Monday 30 December 2013

ആരാണ്‌ നിന്റെ ശത്രു

ആരാണ്‌ നിന്റെ ശത്രു
അപ്പോള്‍ ഇതേ ചോദ്യം നിങ്ങള്‍ എന്നോട്‌ ചോദിക്കും.
എനിക്ക്‌ ഇതിന്‌ വളരെ വ്യക്തമായ ഉത്തരമുണ്ട്‌.
ഇത്‌ 2013 ന്റെ അവബോധമാണെന്ന്‌ പറയാം.
ഇക്കാലമത്രയും എന്റെ ശത്രുവിനെ ഞാന്‍ പരതിയിരുന്നത്‌ വീട്ടിലും അയല്‍വക്കത്തും ജോലി സ്ഥലത്തുമൊക്കെയായിരുന്നു.
എന്നാല്‍ അവിടെയൊന്നും എനിക്ക്‌ ശത്രുക്കളെ കണ്ടെത്താനായില്ല.
അപ്പോള്‍ ഞാന്‍ സമാധാനിച്ചിരുന്നത്‌ എന്നെപ്പോലൊരു വെറും സാധാരണക്കാരന്‌ എവിടുന്ന്‌ ശത്രുക്കളുണ്ടാവാന്‍ എന്നായിരുന്നു.
എങ്കിലും എന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അജ്ഞാതനായ ഒരു ശത്രുവിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞിരുന്നു.
ശത്രുവിനെത്തേടി ഞാനലഞ്ഞു......
അതിരുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...
എന്നാലവിടെല്ലാം കണ്ടത്‌ ചില പിണക്കങ്ങള്‍ മാത്രം.
അവസാനമെന്നിലേയ്‌ക്ക്‌ ഞാന്‍ തിരിഞ്ഞു.
അവിടെയാണെന്‍ ശത്രുവിന്റെ വാസം എന്ന്‌ ഞാന്‍ അറിഞ്ഞു.
എന്റെ അഹങ്കാരം, എന്റെ അലസത, എന്റെ അജ്ഞത,
എന്റെ സ്വാര്‍ത്ഥത, എന്റെ സംസാരം, എന്റെ സമീപനം,
എന്റെ മനോഭാവം......
അതേ... എന്റെ ശത്രുക്കളെല്ലാം മറ്റൊരിടത്തുമല്ല എന്ന്‌ ഞാനറിയുന്നു.
ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന തുടങ്ങുന്നത്‌ ഈ ഒരവബോധത്തിലാണ്‌.
നാമൊക്കെ ആദ്യം പഠിച്ച പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍
ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന്‌ എന്നെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ.......
അതായത്‌ എന്നിലെ എന്റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ രക്ഷിക്കണേ എന്ന്‌
ഈ ഒരു സന്ദേശത്തോടെ 2013 നോട്‌ ഞാന്‍ വിട ചൊല്ലുന്നു.
ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍....

Thursday 12 December 2013

അതും സംഭവിക്കാം.


?പോടോ ഇറങ്ങിപ്പോടോ?
?എടോ ഇറങ്ങിപ്പോകാനല്ലേ പറഞ്ഞത്‌ ?.. ഇതാ തന്റെ നൂറ്‌ ഉലുവ. (100 രൂപ മേശപ്പുറത്ത്‌ എറിയുന്നു.) മുകളില്‍ കൊണ്ടു പോയി കൊട്‌. എല്ലാ കാര്യവും അവിടെ നടത്തിയാല്‍ മതി?.
കുനിഞ്ഞ ശിരസ്സുമായി ദുഃഖഭാരത്തോടെ ഭരണങ്ങാനം പള്ളിമേടയില്‍ നിന്ന്‌ ഇറങ്ങി വരുന്ന ജോയിയെ കണ്ട്‌ പരിചയക്കാര്‍ ഓടി വന്നു ചോദിച്ചു.
?എന്താ എന്താ കാര്യം.എന്തിനാണ്‌ വികാരി കലി തുള്ളിയത്‌?.
എല്ലാം കേട്ടു നിന്ന ഒരു ചേട്ടന്‍ സംഭവം വിവരിച്ചു. പതിവുപോലെ മകന്റെ ഓര്‍മ്മയ്‌ക്കായി കുര്‍ബാനയ്‌ക്കുള്ള പണം അച്ചനെ ഏല്‌പിക്കാന്‍ ചെന്നതാണ്‌ പാവം.
( ഇതുകൊണ്ടോന്നും ഒരു കാര്യവും ഇല്ലെന്ന്‌ പണ്ട്‌ പള്ളിക്കാപ്പറമ്പ
ന്‍ കോടതിയില്‍ സമ്മതിച്ചതാ. എന്നിട്ടും ഈ പണിക്കു പോകുന്ന പൊട്ടന്മാര്‍ ഇതൊക്കെ അനുഭവിക്കണം.) 
നൂറു രൂപ വാങ്ങിയ വികാരി ജോയിയോടു ചോദിച്ചു. ?പെരുന്നാള്‍ പിരിവു കൊടുത്തോ? 

അതങ്ങു മറന്നുപോയച്ചോ?.
പോക്കറ്റില്‍ നിന്നു പേഴ്‌സ്‌ എടുത്തു ജോയി ചോദിച്ചു.
?എത്രയാ അച്ചോ ഇപ്പോഴങ്ങു തന്നേക്കാം. ?
?മറന്നു പോയോ. അതു പറയാന്‍ തനിക്കു നാണമില്ലല്ലോ താനെവിടെയാ പള്ളിയില്‍ പോകുന്നത്‌. ഞായറാഴ്‌ച ഞാന്‍ തന്നെ വിളിച്ചു പറഞ്ഞതാണല്ലോ. ?
ഇത്രയുമായപ്പോഴേക്കും ചിലരൊക്കെ ഒച്ചപ്പാടു കേട്ട്‌ അടുത്തെത്തി. ആര്‍ക്കും കാര്യമൊന്നും പിടികിട്ടിയില്ല.
?അച്ചാ കഴിഞ്ഞ രണ്ടു ഞായറാഴ്‌ച മുകളിലാ ( അല്‍ഫോന്‍സാ ചാപ്പല്‍) കുര്‍ബാന കണ്ടത്‌. അതുകൊണ്ടാ പിരിവു തരാന്‍ മറന്നത്‌. ?
ജോയി ഇത്രയും പറഞ്ഞതിനാ അങ്ങേര്‌ തുള്ളിച്ചാടി കുര്‍ബാനപ്പണം മുഖത്തെറിഞ്ഞത്‌.
?ജോയി പിരിവുകളെല്ലാം തരുന്ന ആളാണല്ലോ. പിന്നെന്താ അച്ചന്‍ അങ്ങനെ പറഞ്ഞത്‌. ? ഒരു കമ്മറ്റിക്കാരന്‍ പ്രതികരിച്ചു.
കമ്മറ്റിക്കാര്‍ക്കു പോലും അച്ചനെ പിടി കിട്ടുന്നില്ല.
കപ്യാരു പണ്ടേ കത്തനാന്മാര്‍ക്കു കുരിശാ.
ഒരു വിശ്വാസിയോട്‌ അതും ഒരു പ്രയോജനവും ഇല്ലാത്ത കുര്‍ബാന ഒപ്പിക്കലിന്‌ പാവം വെച്ചു നീട്ടിയ പണം വാങ്ങി പോക്കറ്റിലിട്ട്‌ നന്ദി പറയാനുള്ളതിനു പകരം അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച്‌ പിന്നേയും പട്ടി മുറുമുറുത്താലോ .
പിന്നെ പിരിവിന്റെ കാര്യം എല്ലാവര്‍ക്കും നന്നായറിയാം.
പ്രത്യേകിച്ച്‌ പെരുന്നാള്‍ പിരിവ്‌ എല്ലാവരും കൊടുക്കും. ആവശ്യമില്ലാത്ത എത്ര പിരിവുകള്‍ കൊടുക്കുന്നു.
അരുവിത്തുറപ്പള്ളിയുടെ കാര്യം എടുക്കൂ. വെല്ലിച്ചന്‍ മലയിലേക്കാണ്‌ മുഴുവന്‍ മുടക്കുന്നത്‌. കുറ്റം പറയുന്നതായി കരുതേണ്ട. ഒത്തിരിപ്പേര്‍ക്ക്‌ പണി കിട്ടുന്നുണ്ട്‌. പക്ഷേ ഇടവകക്കാര്‍ മറക്കുന്ന ഒന്നുണ്ട്‌. ഈ ?മല സ്‌പെഷ്യലിസ്റ്റു? വികാരി എന്നും ഇവിടെ ഉണ്ടാകില്ല. സംശയിക്കേണ്ട അടുത്തയാള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കുന്നയാളാകാന്‍ തരമില്ല.
ഒരിക്കല്‍ ഇവിടെത്തന്നെ ഒരു വികാരി പള്ളിപ്പരിസരം മുഴുവന്‍ അപൂര്‍വ്വ സസ്യങ്ങള്‍ നട്ടു വളര്‍ത്തി. അടുത്തയാള്‍ വന്നപ്പോള്‍ എല്ലാം വലിച്ചു പൊക്കം വിട്ടു.
തിടനാട്‌ ഒരു വികാരി വന്ന്‌ ഇടവക മൊത്തം ധൂര്‍ത്ത്‌ വിമുക്തമാക്കി. അടുത്തയാള്‍ ലക്ഷങ്ങള്‍ പിരിച്ചു ധൂര്‍ത്തിനു വളമിട്ടു. ഇതാ ഇപ്പോള്‍ ഒരു ഗാന്ധിയാനാണ്‌ വന്നിരിക്കുന്നത്‌.
വിശ്വാസികള്‍ വികാരിമാരുടെ താളത്തിനു തുള്ളുന്ന വെറും പാവകള്‍.
നമുക്കു ഭരണങ്ങാനത്തെത്താം.
പിറ്റേന്നു രാവിലെ ജോയിയുടെ മകന്‍ വികാരിയുടെ മടയില്‍ അല്ല മേടയില്‍ എത്തി. ചെറുപ്പക്കാരന്‍, സ്വതവേ മര്യാദക്കാരന്‍ പക്ഷേ തന്റെ സഹോദരനുവേണ്ടിയുള്ള കുര്‍ബാനപ്പണം അപ്പന്റെ മുഖത്തു വലിച്ചെറിഞ്ഞ വികാരിയോട്‌ ഒന്നു ചോദിക്കണമെന്നു തോന്നിയതില്‍ എന്തത്ഭുതം !
മേടയിലേക്കു കയറിച്ചെന്ന ചെറുപ്പക്കാരനെ നോക്കി വികാരി കനപ്പിച്ചു.
?ഉം ഉം .. . .. . എന്താ കാര്യം ? ?
?ഇന്നലെ എന്റെ അപ്പന്‍ തന്ന കുര്‍ബാനപ്പണം അച്ചന്‍ തിരിച്ചുകൊടുത്തെന്നു കേട്ടല്ലോ. അതിന്റെ കാര്യം എന്തെന്നറിയാനാ വന്നത്‌. ?
?ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കാണാത്തവര്‍ക്കൊന്നും മറ്റു ചടങ്ങുകള്‍ നടത്തിക്കൊടുക്കില്ല. ?
?അച്ചോ ഞാനും ചെറുപ്പകാലം മുതല്‍ വേദപാഠം പഠിച്ചതാ. ഇതുവരെ ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കണ്ടില്ലെന്നു പറഞ്ഞ്‌ കുമ്പസ്സാരിക്കണമെന്ന്‌ പറഞ്ഞു കേട്ടിട്ടില്ല? .
?അറിയാന്‍ പാടില്ലാത്ത കാര്യം അധികം പ്രസംഗിക്കണ്ട. വിട്ടു പോകാന്‍ നോക്ക്‌. ?
?തെറ്റ്‌ പറ്റിയാല്‍ സമ്മതിക്കാന്‍ ആദ്യം പഠിക്കണം. അച്ചനിവിടെ ഇരിക്കേണ്ട ആളല്ല. പാലാ ചന്തയാണ്‌ പറ്റിയ സ്ഥലം. അതിനുള്ള സംസ്‌കാരമേ ഉള്ളു. ?
?ഛി ഇറങ്ങടാ പുറത്ത്‌.
?കണ്ടോ ഇതാ പറഞ്ഞത്‌ സംസ്‌കാരം കുറവാണെന്ന്‌. ഇന്നലെ എന്റെ അപ്പനുണ്ടായ മാനസിക പ്രയാസം എത്രയായിരുന്നെന്നറിയാമോ. അച്ചനെ കോടതി കയറ്റാനുള്ള പണിയും അറിയാമായിരുന്നു. പക്ഷേ വേണ്ടെന്നുവച്ചു. എന്തുകൊണ്ടാ ? അതച്ചനു മനസ്സിലാക്കാനുള്ള വിവരമില്ല. ?
ചെറുപ്പക്കാരന്‍ തിരികെ എത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചപ്പോഴാണ്‌ അവനെത്ര പക്വതയോടെയാണ്‌ സംസാരിച്ചത്‌ എന്ന്‌ എനിക്കു തോന്നിയത്‌.
?എടോ കത്തനാരേ തന്റെ തന്തയുടെ വകയാണോ കത്തോലിക്കാ സഭ? എന്നു ചോദിക്കും എന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ?
സാരമില്ല താമസം വിനാ അതും സംഭവിക്കാം.

Tuesday 19 November 2013

പറയൂ… ഏതിനോടാണ് എതിര്‍പ്പ്

October 19th, 2013
Email this page

പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

line
2012 ഡിസംബര്‍ 20ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്line
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍ കൊണ്ട് നിലനില്ക്കുന ഒരു ജനതയാണ് മലയാളി. അതുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’യി നാം കൊട്ടിഘോഷിക്കുന്നതും. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ ആശങ്കാജനകമായ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്നത്. ഖനന മാഫിയയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടപ്പോള്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വിവാരവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് പൊതുസമൂഹത്തിനു ലഭിച്ചത്.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണം എന്നാണു കമ്മിറ്റിയുടെ നിര്‍ദ്ദേശം.
പരിസ്ഥിതി സൌഹൃദമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണം എന്നുമാണ് റിപ്പോര്‍ട്ടിന്റെ പൊതുസ്വഭാവം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയിലെ ക്രിസ്തീയ സഭകളുടെയും രാഷ്ട്രീയ കക്ഷികളുടെയും മറ്റും എതിര്‍പ്പ് ആദ്യമുയര്‍ന്നു.
ആളുകളെ കുടിയോഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പരസ്യമായി വന്നു. റിപ്പോര്‍ട്ടിനെതിരായ അഭിപ്രായം കേരള സര്‍ക്കാര്‍ തന്നെ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.
ഇന്ന് കേരള നിയമസഭയില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വെയ്ക്കുകയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഈ പശ്ചാത്തലത്തില്‍, വെളിച്ചമാണ് ഇരുട്ട് അകറ്റാനുള്ള ഏക മാര്‍ഗ്ഗം എന്നതിനാല്‍,  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം വിശദീകരണം ഉള്‍പ്പെടെ ‘ഡൂള്‍ ന്യൂസ്’ മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. വായനക്കാര്‍ റിപ്പോര്‍ട്ടിനെ സശ്രദ്ധം വിലയിരുത്തുമല്ലോ.

