Saturday 31 December 2011

FIFTY FIFTY



 ഫിഫ്റ്റി ഫിഫ്റ്റി

''ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട''
''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ''
''ജോണി ഇരിക്ക് ഞാന്‍ പറഞ്ഞു.
ജോണി എന്റെ സഹപാഠിയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അദ്ധ്യാപകനായിരുന്നുവെന്ന് പറയാം. ഔദ്യോഗിക രേഖകളില്‍ തൊഴില്‍ കൃഷിയാണ്. കാരണം പാരലല്‍ ട്യൂട്ടോറിയല്‍ അദ്ധ്യാപകരെ ഔദ്യോഗിക അദ്ധ്യാപകരായി സര്‍ക്കാരും സമൂഹവും അംഗീകരിച്ചിട്ടില്ലല്ലോ.
ഇപ്പോള്‍ പ്രധാന ജോലി സുവിശേഷ വേലയാണ്. സുവിശേഷ വേലയെന്നാല്‍ ഭവനങ്ങള്‍  സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിക്കുക. സ്റ്റഡി ക്ലാസ്സുകള്‍ എടുക്കുക, കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുക  ഇവയൊക്കെയാണെന്ന് പറയാം.
അദ്ധാപക ജോലിയെന്ന പോലെ ഇതും സമൂഹത്തിന് മുന്‍പില്‍ ഔദ്യോഗികമല്ല.
സര്‍ക്കാര്‍ കോളേജ്, സ്‌കൂള്‍, മാനേജ്‌മെന്റ്, എയിഡഡ്, സഹകരണ കോളേജ്, സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ അദ്ധ്യാപകര്‍ മാത്രമേ ഔദ്യോഗിക ഗണത്തില്‍ വരൂ. അതുപോലെ സ്‌കൂള്‍, കോളേജ്, ആശുപത്രി ഇവയുടെ നടത്തിപ്പ്, പള്ളി, കുര്‍ബ്ബാന, വിവാഹം, മാമ്മോദീസ, ശവസംസ്‌കാരം, വെഞ്ചരിപ്പ് എന്നിങ്ങനെ എന്നേപ്പോലുള്ള പട്ടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഔദ്യോഗിക സുവിശേഷ മേഖലയായി കരുതാറുള്ളു.
അങ്ങനെ ആകെക്കൂടെ ഒരു അനൗദ്യോഗിക വ്യക്തിത്വമാണ് എന്റെ മുമ്പിലിരിക്കുന്ന എന്‍യറെ സുഹൃത്ത് ജോണി.
''താന്‍ ഇവിടെ വന്നത് അറിഞ്ഞിരുന്നു. ഇവിടെവരെ വരണമെന്ന് പലപ്പോഴും വിചാരിക്കുന്നു. അത്യാവശ്യകാര്യത്തിനിറങ്ങിയതാ. അവിചാരിതമായി കുറച്ചു സമയം കിട്ടി. എന്നാല്‍ കണ്ടിട്ടുപോകാമെന്നു കരുതി.'' ജോണി പറഞ്ഞു.
''നമ്മള്‍ കണ്ടിട്ട് കുറച്ചുകാലമായില്ലേ. ഏതായാലും വന്നതിന് വളരെ നന്ദി. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ .'' ഞാന്‍ ചോദിച്ചു.
'സുഖം, സൗഖ്യം, സമാധാനം' ജോണി പറഞ്ഞു.
ജോണി ഇങ്ങനെയാണ്. ഒരു പരിഭവമോ, നിരാശയോ സങ്കടമോ ഉത്കണ്ഠയോ ഒന്നുമില്ല. ഇങ്ങനെ അപൂര്‍വ്വം ചിലരെയേ കാണാന്‍ കഴിയൂ.
എന്തുണ്ട് വിശേഷമെന്ന് ചോദിച്ചാല്‍ ''ഒന്നുമില്ല'' എന്നു ചിലര്‍. '' ഓ നമുക്കൊക്കെയെന്ത് വിശേഷം?'' ''ങാ.... അങ്ങനെ പോകുന്നു'' എന്നു വേറെ ചിലര്‍. എന്തോ....പലര്‍ക്കും ഒരു തൃപ്തിയില്ല.
എന്നാല്‍ ജോണി വളരെ തൃപ്തനാണ്. സന്തോഷവാനാണ്.
ഭാര്യക്കോ ഭര്‍ത്താവിനോ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ല. രണ്ടുപേര്‍ക്കും ഇംഗ്ലീഷ് അറിയാം. അതുകൊണ്ട് അല്ലറ ചില്ലറ ട്യൂഷനും പിന്നെ സുവിശേഷവേലയും.
എങ്കിലും അവര്‍ തൃപ്തരാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഗസറ്റഡ് പദവി. രണ്ടുപേര്‍ക്കും അഞ്ചക്ക ശമ്പളം ശമ്പളത്തിനു പുറമെ കിമ്പളം. ഇതെല്ലാമുള്ള എത്രയേറെ പേര്‍ ഒന്നും തികയുന്നില്ലേ എന്ന് പരിതപിച്ച് അസംതൃപതരായി കഴിയുന്നു.
