Saturday 17 March 2012

രക്ഷിതാക്കളറിയാന്‍ 7




രാവിലെയും വൈകുന്നേരവും ബസ് സ്റ്റോപ്പില്‍നിന്ന് വീട്ടിലേക്കു നടന്നിരുന്ന രവി

 ബൈക്ക് വാങ്ങിയതോടെ വണ്ടിയില്‍ നിന്നിറങ്ങാതായി.
''എന്റെ കൂടെ രാവിലെ നടക്കാന്‍ വരാന്‍ എത്ര തവണ രവിയെ ഞാന്‍ വിളിച്ചിട്ടുണ്ടെന്നോ ?'' മാഷ് പറഞ്ഞു : ''റോണി പറഞ്ഞല്ലോ, നാട്ടിന്‍പുറത്ത് ആരോഗ്യസംരക്ഷണത്തിനു സൗകര്യമില്ലെന്ന്. 

രാവിലെ അഞ്ചു മണിക്ക് ഉറക്കമുണര്‍ന്ന് നാലു കിലോമീറ്റര്‍ നടക്കാന്‍ നമുക്കെന്താണ് അസൗകര്യം ? 
നാം കഴിക്കുന്ന ആഹാരത്തിന്റെ സമയം കൃതൃമാക്കുന്നതിനു ചെലവെന്ത് ? 
രാത്രി പത്തുമണിക്ക് കിടന്നുറങ്ങുന്നതു ശീലമാക്കാന്‍ ചെലവുണ്ടോ ? 
ഇത്തരം പണച്ചെലവില്ലാത്ത നിസാരകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങള്‍ ഉണ്ടാകാതിരിക്കും. ഇന്നു വരുമാനത്തിന്റെ നല്ലൊരു ഭാഗം ചികിത്സയ്ക്കാണു ചെലവിടുന്നത്.''
അപ്പോള്‍ മഞ്ജു വ്യഗ്രതയോടെ വിളിച്ചു പറഞ്ഞു:

 ''മോളേ മീരേ, നീയിവിടമൊന്നു വൃത്തിയാക്കിയിട്ടേ. നേരം വെളുത്താല്‍ അടുക്കളയില്‍നിന്ന് മാറാന്‍ നേരമില്ല.'' മഞ്ജു പറഞ്ഞു.
''അതു പിന്നെയാകട്ടെ. അവരെക്കൂടി വിളിക്ക്. ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളും കേള്‍ക്കണം.'' മാഷ് പറഞ്ഞു,

 ''രാവിലെ ബഡ് കോഫി, പ്രഭാതഭക്ഷണം, 11 മണിയോടെ ചായയും ചെറുകടിയും, ഉച്ചക്ക് ഊണ്, 3 മണിയോടെ ചായ, 5 മണിക്കു ലഘുഭക്ഷണം, രാത്രി 10 കഴിയുമ്പോ അത്താഴം. ശരാശരി കേരളീയന്റെ ആഹാരരീതിയാണിത്.
''ഈ ഭക്ഷണം മുഴുവന്‍ നമ്മുടെ ദഹനയന്ത്രം അരച്ച് ദഹിപ്പിക്കണം. 

മാംസാഹാരം ഭക്ഷിക്കുന്നവരുടെ ദഹനയന്ത്രത്തിന് പണി പിന്നെയും കൂടും. 
അടുക്കളയില്‍നിന്ന് മാറാന്‍ നേരമില്ലെന്നു മഞ്ജു പറഞ്ഞതുപോലെ നമ്മുടെ ദഹനേന്ദ്രിയത്തിന് ഒരു വിശ്രമവുമില്ല. 
ആഹാരത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെയും മാലിന്യങ്ങളെയും തുടച്ചു വൃത്തിയാക്കാന്‍ സമയം ലഭിക്കുന്നില്ല. 
ഈ സ്ഥിതി തുടര്‍ന്നാല്‍ അതു യന്ത്രത്തിന്റെ കാര്യക്ഷമതയെ ദോഷമായി ബാധിക്കും. യന്ത്രം പണിമുടക്കും. ഈ അവസ്ഥയെ നാം രോഗങ്ങള്‍ എന്നു വിളിക്കും.'' മാഷ് പറഞ്ഞു.
''ഇത്തരം കാര്യങ്ങളൊക്കെ ഡോക്ടര്‍മാര്‍ പറയട്ടെ. മാഷന്മാര് അതിലിടപെടണോ ?'' റോണി തന്റെ അതൃപ്തി വെളിപ്പെടുത്തി.
''സുഹൃത്തേ, ഇതു തന്നെയാണ് നമ്മുടെ കുഴപ്പം. രവിയുടെ കാര്യംതന്നെ നോക്ക്. 