പശ്ചിമഘട്ട  പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ട്

സമിതിയ്ക്ക് നല്‍കിയ ഉത്തരവാദിത്വങ്ങള്‍
എ) പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.
ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അടയാളപ്പെടുത്തുക
സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദ്ദേശിക്കുക.
ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റേതൊരു ഗൗരവ പരിസ്ഥിതി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക.
താഴെ പറയുന്ന കാരണങ്ങളാല്‍ പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി വിദഗ്ദ്ധസമിതി കാണുന്നു.
1) ജൈവവൈവിധ്യ മൂല്യം: ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം.
2) ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പസ്ചിമാഘട്ടത്തിനെയാണ്.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ചെയ്തത്
പാനല്‍ യോഗങ്ങള്‍ 15
നിയോഗിക്കപ്പെട പ്രത്യേക ഗവേഷണ പ്രബന്ധങ്ങള്‍  42
ബൗധികാതിഷ്ടിത ചര്‍ച്ചകള്‍ 7
വിദഗ്ധ കൂടിയാലോചനാ യോഗം 1
സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനാ യോഗം 8
സന്നദ്ധ സംഘടനകളുമായുള്ള കൂടിയാലോചന 40
പ്രാദേശിക സന്ദര്‍ശനങ്ങള്‍ 14.
വിദഗ്ധസമിതി ചെയ്തത്
പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ വികസന പദ്ധതികള്‍ മൂലം വര്‍ധിച്ചു വരുന്ന വെല്ലുവിളികള്‍ പരിഗണിച്ച്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടുള്ള ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനു ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ ഒരു തീരുമാന സഹായ സംവിധാനം വികസിപ്പിച്ചു.
ബഹുതല കാഴ്ചപ്പാട്
മുഴുവന്‍ പശ്ചിമഘട്ടവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോര്‍ത്തു പോകണമെന്നു കരുതുന്നതിനാല്‍ പശ്ചിമഘട്ടത്തെ 3 വിഭാഗങ്ങളാക്കി തരാം തിരിച്ചിരിക്കുന്നു.
1. അതീവ പ്രാധാന്യ മേഖല   (പരിസ്ഥിതി ലോല മേഖല 1)
2. മിത പ്രാധാന്യ മേഖല         (പരിസ്ഥിതി ലോല മേഖല  2)
3.  കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല  3)
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കി പറയുന്നു.
എങ്ങനെയാണു ESZ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ESZ 3 ആയും 3 മുതല്‍ 5 വരെ മാര്‍ക്ക് ലഭിച്ചവ ESZ 2 ആയും 5 നു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ESZ 1 ആയും തെരഞ്ഞെടുത്തു.
ESZ 1         15 താലൂക്കുകള്‍
ESZ 2          2 താലൂക്കുകള്‍
ESZ  3           8 താലൂക്കുകള്‍
ഏതെങ്കിലും താലൂക്ക് പരിസ്ഥിതി ലോല മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ പ്രസ്തുത മേഖലയിലാണെന്നു അര്‍ഥമില്ല പരിസ്ഥിതി ലോല മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥം. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ (ESL) ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏതേതു പ്രദേശങ്ങളില്‍ ഏതേതു പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും, ഏതേതു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും അതതു പ്രദേശത്തിന്റെ ഗ്രാമാതിര്‍തികളും സൂക്ഷ്മ നീര്‍ത്തടവും കണക്കിലെടുത്ത്  പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെയും സംസ്ഥാനതല പരിസ്ഥിതി അതോറിട്ടിയുടെയും ജില്ലാതല പരിസ്ഥിതി സമിതികളുടെയും മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭാ പോലുള്ള അതതു പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. (പേജ് 40, ഭാഗം ഒന്ന്)
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതായിരുന്നു സമിതിയുടെ മറ്റൊരു കടമ.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
ചെയര്‍മാന്‍  ഒരു റിട്ട സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
33 അംഗങ്ങള്‍
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍
ഫോറസ്ട്രി, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍
.
ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്ഷം വീതം മാറി)  ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി
സംസ്ഥാനതല സമിതി
ചെയര്‍മാന്‍  ഒരു റിട്ട ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
10 അംഗങ്ങള്‍
പരിസ്ഥിതിനിയമ വിദഗ്ധന്‍
ആ പ്രദേശത്തെ പരിസ്ഥിതി വിദഗ്ധന്‍
സന്നദ്ധ സംഘടനകളുടെ 3 കഴിവുറ്റ പ്രതിനിധികള്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനംപരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡിന്റെ പ്രതിനിധി, ജൈവ വൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും.
ജില്ലാതല പരിസ്ഥിതി സമിതി
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയാണ് ഇത് രൂപീകരിക്കേണ്ടത്.
പരിസ്ഥിതി ഓംബുട്‌സ്മാന്‍ ആയിരിക്കും ചെയര്‍മാന്‍.
സാമ്പത്തികശാസ്ത്രം, നിയമം, സാമൂഹികശാസ്ത്രം, വനശാസ്ത്രം, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ബന്ധപ്പെട്ട വകുപ്പുകളിലെയും സന്നദ്ധ സംഘടനകളിലെയും പ്രതിനിധികളും.
പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11.  ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20.  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്  ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ).  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര).  നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ).  കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല).    30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള).  സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39.  തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
line
അധിക വായനക്ക്

Monday 7 October 2013

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം"

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍
അന്ത്യവിശ്രമം"
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗം,
CSI ഈസ്റ്റ്‌ കേരള മഹായിടവക രൂപവത്‌ക്കരണ കമ്മറ്റി കണ്‍വീനര്‍,
പ്രഥമ അത്മായ സെക്രട്ടറി,
മുട്ടം ഗ്രാമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ,
മേലുകാവ്‌ ഹെന്‍റി ബേക്കര്‍ കോളേജ്‌ ചരിത്ര വിഭാഗം മേധാവി,
"ജലസ്‌നാനം ഒരു പഠനം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌.
താന്‍ രചിച്ച പുസ്‌തകത്തില്‍ സഭയെ പ്രകോപിപ്പിച്ചത്‌ എന്താണ്‌ ?
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ സ്‌നാനം നടത്തി സഭയിലുള്‍പ്പെടുത്തുന്നത്‌ ശരിയല്ലെന്നും മുതിര്‍ന്ന്‌ സ്വയം തീരുമാനമെടുക്കുമ്പോള്‍ മാത്രമേ സ്‌നാനം ചെയ്യിക്കാവൂ എന്നതുമായിരുന്നു പുസ്‌തകത്തിലെ പ്രമേയം. ഇതാണ്‌ സഭയെ പ്രകോപിപ്പിച്ചത്‌.

പ്രൊഫ.ജേക്കബിന്റെ പ്രൊഫൈല്‍ കണ്ടില്ലേ..........
എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌ ?
വിവരവും വിദ്യാഭ്യാസവും സഭാ സേവന പാരമ്പര്യവും ഒന്നും ഇവിടെ ബാധകമല്ല.
സഭയെന്ന സംഘത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ തൊട്ടുകളിച്ചാല്‍ ഇതായിരിക്കും തിക്താനുഭവം.
പ്രഫസര്‍ ജേക്കബ്‌ അഭിപ്രായപ്പെട്ടതു പോലെയായിരുന്നു സ്‌നാനമെങ്കില്‍ ഈ പുറത്താക്കല്‍ ന്യായമായിരുന്നു.
പ്രായപൂര്‍ത്തിക്കുശേഷം അംഗത്വമെടുത്ത സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെ സംഘത്തില്‍ നിന്നും പുറത്താക്കാം.
അതുപോലും ഇന്ന്‌ എളുപ്പമല്ല. സഖാവ്‌ വി.എസ്സിനെ ഒതുക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടെത്ര കാലമായി.

ഈ സംഭവത്തില്‍ എനിക്കു മനസ്സിലാകാത്ത ഒരു കാര്യമുണ്ട്‌. തന്നെ പുറത്താക്കിയതിനെതിരെ അദ്ദേഹം എന്തിന്‌ കോടതിയെ സമീപിച്ചു.
സ്വന്തം അപ്പനെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെങ്കില്‍ അപ്പനു വേണ്ടി മക്കള്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം തള്ളിക്കളഞ്ഞ്‌ സധൈര്യം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ചങ്കൂറ്റം കാണിച്ച മക്കളുള്ളപ്പോള്‍
പോടോ പുല്ലേ ബിഷപ്പേ എന്ന്‌ എന്തുകൊണ്ടദ്ദേഹം പറഞ്ഞില്ല. ഒരു പക്ഷേ രമ്യതയുടെ പാതയാവാം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്‌.

ബിഷപ്പുമാര്‍ വല്ലപ്പോഴുമെങ്കിലും സുവിശേഷം വായിക്കുന്നത്‌ നന്നായിരിക്കും. അങ്ങനെ വായിക്കാന്‍ സമയം കിട്ടിയാല്‍ ദയവായി മത്തായിയുടെ 5-ാം അദ്ധ്യായം 21 മുതല്‍ 26 വരെ വാക്യങ്ങള്‍ ഒന്നു വായിക്കണേ.

പിന്നെ മാമോദീസ എന്ന്‌ കൂടി അറിയപ്പെടുന്ന സ്‌നാനത്തിന്റെ കാര്യം. പാടിപ്പതിഞ്ഞ ജന്മപാപത്തിന്റെ കാര്യം ഇതൊക്കെ കാലങ്ങളായി സഭയില്‍ തര്‍ക്ക വിഷയങ്ങളാണ്‌. ദൈവശാസ്‌ത്ര പണ്‌ഢിതന്മാര്‍ തമ്മിലാണ്‌ തര്‍ക്കം .അല്ലാതെ കണ്ട ആപ്പയും ഊപ്പയും, അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും തമ്മിലല്ല. തിയോളജിയില്‍ ഇതൊന്നും കേട്ടിട്ടില്ലെങ്കില്‍ ബിഷപ്പ്‌ പദവിയൊക്കെ എങ്ങനെയെങ്കിലും ഒപ്പിച്ചതായിരിക്കും.
ഒന്നോര്‍ത്ത്‌ സമാധാനിക്കാം, അന്ന്‌ യേശുവിനെ ഒറ്റിക്കൊടുത്തത്‌ കൂടെയുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ ഒരുവനായിരുന്നല്ലോ. ഇന്നത്‌ ചെയ്യുന്നതും തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ.
M.A ജോണിനെയും അദ്ദേഹത്തിന്റെ മക്കളേയും ഏറെ ബഹുമാനത്തോടെ ഈ സന്ദര്‍ഭത്തില്‍ സ്‌മരിക്കുന്നു.( കൂടുതല്‍ അറിയാന്‍ 2012 ജനുവരിയില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള "MA ജോണ്‍ നമ്മെ നയിക്കും" കാണുക)
MA ജോണ്‍ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും , പ്രഫ. ജേക്കബ്‌ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
അവരുടെ വിശേഷങ്ങളുമായി തോന്നികയുടെ അടുത്ത ലക്കം  

Monday 30 September 2013

അവയവദാനം പിന്നാംപുറം


സെപ്‌റ്റംബര്‍ 22 ഞായര്‍ വൈകിട്ട്‌ തിടനാട്‌ YMCA യുടെ 

പൊതുയോഗത്തില്‍ ശ്രീ. റോയി കരോട്ട്‌പുള്ളോലില്‍ ഒരനൗദ്യോഗിക ചികിത്സാ ധനസഹായാഭ്യര്‍ത്ഥന നടത്തിയപ്പോഴാണ്‌ 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിനുണ്ടായ 
അപകടത്തെപ്പറ്റി ഞങ്ങള്‍ അറിയുന്നത്‌.

അപകടം നടന്നതു മുതല്‍ എല്ലാകാര്യങ്ങള്‍ക്കും 

കുടുംബത്തോടൊപ്പമുണ്ടായിരുന്ന റോയിയും സിബി പ്‌ളാത്തോട്ടവും 
ഇക്കാര്യങ്ങളുമായി ഓടി നടക്കുന്നതിനിടയില്‍ , ആശുപത്രിയില്‍ നിന്നും 
 രോഗി രക്ഷപെടില്ല എന്ന അറിയിപ്പെത്തി. 
പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ റോയി സിബിയോട്‌ ചോദിക്കുന്നു, നമുക്ക്‌ അവയവദാനത്തെപ്പറ്റി ചിന്തിച്ചാലോ എന്ന്‌.

എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം 

മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴിയച്ചനോട്‌ ഇക്കാര്യം സംസാരിക്കാമെന്നായി സിബി.

അവര്‍ നേരെ മണിയംകുളം പള്ളിയിലെത്തി 

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ത്തന്നെ അച്ചന്‍ അവരോടൊപ്പം ആശുപത്രിയിലേക്ക്‌ പുറപ്പെട്ടു.
ഡോക്ടറോട്‌ സംസാരിക്കുന്നതിന്‌ മുമ്പ്‌ കുടുംബാംഗങ്ങളോട്‌ അനുവാദം വാങ്ങി. കാര്യങ്ങള്‍ ഡോക്ടറോട്‌ പറഞ്ഞപ്പോഴാണ്‌ 

 മരിക്കുന്ന ഏവര്‍ക്കും കഴിയുന്ന ഒന്നല്ല അവയവദാനമെന്നും 
ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ചാല്‍ മാത്രമേ കണ്ണൊഴികെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ എന്നും അവര്‍ മനസ്സിലാക്കിയത്‌. 
ഇപ്പോഴത്തെ നിലയില്‍ ഇദ്ദേഹത്തിന്‌ സാധാരണ മരണം സംഭവിക്കാനാണ്‌ സാധ്യതയെന്നും ഡോക്ടര്‍ അറിയിച്ചു.

കാര്യങ്ങള്‍ മനസ്സിലാക്കി അവര്‍ ആശുപത്രിയില്‍നിന്ന്‌ മടങ്ങി. 