അപ്പോള്‍ സംതൃപ്തിയുടെ അടിസ്ഥാനം ലഭിക്കുന്ന വരുമാനമല്ല എന്നല്ലേ ഇതിനര്‍ത്ഥം. പിന്നെയെന്താണ് സംതൃപതിയുടെ അടിസ്ഥാനം. ഏതായാലും ജോണിയോട് സംസാരിക്കാന്‍ പറ്റിയ വിഷയം തന്നെ എന്നു ഞാന്‍ വിചാരിച്ചു.
''ഈ ചില്ലറ ട്യൂഷന്‍കൊണ്ട് കുടുംബം കഴിയില്ലെന്നെനിക്കറിയാം. ഈ സുവിശേഷ വേലക്കെങ്ങിനെയാ ശമ്പളം.'' ഞാന്‍ ചോദിച്ചു. ചോദ്യം കേട്ട് ജോണി ചിരിച്ചു. എന്നോട് പറഞ്ഞു. ''ഒരാള്‍ ഒരു വിഷയത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യം കൊണ്ട് തന്നെ ആ വിഷയത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് മനസ്സിലാക്കാം എന്ന് എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. സത്യത്തില്‍ നമ്മള്‍ രണ്ടുപേരും ഒരേ മേഖലയിലെ തൊഴിലാളികളാണ്. വേദപുസ്തകത്തില്‍ പറയുംപോലെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ തൊഴിലാളികള്‍. എന്നുവെച്ചാല്‍ കര്‍ത്താവിന്റെ തൊഴിലാളികള്‍. അപ്പോള്‍ ശമ്പളം തരേണ്ടതും കര്‍ത്താവ് തന്നെ. അതെനിക്ക് കിട്ടുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. ജോണിയുടെ ദീര്‍ഘമായ മറുപടി ശ്രദ്ധയോടെ ഞാന്‍ കേട്ടിരുന്നു. ഞാന്‍ ചോദിച്ചത് ജോണി തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ? ഇവരെ എന്തെങ്കിലുമൊക്കെ ചോദിച്ച് ഒരുമാതിരി കളിയാക്കുന്ന സ്വഭാവമാണ് പൊതുവില്‍. എന്നെയും ആ കൂടെ ഉള്‍പ്പെടുത്തിയോ എന്തോ?
ജോണി ഞാനൊക്കെ ഒറ്റത്തടിയാ താനാണെങ്കില്‍ ഭാര്യയും കുട്ടികളുമുള്ളയാള്‍. അതുകൊണ്ട് ചോദിച്ചതാ തെറ്റിദ്ധരിക്കരുത്. ''ഞങ്ങള്‍ക്ക് ആഹാരത്തിനോ വസ്ത്രത്തിനോ താമസത്തിനോ ഒരു കുറവുമില്ല. സമൂഹത്തില്‍ മാന്യത, പോക്കറ്റില്‍ കാശ്, ശക്തിയും സമ്പത്തുമുള്ള ഒരു പ്രസ്ഥാനത്തിന്റെ കണ്ണി.'' ഞാന്‍ എന്റെ നിലപാട് വിശദീകരിച്ചു.
ജോണി പറഞ്ഞു. ''എടോ, എത്രപേരുടെ എത്രയെത്ര ചോദ്യങ്ങള്‍ കളിയാക്കലുകള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇപ്പോള്‍ എല്ലാം പരിചിതമായി. തനിക്കറിയാമല്ലോ ഞാനും നാലഞ്ചുവര്‍ഷം സെമിനാരി ജീവിതം നയിച്ചവനാണ്. താനീപ്പറഞ്ഞ സൗഭാഗ്യങ്ങളൊക്കെ എനിക്കും നേടാമായിരുന്നു.
തനിക്കറിയുമോ? ഞാന്‍ സെമിനാറിയില്‍ പോയി എന്നു കേട്ടപ്പോള്‍ എന്റെ സുഹൃത്തുക്കളും നാട്ടുകാരും അത്ഭുതപ്പെട്ടുപോയി. എന്നേപ്പോലെ ഒരു തെമ്മാടിക്കുഞ്ഞിന് ഇതെങ്ങിനെ കഴിഞ്ഞു എന്നായിരുന്നു അത്ഭുതം. കള്ളുകുടിച്ച് ചീട്ടുകളിച്ച് പുകവലിച്ച് ശുദ്ധഉഴപ്പനായി നടന്നിരുന്ന എനിക്ക് നന്നാവണമെന്ന് തോന്നിയ ഏതോ നിമിഷത്തിലാണ് ആ തീരുമാനം ഞാനെടുത്തത്. നിങ്ങളൊക്കെ പറയുന്ന ദൈവവിളി!
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ രണ്ടു ഘട്ടങ്ങളെ ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. തെമ്മാടിത്തത്തിന്റെയും സല്‍സ്വഭാവത്തിന്റെയും ഘട്ടങ്ങളാണവ. ചെറുപ്പത്തില്‍ തെമ്മാടിത്തരം കാണിക്കുന്നവര്‍ പിന്നീട് സല്‍സ്വഭാവികളാവുകയും മറിച്ച് ചെറുപ്പത്തില്‍ തെമ്മാടിത്തത്തിന് അവസരം കിട്ടാത്ത സല്‍സ്വഭാവികള്‍ പിന്നീട് തെമ്മാടിത്തം കാണിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണത്.
