന്നത്.
 ഇതൊക്കെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഈശ്വരവിശ്വാസത്തിന്റെ അടയാളമാണോ അതോ കുറ്റബോധത്തിന്റെയും ഉത്കണ്ഠയുടേതുമോ ?
 ഈശ്വരവിശ്വാസത്തിന്റെ അടയാളമെങ്കില്‍ പിന്നെന്തേ നമ്മുടെ സമൂഹത്തില്‍ ടെന്‍ഷന്‍ കുറയുന്നില്ല ? ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസി നിശ്ചയമായും ടെന്‍ഷന്‍ ഇല്ലാത്തവനായിരിക്കണ്ടേ ? അല്ലാത്തവന്‍ കപടവിശ്വാസിയല്ലേ ? 
സംഭവിക്കുന്നതെല്ലാം ഈശ്വരനിശ്ചയപ്രകാരമെന്നു വിശ്വസിക്കുന്ന വിശ്വാസി ഈ നിശ്ചയത്തില്‍ ഉത്കണ്ഠപ്പെടുന്നത് ഈശ്വരനിന്ദയല്ലേ ?
''നിങ്ങള്‍ ബസില്‍ യാത്ര ചെയ്യാറില്ലേ ? വേഗത്തില്‍ പോകുന്ന വാഹനം എതിരേ വരുന്ന വാഹനത്തില്‍ ഇതാ ഇടിച്ചേക്കും എന്നോ, പെട്ടെന്ന് ടയര്‍ ഊരിപ്പോയാല്‍ എന്തു സംഭവിക്കുമെന്നോ, 

ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്റെ ബ്രേക്ക് ഇപ്പോള്‍ പോയാല്‍ എന്തു സംഭവിക്കുമെന്നോ ഒക്കെയുള്ള ടെന്‍ഷനോടെ ഇരുന്നാല്‍ ആ യാത്രയില്‍ നിങ്ങള്‍ക്ക് ഒരു മനഃസമാധാനവും ഉണ്ടാകില്ല.''
''ശരിയാ... എനിക്കു ചെറുപ്പത്തില്‍ വണ്ടിയില്‍ കയറുമ്പോള്‍ ഇതേ പേടികളായിരുന്നു,'' റോണി പറഞ്ഞു.
തുടരും.....

Thursday 1 March 2012

നിശബ്ദ ചികിത്സ


ഒരു ‘ഭാര്യയും ‘ഭര്‍ത്താവും
ചില കുടംബ‘പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം
മിണ്ടാതിരിക്കുകയാണ്.
അടുത്ത ദിവസം രാവിലെ 5 മണിക്ക് ‘
ഭാര്യ വിളിച്ചുണര്‍ത്തിയാലെ ഫ്‌ളൈറ്റിന് പോകാന്‍ കഴിയൂ
എന്ന കാര്യം പെട്ടന്നയാള്‍ ഓര്‍ത്തു.
നിശബ്ദത അദ്യം ഭഞ്ജിക്കുവാനുള്ള മടികൊണ്ട,്
അതായത് തോറ്റുകൊടുക്കാനുള്ള മടികൊണ്ട്
അയാള്‍ ഒരു തുണ്ട് പേപ്പറില്‍ ഇങ്ങനെ എഴുതി. ”
'ദയവായി എന്നെ രാവിലെ 5 ന് വിളിച്ചുണര്‍ത്തുക.'”
ഭാര്യ കാണാന്‍ സാധ്യതയുള്ള സ്ഥലത്ത് കുറിപ്പ് വെച്ചു. അടുത്ത ദിവസം രാവിലെ
അയാള്‍ ഉണര്‍ന്നത് 9 മണിയോടെയാണ്.
ഫ്‌ളൈറ്റ് സമയം കഴിഞ്ഞതിനാല്‍ യാത്ര മുടങ്ങി. ‘
ഭാര്യ എന്തുകൊണ്ട് തന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ല എന്ന്
ചോദിച്ചിട്ടേയുള്ളു എന്ന് വിചാരിച്ച്
കോപത്തോടെ മുറിയിലെത്തിയപ്പോള്‍ കിടയ്ക്കക്കരുകില്‍
ഒരു പേപ്പര്‍ കഷണം ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'സമയം രാവിലെ 5 മണി ആയി എഴുന്നേല്‍ക്ക്.