മരിക്കുമെന്ന്‌ തീര്‍ച്ചയായ സ്ഥിതിക്ക്‌ ബ്രെയിന്‍ഡെത്ത്‌ സംഭവിക്കണേ 
എന്ന്‌ മനമുരുകി പ്രാര്‍ത്ഥിച്ചു എന്നാണ്‌ റോയി പറഞ്ഞത്‌. 
എന്തായാലും പിറ്റേ ദിവസം ഡോക്ടര്‍ വിളിക്കുകയും നിങ്ങളുടെ ആഗ്രഹംപോലെ കാര്യങ്ങള്‍ നടക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തു.
ഒരു ലക്ഷത്തിലൊരാള്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണിതെന്നാണ്‌ 

ഡോക്ടര്‍മാരുടെ അഭിപ്രായം.

നാനാ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പരേതന്റെ വീട്ടിലെത്തി 

അന്തിമോപചാരം അര്‍പ്പിച്ചു. അതില്‍ എടുത്തു പറയേണ്ട ഒരേയൊരു വ്യക്തി 
ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.ബാബു സെബാസ്റ്റ്യനാണ്‌. 
വിവരം അറിഞ്ഞുകേട്ട്‌ വന്ന അദ്ദേഹം 
മൃതദേഹത്തിന്‌ സല്യൂട്ട്‌ ചെയ്‌ത്‌ ബഹുമതി ചാര്‍ത്തി. 
അപ്പോഴാണ്‌ പരേതന്‌ സത്യത്തില്‍ സംസ്ഥാന ബഹുമതിതന്നെ 
കിട്ടേണ്ടതാണല്ലോ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചത്‌.

അവയവങ്ങള്‍ ദാനം ചെയ്‌ത്‌ മാതൃകയായ കുടുംബത്തോടുള്ള 

ആദരവ്‌ പ്രകടിപ്പിക്കാന്‍ ശവസംസ്‌കാരത്തിന്‌ മെത്രാന്‍ കാര്‍മ്മികത്വം വഹിക്കുമെന്നൊക്കെ കേട്ടിരുന്നു.
പക്ഷേ പരേതന്റെ മക്കളാരും അച്ചന്മാരില്ലല്ലോ എന്ന അഭിപ്രായവും ആരോ പ്രകടിപ്പിച്ചു.
എന്തായാലും.....
ലക്ഷത്തിലൊരുവന്റെ നാട്ടുകാരന്‍ എന്ന്‌ പറഞ്ഞ്‌ ഇനി നമുക്ക്‌ മേനി നടിക്കാം.











അവയവദാനം ജീവദാനം

ജീവിത പ്രാരാബ്ദങ്ങളുടെയും,കടബാദ്ധ്യതകളുടെയും നടുവില്‍ നട്ടംതിരിയുമ്പോഴും കഠിനാദ്ധ്വാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിന്റെ ആകസ്‌മിക വേര്‍പാട്‌ 
ഒരു നാടിനെയാകെ ദു:ഖത്തിലാഴ്‌ത്തിയെങ്കിലും 
അവയവദാനം എന്ന മഹത്തായ പുണ്യകര്‍മ്മത്തിലൂടെ അദ്ദേഹം
കേരളമാകെ ജനമനസ്സുകളില്‍ ഒരു രജതനക്ഷത്രം പോലെ പ്രശോഭിച്ചു നില്‌ക്കുകയാണ്‌

ഒരു കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥന്‍
മരണത്തോട്‌ മല്ലടിക്കുന്ന വേദനാജനകമായ നിമിഷങ്ങളില്‍
അവയവദാനം എന്ന മഹത്തായ സത്‌കര്‍മ്മത്തിന്റെ സാദ്ധ്യത ഞങ്ങളില്‍ ചിലര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ "വേദനിക്കുന്ന ഏതെങ്കിലും ജീവിതങ്ങള്‍ക്ക്‌ തുണയാകുമെങ്കില്‍ എനിക്കും മക്കള്‍ക്കും സമ്മതമാണ്‌" എന്നാണ്‌ ഭാര്യ എല്‍സി പറഞ്ഞത്‌.

നേത്രദാനത്തിനുപോലും ബന്ധുക്കള്‍ വിമുഖത കാണിക്കുന്ന ഇക്കാലത്ത്‌
അവയവദാനം എന്ന മഹത്തായ കര്‍മ്മത്തിന്‌ തീരുമാനമെടുത്ത ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ബാദ്ധ്യത നമുക്കുണ്ട്‌ എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനും,
സഹോദരനു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ബലിയില്ല എന്ന്‌ പഠിപ്പിക്കുന്ന മത നേതൃത്വത്തിനും, സേവന സന്നദ്ധരായ സാമൂഹ്യ സംഘടനകള്‍ക്കും
ഈ കുടുംബത്തെ മാതൃകാപരമായി സഹായിക്കാന്‍ ബാദ്ധ്യതയുണ്ട്‌ എന്ന്‌ ഞങ്ങള്‍ കരുതുന്നു.

പ്രാരംഭ നടപടി എന്ന നിലയില്‍
സേവന,സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഒരു കമ്മറ്റി,
ഈ കുടുംബത്തിന്റെ 6 ലക്ഷത്തിലധികം വരുന്ന കട ബാദ്ധ്യതകള്‍ ഏറ്റെടുക്കുന്നതിനായി രൂപീകരിച്ചിരിക്കുകയാണ്‌.

ഇതിനായി SBI തിടനാട്‌ ശാഖയില്‍
മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴി, തിടനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ജോസഫ്‌ ജോര്‍ജ്ജ്‌ വെള്ളൂക്കുന്നേല്‍, പരേതന്റെ ഭാര്യ എല്‍സി എന്നിവരുടെ പേരില്‍(A/c No.33335894708, ifsc code SBIN-0008672) ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌.

ഈ സംരംഭത്തിന്‌ സന്മനസ്സുള്ള എല്ലാവരുടേയും സഹായം
സവിനയം അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്‌തതയോടെ
ജോസഫ്‌ ജോര്‍ജ്ജ്‌ ( പഞ്ചായത്ത്‌ പ്രസിഡന്റ്‌)
ഫാ.മൈക്കിള്‍ ചീരാംകുഴി (മണിയംകുളം പള്ളി വികാരി

Tuesday 10 September 2013

തുറന്നു പറഞ്ഞോളൂ.......

നവാബ്‌ രാജേന്ദ്രന്റെ 10-ാ ചരമ വാര്‍ഷികത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും Face Book ല്‍ വന്ന എന്റെ പോസ്‌റ്റിന്‌ കിട്ടിയ ചില പ്രതികരണങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ്‌ ഈ കുറിപ്പ്‌.

1. സര്‍, ജയറാം പടിക്കല്‍ എന്ന പോലീസുകാരന്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനു വേണ്ടി പിച്ചിച്ചീന്തിയതാണ്‌ നവാബ്‌ രാജേന്ദ്രന്റെ ജീവിതം.

2. നവാബ്‌ രാജേന്ദ്രനെ റോള്‍ മോഡലായി കണ്ട്‌ സമൂഹത്തിലെ അനീതികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവനാണ്‌ ഞാന്‍. പക്ഷേ എനിക്ക്‌ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌. ഭരണവര്‍ഗ്ഗം പണ്ടത്തേതിനേക്കാള്‍ അഴിമതി നിറഞ്ഞതും അഴിമതി മറച്ചു പിടിക്കാന്‍ ജയറാം പടിക്കല്‍മാരെയല്ല സാക്ഷാല്‍ ക്വൊട്ടേഷന്‍ സംഘങ്ങളെ വരെ ഉപയോഗിക്കാന്‍ മടിയില്ലാത്തവരുമാണ്‌. പിന്നെ ഞാനെന്തു ചെയ്യും ?

3. "അപ്പകോലെലി ഭക്ഷിച്ചാല്‍ അപ്പത്തിന്‍ കഥയെന്ത്‌? "എന്ന്‌ കവി പാടിയപോലെ വിപ്‌ളവത്തിന്റെ ഹോള്‍സോയില്‍ റിട്ടെയില്‍ പാര്‍ട്ടികള്‍ പോലും നയവ്യതിയാനം വരുത്തിയപ്പോള്‍ ഇനി ആരിലാണ്‌ നമുക്ക്‌ പ്രതീക്ഷ .

4 . സര്‍ മുമ്പ്‌ ഒരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ച കുടുംബ പ്രരാബ്ദങ്ങളൊന്നുമില്ലാത്ത പടിക്കല്‍മാര്‍ക്കും ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്കും എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റാത്ത സെറ്റപ്പുമുള്ള ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്‌. ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ സംരക്ഷണ ദൗത്യം ഏറ്റെടുക്കാന്‍ ഏറ്റം യോഗ്യരുമാണവര്‍. അതിനുള്ള അറിവും വിദ്യാഭ്യാസവുമുള്ളവര്‍. അത്‌ മറ്റാരുമല്ല കത്തോലിക്കാ വൈദികര്‍ തന്നെ.

5. എന്റെ ചേട്ടാ അതൊക്കെ ശ്ശി ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നാല്‍ ഭരണാധികാരികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക എന്നാണ്‌. ഭരണാധികാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്‌ പലവിധ നഷ്ടങ്ങള്‍ക്കും കാരണമാകും. നിക്ഷേപം ഈ ലോകത്തല്ല പരലോകത്താണ്‌ വേണ്ടത്‌ എന്ന പ്രമാണം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണ്‌.

6. ഈ സഹോദരന്റെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. കാരണം ഭൗതിക ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ സഭക്ക്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനാവൂ. അങ്ങനെ വല്ല ചിന്തയും നമ്മുടെ മതനേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ നാട്‌ എന്നേ സ്വര്‍ഗ്ഗമായേനെ. ഒരു ഉദാഹരണം മാത്രം എടുക്കാം. കത്തോലിക്കാ വിശ്വാസികളുടെ പതിവ്‌ വ്യായാമമാണല്ലോ കുമ്പസാരം. ഈ കുമ്പസാരത്തിനൊടുവില്‍ കൊടുക്കുന്ന പ്രായശ്ചിത്തം റോഡിലെ രണ്ടു കുഴിയടക്കാനാകട്ടെ. അല്ലെങ്കില്‍ ജീവിതഗന്ധിയായ മറ്റെന്തെങ്കിലുമാകട്ടെ.

കൂടുതല്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരട്ടെ. കുറഞ്ഞപക്ഷം അഭിപ്രായ പ്രകടനങ്ങളെങ്കിലും നടക്കട്ടെ......................


Sunday 8 September 2013

പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.

പാലായില്‍ നടന്ന ഓണാഘോഷത്തില്‍ റോഡുകള്‍ ബ്‌ളോക്കായതിനെപ്പറ്റി ബേബിച്ചന്റെ പോസ്‌റ്റ്‌ കണ്ടപ്പോള്‍ എന്റെ മനസ്സിലോടിയെത്തിയത്‌ നവാബ്‌ രാജേന്ദ്രന്റെ ഓര്‍മ്മയാണ്‌.
1986 ല്‍ നടന്ന സംഭവമാണ്‌. കോഴിക്കോട്‌ പാളയത്തു നിന്നും KSRTC യിലേക്ക്‌ ഓട്ടോറിക്ഷയില്‍ പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ്‌ നവാബ്‌ രാജേന്ദ്രന്‍ അറിയുന്നത്‌, സാധാരണ പോകുന്ന വഴിയേ പോകാന്‍ പറ്റില്ല. ഇന്നുമുതല്‍ ട്രാഫിക്ക്‌ പരിഷ്‌ക്കാരമാണ്‌ എന്ന്‌.

അപ്പോള്‍ അദ്ദേഹം ചോദിച്ചു" നേരത്തെ ആരോടും പറയാതെ ഒരു ട്രാഫിക്‌ പരിഷ്‌ക്കാരമോ"
അദ്ദേഹം നേരെ പോയത്‌ കോഴിക്കോട്‌ മുന്‍സിഫ്‌ കോടതിയിലേക്കാണ്‌. യാതൊരു അറിയിപ്പുമില്ലാതെ ട്രാഫിക്‌ പരിഷ്‌ക്കാരം നടത്തിയ DIG ഹോര്‍മിസ്‌ തരകനെതിരെ നവാബ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.
ട്രാഫിക്‌ അഡൈ്വസറി കമ്മറ്റി വിളിച്ചു ചേര്‍ത്ത്‌ ജനത്തെ മുന്‍കൂട്ടി അറിയിച്ചശേഷം മാത്രമേ ട്രാഫിക്‌ പരിഷ്‌കാരം നടത്താവൂ എന്ന്‌ നവാബ്‌ വാദിച്ചു.
എന്നാല്‍ ഒരു പരീക്ഷണാര്‍ത്ഥം മാത്രമാണ്‌ ട്രാഫിക്‌ പരിഷ്‌കാരമെന്ന്‌ പോലീസ്‌ മറുപടി നല്‍കി.
പരീക്ഷണം നടത്തേണ്ടത്‌ ലബോറട്ടറിയിലാണെന്നും അല്ലാതെ പൊതുനിരത്തിലല്ലെന്നുംനവാബ്‌ വാദിച്ചു. കോടതി നവാബിന്റെ വാദം അംഗീകരിച്ചു.
ട്രാഫിക്കില്‍മാറ്റം വരുത്താന്‍ പോലീസിന്‌ അധികാരമില്ലെന്നും TAC എടുക്കുന്ന തീരുമാനം നടപ്പില്‍ വരുത്താനേ പോലീസിനധികാരമുള്ളു എന്നും കോടതി വിധിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ ക്രമസമാധാന പാലനത്തിനായല്ലാതെ റോഡ്‌ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും പൊതുമരാമത്തു വകുപ്പിനു മാത്രമേ അധികാരമുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതാണ്ട്‌ പത്ത്‌ വര്‍ഷത്തിനു ശേഷം ഇതുപോലൊരു പരിഷ്‌കാരത്തിന്റെ പേരില്‍ എറണാകുളത്തും പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.
എറണാകുളം കോണ്‍വെന്റ്‌ ജംഗ്‌ഷനില്‍ നിന്നും എം.ജി റോഡിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രാജേന്ദ്രനെ ജംഗ്‌ഷനില്‍ പോലീസ്‌ തടഞ്ഞു. അടുത്ത ജംഗ്‌ഷനില്‍ ചെന്ന്‌ തിരിഞ്ഞുപോകാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചു. രാത്രി ഏഴരക്കായിരുന്നു സംഭവം. പോലീസും രാജേന്ദ്രനുമായി വാക്കേറ്റം മൂത്തു. വയര്‍ലെസ്‌ സന്ദേശം വഴി കൂടുതല്‍ പോസീസ്‌ സ്ഥലത്തെത്തി. ജംഗ്‌ഷനില്‍ സംഘര്‍ഷാവസ്ഥ. നിയമ വിരുദ്ധമായാണ്‌ വണ്‍വേ ഏര്‍പ്പെടുത്തിയതെന്നും ഇതുവഴി മാത്രമേ യാത്ര ചെയ്യുകയുള്ളുവെന്നും രാജേന്ദ്രന്‍ ശഠിച്ചു. വകുപ്പും നിയമങ്ങളും അരച്ചുകലക്കി സംസാരിച്ച രാജേന്ദ്രനു മുമ്പില്‍ പോലിസ്‌ കീഴടങ്ങി. തടഞ്ഞ വഴിയിലൂടെത്തന്നെ രാജേന്ദ്രന്‍ എം.ജി റോഡിലേക്ക്‌ പോയി.