തെമ്മാടിയായിരുന്ന ഞാന്‍ സല്‍സ്വഭാവിയാകാന്‍ സെമിനാരിയില്‍ ചേര്‍ന്നത് ശരിതന്നെ. പക്ഷേ വറചട്ടിയില്‍നിന്നും അടുപ്പിലേക്ക് എന്ന അനുഭവമാണ് അവിടെ എനിക്കുണ്ടായത്. അവിടെയുള്ളവര്‍ ഭൂരിഭാഗവും രണ്ടാമത്തെ വിഭാഗക്കാരാണ്. ഒന്നാം വിഭാഗക്കാരനായ എനിക്കത് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ സെമിനാരി വിടുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അഭിപ്രയത്തിന്റെ യഥാര്‍ത്ഥ ദൈവവിളി അതായിരുന്നു.
അവിടെനിന്ന് തിരിച്ചെത്തിയ എന്നെ വഴിനടത്തിയത് ദൈവത്തിന്റെ അദൃശ്യകരങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒറ്റത്തടിയാണ് നി
 ങ്ങള്‍ വൈദികരെന്ന് താന്‍ പറഞ്ഞല്ലോ? സാമ്പത്തികവശം നോക്കുമ്പോള്‍ അതൊരുപക്ഷേ, നേട്ടമാകാം. ഒരു പ്രസ്ഥാനമെന്ന നിലയിലും നേട്ടം തന്നെ. പക്ഷേ ആദ്ധ്യാത്മികമായി ഇത് നേട്ടമാണെന്ന് ഉറച്ച് പറയാന്‍ തനിക്കാവുമോ?''
''ജോണി എന്താണര്‍ത്ഥമാക്കുന്നത്'' ഞാന്‍ ഇടക്കുകേറി ചോദിച്ചു.
''ഞാന്‍ അര്‍ത്ഥമാക്കുന്നതെന്തോ അതുതന്നെയാണ് പറയാന്‍ പോവുന്നത്. ഒന്നര്‍ത്ഥമാക്കുകയും മറ്റൊന്നു പറയുകയും ചെയ്യുന്ന സ്വഭാവം ഇപ്പോഴെനിക്കില്ല.'' ജോണി തുടര്‍ന്നു: ''ബുദ്ധിമാനായ തനിക്ക് ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോ തന്നെ മനസ്സിലായി ചര്‍ച്ച് എങ്ങോട്ടാണെന്ന്. അതല്ലേ ഒരു വേവലാതി? ഇല്ല ഞാന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല. ഒരു സംശയം മാത്രം. ജീവശരീരത്തിന്റെ ജൈവശാസ്ത്രപരമായ സവിശേഷ പ്രത്യേകതകള്‍ അമര്‍ച്ച ചെയ്യുക എന്ന ത്യാഗമല്ലേ നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്?''
''അതേ.... അതുകൊണ്ടാണ് സഭ വിവാഹം അനുവദിക്കാത്തത്..... എന്താ ഇതസാദ്ധ്യമാണെന്നാണോ തന്റെ അഭിപ്രായം?'' ഞാന്‍ ചോദിച്ചു. 

''എന്നു ഞാന്‍ പറയുന്നില്ല'' ജോണി പറഞ്ഞു. ''പക്ഷേ സാദ്ധ്യമാകണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കണം എന്നു മാത്രം. മുമ്പ് താന്‍ സൂചിപ്പിച്ചല്ലോ സമൂഹത്തില്‍ മാന്യത, പോക്കറ്റില്‍ കാശ് മൃഷ്ടാനഭോജനം, സുഖജീവിതം. ഇങ്ങനെ കഴിയുന്നവര്‍ക്ക് ശരീരത്തിന്റെ ഒരാവശ്യം മാത്രം എങ്ങനെ അവഗണിക്കാനാവും. പ്രാര്‍ത്ഥനയും, ഉപവാസവും ലളിതജീവിതവും സസ്യഭോജനവും ഒക്കെയായാല്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനായേക്കാം.
രണ്ടുപേര്‍ ക്ഷേത്രദര്‍ശനത്തിനുപോയി. അതിലൊരാള്‍ വഴിക്കു വെച്ച് ഒരു വേശ്യാലയത്തില്‍ കയറി. മറ്റെയാള്‍ നേരെ ക്ഷേത്രത്തിലും. വേശ്യാലയത്തില്‍ കയറിയവന്‍ അവിടെയായിരുന്ന സമയമെല്ലാം ക്ഷേത്രത്തില്‍ പോകാതിരുന്നതിലെ കുറ്റബോധത്തോടെ ഭഗവാനെ ചിന്തിച്ചു. മറ്റെയാള്‍ ക്ഷേത്രത്തിലായിരുന്ന സമയമെല്ലാം കൂട്ടുകാരന്‍ വേശ്യാലയത്തിലിരിക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ഇവരിലാരാണ് ഭഗവാന് ദൈവസന്നിധിയില്‍ ശ്രേഷ്ഠന്‍ ?