ഒരു ‘ഭാര്യയും ‘ഭര്‍ത്താവും
ചില കുടംബ‘പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം
മിണ്ടാതിരിക്കുകയാണ്.
അടുത്ത ദിവസം രാവിലെ 5 മണിക്ക് ‘
ഭാര്യ വിളിച്ചുണര്‍ത്തിയാലെ ഫ്‌ളൈറ്റിന് പോകാന്‍ കഴിയൂ
എന്ന കാര്യം പെട്ടന്നയാള്‍ ഓര്‍ത്തു.
നിശബ്ദത അദ്യം ഭഞ്ജിക്കുവാനുള്ള മടികൊണ്ട,്
അതായത് തോറ്റുകൊടുക്കാനുള്ള മടികൊണ്ട്
അയാള്‍ ഒരു തുണ്ട് പേപ്പറില്‍ ഇങ്ങനെ എഴുതി. ”
'ദയവായി എന്നെ രാവിലെ 5 ന് വിളിച്ചുണര്‍ത്തുക.'”
ഭാര്യ കാണാന്‍ സാധ്യതയുള്ള സ്ഥലത്ത് കുറിപ്പ് വെച്ചു. അടുത്ത ദിവസം രാവിലെ
അയാള്‍ ഉണര്‍ന്നത് 9 മണിയോടെയാണ്.
ഫ്‌ളൈറ്റ് സമയം കഴിഞ്ഞതിനാല്‍ യാത്ര മുടങ്ങി. ‘
ഭാര്യ എന്തുകൊണ്ട് തന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ല എന്ന്
ചോദിച്ചിട്ടേയുള്ളു എന്ന് വിചാരിച്ച്
കോപത്തോടെ മുറിയിലെത്തിയപ്പോള്‍ കിടയ്ക്കക്കരുകില്‍
ഒരു പേപ്പര്‍ കഷണം ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'സമയം രാവിലെ 5 മണി ആയി എഴുന്നേല്‍ക്ക്.