Saturday 7 September 2013

മനുഷ്യാവകാശപ്പോരാളികളുടെ സുവിശേഷം

കഴിഞ്ഞ ദിവസം Face Book ല്‍ എന്റെ പോസ്‌റ്റ്‌ നവാബ്‌ രാജേന്ദ്രന്റെ 10-ാo ചരമദിനത്തെ ഒര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. ഇന്ന്‌ ഇത്തരം സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ തലങ്ങും വിലങ്ങും പോസ്‌റ്റുന്നവരും ലൈക്കുന്നവരും ഷെയറുന്നവരും ആയ പുതുജനറേഷന്‌ ഇദ്ദേഹം തീര്‍ത്തും അപരിചിതനായിരിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച്‌ കേട്ടിട്ടുള്ളവര്‍ പോലും അദ്ദേഹം നമ്മുടെ സമൂഹത്തിന്‌ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ മനസ്സിലാക്കിയിട്ടില്ലെന്നത്‌ ഖേദകരമാണ്‌.
"എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നു പക്ഷേ ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല" എന്ന്‌ പറഞ്ഞപോലെ ഈ നാട്‌ നന്നാകണമെന്ന്‌ എല്ലാവരും ആഗ്രഹിക്കുന്നു പക്ഷേ അതിനായി എന്തെങ്കിലും ത്യജിക്കാന്‍ ആരും സന്നദ്ധരല്ല എന്നത്‌ ഒരു പൊതു തത്വമായി പറയാമെങ്കില്‍ അതിനൊരപവാദമായി ചൂണ്ടിക്കാണിക്കാമായിരുന്ന ആധുനിക കാലത്തെ ഏക വ്യക്തിയായിരുന്നു ശ്രീ. നവാബ്‌ രാജേന്ദ്രന്‍.
" കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല" എന്ന്‌ 
റയാറുണ്ട്‌. കേരള ജനതയെ സംബന്ധിച്ചിടത്തോളം നവാബ്‌ രാജേന്ദ്രന്റെ കാര്യത്തില്‍ ഇത്‌ അക്ഷരംപ്രതി ശരിയാണ്‌. അതെന്തുകൊണ്ടെന്ന്‌ മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെ നാമൊന്ന് കണ്ണോടിക്കണം.

താല്‌പ്പര്യമുണ്ടെങ്കില്‍ പെന്‍ ബുക്ക്സ്‌ 2003 ല്‍ പ്രസിദ്ധീകരിച്ച ശ്രീ. കമല്‍നാഥ്‌ സജീവ്‌ രചിച്ച " നവാബ്‌ രാജേന്ദ്രന്‍ - ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം" എന്ന പുസ്‌തകം വായിക്കുക
മനുഷ്യാവകാശപ്പോരാളികളുടെ സുവിശേഷം എന്ന വിശേഷിപ്പിക്കാവുന്ന ഈ പുസ്‌തകം ഒന്ന്‌ വായിച്ച്‌ കുളിരുകോരാനെങ്കിലും നമുക്കാകട്ടെ.

Tuesday 6 August 2013

സമയമില്ലേ...........




രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ സമീപത്തെത്തിയ ഭാര്യ പറയുകയാണ്‌ 

"ഹൊ.....ഈ അണുങ്ങള്‍ക്കെന്തൊരു സുഖം രാവിലെ എഴുന്നേറ്റ്‌ പത്രം നിവര്‍ത്തി അതിന്റെ മുമ്പിലിരുന്നാല്‍ മതിയല്ലോ."
വേറൊരു പത്രമെടുത്ത്‌ അവളുടെ കൈയില്‍ കൊടുത്തിട്ട്‌ ഞാന്‍ പറഞ്ഞു, 

"ഇത്‌ നിവര്‍ത്തി നീയും ഇരുന്നോ."
" ഞാന്‍ വല്ലതും പറയും കേട്ടോ.........ഇതും നിവര്‍ത്തിയിരുന്നാല്‍ അകത്തോട്ട്‌ ഒന്നും പോകില്ല."
"എന്നാല്‍ വായന നിര്‍ത്തി." പത്രം മടക്കിവെച്ച്‌ ഞാന്‍ കസേരയില്‍ ചാരിയിരുന്നു.
"അയ്യടാ... വലിയ കാര്‍ന്നോര്‌ കളിച്ച്‌ ഇവിടെ ചാരിക്കിടന്നാല്‍ പോര. 

എഴുന്നേറ്റ്‌ അടുക്കളേലോട്ട്‌ വന്ന്‌ വല്ല പണിക്കും കൂട്‌"
"ആയിക്കോട്ടെ......നമുക്ക്‌ പണി തുടങ്ങാം....... വന്നാട്ടെ" 

ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നുകൊണ്ട്‌ പറഞ്ഞു.
അവിടെ എനിക്കുള്ള ഏകജോലി തേങ്ങ ചുരണ്ടല്‍ മാത്രമാണ്‌. മറ്റൊന്നും ചെയ്യേണ്ട. പിന്നെ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ അവിടെ ചുറ്റിപ്പറ്റി നില്‌ക്കാമെങ്കില്‍ ഇഷ്ടമാ.
പതിവ്‌ പണി കഴിഞ്ഞ്‌ പോകാന്‍ തുടങ്ങിയ എന്നോട് ഭാര്യ. " എങ്ങോട്ടാ ഓടുന്നേ... 

 നിങ്ങളവിടെ നില്‌ക്ക്‌ മനുഷ്യാ...വന്ന്‌ വന്ന്‌ നമുക്കല്‌പ്പം സംസാരിക്കാന്‍ പോലും സമയമില്ലല്ലോ."
"വൈകുന്നേരം സീരിയല്‍ തീര്‍ന്നിട്ട്‌ സമയം കിട്ടില്ലല്ലോ അല്ലേ....... ശരി ആയിക്കോളൂ...." എന്റെ സമ്മതം അറിയിച്ചു.
അപ്പോഴാണ്‌ നാലില്‍ പഠിക്കുന്ന ഇളയകുട്ടി അടുക്കളയില്‍ ഓടിയെത്തിയത്‌.
ഇത്‌ കണ്ട്‌ ഭാര്യ ദേഷ്യപ്പെട്ട്‌ ചോദിച്ചു. "നിന്നെയാരാടി ഇപ്പോഴിങ്ങോട്ട്‌ വിളിച്ചത്‌. ഹോംവര്‍ക്കെല്ലാം തീര്‍ന്നോ"
"അമ്മേ.........PTA യുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ വന്നതാ."
ഭാര്യ എന്റെ നേരെ തിരിഞ്ഞു. " അതേ.... നാളെ PTA മീറ്റിംഗിന്‌ പോയേക്കണം"
"അയ്യോ എനിക്ക്‌ സമയമില്ല. നീ തന്നെ പോയാല്‍ മതി"
"റേഷന്‍ കടയില്‍ നിന്ന്‌ കുറച്ച്‌ പച്ചരീം മണ്ണേണ്ണയും വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിട്ട്‌ ദിവസം എത്രയായി. ഇങ്ങേര്‍ക്കൊന്നിനും സമയമില്ലല്ലോ."
" ശെടാ...മേടിക്കാവല്ലോ. സമയമില്ലാഞ്ഞല്ലേ.................
പുറത്തേയ്‌ക്കോടിയ മകള്‍ ഒരു പത്രം പൊക്കിപ്പിടിച്ചുകൊണ്ട്‌ പെട്ടെന്ന്‌ മടങ്ങി വന്ന്‌ എന്നോട്‌ പറഞ്ഞു.

" അച്ഛാ ഇത്‌ നോക്ക്‌ . കണ്ടോ വെണ്ടക്കാ മുഴുപ്പിലെഴുതിയിരിക്കുന്നത്‌. സമയം കിട്ടാന്‍. വല്യ പത്രം വായനക്കാരനാ ആവശ്യമുള്ളതൊന്നും അച്ഛന്‍ കാണില്ല."
മകളുടെ ഉപദേശം കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. മത്തങ്ങ വലുപ്പത്തിലല്ലേ സമയക്കുറവിന്‌ പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
കുഞ്ഞിനെ എന്ത്‌ പറഞ്ഞ്‌ മനസ്സിലാക്കും.
എന്റെ ചമ്മലും നില്‌പ്പും കണ്ട്‌ മകള്‍ അമ്മയോട്‌ പറഞ്ഞു." അമ്മേ അച്ഛനോട്‌ പറയ്‌ ഇത്‌ വാങ്ങിക്കഴിച്ചിട്ട്‌ PTA മീറ്റിംഗിന്‌ വരാന്‍ "
" പറഞ്ഞോളാം.....ഇനി നീ പോയിരുന്ന്‌ പഠിക്ക്‌. പോ..പോ" അമ്മ മകളെ പറഞ്ഞു വിട്ടു. ഹോ...ആശ്വാസമായി.

ഇടയ്‌ക്കിടെ അത്മായശബ്ദം വായിക്കാറുള്ള ഭാര്യയുടെ കമന്റ്‌. 
" യേശുവിന്‌ തുറന്ന കത്തെഴുതിയ സാറായിരുന്നെങ്കില്‍ കുട്ടിയോട്‌ എന്തു പറയുമായിരുന്നോ ആവോ."
"അതെന്താ നീ അങ്ങനെ പറഞ്ഞത്‌ ?" ഞാന്‍ ചോദിച്ചു.
"അല്ലാ...അദ്ദേഹം സത്യങ്ങളെല്ലാം വെളിപ്പെടുത്തുകയല്ലേ....."
" അതിനിപ്പം എന്താ ഒരു കുഴപ്പം . സത്യങ്ങളല്ലേ പറഞ്ഞത്‌"
" എന്നാല്‍ പോയി കുട്ടിയോട്‌ സത്യം പറയ്‌. ലോകത്ത്‌ എന്തെല്ലാം സത്യങ്ങളുണ്ട്‌. അതെല്ലാം അനാവരണം ചെയ്യപ്പെട്ടാല്‍ എന്താകും അവസ്ഥ എന്നോര്‍ത്ത്‌ പറഞ്ഞതാണേ....."

Friday 26 July 2013

വിദ്യാഭ്യാസ വായ്‌്‌പ എടുത്തിരിക്കുന്നവര്‍ക്കായ്‌........



കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ആഗോള പ്രശസ്‌തമാണ്‌. മനുഷ്യ വിഭവശേഷിയുടെ ഉയര്‍ന്ന നിലവാരമാണ്‌ നമ്മുടെ സവിശേഷത.
ഇത്‌ കൈവരിച്ചത്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച മൂലമാണെന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ട്‌.

സമ്പന്നന്റേയും സാധാരണക്കാരന്റേയും മക്കള്‍ സാമാന്യ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും നേടുന്ന സാഹചര്യമാണ്‌ ഇവിടെയുള്ളത്‌.സാധരണക്കാരന്റേയും, സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടേയും മക്കള്‍ക്ക്‌ സാങ്കേതിക വിദ്യാഭ്യാസം സാധിതമാക്കുന്നതിനു വേണ്ടിയാണ്‌ വിദ്യാഭ്യാസ വായ്‌പ്പകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌.

വിദ്യാഭ്യാസ വായ്‌പ്പയുമായി ബന്ധപ്പെട്ട്‌ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്‌. അനവധി അനിഷ്ട സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്‌. വായ്‌പ്പ നിരസിക്കലും, ഭീമമായ പലിശ ചുമത്തലും, കുടിശ്ശികക്കാര്‍ക്കെതിരെ നടപടികളും ബാങ്കുകള്‍ ആരംഭിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ പ്രശ്‌നം ഗൗരവത്തിലെടുത്തത്‌.

തല്‍ഫലമായി, പ്രവേശനപ്പരീക്ഷകളില്‍ യോഗ്യത നേടുന്ന കുട്ടികള്‍ക്ക്‌ മാത്രമേ വിദ്യാഭ്യാസ വായ്‌പ്പക്ക്‌ അവകാശമുള്ളു എന്നും 2009 ഏപ്രില്‍ 1 മുതല്‍ പലിശ ഈടാക്കാന്‍ പാടില്ലെന്നും കോഴ്‌സ്‌ കാലാവധി കഴിഞ്ഞ്‌ 1 വര്‍ഷം അല്ലെങ്കില്‍ ജോലി ഇതിലേതാണോ ആദ്യം അതാണ്‌ തിരിച്ചടവ്‌ തുടങ്ങേണ്ട സമയമെന്നും, അതുവരെയുള്ള കാലം പലിശ പാടില്ലെന്നും കാണിച്ച്‌ സര്‍ക്കാര്‍, ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി.

സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന വിദ്യാഭ്യാസ വായ്‌പ്പക്ക്‌ ഈടാക്കുന്ന പലിശ 13.20 ശതമാനമാണ്‌. അതായത്‌ അടിസ്ഥാന നിരക്കായ 9.70 ശതമാനത്തോടുകൂടി 3.50 ശതമാനം കൂട്ടിയത്‌. എന്നാല്‍ ഹൗസ്‌ ലോണിന്‌ ഇത്‌ 0.25 ശതമാനവും കാര്‍ ലാണിന്‌ 0.75 ശതമാനവും ആണ്‌. നാട്ടിലെ സമ്പന്നര്‍ക്ക്‌ വെറും 4 ശതമാനം പലിശക്ക്‌ കാര്‍ഷികലോണെന്ന പേര്‌ പറഞ്ഞ്‌ വായ്‌പ്പ വാരിക്കോരി കൊടുക്കുമ്പോഴാണ്‌ പാവപ്പെട്ട കുട്ടികളില്‍ നിന്ന്‌ 13.20 ശതമാനം ഈടാക്കുന്നതെന്നോര്‍ക്കണം.
അടുത്ത കാലത്ത്‌ കാര്‍ഷിക വായ്‌പ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ അതിന്റെ ഗുണം ലഭിച്ചത്‌ ആര്‍ക്കായിരുന്നുവെന്ന്‌ നോക്കൂ. വായ്‌്‌പയെടുത്ത്‌ വര്‍ഷങ്ങളായി തിരിച്ചടയ്‌ക്കാതിരുന്നവര്‍ക്ക്‌. ഇങ്ങനെ തിരിച്ചടയ്‌ക്കാതിരിക്കാന്‍ കഴിയുന്നതാര്‍ക്കാണ്‌. ബാങ്കുകാര്‍ കണ്ണുരുട്ടിയാല്‍ പോടാ പുല്ലേ എന്ന്‌ പറയാന്‍ സാമ്പത്തികമുള്ളവര്‍ക്ക്‌. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യത്തിലെന്നപോലെ ബാങ്കുകളും 'താടിയുള്ള അപ്പനെ' പേടിക്കുന്നവരാണ്‌.

ഒരാള്‍ 2008 ജൂലൈ അവസാനം എടുത്ത വിദ്യാഭ്യാസ വായ്‌പക്ക്‌ തിരിച്ചടവ്‌ തുടങ്ങേണ്ടത്‌ കോഴ്‌സ്‌ കാലാവധിയായ 5 വര്‍ഷവും പിന്നെ 1 വര്‍ഷവും (മോറട്ടോറിയം കാലാവധി) കഴിഞ്ഞ്‌ 2014 ജൂലൈ മുതലാണ്‌. എന്നാല്‍ 2013 ജനുവരിയിലെ അവസാന ഗഡു ലഭിക്കുന്നതിന്‌ മുന്‍പേതന്നെ, വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ്‌ തുടങ്ങാത്തതെന്തേ എന്ന്‌ ചോദിച്ച്‌ ഫോണ്‍വിളി ആരംഭിച്ചു.
4.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ്‌ പലിശയില്‍ പൂര്‍ണ്ണ ഇളവ്‌ അനുവദിച്ചിട്ടുള്ളത്‌. പക്ഷേ ഇളവുണ്ടോ എന്നറിയാന്‍ ലോണ്‍ പാസ്‌ബുക്ക്‌ വാങ്ങിയ ഞാന്‍ ഞെട്ടിപ്പോയി. സര്‍ക്കാര്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ല എന്ന പ്രഖ്യാപനം പോലെ പലിശ എഴുതിച്ചേര്‍ത്തിരിക്കുന്നു.
എന്തേ ബാങ്കുകള്‍ ഇങ്ങനെയാകുന്നത്‌. അടക്കുന്നവര്‍ അടക്കട്ടേ എന്നോര്‍ത്താവാം. പക്ഷേ അറിവില്ലാത്ത പാവം രക്ഷിതാക്കളെ വഞ്ചിക്കുന്ന ഈ ന
യം ബാങ്കുകള്‍ക്ക്‌ ചേര്‍ന്നതല്ല.
(സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഗൂഗിള്‍ സേര്‍ച്ചില്‍ കിട്ടുന്നതാണ്‌)

Tuesday 23 July 2013

അനുഗ്രഹ വര്‍ഷം ...............


.
ഞാന്‍ പത്തില്‍ പഠിക്കുന്ന കാലം. 

ഇംഗ്‌ളീഷ്‌ പഠിപ്പിക്കുന്നത്‌ ബഹുമാന്യനായ പുളിക്കത്താഴെ പി.ജെ തോമസ്‌ സാര്‍.
നന്നായി പഠിപ്പിക്കും. കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കും ഉത്തരമറിയില്ലെങ്കില്‍ നല്ല കിഴുക്കും കിട്ടും. 
അന്ന്‌ ഞങ്ങളുടെ ക്‌ളാസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞവര്‍ ഞാനും ഒരു കേശവന്‍ നമ്പൂതിരിയുമായിരുന്നു. 
അതുകൊണ്ട്‌ തന്നെ മുന്‍ ബഞ്ചിലായിരുന്നു ഞങ്ങളുടെ സ്ഥാനം.
എന്തുവേണ്ടി എന്നും ചോദ്യം ഞങ്ങളോട്‌. 
കിഴുക്കുമേടിച്ച്‌ മടുത്ത ഞങ്ങള്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ഗവേഷണം നടത്തിയപ്പോള്‍ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. 
ചെവിക്ക്‌ പിടിക്കുമ്പോഴേ കരയാമെങ്കില്‍ രക്ഷപെടാം. ഇതൊന്നു പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പതിവ്‌പോലെ സാര്‍ ഞങ്ങളോട്‌ അന്നും ചോദിച്ചു. Kill അര്‍ത്ഥമെന്ത്‌?
ഞങ്ങള്‍ രണ്ടുപേരും പതിവുപോലെ കണ്ണുമിഴിച്ച്‌ നിന്നു.
സാര്‍ ആദ്യം കേശവന്‍ നമ്പൂതിരിയുടെ ചെവിക്കു പിടിച്ചു. അയാള്‍ ഒറ്റക്കരച്ചില്‍. സാര്‍ പിടിവിട്ടു. എനിക്കാശ്വാസമായി. പണിയേറ്റു.
എന്റെ ചെവിയിലായി അടുത്ത ഊഴം. ഞാന്‍ കരയാന്‍ ആവത്‌ ശ്രമിച്ചുനോക്കി, പക്ഷേ പറ്റുന്നില്ല. സ്ഥിരമുള്ളത്‌ വാങ്ങി സീറ്റിലിരുന്നു.

ആ ഞാന്‍പോലും കഴിഞ്ഞ ദിവസം കരഞ്ഞുപോയി.
എന്തിനെന്നല്ലേ. കഴിഞ്ഞ ദിവസം എന്റെ അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌.
എന്നേക്കുറിച്ച്‌ അറിയാവുന്നവര്‍ തീര്‍ച്ചയായും ചോദിക്കും. അപ്പന്‍ മരിച്ചിട്ട്‌ 31 വര്‍ഷമായി പിന്നെ താനെങ്ങിനെ കഴിഞ്ഞ ദിവസം കേള്‍ക്കും എന്ന്‌.
ശരിക്കും പറഞ്ഞാല്‍ ഏതാണ്ട്‌ 25 വര്‍ഷം മുമ്പ്‌ തമ്മില്‍ കണ്ടതാണ്‌.
കണ്ടപ്പോഴേ ആകാംഷകൊണ്ട്‌ ചോദിച്ചു സ്വര്‍ഗ്ഗത്തിലെന്തൊക്കെയുണ്ട്‌ വാര്‍ത്തകളെന്ന്‌.
എടാ അതിന്‌ ഞങ്ങളാരും സ്വര്‍ഗ്ഗത്തിലെത്തിയിട്ടില്ല.
ങേ...അപ്പോള്‍ നിങ്ങളിപ്പം എവിടാ ?
അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പം മനസ്സിലാകത്തില്ല.
നമ്മുടെ പുണ്യാളന്മാരും പുണ്യാളത്തികളുമൊക്കെയോ.............
ഞങ്ങളെല്ലാം ഒന്നിച്ചാന്നേ. തിരക്കിനിടയില്‍ വല്ലപ്പോഴുമൊക്കെ ഓരോരുത്തരെ കാണാം
ഒന്നു ചോദിച്ചോട്ടെ ...ഈ അത്ഭുതങ്ങളുടെ ഒക്കെ എടപാട്‌ എങ്ങനെയാ .
അതിവിടെ ഞങ്ങള്‍ക്കെല്ലാം നിശ്ചിത ക്വോട്ടായുണ്ട്‌.
എന്നിട്ട്‌ കുറച്ചുപേര്‌ മാത്രമല്ലേ അത്ഭുത പ്രവര്‍ത്തകരായി അറിയപ്പെടുന്നുള്ളു?
എടാ നിനക്ക്‌ മനസ്സിലാകുന്ന വിധം പറയാം. നാട്ടില്‍ എന്തുമാത്രം സിനിമാ നടന്മാരുണ്ട്‌, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി എത്ര പേര്‍ക്കുണ്ട്‌. ഈ പദവിയില്ലാത്തവര്‍ക്ക്‌ അഭിനയിക്കാനറിയില്ലേ?
അതുമാത്രമല്ല മനുഷ്യരുടെ സ്വഭാവമറിയാമല്ലോ നേടിയെടുക്കുന്നതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്തക്ക്‌ കുറവില്ലല്ലോ.എന്നുവെച്ചാല്‍ പ്രകടമായ മാറ്റങ്ങള്‍ അത്ഭുതങ്ങളും അല്ലാത്തവയെല്ലാം സ്വന്തം കഴിവും.
അല്ലെങ്കില്‍ നിന്റെ കാര്യം തന്നെയെടുക്ക്‌ . കാര്യങ്ങളൊക്കെ ഈ നിലയില്‍ പോകുന്നത്‌ നിന്റെയൊക്കെ മിടുക്കുകൊണ്ടാണെന്നാ വിചാരം. പിന്നെങ്ങിനെ ഞങ്ങളുടെ അനുഗ്രഹ വര്‍ഷം ശ്രദ്ധിക്കപ്പെടും.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞടുത്തതിന്‌ അവിടെല്ലാരും എന്തു പറയുന്നു.
കത്തോലിക്കാ സഭക്ക്‌ പുറത്തും രക്ഷയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ചാച്ചന്‍ കേട്ടോ?
എടാ അത്‌ പുതിയ കണ്ടു പിടുത്തമൊന്നുമല്ല. മത്തായി 22 ല്‍ 2 മുതല്‍ 14 വരെ വായിക്ക്‌. അല്ലെങ്കില്‍ വേണ്ട അതില്‍ നിനക്ക്‌ തര്‍ക്കിക്കാന്‍ പാകത്തിന്‌ ചിലതുണ്ട്‌. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.
നീയൊരു കാര്യം ചെയ്യ്‌, ലൂക്കാ 14 ല്‍ 15 മുതല്‍ 24 വരെ വായിക്ക്‌.
അതു ശരി ഇതിനിടയില്‍ കാലുമാറ്റവും നടന്നോ. ചാച്ചന്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ പണ്ട്‌ വലിയ തര്‍ക്കം നടന്നത്‌. അന്നെനിക്ക്‌ 16 വയസ്സ്. ഗാന്ധിജിയൊന്നും രക്ഷപെടില്ലെന്ന്‌ ചാച്ചന്‍ പറഞ്ഞത്‌ മറന്നോ.
ഞാന്‍ കെഞ്ചി ചോദിച്ചിട്ടും കാവില്‍ ഉത്സവം കൂടാന്‍ വിടാതിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ?
എടാ നീ പറഞ്ഞതൊക്കെ ശരിയാ. അന്ന്‌ അച്ചന്മാര്‌ പറയുന്നതാ വേദവാക്യം. 

അവരെ കണ്ണടച്ചു വിശ്വസിച്ചു. 
 അതിന്റെയൊക്കെ പിണക്കം നിനക്കിപ്പോഴുമുണ്ടോടാ മോനെ.
ഇല്ല ചാച്ചാ ഒരിക്കലുമില്ല. ചാച്ചന്‍ എന്തു മാത്രം അനുഗ്രഹം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു എന്നെനിക്കറിയാം.
ഇത്‌ പറഞ്ഞ്‌ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ഉറക്കത്തില്‍ ഏങ്ങലടിച്ചു കരയുന്നത്‌ കേട്ട്‌ ഭാര്യ കാര്യം തിരക്കി. ഒന്നും പറഞ്ഞില്ല.
ഞാനിതെഴുതുമ്പോഴും കരഞ്ഞുപോകുന്നു.


Saturday 13 July 2013

വിധി

പക്ഷി ശ്രേഷ്‌ഠനായ ഗരുഡന്‍ യാദൃശ്ചികമായി ഒരു പഞ്ചവര്‍ണ്ണക്കിളിയെ കണ്ടുമുട്ടി. 
ആ കിളിയുടെ മനോഹാരിത ഗരുഡനെ അത്ഭുതപ്പെടുത്തി.അപ്പോഴുണ്ട്‌ സാക്ഷാല്‍ കാലന്‍ അതുവഴി ശിവസന്നിധിയിലേക്ക്‌ പോകുന്നു.
വൃക്ഷശിഖരത്തിലിരിക്കുന്ന പഞ്ചവര്‍ണ്ണക്കിളിയെ നോക്കി കാലന്റെ ആത്മഗതം."നീ ഇവിടെനിന്ന്‌ പോയില്ലേ?"
ഗരുഡന്റെ ഹൃദയം മിടിച്ചു. ഈ മനോഹര പക്ഷിക്കും മരണമുണ്ട്‌ എന്ന സത്യം ഗരുഡനെ മഥിച്ചു. 

അതിനെ രക്ഷപെടുത്താന്‍ ഗരുഡന്‍ തീരുമാനിച്ചു.പഞ്ചവര്‍ണ്ണക്കിളിയെ തന്റെ കൊക്കില്‍ സുരക്ഷിതമായി എടുത്തുകൊണ്ട്‌ ശരവേഗത്തില്‍ പറന്ന്‌ പഞ്ചവടി എന്ന വനത്തിലെത്തി. 
അവിടെ ഒരു വൃക്ഷപ്പൊത്തില്‍ കിളിയെ സുരക്ഷിതമായി ഒളിപ്പിച്ചശേഷം ഗരുഡന്‍ വീണ്ടും പറന്ന്‌ വന്ന്‌ സ്വസ്ഥാനത്ത്‌ ഇരുന്നു.
ഗരുഡന്‌ ആശ്വാസമായി.

തെല്ലുനേരം കഴിഞ്ഞപ്പോളുണ്ട്‌ കാലന്‍ ശിവസന്നിധിയില്‍ നിന്നും മടങ്ങി വരുന്നു.
വൃക്ഷശിഖരത്തിലേക്ക്‌ നോക്കിയ കാലനോട്‌ ഗരുഡന്‍ കാര്യമന്വേക്ഷിച്ചു.
കാലന്റെ മറുപടി രസാവഹമായിരുന്നു. 