ഞാനെത്ര പറഞ്ഞിട്ടുണ്ട് ദിവസവും നടക്കണമെന്ന്. കേട്ടില്ല. കാരണം, ഞാനൊരു ഡോക്ടറല്ല. ഇനി ആശുപത്രിയില്‍നിന്ന് അവന്‍ തിരികെ വന്നാല്‍ എല്ലാ ദിവസവും രാവിലെ എന്നോടൊപ്പം വരും. കാരണം, ഡോക്ടര്‍ തീര്‍ച്ചയായും പറയും നടക്കണമെന്ന്.
''പൊതുജനം കഴുത എന്നു വിളിച്ചവര്‍ക്കു തെറ്റിയിട്ടില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ ഓരോരുത്തര്‍ക്കായി വീതം വെച്ചിരിക്കുകയാണ്. 

ആരോഗ്യം, ഡോക്ടര്‍മാര്‍ക്ക്. വിദ്യാഭ്യാസം, അധ്യാപകര്‍ക്ക്. ജനക്ഷേമം, രാഷ്ട്രീയക്കാരുടെ ജോലി. ആത്മീയവും, മതവും നേതാക്കളുടെ താല്പര്യം പോലെ. അപ്പോള്‍ പിന്നെ നമുക്കെന്താ ജോലി ? തിന്നുക, തിന്നുക, തിന്നുക.
''ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവന്‍ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവന്‍ രോഗി, നാലുനേരം ഭക്ഷിക്കുന്നവന്‍ ദ്രോഹി.'' മാഷ് റോണിയെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു തുടര്‍ന്നു :

 ''നമ്മുടെ ശരീരം വളരെ സങ്കീര്‍ണമായ യന്ത്രമാണ്. നാമിന്നു കാണുന്ന മനുഷ്യനിര്‍മിതമായ ഒരു യന്ത്രത്തിനും സ്വയമേ കേടുപാടുകള്‍ നീക്കി നന്നാക്കാനുള്ള ശേഷിയില്ല എന്നു നമുക്കറിയാം.''
''ഞങ്ങടെ സ്‌കൂള്‍ ബസ് കഴിഞ്ഞ ദിവസം ബ്രേക്ക്ഡൗണായി റോഡില്‍ കിടന്നു. മെക്കാനിക് വന്ന് നന്നാക്കിയിട്ടാണ് ഓടാറായത്.'' മീര പറഞ്ഞു.
''മോളു പറഞ്ഞത് കേട്ടോ,'' മാഷ് തുടര്‍ന്നു: ''ഇവിടെയാണ് മനുഷ്യയന്ത്രത്തിന്റെ പ്രത്യേക സവിശേഷത നാം ശ്രദ്ധിക്കേണ്ടത്. വിഷവസ്തുക്കളടങ്ങിയ ആഹാരം, മലിനജലം, പരിസരമലിനീകരണം, ശുചിത്വമില്ലായ്മ ഇങ്ങനെ പല കാരണങ്ങളാല്‍ മനുഷ്യശരീരത്തില്‍ വന്നു ചേരുന്ന വിഷവസ്തുക്കളെ സ്വയമേ പുറത്തുകളഞ്ഞ് വൃത്തിയാക്കാനും അതുമൂലം യന്ത്രത്തിനുണ്ടാകുന്ന തകരാറുകള്‍ സ്വയം പരിഹരിക്കാനും നമ്മുടെ ശരീരത്തിനു ശേഷിയുണ്ട്.'' മാഷ് നിര്‍ത്തി.
''പിന്നെങ്ങനെയാണു നമുക്കു രോഗങ്ങളുണ്ടാകുന്നത്.'' മഞ്ജുവിനു സംശയം.
തുടരും................. 

No comments:

Post a Comment