വിവാഹിതനായ എനിക്ക് പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. വീട്ടില്‍ തീ പുകയാത്ത ദിവസങ്ങള്‍ ഉമ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് മരുന്ന് വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത അവസരങ്ങള്‍. എന്നാല്‍ അന്നെല്ലാം ദൈവപരിലാളനയുടെ മഹത്ത്വം ഞങ്ങള്‍ക്ക് അനുഭവേദ്യമായി. ഒന്നിനും മുട്ടുണ്ടായില്ല.
ഈ ദൈവാനുഭവം നിങ്ങള്‍ക്കുണ്ടാകുന്നില്ല. കാരണം നിങ്ങള്‍ ഒന്നിനാലും തീക്ഷ്ണതയനുഭവിക്കുന്നില്ല.''
''ജോണിയുടെ അഭിപ്രായങ്ങള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ചര്‍ച്ച ചെയ്യപ്പെടേണ്ടതായ നിരവധി കാപട്യങ്ങളുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റെയും ആരംഭഘട്ടത്തില്‍ അതിന്റെ സ്ഥാപകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും തത്വങ്ങളും അനുയായികള്‍ അക്ഷരംപ്രതി പാലിക്കുന്നതും അതിന്റെ പേരില്‍ രക്തം ചിന്താന്‍ പോലും തയ്യാറാവുന്നതും ചരിത്രത്തില്‍ നാം കാണുന്നുണ്ട്. പ്രസ്ഥാനം വളരുംതോറും അതിലേക്ക് കടന്ന് വരുന്നവര്‍ മുന്‍ഗാമികളുടെ കാലടികളില്‍ നിന്നും വ്യതിചലിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു.'' ഒരു ന്യായീകരണമെന്നപോലെ ഞാന്‍ പറഞ്ഞു.
''ഇപ്പോള്‍ ജോണിയുടെ സംഘത്തെ ഉദാഹരണമായി എടുക്കുക. ഇതിന്റെ ആരംഭഘട്ടത്തില്‍ നിന്നും ഇന്നത്തെ നിലയില്‍ എത്തിയപ്പോള്‍ തന്നെ എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടാകാം. ഇനിയും ഏറെ വളര്‍ന്നുവെന്നിരിക്കട്ടെ അപ്പോള്‍ സ്ഥിതി എന്താകും. എന്ന് ചിന്തിച്ചിട്ടുണ്ടോ?
മറ്റൊന്നില്‍ നിന്നും വേറിട്ട് വന്ന ജോണിയേപ്പോലുള്ളവര്‍ മാറ്റമില്ലാതെ തുടര്‍ന്നാലും നിങ്ങളുടെ വളരുന്ന തലമുറ ഇതേ തീവ്രത നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നുണ്ടോ? കത്തോലിക്കാ സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെ കാലാന്തരത്തില്‍ നിങ്ങള്‍ക്കും സംഭവിക്കും.
സ്ഥാപനവത്കരണത്തിന്റെ ഈ ശാപം പേറാത്ത ഏത് പ്രസ്ഥാനമുണ്ട് ലോകത്തില്‍ ?''
''എന്റെ നിലപാട് തെറ്റായിരുന്നുവെന്നാണോ താന്‍ പറഞ്ഞു വരുന്നത്?'' ജോണി ചോദിച്ചു.
ഞാന്‍ പറഞ്ഞു. ''അല്ല. അങ്ങനെ പറയുന്നവരാകും ഞ
ങ്ങളുടെ കൂടെ ഭൂരിഭാഗവും. പക്ഷേ എന്റെ അഭിപ്രായം മറിച്ചാണ്. എനിക്ക് ജോണിയോടുള്ള സ്‌നേഹത്തിനു പുറമേ ഇപ്പോള്‍ ബഹുമാനവും ഉണ്ട്. കാരണം തെറ്റ് ബോദ്ധ്യപ്പെട്ടപ്പോള്‍ അതിനൊപ്പം നില്‍ക്കാതെ അതിന്റെ സുഖസൗകര്യങ്ങള്‍ വലിച്ചെറിഞ്ഞ് തനിക്ക് ശരിയെന്ന് തോന്നിയ പാതയിലേക്ക് തിരിയാന്‍ ജോണിയേപ്പോലെ വളരെ ചുരുക്കം പേര്‍ക്കേ കഴിയൂ. ആ ധീരതയെ സത്യസന്ധതയെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്നു.''
''യേശുവേ സ്‌തോത്രം'' ജോണി പറഞ്ഞു. ''എങ്കില്‍ താങ്കളെന്തുകൊണ്ട് ഈ കാപട്യത്തിന്റെ മേലങ്കി അഴിച്ചു മാറ്റുന്നില്ല? എന്തുകൊണ്ട് രക്ഷിക്കപ്പെട്ടവരുടെ ഗണത്തിലേക്ക് വരുന്നില്ല?''