Wednesday 29 February 2012

രക്ഷകര്‍ത്താക്കളറിയാന്‍............സീന്‍ 3





''മാഷ് എത്താന്‍ താമസിച്ചതുകൊണ്ടല്ലേ അച്ചുവിനെ കളിക്കാന്‍ കൂട്ടിയത്. അതുകൊണ്ടല്ലേ ഭാര്യ ചീത്ത വിളിച്ചത് ?'' റോണി പറഞ്ഞു.
''ക്ഷമിക്കണം, രാവിലെ ഇങ്ങോട്ട് ഇറങ്ങിയപ്പോഴാണ് എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മ വന്നത്,'' മാഷ് പറഞ്ഞു.
റോണി കളി അവസാനിപ്പിച്ച് അച്ചുവിന്റെ കയ്യില്‍ ബാറ്റ് കൊടുത്തു വിട്ടു. മാഷിനേയും കൂട്ടി വരാന്തയില്‍ ഇരുപ്പുറപ്പിച്ചു.
''വല്ലവനും വല്ല വയ്യാവേലിയും ഒപ്പിച്ചിട്ടുണ്ടാകും അല്ലേ ?'' റോണി സംശയിച്ചു.
''വയ്യാവേലി ഒപ്പിക്കുന്നത് ഇവിടുള്ളോര്‍തന്നെ,'' വര്‍ത്തമാനം കേട്ട് ഉമ്മറത്തെത്തിയ മഞ്ജു പറഞ്ഞു. ''മാഷ് വന്നതിനു നന്ദി... ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.''
''എന്തുപറ്റി മഞ്ജു ?'' മാഷ് അമ്പരന്നില്ല. റോണിയുടെ സംസാരം കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നു.
''പഠിക്കാന്‍ ചെറുക്കനു മടി; പഠിപ്പിക്കാന്‍ അപ്പനും. ഞാന്‍ പറഞ്ഞിട്ടോ അനുസരണയില്ല. മാഷെങ്കിലും ഒന്നുപദേശിക്ക്,'' മഞ്ജു തന്റെ ആവലാതി തുറന്നുപറഞ്ഞു.
''ഇതുതന്നെയാണു രാവിലെ വീട്ടിലെത്തിയ സ്ത്രീയും പറഞ്ഞത്. ഒരു മാറ്റം മാത്രം. അവരുടെ മകന്റെ കാര്യത്തില്‍ അപ്പനും അമ്മയും ടെന്‍ഷനിലാണ്. ഇവിടെ ടെന്‍ഷന്‍ അമ്മക്കുമാത്രം.'' മാഷ് വിവരിച്ചു.
''കുട്ടികളില്‍ ആവശ്യമില്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നത് ഇത്തരം മാതാപിതാക്കളാണ്. റിസല്‍ട്ട് വരുമ്പോള്‍ ഏതാനും മാര്‍ക്കിന്റെ കുറവോ, ആരുടെയെങ്കിലും പുറകിലായതോ, മാതാപിതാക്കളെ അഭി
മുഖീകരിക്കാനുള്ള ബുദ്ധിമുട്ടോ ഒക്കെയാണു പലരുടെയും ആത്മഹത്യകള്‍ക്കു കാരണമാകുന്നത്. ഇന്ന് 10-ാം ക്ലാസ് റിസല്‍ട്ടിനോടൊപ്പം കുട്ടികള്‍ക്കു കൗണ്‍സലിംഗും ഏര്‍പ്പെടുത്തിയിരിക്കുന്നു! യഥാര്‍ത്ഥത്തില്‍ ഇതു വേണ്ടതു മാതാപിതാക്കള്‍ക്കാണ്. അതും വര്‍ഷാരംഭത്തില്‍.''
''മാഷേ... ഇന്നിവിടുന്നു ഭക്ഷണം കഴിക്കാം. ഞാന്‍ എല്ലാം റെഡിയാക്കിയിട്ടുണ്ട്. എനിക്കും ചിലതു പറയാനുണ്ട്.'' മഞ്ജു അടുക്കളയിലേക്കു പോയി.
''മാഷേ... കഴിഞ്ഞ ടേമിലെ പരീക്ഷാദിവസങ്ങളില്‍ അപ്പനും മോനും കൂടി ഷട്ടില്‍ കളിക്കുന്നത് അച്ചുവിന്റെ ക്ലാസ്ടീച്ചര്‍ കണ്ടു. സ്‌കൂളില്‍ ചെന്നപ്പോള്‍ അവരെന്നെ കളിയാക്കി. ഇതൊക്കെ ഞാനല്ലേ കേള്‍ക്കേണ്ടത്.'' മഞ്ജു ഭക്ഷണം വിളമ്പി തന്റെ സങ്കടം പറഞ്ഞു.