"പ്രപഞ്ചരഹസ്യം എനിക്കുപോലും അജ്ഞാതമാണ്‌ സുഹൃത്തേ. ആ കിളി മരിക്കാന്‍ അകലെ പഞ്ചവടിയില്‍ ഒരു നാഗം പൊത്തിലിരിക്കുന്നു. നിമിഷങ്ങള്‍കൊണ്ട്‌ ഈ കിളി അത്രയും അകലെയുള്ള ആ വൃക്ഷത്തിന്റെ പൊത്തില്‍ എങ്ങിനെയാണ്‌ എത്തിച്ചേരുക എന്ന അത്ഭുതത്തോടെ ഞാന്‍ നോക്കിപ്പോയതാണ്‌.എന്തായാലും വിധിയില്‍ വെട്ടും തിരുത്തുമില്ല. കിളി അവിടെ എത്തിക്കാണണം. സര്‍പ്പദംശനമേറ്റ്‌ തീര്‍ച്ചയായും അത്‌ കാലപുരിയില്‍ ഇപ്പോള്‍ എത്തിയിരിക്കണം"

ഗരുഡന്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തി.
സാധാരണ സന്തോഷവാനായ സോമരാജന്‍ പറഞ്ഞ കഥ എന്നെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത്‌ കണ്ട മ്‌ളാനത കണ്ട്‌ ഞാന്‍ ചോദിച്ചു.
"എന്തുപറ്റി മനസ്സിലെന്തോ വിഷമമുണ്ടല്ലോ ?"
"വിഷമം എന്ന്‌ പറയുന്നത്‌്‌ ശരിയാണോ എന്നറിയില്ല. പക്ഷേ എന്റെ മനസ്സിലെന്തോ ഉണ്ട്‌ എന്നത്‌ ശരിയാണ്‌"
ഞങ്ങള്‍ക്കരികിലേക്ക്‌ രണ്ട്‌ ഗ്‌ളാസ്സുമായി വന്ന ഭാനുമതി പറഞ്ഞു "ഇതത്ര നല്ല സ്വഭാവമൊന്നുമല്ല കേട്ടോ"
"ഏത്‌ സ്വഭാവമാ?" സോമരാജന്‍ ഭാര്യയോട്‌ ചോദിച്ചു.
എന്നോടൊപ്പം വല്ലപ്പോഴും സോമരാജന്‍ ഒരു ചെറുത്‌ കഴിക്കുന്നതിന്‌ ഭാനുമതിക്ക്‌ വിരോധമൊന്നുമില്ല. പക്ഷേ കിട്ടുന്നിടത്തുന്നെല്ലാം വലിച്ചു കേറ്റിയിട്ട്‌ ബോധമില്ലാതെ വരുന്നത്‌ ഇഷ്ടവുമല്ല. എന്നുകരുതി അയാളോ ഞാനോ മദ്യപാനികളാണെന്ന്‌ കരുതരുത്‌.
"എടീ ഭാര്യേ ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ പുതുതലമുറ ഞങ്ങളെയൊക്ക റോള്‍ മോഡലാക്കേണ്ടതാണ്‌. കാരണം ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ചേര്‍ന്ന്‌ 50 രൂപ പിരിവിട്ട്‌ ഒരെണ്ണം വാങ്ങും. മിന്നിയാലും ഇല്ലെങ്കിലും അവിടംകൊണ്ട്‌ അവസാനിപ്പിക്കും. " സോമരാജന്‍ പറഞ്ഞു.
"അതൊക്കെ പോട്ടെ... എന്താ ഭാനുമതി സോമരാജന്‌ പതിവില്ലാത്തൊരു മ്‌ളാനത." ഞാന്‍ ചോദിച്ചു.
"ഹേ.. അങ്ങനെയൊന്നുമില്ല......ടെന്‍ഷനൊന്നും ഇല്ലാത്ത ആളാ...പിന്നെന്താ..." ഭാനുമതി അവസരത്തിനൊത്തുയര്‍ന്ന്‌ സോമരാജനെ ഒന്ന്‌ പൊക്കി.
"അതല്ല അങ്കിളേ അച്ഛന്‌ പുതിയ പരിപാടി തുടങ്ങിയതില്‍ പിന്നെ ഇടയ്‌ക്കിടക്ക്‌്‌ ഇങ്ങനെയുള്ളതാ...." അങ്ങോട്ട്‌ വന്ന മകള്‍ ശോഭയുടെ കമന്റ്‌.
"എടീ പട്ടീടെ വേഷംകെട്ടിയാല്‍ കുരയ്‌ക്കണം എന്നാ പ്രമാണം അല്ലാതെ കൊണ്ടൂപ്പറമ്പിലെയാ കോളപ്പാത്തെയാ എന്നൊന്നും പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. അതുപോലെ തെണ്ടിയുടെ വേഷം കെട്ടിയാല്‍ തെണ്ടണം. വിധിയില്‍ വെട്ടും തിരുത്തുമില്ല." സോമരാജന്റെ വിശദീകരണം കേട്ട്‌ അമ്മയും മകളും സ്ഥലം വിട്ടു.
"എന്താ ഒരു വേദാന്തി ഭാവം" ഞാന്‍ ചോദിച്ചു.
"ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും ഒന്നും ചോദിക്കരുതെന്നാഗ്രഹിച്ച്‌, കൂടുതലൊന്നും പ്രതീക്ഷിക്കാതെ കഴിഞ്ഞുവന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ പലപ്പോഴും ഒരു തമാശായി തോന്നും. നിങ്ങള്‍ എന്നില്‍ ആരോപിക്കുന്ന ഈ ഭാവ മാറ്റങ്ങള്‍ എന്നില്‍ പണ്ടു മുതലേ ഉള്ളതാണ്‌. അല്ലെങ്കില്‍ തന്നെ ഈ കഥയിലെ കിളിയുടെ കാര്യമെടുക്ക്‌. നമ്മെ വിധിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ആര്‍ക്കാവും"
"എന്നാല്‍ നമുക്കിനി സരിതയുടെ സോളാറിനെക്കുറിച്ച്‌ സംസാരിക്കാം" എന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ മിന്നലിനായി ചിയേര്‍സ്‌ പറഞ്ഞു.

Thursday 20 June 2013

ചിക്കനും ഡെങ്കിയും.....പിന്നെ നമ്മളും............



രോഗങ്ങളൊന്നും വരാതിരിക്കണേ......
ആശുപത്രിയിലൊന്നും കേറാനിട വരാതിതിരിക്കണേ........

ഇതാണിന്ന്‌ നമ്മുടെയൊക്കെ പ്രാര്‍ത്ഥന
പരിസ്ഥിതിയും, കാലാവസ്ഥയും, ജീവിത ശൈലികളും മാറിയപ്പോള്‍
മരുന്നുകളോട്‌ പ്രതിരോധിക്കാന്‍ ശേഷിയുള്ള
രോഗാണുക്കളുടെ കേളീരംഗമായി മാറി കേരളം.......

പരിസര മലിനീകരണവും , ഫാസ്റ്റ്‌ ഫുഡുമൊക്കെ
രോഗകാരണമായി പൊതുവേ പറയുന്നുണ്ടെങ്കിലും
മരുന്നു കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കാന്‍ വൈറസ്‌ വ്യാപനം
ബോധപൂര്‍വ്വം നടത്തുന്നുണ്ടോ എന്നുപോലും സംശയിക്കത്തക്ക
രീതിയിലാണ്‌ ഇന്ന്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

അനാവശ്യ മരുന്നുകളും, ആവശ്യമില്ലാത്ത ടെസ്‌റ്റുകളും
രോഗികള്‍ക്ക്‌ വിധിക്കുന്ന ഇന്നത്തെ ആശുപത്രികള്‍
ആതുരാലയങ്ങളല്ല, മറിച്ച്‌ അറവുശാലകളായിരിക്കുന്നു
എന്ന ആക്ഷേപം പരക്കെ ഉണ്ട്‌.

പക്ഷേ ഇവയുടെ മേലൊന്നും നമുക്ക്‌ നിയന്ത്രണമോ,
സ്വാധീനമോ ഇല്ലാത്ത സാഹചര്യത്തില്‍
നമ്മുടെ മുമ്പില്‍ ഒരു മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളു.
ഒരു രോഗം നമ്മുടെ സാമ്പത്തികാടിത്തറയെ
തകര്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുക എന്നതുമാത്രം.

അതിന്‌ നമ്മെ സഹായിക്കുന്നത്‌ മെഡിക്കല്‍ ഇന്‍ഷ്വറന്‍സാണ്‌.
നാട്ടില്‍ നിലവില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെ നിരവധി
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതികള്‍ ഇപ്പോഴുണ്ട്‌.
പക്ഷേ അവ നല്‍കുന്ന നാമമാത്ര സഹായം ഒന്നിനും തികയില്ല.


വളരെയേറെ കസ്റ്റമര്‍ ഫ്രണ്ട്‌ലിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌
പോളിസികളേക്കുറിച്ച്‌ അറിയാന്‍ താങ്കള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍
വിളിക്കുക. 9446759847
(പൊതുജന താല്‌പ്പര്യാര്‍ത്ഥം . KMJ പയസ്‌ കയ്യാണിയില്‍, തിടനാട്‌)

Wednesday 19 June 2013

ഒരു നിമിഷം.........തരൂ.......


താങ്കള്‍ ഇന്ന്‌ ചെറുപ്പമാണ്‌.
ആരോഗ്യവും വരുമാനവും ഉണ്ട്‌
ഭാര്യയ്‌ക്കും മക്കള്‍ക്കും വേണ്ടി സമ്പാദിക്കുന്നു.
സ്വന്തം പേരിലും നിക്ഷേപം ഉണ്ടായിരിക്കാം
"അറുപത്‌ കഴിഞ്ഞാല്‍ അത്തും പൊത്തും,
എഴുപത്‌ കഴിഞ്ഞാല്‍ ഏടാകൂടം.
എണ്‍പത്‌ കഴിഞ്ഞാല്‍ എന്തോ ഏതോ...."
എന്ന നാടന്‍ ചൊല്ലിലെ അവസ്ഥയിലേക്ക്‌ താങ്കള്‍ എത്താന്‍
ഇനി എത്ര വര്‍ഷങ്ങള്‍ ശേഷിക്കുന്നുവെന്ന്‌ ചിന്തിച്ചിട്ടുണ്ടോ .
മക്കള്‍ വിവാഹിതരാകും
അവര്‍ വിദൂരത്തേക്ക്‌ നീങ്ങും
നിങ്ങള്‍ ഒറ്റക്കാകും
സമ്പാദ്യമൊക്കെ വീതിക്കപ്പെടും
സ്വന്തം പേരിലുണ്ടെന്നഹങ്കരിക്കുന്ന നിക്ഷേപം പോലും
മക്കള്‍ക്കോ കൊച്ചു മക്കള്‍ക്കോ വേണ്ടി പിന്‍വലിക്കേണ്ടി വന്നേക്കും.
പിന്നെ മരുന്നിനും മന്ത്രത്തിനും മറ്റ്‌ സ്വകാര്യ ആഗ്രഹങ്ങള്‍ക്കും
മക്കളുടെ മുമ്പില്‍ കൈനീട്ടേണ്ട ഗതിയാകും.
മക്കള്‍ നിങ്ങളെ നോക്കിയാലും.........
സ്വന്തമായി വരുമാനമില്ലാത്തതിന്റെ
വേദന നിങ്ങളെ വിഷമിപ്പിക്കും.
മക്കള്‍ തിരിഞ്ഞ്‌ നോക്കിയില്ലെങ്കിലോ.......
നിങ്ങളുടെ കാര്യം ഹാ.....കഷ്ടം.....
ഒന്നാലോചിക്കൂ.......ഈ സമയത്ത്‌
നിങ്ങള്‍ക്കൊരു പെന്‍ഷന്‍ കിട്ടുന്നത്‌
എത്രമാത്രം ആശ്വാസകരമായിരിക്കും.......
പെന്‍ഷനുവേണ്ടി നിക്ഷേപിക്കുന്ന തുക
മറ്റാര്‍ക്കും പിന്‍വലിക്കാനാവില്ലല്ലോ...........
"സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വെച്ചാല്‍
ആപത്ത്‌ കാലത്ത്‌ കായ്‌ പത്ത്‌ തിന്നാം" എന്ന്‌ കേട്ടിട്ടില്ലേ
സര്‍ക്കാരുദ്യോഗത്തിന്റെ ആകര്‍ഷണീയത
പെന്‍ഷനല്ലാതെ മറ്റെന്താണ്‌
അപ്പോള്‍ താങ്കള്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ ?
ഞാന്‍ താങ്കളെ സഹായിക്കാം........
വിളിക്കുമോ..................9446759847 KMJ പയസ്‌ കയ്യാണിയില്‍, തിടനാട്‌.