''അതിനു പല കാരണങ്ങളുണ്ട്'' ഞാന്‍ പറഞ്ഞു. ''മുമ്പു സൂചിപ്പിച്ചതുപോലെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയതുകൊണ്ട് എന്തു പ്രയോജനം. മറ്റൊന്ന് രക്ഷ എന്നത് കുറച്ചു പേര്‍ക്കായി മാത്രം ദൈവം നല്‍കുന്ന ദാനമല്ല. വൈദികനും കന്യസ്ത്രീയും അല്‍മേനിയും അങ്ങനെ എല്ലാ വിശ്വാസികള്‍ക്കും അവരായിരിക്കുന്ന സംഘത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ രക്ഷ പ്രാപിക്കാം.
അവര്‍ അതിന് ആഗ്രഹിക്കുന്നുവെങ്കില്‍ . ശരി ഇനി നമുക്ക് ഓരോ ചായ കുടിക്കാം.......'' ഞാന്‍ പറഞ്ഞു.
ജോണി അപ്പോഴും സന്തുഷ്ടനായിരുന്നു

ആത്മസ്ഥിതി വിവരം





കെ.എം.ജെ.പയസ്,കയ്യാണിയില്‍,തിടനാട്.


ഇച്ചായാ കാപ്പികുടിക്കാറായി എടുത്തു വെയ്ക്കട്ടെ?
ഫൂ.......................... നിന്റപ്പന് കൊണ്ടുപോയി കൊടെടീ.
ശ്ശെ..... എന്താ ഇച്ചായാ ഇത്............... പിള്ളേര് കേള്‍ക്കില്ലേ?
കേക്കട്ടെടീ.............. അവരറിയട്ടെ നിന്റെ ഗുണവതിയാരം
ഇച്ചായനെന്തിനാ ഈ ചൂടാവുന്നത്, അതിനുമാത്രം എന്നതാ ഞാന്‍ ചെയ്‌തെ?
നീ ഒന്നും ചെയ്തില്ലല്ലേ, ഞാന്‍ പൂരിപ്പിച്ചുവെച്ച ഫാറം ആരാടീ തിരുത്തിയത്?
ഓ.............. അതാണോ കാര്യം, ഞാനിന്നലെ ഇച്ചായനോട് തിരുത്തണമെന്ന് പറഞ്ഞതല്ലേ?
പറ്റില്ലെന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ. പിന്നെന്താ?
ഇച്ചായാ പള്ളീന്ന് തന്ന ആത്മസ്ഥിതി വിവരണക്കണക്കിനുള്ള ഫാറമല്ലേ അതിലെല്ലാ കോളവും സത്യസന്ധമായി പൂരിപ്പിക്കണ്ടേ.
'എങ്കില്‍ തന്നേ അങ്ങ് പൂരിപ്പിക്കാമായിരുന്നല്ലോ. എഴുത്തും വായനയുമൊക്കെ നിനക്കുമറിയില്ലേ'
'തലയിരിക്കുമ്പോള്‍ വാലാടരുതല്ലോ എന്നോര്‍ത്താ?
വീടും പരിസരവും വൃത്തിയാക്കാന്‍ കുറെ ദിവസങ്ങളായി ഭാര്യ പറയുന്നതാ. എന്നാല്‍ ഞായറാഴ്ചയല്ലേ എന്തെങ്കിലുമൊക്കെ ചെയ്യാം എന്ന് വിചാരിച്ച് നോക്കിയപ്പോള്‍ പണിയായുധങ്ങള്‍ ഒന്നുമില്ല. മറ്റൊരു ദിവസത്തേക്ക് പണിമാറ്റിവെയ്ക്കാമെന്നുള്ള എന്റെ ചിന്ത ഭാര്യയുടെ ഇടപെടലിലാണ് അവസാനിച്ചത്. അങ്ങിനെയാണ് അയല്‍വാസിയായ ചാക്കോച്ചന്റെ വീട്ടുമുറ്റത്ത് തൂമ്പാ വാങ്ങാന്‍ ഞാന്‍്യൂഎത്തിയത്. അപ്പോഴതാ ഇവിടെ പന്തവും കൊളുത്തിപ്പട.
ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
കതകുതുറന്ന് ചാക്കോച്ചന്‍ തല നീട്ടി നോക്കി . ങ്ഹാ.. സാറാണോ.. കേറിവാ. ചാക്കോച്ചന്‍ അകത്തേക്ക് ക്ഷണിച്ചു.
'കാപ്പികുടിയൊക്കെ കഴിഞ്ഞോ ചാക്കോച്ചാ? കുട്ടിയമ്മേ കാപ്പികുടിക്കാന്‍ ഒരാളുകൂടി ഉണ്ട് കേട്ടോ.' എന്നൊക്കെ തട്ടിവിട്ട് ഞാന്‍ സോഫായിലിരുന്നു.
'എന്തുപറ്റി ചാക്കോച്ചാ രാവിലെയൊരു മൂഡോഫ്?. ഞാന്‍ ചോദിച്ചു.
'സാറെ വെറുതെ എന്നെ ചീത്തവിളിച്ചിട്ട് കാപ്പികുടിക്കാതിരിക്കുവാ.' കുട്ടിയമ്മയുടെ മറുപടി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
വേണ്ടിവന്നാല്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടില്‍ കുട്ടിയമ്മ.
