Monday 30 September 2013

അവയവദാനം പിന്നാംപുറം


സെപ്‌റ്റംബര്‍ 22 ഞായര്‍ വൈകിട്ട്‌ തിടനാട്‌ YMCA യുടെ 

പൊതുയോഗത്തില്‍ ശ്രീ. റോയി കരോട്ട്‌പുള്ളോലില്‍ ഒരനൗദ്യോഗിക ചികിത്സാ ധനസഹായാഭ്യര്‍ത്ഥന നടത്തിയപ്പോഴാണ്‌ 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിനുണ്ടായ 
അപകടത്തെപ്പറ്റി ഞങ്ങള്‍ അറിയുന്നത്‌.

അപകടം നടന്നതു മുതല്‍ എല്ലാകാര്യങ്ങള്‍ക്കും 

കുടുംബത്തോടൊപ്പമുണ്ടായിരുന്ന റോയിയും സിബി പ്‌ളാത്തോട്ടവും 
ഇക്കാര്യങ്ങളുമായി ഓടി നടക്കുന്നതിനിടയില്‍ , ആശുപത്രിയില്‍ നിന്നും 
 രോഗി രക്ഷപെടില്ല എന്ന അറിയിപ്പെത്തി. 
പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ റോയി സിബിയോട്‌ ചോദിക്കുന്നു, നമുക്ക്‌ അവയവദാനത്തെപ്പറ്റി ചിന്തിച്ചാലോ എന്ന്‌.

എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം 

മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴിയച്ചനോട്‌ ഇക്കാര്യം സംസാരിക്കാമെന്നായി സിബി.

അവര്‍ നേരെ മണിയംകുളം പള്ളിയിലെത്തി 

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ത്തന്നെ അച്ചന്‍ അവരോടൊപ്പം ആശുപത്രിയിലേക്ക്‌ പുറപ്പെട്ടു.
ഡോക്ടറോട്‌ സംസാരിക്കുന്നതിന്‌ മുമ്പ്‌ കുടുംബാംഗങ്ങളോട്‌ അനുവാദം വാങ്ങി. കാര്യങ്ങള്‍ ഡോക്ടറോട്‌ പറഞ്ഞപ്പോഴാണ്‌ 

 മരിക്കുന്ന ഏവര്‍ക്കും കഴിയുന്ന ഒന്നല്ല അവയവദാനമെന്നും 
ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ചാല്‍ മാത്രമേ കണ്ണൊഴികെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ എന്നും അവര്‍ മനസ്സിലാക്കിയത്‌. 
ഇപ്പോഴത്തെ നിലയില്‍ ഇദ്ദേഹത്തിന്‌ സാധാരണ മരണം സംഭവിക്കാനാണ്‌ സാധ്യതയെന്നും ഡോക്ടര്‍ അറിയിച്ചു.

കാര്യങ്ങള്‍ മനസ്സിലാക്കി അവര്‍ ആശുപത്രിയില്‍നിന്ന്‌ മടങ്ങി. 

മരിക്കുമെന്ന്‌ തീര്‍ച്ചയായ സ്ഥിതിക്ക്‌ ബ്രെയിന്‍ഡെത്ത്‌ സംഭവിക്കണേ 
എന്ന്‌ മനമുരുകി പ്രാര്‍ത്ഥിച്ചു എന്നാണ്‌ റോയി പറഞ്ഞത്‌. 
എന്തായാലും പിറ്റേ ദിവസം ഡോക്ടര്‍ വിളിക്കുകയും നിങ്ങളുടെ ആഗ്രഹംപോലെ കാര്യങ്ങള്‍ നടക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തു.
ഒരു ലക്ഷത്തിലൊരാള്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണിതെന്നാണ്‌ 

ഡോക്ടര്‍മാരുടെ അഭിപ്രായം.

നാനാ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പരേതന്റെ വീട്ടിലെത്തി 

അന്തിമോപചാരം അര്‍പ്പിച്ചു. അതില്‍ എടുത്തു പറയേണ്ട ഒരേയൊരു വ്യക്തി 
ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.ബാബു സെബാസ്റ്റ്യനാണ്‌. 
വിവരം അറിഞ്ഞുകേട്ട്‌ വന്ന അദ്ദേഹം 
മൃതദേഹത്തിന്‌ സല്യൂട്ട്‌ ചെയ്‌ത്‌ ബഹുമതി ചാര്‍ത്തി. 
അപ്പോഴാണ്‌ പരേതന്‌ സത്യത്തില്‍ സംസ്ഥാന ബഹുമതിതന്നെ 
കിട്ടേണ്ടതാണല്ലോ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചത്‌.

അവയവങ്ങള്‍ ദാനം ചെയ്‌ത്‌ മാതൃകയായ കുടുംബത്തോടുള്ള 

ആദരവ്‌ പ്രകടിപ്പിക്കാന്‍ ശവസംസ്‌കാരത്തിന്‌ മെത്രാന്‍ കാര്‍മ്മികത്വം വഹിക്കുമെന്നൊക്കെ കേട്ടിരുന്നു.
പക്ഷേ പരേതന്റെ മക്കളാരും അച്ചന്മാരില്ലല്ലോ എന്ന അഭിപ്രായവും ആരോ പ്രകടിപ്പിച്ചു.
എന്തായാലും.....
ലക്ഷത്തിലൊരുവന്റെ നാട്ടുകാരന്‍ എന്ന്‌ പറഞ്ഞ്‌ ഇനി നമുക്ക്‌ മേനി നടിക്കാം.











No comments:

Post a Comment