Thursday 6 June 2013

അപൂര്‍വ്വ സ്വപ്‌നം

അത്മായ ശബ്ദത്തില്‍ വല്ലപ്പോഴുമെങ്കിലും എഴുതാത്ത കോണ്‍ട്രിബ്യൂട്ടേഴ്‌സിന്റെ പേര്‌ 
നീക്കം ചെയ്യുമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്‌ 
എന്തെങ്കിലും കുറിക്കാന്‍ രാത്രി വൈകി ഉറങ്ങാതിരിക്കുകയാണ്‌.
പുറത്ത്‌ മഴ തകര്‍ത്തു പെയ്യുന്നു. 
ഊണ്‌ മുറിയില്‍ ജനാലക്ക്‌ പുറം തിരിഞ്ഞ്‌ ഡൈനിംഗ്‌ ടേബിളില്‍ പേപ്പര്‍ നിവര്‍ത്തി വെച്ചിരിക്കുന്നു.
ജനാലയില്‍ ആരോ തട്ടുന്ന സ്വരം. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അതാ പുറത്ത്‌ ഒരു താടിക്കാരന്‍.
കൂടല്‍ അച്ചായനാണോ.....പെട്ടെന്നൊരു സംശയം.
കഴിഞ്ഞ വര്‍ഷം അങ്ങേര്‌ എനിക്കൊരു ഓഫര്‍ തന്നിരുന്നു. എവിടെയെങ്കിലും പോയ വഴി 
വാക്കുപാലിച്ചേക്കാമെന്ന്‌ വിചാരിച്ചതാണോ............
ഞാന്‍ ജനാലയ്‌ക്കടുത്ത്‌ ചെന്ന്‌ സൂക്ഷിച്ച്‌ നോക്കി.
"തുറക്കടാ വാതില്‍" പുറത്തു നിന്ന്‌ ഒരു കല്‌പ്പന.
ശ്ശെടാ ഇതെന്തു കളി ഉടയവനെ പിടിച്ചു കെട്ടുന്ന കാലമോ, ഞാനോര്‍ത്തു.
"ആരാ" ഞാന്‍ വളരെ ശ്രദ്ധയോടെ ചോദിച്ചു.
"സൂക്ഷിച്ച്‌ നോക്ക്‌" വീണ്ടും ഗര്‍ജ്ജനം.
"ഒരു ക്‌ളൂവെങ്കിലും" ഞാന്‍
"ങും.....................ഒരു തേവിടിശ്ശി മൂലം എന്റെ തല പോയതാ.........."
"അയ്യയ്യോ ..........ഇത്‌ സ്‌നാപക യോഹന്നാന്‍. OK...... ബുള്ളറ്റ്‌" ഞാന്‍ പെട്ടെന്ന്‌ കതക്‌ തുറന്നുകൊടുത്ത്‌ ചോദിച്ചു "എന്താ ഈ വേഷത്തില്‌"
" എടാ മണ്ടാ പഴയതുപോലെ മരത്തോലും കൊണ്ട്‌ നടന്നാല്‍ ചാനലുകാര്‌ വിടത്തില്ല".
"എങ്ങിനെയെത്തി.....വണ്ടിക്കാണോ ?"
" വണ്ടീം വള്ളോം ഒന്നുമില്ല...................നീ ഈ പാതിരായ്‌ക്ക്‌ എന്തെടുക്കുവാ ?"
സത്യജ്വാല മാസിക മേശപ്പുറത്ത്‌ കിടക്കുന്നത്‌ അപ്പോഴാണ്‌ അദ്ദേഹം കണ്ട
ത്‌.
എടുത്തൊന്ന്‌ മറിച്ചു നോക്കി വലിച്ചൊരേറു കൊടുത്തു.
എന്റെ മുഖത്തെ വാട്ടം കണ്ട്‌ അദ്ദേഹം പറഞ്ഞു. " എന്തു പറ്റി ദേഷ്യം തോന്നിയോ ?
എടാ കൂവേ .... ഞാനതെറിഞ്ഞത്‌ ആ മാസിക മോശമായതുകൊണ്ടല്ല. ഇതല്ല ഇതിനപ്പുറം എഴുതിയാലും ഇവനൊന്നും നന്നാകില്ലല്ലോ എന്നോര്‍ത്താ........"
എനിക്കാശ്വാസമായി. അദ്ദേഹവും നമ്മോടൊപ്പം തന്നെ.
എന്റെ മുഖത്തെ ആശ്വാസം കണ്ട്‌ അദ്ദേഹം തുടര്‍ന്നു.
"നിനക്കറിയാമ്മേലയോ ഞാന്‍ സ്‌നാനപ്പെടുത്തിയ യേശുവിന്റെ വാക്കുകള്‍ എത്ര സ്‌പഷ്ടവും ലളിതവുമാണ്‌. ഏത്‌ പൊട്ടനും മനസ്സിലാകുന്നപോലല്ലേ അവിടുന്ന്‌ എല്ലാം അരുളിച്ചെയ്‌തിട്ടുള്ളത്‌. എന്തിനേറെ ആ മത്തായിയുടെ സുവിശേഷമെങ്കിലും ഇവരൊന്ന്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍............"
"നീ ഇതുവല്ലതും വായിച്ചിട്ടുണ്ടോ ?"
"വായിച്ചിട്ടുണ്ട്‌"
" ങ....വായിച്ചിട്ടുണ്ടാവും.........അക്ഷരമറിയാമെങ്കില്‍ വായിക്കാനെന്താ പാട്‌. മനസ്സിലാക്കിയിട്ടുണ്ടോ ?"
"എനിയ്‌ക്കിതൊക്കെ വായിക്കുന്തോറും കണ്‍ഫ്യൂഷനാ"
" അപ്പോള്‍ നീ ആ പാട്ടൊന്നു പാടിയാല്‍ മതി. ഏതാ... കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...........എന്ന്‌ തുടങ്ങുന്ന ഒന്നില്ലേ.........."
" ഓ... തമാശ്‌ പറഞ്ഞതാ അല്ലേ......അങ്ങ്‌ തമാശൊക്കെ പറയുമോ....ഇവിടെ എല്ലാവരും ഭയങ്കര സീരിയസ്സാ..............ക്രിസ്സോസ്‌റ്റോം ഒഴികെ."
"അതുപോട്ടെ എന്താ നിന്റെ കണ്‍ഫ്യൂഷന്‍ ?"
" അതിപ്പോള്‍........ഞാനെന്താ അങ്ങയെ വിളിക്കേണ്ടത്‌ ......പിതാവെന്നോ ...പ്രവാചകനെന്നോ.....?"
" എടാ.....പിതാവ്‌ എന്ന്‌ വിളിക്കപ്പെടാന്‍ അര്‍ഹത ആര്‍ക്കാണെന്ന്‌ ബൈബിളിലുണ്ട്‌.പിന്നെ പ്രവാചകനെന്ന്‌ വിളിക്കാന്‍ എളുപ്പമല്ലല്ലോ. അതുകൊണ്ട്‌ നീയെന്നെ തത്‌ക്കാലം യോനാനപ്പൂപ്പാന്ന്‌ വിളി."
"അല്ല യോനാനപ്പൂപ്പാ..........ഈ ബൈബിളില്‍ പറഞ്ഞിരിക്കുന്നതാണോ ശരി അതോ അച്ചന്മാര്‌ പറയുന്നതാണോ ശരി."
"അതെന്താടാ മോനേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്‌ തന്നല്ലേ സ
യും പഠിപ്പിക്കുന്നത്‌"
" അപ്പൂപ്പന്‍ എന്നെ പരീക്ഷിക്കാന്‍ ചോദിക്കുന്നതാണെന്നറിയാം, എന്നാലും പറയുവാ................നീ പ്രാര്‍ത്‌ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്കുക എന്ന്‌ വി. മത്തായിയുടെ സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട്‌. പിന്നെന്തിനാ തട്ടുപൊളിപ്പന്‍ പാട്ടും ആക്രോശങ്ങളുമൊക്കെ."
"എടാ നിയൊരു കഥ കേട്ടിട്ടില്ലേ........."

"സ്വര്‍ഗ്ഗത്തിലെത്തിയതായി ഒരാള്‍ സ്വപ്‌നം കണ്ടു. 
 കാഴ്‌ചകളൊക്കെ കണ്ട്‌ ആസ്വദിച്ച്‌ സ്വര്‍ഗ്ഗത്തിലൂടെ അങ്ങനെ നടക്കുന്ന സമയത്ത്‌ യേശു വന്ന്‌ അയാളോടൊപ്പം നടന്നു തുടങ്ങുകയും കാഴ്‌ചകളെപ്പറ്റി വിവരിച്ചു കൊടുക്കുകയും ചെയ്‌തു.
പിന്നെ യേശു ഭൂമിയിലെ ഒരു കാഴ്‌ച അയാള്‍ക്ക്‌ കാട്ടിക്കൊടുത്തു. 

അന്നൊരു ഞായറാഴ്‌ചയായിരുന്നു. ഒരു പള്ളി നിറയെ ആള്‍ക്കാര്‍. 
 കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും പാട്ടുപാടുന്നതും അയാള്‍ക്ക്‌ കാണാന്‍ കഴിയുന്നുണ്ട്‌. 
പക്ഷേ ശബ്ദം കേള്‍ക്കുന്നില്ല. ഓര്‍ഗണ്‍ വായനക്കാരന്റെ വിരലുകള്‍ കീബോര്‍ഡില്‍ നൃത്തം ചെയ്യുന്നുണ്ട്‌ പക്ഷേ സംഗീതം കേള്‍ക്കാന്‍ കഴിയുന്നില്ല.
അയാള്‍ യേശുവിന്റെ നേരെ തിരിഞ്ഞ്‌ കാര്യം തിരക്കിയപ്പോള്‍ യേശു പറഞ്ഞു

 ' കുഞ്ഞേ, ജനങ്ങള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്‌ ഹൃദയംകൊണ്ടല്ലെങ്കില്‍ അവ ഇവിടെ കേള്‍ക്കില്ല.'..........."
അലാറം കേട്ട്‌ ഞെട്ടിയുണര്‍ന്ന ഞാന്‍ നല്ലൊരു സ്വപ്‌നം തടസ്സപ്പെട്ട നിരാശയില്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.


Friday 17 May 2013

ഇതെന്തു ന്യായം ? ഇതെന്തു നീതി ?


മലയാളിയായ ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെ വാതുവെയ്‌പ്പ്‌ കേസില്‍ അറസ്റ്റ്‌ ചെയ്‌ത്‌ തടവിലാക്കിയിരിക്കുന്നു.അങ്ങേര്‌ വാതുവെച്ചു എന്നുതന്നെയിരിക്കട്ടെ അതിലെന്താ ഇത്ര വലിയ തെറ്റ്‌ ?നിയമ വിരുദ്ധമാണെന്നായി
രിക്കും.
അപ്പോള്‍ കുതിരപ്പന്തയത്തിന്‌ വാതുവെക്കാന്‍ നിയമം അനുവദിക്കുന്നതോ ?ഒരു പന്തിയില്‍ രണ്ട്‌ വിളമ്പ്‌ . അത്‌ എവിടുത്തെ ന്യായമാ.ഹവാലയും, കള്ളപ്പണവും, അധോലോകവും ഈ വാതുവെപ്പിലുണ്ടുപോലും.ഇതുകേട്ടാല്‍ തോന്നും കുതിരപ്പന്തയവും, IPL ലേലവും ഒന്നും ഇതുമായി പുലബന്ധമില്ലാത്തവയാണെന്ന്‌.തേങ്ങ ചോരുന്നത്‌ കാണാതെ എള്ള്‌ ചോരുന്നത്‌ കാണുന്ന പരിപാടിയാണിത്‌.വാങ്ങിയാല്‍ത്തന്നെ 40 ലക്ഷമേ അങ്ങേര്‍ക്ക് കിട്ടിയുള്ളു. സഹസ്രകോടികള്‍ ഖജനാവില്‍ നിന്നും അമുക്കിയവനൊക്കെ സുപ്രീംകോടതി പരാമര്‍ശിച്ചിട്ടും പുറത്ത്‌ വിലസുന്നു.ആവശ്യത്തിന്‌ തെളിവ്‌, തെളിവ്‌ തിരുത്തിയതിനും തെളിവ്‌ എന്നിട്ടെന്താ ?ശ്രിശാന്തിനെ അകത്തിടാന്‍ ഇവിടാര്‍ക്കും ഒരു തെളിവും വേണ്ട.ഇതെന്തു ന്യായം ? ഇതെന്തു നീതി ?

Thursday 28 March 2013

Good Friday എങ്ങിനെ ദുഖവെള്ളിയായി

Good Friday എങ്ങിനെ ദുഖവെള്ളിയായി എന്ന ചര്‍ച്ച പുതിയതല്ല. അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ മലയാളിക്ക്‌ Good Friday ദുഖവെള്ളി തന്നെയാണ്‌.

പേരിന്റെ ഉദ്‌ഭവത്തിലേയ്‌ക്ക്‌ കടക്കും മുമ്പേ ആധുനിക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അന്തിയുറങ്ങുകയും ഉണരുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അറിവിലേക്ക്‌ ദുഖവെള്ളിയുടെ അത്ര പഴക്കമില്ലാത്ത ഒരു ചിത്രം വ്യക്തമാക്കാം.

തലേന്ന്‌ പെസഹാ വ്യാഴം. നിരവധി വീടുകളിലായി രാത്രി ഏറെ വൈകുവോളം അപ്പം മുറിക്കലും പാന വായനയും നടത്തി താമസിച്ച്‌ കിടന്നുറങ്ങുന്ന വിശ്വാസി വെള്ളിയാഴ്‌ച രാവിലെ പള്ളിയില്‍ പോകുകയും ഉപവാസമാചരിക്കുകയും ചെയ്‌തിരുന്നു. വേഗത്തില്‍ നടക്കാനോ, ചാടാനോ , ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ , കളിക്കാനോ കുട്ടികളെപ്പോലും അനുവദിച്ചിരുന്നില്ല. അത്ര തീവ്രമായിരുന്നു അക്കാലത്ത്‌ ദുഖാചരണം.

ഇന്നത്തെ സ്ഥിതി അറിയാമല്ലോ......................

തിരുവെഴുത്തുകള്‍ കിറുകൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടതിന്‌ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌ ?
പണ്ട്‌ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്‌
പക്ഷേ ഇപ്പോള്‍ ഞാനറിയുന്നു ദുഖം മലയാളിക്കു മാത്രമാണെന്ന്‌
നമുക്ക്‌ ആരെങ്കിലും നന്നാവുന്നത്‌ കണ്ടു കൂടല്ലോ.
ഇത്‌ വെറും ബഡായിയല്ല.
തമിഴന്‌ ഇത്‌ "പുനിത വെള്ളി". അതായത്‌ പുണ്യവെള്ളി.
കന്നഡക്കാരന്‌ "ശുഭ്‌ ശുക്രവാര്‍" . എന്നുവെച്ചാല്‍ നല്ല വെള്ളി.
തെലുങ്കനോ "തെഡ ശുക്രവാരം". തെഡ എന്നാല്‍ വലുത്‌ എന്നര്‍ത്ഥം.
ഹിന്ദിക്കാര്‍ക്കാകട്ടെ "പവിത്ര ശുക്രവാര്‍".

ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിച്ച്‌ നമുക്കവസാനിപ്പിക്കാം.
കോങ്കണ്ണിക്ക്‌ കമലാക്ഷിയെന്നും കോന്ത്രപ്പല്ലന്‌ മനോഹരന്‍ എന്നും മഹാപാപിക്ക്‌ പയസ്‌ എന്നും ഒക്കെ നാം പേരിടാറുണ്ടല്ലോ............






Wednesday 27 March 2013

ദൈവത്തിന്റെ ആലയം

ഓശാന ഞായര്‍.........................
രാവിലെ 5.30 ന്റെ കുര്‍ബാനക്ക്‌ അരുവിത്തുറപ്പള്ളിയില്‍ പോയി.........
വളരെ ശ്രദ്ധേയമായ ഒരു പ്രസംഗം കേട്ടു.................
തന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കരുതെന്ന്‌ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിരുന്ന യേശു പക്ഷേ ഓശാന ദിനത്തില്‍ സര്‍വ്വരാലും ശ്രദ്ധിക്കത്തക്കവിധം കഴുതപ്പുറത്ത്‌ സഞ്ചരിച്ചു.
ദേവാലയത്തില്‍ പ്രവേശിച്ച യേശു അവിടെയുണ്ടായിരുന്ന കച്ചവടക്കാരേയും നാണയമാറ്റക്കാരേയും അടിച്ചു പുറത്താക്കി.

"ദൈവത്തിന്റെ ആലയം വാണിജ്യകേന്ദ്രമാക്കരുതെന്ന്‌"
ഉദ്‌ബോധിപ്പിച്ചു.