'സാറെ പള്ളിയെന്നും പട്ടക്കാരെന്നും കേട്ടാല്‍ ഇതുങ്ങള്‍ക്ക് പിന്നെ കെട്ടിയോനും പിള്ളേരുമൊക്കെ പുല്ലാ. അവരെന്ത് ഊളത്തരം പറഞ്ഞാലും കാണിച്ചാലും എതിര്‍ക്കരുത്. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ ഒരു ഫാറം കിട്ടി. ആത്മസ്ഥിതി വിവരണക്കണക്കാണെന്നാ പറയുന്നത്. രൂപതേടെ വകയാണെന്നും കേട്ടു. എത്ര സ്ഥലമുണ്ട്, പ്രതിമാസ വരുമാനമെത്ര, കൃഷിയെന്ത്?, എന്നൊക്കെയുള്ള ചോദ്യത്തിന് ശരിയായ ഉത്തരമെഴുതിക്കൊടുക്കണമെന്ന് ഇവള്‍. ഇതന്വേഷിക്കണ്ട ആവശ്യം പള്ളിക്കില്ലെന്ന് ഞാന്‍.' ചാക്കോച്ചന്‍ ഒന്നു നിര്‍ത്തി.
'അല്ല സാറെ ഇങ്ങേരെന്തിനാ ഈ വാശി പിടിക്കുന്നത്. എന്റെ കൂടെയുള്ള ടീച്ചര്‍മാരൊക്കെ എഴുതിക്കൊടുത്തു. എഴുതിക്കൊടുത്തെന്നു കരുതി എന്തു പറ്റാനാ. അരമനയില്‍ നിന്നല്ലല്ലോ വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്. അങ്ങെഴുതി കൊടുത്തേച്ചാല്‍ അതിന്റെ പേരില്‍ നോട്ടപ്പുള്ളിയാകേണ്ടല്ലോ?.' കിട്ടിയ സമയം കൊണ്ട് കുട്ടിയമ്മ തന്റെ നയം വ്യക്തമാക്കി.
'എന്താ വിശ്വാസികളെല്ലാം വെറും പൊട്ടന്മാരാണെന്നാണോ ഇവരുടെ വിചാരം. ഇതിനോടൊക്കെ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ വിശ്വാസിയുടെ പേഴ്‌സ് തുറന്ന് നോക്കുന്നതിന് മുന്‍പ് രൂപതയുടെയും അതിലെ വൈദികരുടെയും, അതിന്റെ കീഴിലെ സ്ഥാപനങ്ങളുടെയും കണക്ക് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തണം. കഴിയുമോ ഇവര്‍ക്ക്. സാമ്പത്തിക സത്യസന്ധത പുലര്‍ത്താത്ത സഭാനേതൃത്വത്തിന് വിശ്വാസികളുടെ വരുമാനം ചോദിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളത്.' ചാക്കോച്ചന്‍ വികാരധീനനായി.
'ഇതേ വെറുതെ അച്ചന്മാരെക്കുറച്ച് ആവശ്യമില്ലാത്തത് പറയല്ലേ. പിള്ളേര് വളര്‍ന്നുവരുന്നുണെന്ന് ഓര്‍മ്മ വേണം.' കുട്ടിയമ്മ ചാക്കോച്ചന് മുന്നറിയിപ്പ് നല്‍കി.
'പോടീ അവിടുന്ന് ഒരാവശ്യമില്ലാത്തതും ഞാന്‍ പറയത്തില്ല. സാറിനറിയുമോ വി. അല്‍ഫോന്‍സാമ്മയുടെ നാണയം 2500 രൂപ വാങ്ങിയാണ് ബുക്ക് ചെയ്യുന്നത്. ഇതേ നാണയം ഡിസംബര്‍ 31 വരെ ഇന്റര്‍നെറ്റിലൂടെ നേരിട്ട് ബുക്ക് ചെയ്യാന്‍ 2000 രൂപ മതി. ഇതിനോടകം ഏതാണ്ട് 3500 പേര്‍ ഭരണങ്ങാനത്ത് ബുക്ക് ചെയ്തു'. കുട്ടിയമ്മയുടെ നേരെ നോക്കി 'കണക്കറിയാമെങ്കില്‍ കൂട്ടെടി പൊട്ടി 3500ഃ500 അത്രയും തുക ഇട ലാഭം.
'ഇതൊക്കെ ശരിയാണോ ചാക്കോച്ചാ.' ഞാന്‍ ചോദിച്ചു.
'സാറിന് സംശയമുണ്ടെങ്കില്‍ ഹിന്ദു ദിനപത്രത്തിലും മറ്റും ഞആകയുടെ പരസ്യം വന്നിരുന്നത് നോക്ക്. അല്ലെങ്കില്‍ വേണ്ട വെബ്‌സൈറ്റ് നോക്ക്'. ചാക്കോച്ചന്റെ മുഖം ചുവന്നു. 'കൊടുക്കുന്നവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ ഇച്ചായാ. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്ക്.'
