Saturday 22 March 2014

ആരോട്‌ കുമ്പസാരിക്കും


കുമ്പസാര കൂട്ടിലിരിക്കുന്നത്‌ 

ദൈവത്തിന്റെ പ്രതിനിധിയാണ്‌ പോലും പ്രതിനിധി.
കൂട്ടത്തില്‍ ജോലി ചെയ്യുന്നവന്റെ കുതികാലുവെട്ടി 

സീനിയോരിറ്റി തട്ടിയെടുക്കാന്‍ അവനെ മതഭ്രാന്തന്മാര്‍ക്ക്‌ ഒറ്റുകൊടുക്കുന്ന 
യൂദാസുമാരും ദൈവത്തിന്റെ പ്രതിനിധിയായി ആ കൂട്ടിലുണ്ട്‌.
അധോലോക സംഘങ്ങള്‍ പോലും തങ്ങളുടെ കൂട്ടത്തിലുള്ളവനെ 

സംരക്ഷിച്ചു നിര്‍ത്തുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ്‌.
എന്നാലിവിടെയോ 

മുമ്പേ തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ
ആ കുഞ്ഞാടിനെയവര്‍ വലിച്ചു ദൂരെയെറിഞ്ഞു, തള്ളിപ്പറഞ്ഞു.
സാധാരണ വിശ്വാസികള്‍ 

ഇതൊന്ന്‌ പ്രത്യേകം നോട്ട്‌ ചെയ്യുന്നത്‌ നന്നായിരിക്കും.
ഒരാവശ്യം വന്നാല്‍ മൂന്നല്ല മുപ്പത്‌ പ്രാവശ്യം അവര്‍ നിങ്ങളെ തള്ളിപ്പറയും. 
അവരേയും ആ കൂട്ടില്‍ കാണാം.
ഞാനിത്രയും എഴുതിയത്‌ 

ഇന്നലെ ഇടവക ധ്യാനവും കഴിഞ്ഞ്‌ രാത്രി 9 ന്‌ വീട്ടിലെത്തിയ ഭാര്യ 
നാളെ കുമ്പസാരമാണെന്നും,കുടുംബാംഗങ്ങളെയെല്ലാം കൊണ്ടുചെല്ലണമെന്ന്‌
അച്ചന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞുകേട്ടപ്പോഴാണ്‌.
എതിര്‍ത്ത്‌ ഞാനൊന്നും പറഞ്ഞില്ല.
ഈയിടെയായി പറച്ചിലൊക്കെ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
എന്തിന്‌ പറയണം ...... പറഞ്ഞിട്ടെന്തു പ്രയോജനം
തിന്മയുടെ ശക്തികള്‍ താണ്ഡവമാടുമ്പോള്‍
അന്ധകാര ശക്തികള്‍ അധികാര സ്ഥാനത്തമരുമ്പോള്‍
അശരണര്‍ക്കും ആലംബഹീനര്‍ക്കും
അത്താണിയാവേണ്ട ആത്മീയാചാര്യന്മാര്‍
ഉടുതുണി ഉരിയപ്പെടുന്ന പാഞ്ചാലിയെ
നിസംഗതയോടെ നോക്കിയിരുന്ന കൗരവസഭയിലെ
ആചാര്യന്മാരെപ്പോലെ നിര്‍ഗുണന്മാരാകുമ്പോള്‍
വെറുമൊരു കൃമിയായ ഞാനെന്തിന്‌
ഒരു തുത്തുകുണുക്കി പക്ഷിയാവണം
അതുകൊണ്ടാണ്‌ വാരിയാനിക്കാട്‌ പള്ളി പ്രശ്‌നത്തെപ്പറ്റി
ഒന്നും പോസ്‌റ്റ്‌ ചെയ്യാതിരുന്നത്.
അവിടെ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍
തന്റേടമുള്ളവനാണെങ്കില്‍ തലപ്പത്തുള്ളവന്റെ തന്തയ്‌ക്ക്‌ വിളിക്കും.
അടച്ചിട്ട പള്ളി തുറന്നത്‌ 

ഇടവക ജനങ്ങള്‍ മെത്രാനോട്‌ ക്ഷമ പറഞ്ഞപ്പോഴാണ്‌.
ഇവരും 

കൂട്ടില്‍ കേറുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു പോലും.
പ്രൊഫസര്‍ ജോസഫ്‌ സാറിന്റെ ഭാര്യ 

ആത്മഹത്യ ചെയ്യുകയും തുടര്‍ന്ന്‌ ജോസഫ്‌സാര്‍, 
അദ്ദേഹത്തിന്റെ സഹോദരി എന്നിവര്‍ 
സഭയുടെ കരുണ യാചിക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ 
ഇന്ന്‌ പത്രത്തില്‍ അദ്ദേഹത്തെ മാനുഷിക പരിഗണനയുടെ പോരില്‍ 
പുനര്‍ നിയമിക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കാണാന്‍ കഴിഞ്ഞു.
ഞാനൊന്ന്‌ പ്രതികരിച്ചോട്ടെ ?
.....ഫൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ...........