എന്നാല്‍ ഇന്ന്‌ നാം ദൈവാലയങ്ങളെല്ലാം വാണിജ്യകേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കണം.

തിരിച്ച്‌ ആര്‍ക്കും ഒന്നും പറയാനനുവാദമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍
അതിനാരും തുനിയാത്തതിനാലോ കുര്‍ബാനയ്‌ക്കിടയിലുള്ള പ്രസംഗത്തില്‍ വൈദികര്‍ക്ക്‌ എന്തും പറയാമെന്നതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്‌ ശ്രദ്ധിക്കാറുള്ളു.
ആ അശ്രദ്ധയിലും ശ്രദ്ധേയമായ, സത്യസന്ധമായ ആ വാക്കുകള്‍ എന്നെ ഉണര്‍ത്തി.
ഞാന്‍ സൂക്ഷിച്ചു നോക്കി....
ഒരു കൊച്ച്‌ അച്ചന്‍ ..............
സത്യങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍........................

ഉദ്ധരണിയിലുള്ള വാക്യത്തിന്റെ ശരിയായ വ്യാഖ്യാനം ക്ഷണിക്കുന്നു 

Sunday 17 February 2013

ഓട്ടപ്പാട്ട;വയസ്65....

 കൂടല്‍............
സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'

ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ അതുകൊണ്ടാ......


ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'


തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'


അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'


അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു.അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം. 


ആലീസ് ആന്റി ഒരു പാവമാ.


അല്ലെങ്കില്‍ നോക്ക് പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപഌവമുള്ളു


കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോശ്വാസത്തിലും വിപഌവമാ. 
അതിന്റെ തെളിവാണ് 'അപ്രിയയാഗങ്ങള്‍'.
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്നു.


ഇത് കഥയുള്ളൊരു ജീവിതം...............






'എടോ മനുഷ്യാ ഇതെന്ത് പോക്രിത്തരമാ താനീ കാണിക്കുന്നത് ? തന്റെ ഓട്ടോയില്‍ കേറിയെന്ന അപരാധമല്ലേ ഞങ്ങള്‍ ചെയ്തുള്ളൂ. ഞങ്ങളെ ഈ വഴിയില്‍ ഇറക്കി വിടാന്‍ പോകുവാണോ ?'
വഴിയില്‍ വീണ് കിടക്കുന്ന ആരുടെയോ ചുറ്റും ആള്‍ക്കാര്‍ കൂടി നില്ക്കുന്നത് കണ്ട്് വണ്ടി റോഡ് സൈഡില്‍ നിര്‍ത്തി ഇറങ്ങാന്‍ ഭാവിക്കുന്ന ഡ്രൈവറോഡുള്ള യാത്രക്കാരന്റെ പ്രതിക്ഷേധമാണിത്.
' ഒന്ന് ക്ഷമിക്ക് ചേട്ടാ ഉടന്‍ പോകാം. ആ വീണ് കിടക്കുന്നത് ആരാണെന്ന് നോക്കിയിട്ട് ഇതാ വന്നു' ഇത്രയും പറഞ്ഞ് ഡ്രൈവര്‍ ഇറങ്ങി നടന്നു.
ആരോ ഒരാള്‍ വീഴുന്നത് കണ്ട് ഓടിയടുത്തവര്‍ ചുറ്റും കാഴ്ചക്കാരായി നില്ക്കുകയാണ്. പുതിയ കാഴ്ചക്കാരന്റെ വരവ് കണ്ട് മറ്റുള്ളവര്‍ വഴിഒതുങ്ങി. ഒരു വൃദ്ധനാണ് വീണ് കിടക്കുന്നതെന്ന് കണ്ട അയാള്‍ ജീവനുണ്ടോയെന്ന് നോക്കി. ഉണ്ട് പള്‍സ് ഉണ്ട്. അയാള്‍ വൃദ്ധനെ പയ്യെ താങ്ങിപ്പിടിച്ചു. ആരെങ്കിലും ഒരുകൈ സഹായിക്കുമെന്നോര്‍ത്ത് ചുറ്റും നോക്കി. ഇല്ല കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. ആരുമില്ലെങ്കില്‍ വേണ്ട..... അയാള്‍ ആ വൃദ്ധനെ തോളിലേറ്റി തന്റെ ഓട്ടോയുടെ അടുത്തെത്തി.
ഭാഗ്യം, വണ്ടിയിലുണ്ടായിരുന്ന യാത്രക്കാര്‍ സ്ഥലം വിട്ടിരുന്നു. 100 മീറ്റര്‍ കൂടി പോയിരുന്നെങ്കില്‍ 100 രൂപ വാങ്ങാമായിരുന്നതാണ്. കാശ് പോയാലും വാഹനം ഫ്രീയായല്ലോ എന്നോര്‍ത്ത് അയാള്‍ സന്തോഷിച്ചു. വൃദ്ധനെ ഓട്ടോയില്‍ കിടത്തി അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.
ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലെത്തുന്നത് ഏതെങ്കിലും സിനിമയിലെ നായകന്റെ രൂപമായിരിക്കും. എന്നാല്‍ തെറ്റി. ഇതു സിനിമയുമല്ല സിനിമയിലെ നായകനുമല്ല. പിന്നെയോ ?
കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരും വിശപ്പനുഭവിക്കുന്നവരും സഹായത്തിനൊരാളില്ലാത്തവരും ഒക്കെ ഉള്‍പ്പെടുന്ന ഈ നാട്ടില്‍, അവരില്‍ കുറേപ്പേര്‍ക്ക് തന്നാലാവും വിധം സഹായിയായി വര്‍ത്തിക്കുന്ന, അവരുടെ മനസ്സില്‍ ദൈവതുല്യമായ സ്ഥാനം അലങ്കരിക്കുന്ന അവരുടെ നായകന്‍ ; ചാലക്കുടി മേലൂര്‍ കെ.കുന്നില്‍ തെക്കന്‍ വീട്ടില്‍ സൈമണ്‍ T P , ഓട്ടോറിക്ഷ ഡ്രൈവര്‍, വയസ് 43.
വീട്ടമ്മയായ ഭാര്യ ലിസിയും, മക്കളായ സവീന, സലീന, സാവ്യോ, സേവ്യര്‍ എന്നിവരുമടങ്ങിയ കുടുംബത്തിന്റെ നാഥന്‍.കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനും വേണ്ട വരുമാനം കണ്ടെത്താന്‍ ആകെയുള്ളത് ഈ ഓട്ടോറിക്ഷ മാത്രം.
പക്ഷേ..................
എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മണിയോടെ തങ്ങളുടെ അടുത്തേക്ക് പൊതിച്ചോറുമായി എത്തുന്ന സൈമണെ കാത്തിരിക്കുന്ന 40 വയറുകളുണ്ട് . വിശപ്പടങ്ങിയ അവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും കണ്ട് ആ കുടുംബം സായൂജ്യമടയുന്നു.
തൊട്ടയല്‍വക്കത്തു താമസിക്കുന്നതാരെന്നു പോലും അറിയില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കേരള സമൂഹം . സ്വന്തം സഹോദരങ്ങളെപ്പോലും മറക്കുന്ന കുടുംബ ബന്ധങ്ങളിലെത്തി നില്ക്കുന്ന നാട്.
സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിചാരിച്ച് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം സംഭരിക്കുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ സൈമന്റെ വാക്കുകള്‍ ഒന്ന് കേള്‍ക്കൂ.........
' സ്വന്തം മക്കള്‍ക്ക് എന്തു കൊടുത്താലും അവര്‍ക്ക് തൃപ്തിയാവില്ല.എന്നാല്‍ ഈ പാവങ്ങളങ്ങനെയല്ല. ആഴ്ചയില്‍ ഒരു നേരത്തെ ഭക്ഷണം കൊടുക്കാനേ എനിക്കാവുന്നുള്ളു. എന്നിട്ടും അവരുടെ സംതൃപ്തി ഒന്നു കാണേണ്ടതുതന്നെയാണ്. '
സൈമണ്‍ ഒരു ഏജന്‍സിയുടേയും സഹായമില്ലാതെ, ഒരു വിദേശ ഫണ്ടും കൈപ്പറ്റാതെ സ്വന്തം ചെലവില്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സ്വന്തം കുടിലില്‍ ഭക്ഷണം പാകം ചെയ്ത് പാവങ്ങള്‍ക്കെത്തിച്ചു കൊടുക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി.
അദ്ദേഹം തന്റെ അന്നദാന യജ്ഞം ആരംഭിച്ചതിനെപ്പറ്റി പറഞ്ഞതിതാണ് ' മൂത്തകുട്ടിയുടെ ജന്മദിനാഘോഷത്തെക്കുറിച്ചുള്ള ആലോചനക്കിടയിലാണ് ഇങ്ങനെയൊരു കാര്യം മനസ്സില്‍ എത്തിയത്. ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ക്കും പൂര്‍ണ്ണ സമ്മതം. ആദ്യ വര്‍ഷം 5 പേര്‍ക്കാണ് ഭക്ഷണപ്പൊതി കൊടുത്തത്. ആവശ്യക്കാരെ കണ്ടെത്താന്‍ അന്ന് ബുദ്ധിമുട്ടുണ്ടായി.പിന്നെപ്പിന്നെ എണ്ണം കൂടി വന്നു. ഇന്ന് 40 ല്‍ എത്തി നില്ക്കുന്നു.'
അദ്ദേഹത്തിന്റെ ഈ സത്കര്‍മ്മത്തില്‍ ആകൃഷ്ടരായ പലരും സഹായ വാഗ്ദാനവുമായി പലപ്പോഴും എത്തിയിട്ടുണ്ട്. അവരോട് സൈമണ്‍ ഒരു വ്യവസ്ഥ മാത്രമാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യാനും അത് വിതരണം ചെയ്യാനും ഒപ്പം നില്ക്കണം. അതിനാവില്ലെങ്കില്‍ സഹായം വേണ്ട.
അഖില കേരള മാതൃകാ ഡ്രൈവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള ആളാണ് സൈമണ്‍. ഇദ്ദേഹത്തെ ഏഷ്യാനെറ്റ് ഉള്‍പ്പെടെ പല ചാനലുകരും ക്ഷണിച്ചിട്ടുണ്ടെങ്കിലും പരസ്യം ആഗ്രഹിക്കാത്തതിന്ാല്‍ അവയൊക്കെ നിരസിച്ചു.
ഇതിനൊക്കെ പുറമേ നിര്‍ധനര്‍ക്കും ജോലി ചെയ്ത് ജീവിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കും ഒക്കെയായി സാമ്പത്തിക, താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും , ഒരുകൈ ചെയ്യുന്നത് മറുകൈ അറിയാതിരിക്കുന്നതിലാണ് അദ്ദേഹത്തിന് താല്പ്പര്യം.
'ക്രൈസ്തവത്വമില്ലാത്ത ക്രൈസ്തവരെ ക്രൈസ്തവീകരിക്കാന്‍ ദൈവമയച്ച ആളാണ് ഗാന്ധിജി' എന്ന് ഒരു പ്രഗത്ഭ ചിന്തകന്‍ പറഞ്ഞിട്ടുളളതുപോലെ ഒരു നല്ല സമറിയാക്കാരന്‍ എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കാന്‍ ദൈവമയച്ച ആളാണ് സൈമണ്‍ എന്ന് നമുക്ക് കരുതാം. 

PUBLISHED IN ASSISI JANUARY ISSUE

Friday 25 January 2013

റോമന്‍സ്

റോമന്‍സ് എന്ന പേരുള്ള സിനിമ കാണാന്‍ ഇതുവരെ കഴിഞ്ഞില്ല. 
സിനിമാ കാണാറില്ലാത്തതാണ് എങ്കിലും ഇതൊന്ന് കാണണമെന്നുണ്ട്. 
അങ്ങിനെ കരുതുന്ന കുറെപ്പേരെ ഈ ദിവസങ്ങളില്‍ കണ്ടു.
ഇതിനെതിരെ കേസുമായി പോയവരുടെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. 

സാധാരണപോലെ കളക്ഷനില്ലാതെ പോകുമായിരുന്ന ഒരു സിനിമയെ രക്ഷപെടുത്തിയെടുക്കാന്‍ കളിച്ച കളി.
പരാതിക്കാരന്‍ എന്താ പറഞ്ഞത്..... കത്തോലിക്കാ സഭയുടെ എന്തോ ഊരിപ്പോയെന്ന്. എന്തുമാവട്ടെ നിര്‍മ്മാതാവിന് കാശ് മുടക്കാന്‍ മാത്രമല്ല കളിക്കാനുമറിയാം എന്നു മനസ്സിലായി.
എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് മറ്റൊന്നാണ്.
പാലാ സെന്തോമസ് കോളേജ് ഗ്രൗണ്ടില്‍ ചെന്നാല്‍ നിങ്ങള്‍ക്കൊരു കാഴ്ചയുണ്ട്.
ഏതോ ഒരു ടൂര്‍ണമെന്റിനായി ഒരുക്കിയിരിക്കുന്ന കോര്‍ട്ട്. 

കോര്‍ട്ടിനു ചുറ്റും നിരത്തിവെച്ചിരിക്കുന്ന പരസ്യ ഫഌക്‌സ് ബോര്‍ഡുകള്‍.
കുറേ കോളേജുകള്‍ അവരുടെ പേരെഴുതിയ നീലബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. അവയ്‌ക്കോരോന്നിനും ഇടയിലൂടെ വര്‍ണ്ണശബളമായ മറ്റൊരു ബോര്‍ഡും കാണാം. 

അത് മറ്റൊന്നിന്റേയുമല്ല ആണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും അവശ്യമുള്ള 
മുസലി പവര്‍ എക്‌സ്ട്രായുടെ തന്നെ.
ഇതിലെന്താ ഇത്ര പറയാനിരിക്കുന്നു എന്നാണോ.
എളളു ചോരുന്നത് കാണുകേം തേങ്ങാ ചോരുന്നത് കാണാതിരിക്കുകേം ചെയ്യുന്ന റോമന്‍സ്മാരുടെ സഭാസ്‌നേഹം കണ്ടപ്പോള്‍ പറഞ്ഞതാ.
അടുത്ത ടൂര്‍ണമെന്റിന് പരസ്യ ഇനത്തില്‍ നല്ല കാശ് കിട്ടുമെങ്കില്‍ എന്തിനാ കുറക്കുന്നത് കോണ്‍ണ്ടത്തിന്റെ പരസ്യം തന്നെയാവട്ടെ