കുട്ടിയമ്മ ഉപദേശിച്ചു.
'അതേടി വിവരദോഷി നീ തന്നെ ഇതു പറയണം. നിന്റെ കൂട്ടത്തിലൊരുത്തന്‍ ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നില്ലേ? അവനെത്രയാടി ശമ്പളം? എത്രയാടീ ഒപ്പിട്ട് കൊടുക്കുന്നത്? എത്രയാടീ കൈയില്‍ കിട്ടുന്നത്? ആരാടീ ഈ സ്ഥാപനം നടത്തുന്നത് ? കുറഞ്ഞത് ഇതെങ്കിലും പിതൃരഹിതമാണെന്ന് നിനക്കൊന്ന് പറയാമോ?'.ചാക്കോച്ചന്‍ നിന്ന് കിതച്ചു.
'ചാക്കോച്ചാ ഇങ്ങനെ വികാരം കൊള്ളാതെ നമ്മുടെ തടിയാ കേടാകുന്നെ' ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
'കുട്ടിയമ്മേ കാപ്പി വിളമ്പ് ഞാനും കൂടാം' ഞാന്‍ പറഞ്ഞു. കുട്ടിയമ്മ പോയി.
'ചാക്കോച്ചാ നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുള്ള ഒത്തിരികാര്യങ്ങള്‍ സര്‍ക്കാരിലും സഭയിലുമൊക്കെ നടക്കുന്നുണ്ട്. അവയെചൊല്ലി വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലടിച്ചിട്ട് എന്താ കാര്യം. നമ്മുടെ കുടുംബസമാധാനവും കൂടി നഷ്ടമാകും അത്രതന്നെ.' ഞാന്‍ ചാക്കോച്ചനെ ആശ്വസിപ്പിക്കാന്‍ നോക്കി.
'സാറെ വീട്ടിലല്ലാതെ വേറെയെവിടെ എനിക്ക് പൊട്ടിത്തെറിക്കാന്‍ കഴിയും. പള്ളിയോഗത്തില്‍ വികാരിയുടെയും പിണിയാളുകളുടെയും അഭിപ്രായത്തെ എതിര്‍ത്താല്‍ കുര്‍ബ്ബാന പ്രസംഗത്തില്‍ വികാരി അപ്പനപ്പൂപ്പന്മാരുടെ കുടുംബച്രിത്രം വിവരിക്കും. അവിടെ മറുപടി പറയാന്‍ നമുക്കവസരമില്ലല്ലോ.' ചാക്കോച്ചന്‍ തന്റെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞു.
് പല പള്ളികളും പടുകൂറ്റന്‍ പാരീഷ് ഹാളുകള്‍ പടുത്തുയര്‍ത്തി വിവാഹധൂര്‍ത്തിന് ഇടവക ജനങ്ങളെ ദൈവനാമത്തില്‍ പ്രേരിപ്പിക്കുകയല്ലേ. ഇതൊന്നും എനിക്ക് മനസ്സിലാകുന്നില്ല.' ചാക്കോച്ചന്‍ തുടര്‍ന്നു.
കുട്ടിയമ്മ കാപ്പിയും പലഹാരങ്ങളും മേശപ്പുറത്ത് നിരത്തി. ഞാന്‍ പറഞ്ഞു. 'ചാക്കോച്ചന്‍ ഇനി കാപ്പികുടിക്ക് ഞാന്‍ വന്നത് ആ തൂമ്പാ ഒന്നു വാങ്ങാനാണ്.'
'തൂമ്പയൊക്കെ തരാം. ഒരു ചായയെങ്കിലും കുടിക്ക്'. ചാക്കോച്ചന്‍ നിര്‍ബന്ധിച്ച് എന്നെയുമിരുത്തി.
ചാക്കോച്ചാ കാപ്പി കുടിക്കുന്നതിനിടയില്‍ ഈ കഥ കൂടി കേട്ടോളൂ.
'ഒരിടത്ത് രണ്ട് സുഹൃത്തുക്കള്‍ ജീവിച്ചിരുന്നു. ഒരാള്‍ ബുദ്ധിമാനും മറ്റവന്‍ ശുദ്ധനും. അവര്‍ക്ക് രണ്ടുപേര്‍ക്കുമായി ഉണ്ടായിരുന്നത് ഒരു പശുവും ഒരു മാവും ഒരു കമ്പിളിയും മാത്രം.
ബുദ്ധിമാനായ ഒന്നാമന്‍ ശുദ്ധനായ രണ്ടാമനോട് സ്വത്തുക്കള്‍ രണ്ടുപേര്‍ക്കുമായി വീതം വെയ്ക്കാമെന്ന് പറഞ്ഞു. രണ്ടാമന് ഒരെതിര്‍പ്പുമില്ലായിരുന്നു. ഒന്നാമന്‍ വീതം വെച്ചു.പശുവിന്റെ ഏറ്റവും ഭംഗിയുള്ള മുന്‍വശവും, മാവിന്റെ വിലപിടിപ്പുള്ള തടിയും കമ്പിളി ദിവസം 12 മണിക്കൂര്‍ ഉപയോഗിക്കാനുള്ള അവകാശവും രണ്ടാമന് കിട്ടിയപ്പോള്‍ പശുവിന്റെ പുറകും മാവിന്റെ ചില്ലകളും കമ്പിളിയുടെ 12 മണിക്കൂര്‍ ഉപയോഗവും ഒന്നാമന് കിട്ടി. സുഹൃത്തിന്റെ വിശാലമനസ്‌കത രണ്ടാമനെ സന്തോഷിപ്പിച്ചു.