''അവന് ആ ടേമില്‍ നല്ല മാര്‍ക്കുണ്ടായിരുന്നല്ലോ,'' റോണി വാദിച്ചു.
''അതവന്റെ കഴിവ,്'' മഞ്ജു.
''നിങ്ങള്‍ വെറുതേ വഴക്കിടണ്ട,'' മാഷ് ഇടപെട്ടു. ''മഞ്ജുവും ഇരിക്ക്. നമുക്കു ഭക്ഷണം കഴിഞ്ഞ് സംസാരിക്കാം.'' എല്ലാവരും ഭക്ഷണം കഴിച്ചു. മാഷ് കൈ കഴുകി കസേരയിലിരുന്ന് പറഞ്ഞുതുടങ്ങി :
''അച്ചുവിന് കഴിവുണ്ട്, അവന്‍ അദ്ധ്വാനിക്കുന്നുമുണ്ട്. പിന്നെന്തിനു നിങ്ങള്‍ ഉത്കണ്ഠപ്പെടണം ? തങ്ങളുടെ കടമ ഭംഗിയായി നിര്‍ വഹിക്കുന്നവര്‍ ഒരുകാര്യം മനസിലാക്കണം. അദ്ധ്വാനത്തിനു പ്രതിഫലം നല്‍കേണ്ടത് ഈശ്വരനാണ്. നിങ്ങള്‍ ഈശ്വരവിശ്വാസികളാണല്ലോ. ഏത് ഈശ്വരനില്‍ വിശ്വസിക്കുന്നുവോ ആ ഈശ്വരന്‍ നിങ്ങളുടെ അദ്ധ്വാനം കണ്ടിട്ടുണ്ട്. ഇനിയുള്ള ജോലി അവിടുത്തേതാണ്. ഈശ്വരനെ ജോലി പഠിപ്പിക്കാന്‍ നമ്മള്‍ ആളല്ല. അപ്പോള്‍ ടെന്‍ഷന്റെ ആവശ്യ മേയില്ല.'' മാഷ് ഒന്നു നിര്‍ത്തി.
''ആ അപ്പുവിന്റെ കാര്യം കഷ്ടമാ,'' റോണി പറഞ്ഞു.
അയല്‍വാസിയാണ്. അച്ചുവിന്റെ ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കന്‍. പക്ഷേ, കുടുംബം പോറ്റേണ്ട ഉത്തരവാദിത്വം വിധി അവനു സമ്മാനിച്ചു. പലപ്പോഴും ക്ലാസില്‍ വരാന്‍ പറ്റുന്നില്ല. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
''എനിക്കറിയാം റോണി... ഇന്നലെ വരെ അവനും വലിയ ടെന്‍ഷ നിലായിരുന്നു. ഞാനിന്നലെ അവനോടു സംസാരിച്ചു. പഠിക്കാത്തവര്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് അപ്പുവിനെപ്പോലെ ജീവിതപ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും മൂലം ശരിയായി പഠിക്കാന്‍ കഴിയാത്തവര്‍. ഇവര്‍ ഒരു കാര്യം ഓര്‍ത്താല്‍ മതി. തങ്ങള്‍ അനുഭവിക്കുന്ന പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഈശ്വരദാനമാണ്. അതായത്, ഈശ്വരന്‍ ഏല്പിച്ച മറ്റൊരു ജോലി നിര്‍വഹിക്കുന്ന തിരക്കില്‍ പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല. അപ്പോള്‍ തീര്‍ച്ചയായും ബാക്കിക്കാര്യങ്ങള്‍ക്കും ഈശ്വരന്‍ നീക്കുപോക്കുണ്ടാക്കിക്കൊള്ളും. അപ്പോള്‍ അവര്‍ക്കു ടെന്‍ഷന്റെ
ആവശ്യമില്ല.
''പിന്നെയുള്ളത് അലസത മൂലം പഠിക്കാതിരിക്കുന്നവരാണ്. അനുകൂലസാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്ന് പരീക്ഷ എഴുതുന്ന ഈ കൂട്ടര്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. എന്നാല്‍, അവരും ടെന്‍ഷനിലാണ്. അബദ്ധത്തിലെങ്ങാനും ജയിച്ചാലോ എന്നാവാം ഒരുപക്ഷേ അവരുടെ ഉത്കണ്ഠ.'' മാഷ് ഒന്നു നിര്‍ത്തി.
തുടരും...... 

Monday 27 February 2012

നിങ്ങള്‍ വിധിക്കരുത്




'ജോസഫ് ..........ഉണരൂ.....'
'കണ്ണുകള്‍ തുറക്കൂ ജോസഫ്......'
'എന്നെ സൂക്ഷിച്ചു നോക്കൂ....'
'നിന്റെ മുഖം കണ്ടിട്ട് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു......'
'ജോസഫ് ...ഇത് ഞാനാണ് യേശു....'
ജോസഫ് യേശുവിനെ സൂക്ഷിച്ചു നോക്കി.
പടത്തില്‍ കണ്ടിട്ടുള്ള രൂപമൊന്നുമല്ലല്ലോ...........

'ഇതേത് യേശു....ദളിത് ക്രിസ്തുവോ..................'
ജോസഫിന് കണ്‍ഫ്യൂഷനായി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു
'ആരാ..... യേശുവോ...'
'ജോസഫ് നീ ഭയപ്പെടേണ്ട....... '
'പാതിരായ്ക്ക് കേറി വന്നിട്ട് ധിക്കാരം പറയുന്നോ ? തെമ്മാടി. ഞാനാരാണെന്നറിയാമോ നിനക്ക്്. മെത്രാനാണ് മെത്രാന്‍. ' ജോസഫ് ദേഷ്യത്തോടെ പറഞ്ഞു.
മാനത്തൂര്‍ പള്ളി വികാരി, കുട്ടപ്പനെന്നൊരു ദളിതന്റെ മരണാനന്തര ചടങ്ങുകള്‍ നിരസിച്ചത് മുതല്‍ തുടങ്ങിയതാണ് മെത്രാന് ഒരു പേടി.
അനുസരണയില്ലാത്ത കുഞ്ഞാടുകള്‍ക്ക് കല്ല്യാണക്കുറി കൊടുക്കാതിരിക്കുക, ശവസംസ്‌കാര ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക എന്നിദ്ദ്യാതി നമ്പരുകള്‍ ഇറക്കിയാണ് സഭ വിശ്വാസികളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
പണ്ട് V.K കുര്യന്‍ സാറിന്റെ കേസില്‍ അരമനയും മെത്രാനും ഒന്നു നാറിയതാ.
അതെങ്ങനെയാ നാണം തോന്നണമെങ്കില്‍ നട്ടെല്ലുള്ള നാട്ടുകാരുമായി ചങ്ങാത്തം വേണ്ടേ.
പെട്ടെന്ന് ഒരു ഇടി മുഴങ്ങി. ലൈറ്റുകള്‍ അണഞ്ഞു.
തന്റെ എമര്‍ജന്‍സി ലൈറ്റ് തെളിക്കാന്‍ ജോസഫ് ശ്രമിച്ചു. ലൈറ്റ് തെളിഞ്ഞു അവിടെയെങ്ങും ആരേയും കാണാനില്ല.
ജോസഫ് സമാധാനിച്ചു
വയ്യാവേലി ഒഴിഞ്ഞല്ലോ.
അദ്ദേഹം മുറിക്ക് ചുറ്റും നടന്ന് ഒരു പരിശോധന നടത്തി.
അതാ തന്റെ കിടപ്പു മുറിയിലേക്കുള്ള കതകു തുറന്നു കിടക്കുന്നു.
സെക്രട്ടറി പയ്യനെ വിളിക്കണോ അതോ പോലീസിലറിയിക്കണോ. ജോസഫ് ചിന്തിച്ചു,
വേണ്ട ഈ പാതിരായ്ക്ക് ആരേയും മിനക്കെടുത്തേണ്ട.
ലൈറ്റുകള്‍ അണച്ച് ജോസഫ് കിടന്നു.
'ജോസഫ് നീ ഉറങ്ങിയോ ?' മയക്കത്തിലേക്ക് വീണ ജോസഫ് ഞെട്ടിയുണര്‍ന്നു.
'നീ വീണ്ടും വന്നോ ?' എന്ന് ചോദിച്ചുകൊണ്ട് ദേഷ്യത്തോടെ ചാടിയെണീറ്റ് ലൈറ്റിട്ടു.
മുറിയില്‍ നിറഞ്ഞു നില്ക്കുന്ന പ്രകാശത്തില്‍ ദിവ്യതേജസോടെ നില്‍ക്കുന്നയാളെ കണ്ട് ജോസഫ് ഒന്നു ഞെട്ടി.
സ്ഥലത്തെ പ്രമാണിയും ഷാപ്പ് കോണ്‍ട്രാക്ടറുമായ മാണിച്ചന്‍.
' എന്താ മാണിച്ചാ ഈ സമയത്ത് ?' വിഹ്വലതയോടെ ജോസഫ് ചോദിച്ചു.
'മാണിച്ചന്‍ അരമനയിലേക്ക് വരുന്നത് ആരെങ്കിലും കണ്ടോ' ?
'ഇല്ലല്ലോ.........' മാണിച്ചന്‍
' എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കില്‍ വിളിച്ചാല്‍ പോരായിരുന്നോ ?
ഇപ്പഴെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ ?' ജോസഫ് അരിശത്തോടെ ചോദിച്ചു.