അടുത്ത ദിവസം പതിവുപോലെ പശുവിനെ കറന്നു പക്ഷേ പാല് മുഴുവന്‍ ഒന്നാമന്‍ കുടിച്ചു. എന്താ ഇങ്ങനെ എന്നു ചോദിച്ച രണ്ടാമനു കിട്ടിയ മറുപടി അകിട് അവന്റെ വീതത്തിലാണെന്നായിരുന്നു. മാമ്പഴക്കാലമായപ്പോള്‍ ഒരെണ്ണമില്ലാതെ എല്ലാ മാമ്പഴവും ഒന്നാമന്‍ കഴിച്ചു. കാരണം ചില്ലകള്‍ അവന്റെ വീതത്തിലായിരുന്നല്ലോ. രാത്രി തണുപ്പ് തുടങ്ങിയപ്പോള്‍ കമ്പിളി ഒന്നാമന്‍ ഉപയോഗിച്ചു രണ്ടാമന്റെ 12 മണിക്കൂര്‍, പകല്‍ സമയം കൊണ്ട് കഴിഞ്ഞിരുന്നു. തന്റെ സുഹൃത്തിന്റെ പെരുമാറ്റത്തില്‍ നിരാശനായ രണ്ടാമന്‍ ദൂരയാത്ര പുറപ്പെട്ടു. വഴിക്ക് കണ്ട സന്ന്യാസിയോട് ദുഃഖങ്ങള്‍ പറഞ്ഞു. സന്ന്യാസി പരിഹാരവും നിര്‍ദ്ദേശിച്ചു. അയാള്‍ മടങ്ങിയെത്തി.
അടുത്ത ദിവസം ഒന്നാമന്‍ തന്റെ വീതത്തിലെ പാല് കറന്നു തുടങ്ങിയതോടെ രണ്ടാമന്‍ ഒരു പുല്‍ക്കൊടിയുമായി പശുവിനെ സമീപിച്ചു. തന്റെ വീതത്തിലുള്ള ചെവിയിലും മൂക്കിലും പുല്‍ക്കൊടിയിട്ട് തിരിച്ചു. പശു നാലുകാലും പറിച്ച് തൊഴിച്ചതിനാല്‍ കറന്ന മുഴുവന്‍ പാലും മറിഞ്ഞ് പോയി. ഒന്നാമന്‍ കോപിച്ചു. നീയെന്ത് പോക്രിത്തരമാ കാണിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു എന്റെ വീതത്തിലെ ചെവിയും മൂക്കും ഒന്നു വൃത്തിയാക്കിയതാണ്. നീ നിന്റെ വീതത്തിലെ കാര്യം നോക്കിയാല്‍ മതി.
മാമ്പഴക്കാലമായി ഒന്നാമന്‍ മാമ്പഴം പറിക്കാന്‍ മരത്തില്‍ കയറി. രണ്ടാമന്‍ കോടാലിയുമായി വന്ന് തന്റെ വീതമായ തടി വെട്ടാനാരംഭിച്ചു. നീയെന്ത് വൃത്തികേടാണ് കാണിക്കുന്നത്?. ഒന്നാമന്‍ കോപിച്ചു. തടി എന്റെ വീതമാണെന്ന് രണ്ടാമന്‍ പ്രതിവചിച്ചു. രാത്രിയായപ്പോള്‍ കമ്പിളി ഒന്നാമന് കൊടുത്തു. പക്ഷേ നന്നായി നനഞ്ഞിരുന്നു. ഇതെന്ത് പണിയാ നീ കാണിച്ചത്. ഒന്നാമന്‍ ചോദിച്ചു. എന്റെ ഉപയോഗം കഴിഞ്ഞ് കഴുകിത്തരാമെന്ന് കരുതി. രണ്ടാമന്‍ പറഞ്ഞു.
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ ഒന്നാമന്‍ തന്റെ സ്വാര്‍ത്ഥതയോര്‍ത്ത് മാപ്പു പറഞ്ഞു.പിന്നീടവര്‍
സഹകരിച്ച് സ്‌നേഹത്തോടെ ജീവിച്ചു.
കഥ നിര്‍ത്തി ഞാന്‍ എഴുന്നേറ്റു.
'സാറേ എന്നേപ്പോലുള്ള വിശ്വാസികളാണ് കഥയിലെ രണ്ടാമന്‍.'ചാക്കോച്ചന്റെ വ്യാഖ്യാനം ഞാന്‍ കേട്ടതായി ഭാവിച്ചില്ല.
എന്തായാലും രംഗം ശാന്തമായി.
തൂമ്പയും വാങ്ങി ഞാനിറങ്ങി