'ചില അത്യാവശ്യകാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാ.' മാണിച്ചന്‍
'ഷോപ്പിംഗ് കോംപഌക്‌സിനുള്ള സ്ഥലത്തിന്റെ കാര്യമല്ലേ ? അത് നമ്മള്‍ തമ്മില്‍ എഗ്രിമെന്റായതല്ലേ.അതിനൊന്നും ഒരു മാറ്റവുമില്ലെടോ. മന്ത്രിപ്പണി പോലെ അഞ്ചുവര്‍ഷപ്പണിയല്ല മെത്രാന്‍ പണിയെന്ന് ഇനിയെങ്കിലും താന്‍ മനസ്സിലാക്ക്.' ജോസഫ് വിശദീകരിച്ചു.
'അതറിയാന്‍ വന്നതല്ല'. മാണിച്ചന്‍.
'പിന്നെന്താ മദ്യവിരുദ്ധ സമരത്തിന്റെ കാര്യമാണോ . അതും വ്യക്തമായി ഞാന്‍ പറഞ്ഞതാ. KCBC യെക്കൊണ്ട് ഈ വര്‍ഷവും സമരം ചെയ്യിക്കാമെന്ന് അതുപോരെങ്കില്‍ KCYM ഉള്‍പ്പെടെയുള്ള പിള്ളാര് സെറ്റിനേയും ഇറക്കാം. തന്നെക്കൊണ്ട് ഞാന്‍ മടുത്തു. തനിക്ക് കള്ള് വിറ്റ് കിട്ടിയാല്‍ പോരെ.?
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഭരണങ്ങാനം പള്ളി മുറ്റത്ത് ഹോട്ടല്‍ തുടങ്ങിയെന്ന് പറഞ്ഞ് ളാലം പള്ളി മുറ്റത്ത് ബീയര്‍പാര്‍ലര്‍ വേണമെന്ന ആവശ്യം ഉടനടി നടക്കില്ല.അതിനൊരല്‍പ്പം സാവകാശം വേണം' ജോസഫ് തന്റെ നയം വ്യക്തമാക്കി.
ശക്തമായി വീശിയ കാറ്റില്‍ പെട്ടെന്ന് ലൈറ്റണഞ്ഞു.
ജോസഫ് തന്റെ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.
മാണിച്ചനോടായിപ്പറഞ്ഞു, ' പോകാന്‍ പറ്റിയ അവസരമാ ഇത് . ഇപ്പോള്‍ സ്ഥലം വിട്ടോ ആരും കാണില്ല.'
പെട്ടെന്ന് ലൈറ്റുകള്‍ പ്രകാശിച്ചു
മാണിച്ചനു നേരെ തിരിഞ്ഞ ജോസഫ് ആ കാഴ്ച്ച കണ്ട് അലറി വിളിച്ചു.
ഇതാ മാണിച്ചനിരുന്ന കസേരയില്‍ ഒരു കരിംഭൂതം പോലൊരാള്‍.
വിറക്കുന്ന സ്വരത്തോടെ ജോസഫ് ചോദിച്ചു ' നിങ്ങളാരാ?'
അയാള്‍ ഒരു ചെറു ചിരിയുമായി ജോസഫിനുനേരെ തിരിഞ്ഞു ചോദിച്ചു.
' ഓര്‍മ്മയുണ്ടോ ഈ മുഖം'
ജോസഫ് ഒരു നിമിഷം ചിന്തിച്ചു. ആദ്യം തന്നെ വിളിച്ചുണര്‍ത്തിയ ആള്‍ തന്നെ.
' ആരെന്ന നിന്റെ ചോദ്യത്തിനുള്ള മറുപടി ആദ്യമേ ഞാന്‍ തന്നിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ല. നിനക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത രൂപമായിരുന്നു അപ്പോഴെനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ. എന്നാല്‍ മാണിച്ചന്റെ രൂപത്തില്‍ നിനക്കു ഞാന്‍ സ്വീകാര്യനായിരുന്നു. അതിലെനിക്ക് അത്ഭുതമില്ല. നമ്മുടെ സ്വഭാവവുമായി കൂടുതല്‍ .ചേര്‍ന്നു നില്‍ക്കുന്നവരോടാണ് നമുക്ക് കൂടുതല്‍ അടുപ്പം തോന്നുക.'
ക്ഷമിക്കണം കര്‍ത്താവേ......
'നിനക്കൊന്നുമറിയില്ല. കാരണം നീ വെറും തിരു മേനിയാണ്. ' യേശു തുടര്‍ന്നു.
'ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ് ,എങ്കിലും ഒരിക്കല്‍ കൂടി സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എനിക്കുതന്നെയാണ് ചെയ്തത്.
അതുകൊണ്ട് അവര്‍ നിന്നോട് ക്ഷമിച്ചാല്‍.........
ഞാനും നിന്നോട് ക്ഷമിക്കും......'